പേജുകള്‍‌

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

കുതിരപ്പച്ച

കുതിരപ്പച്ച
വിളഭംഗി മെരുക്കാത്ത
പച്ചക്കുതിപ്പുണ്ട് ഭൂമിയില്‍.
എത്ര കിള്ളിപ്പറിച്ചാലും
പിന്നെയുമതില്‍ ഉയിര്‍ക്കും
ഓരോ സൂര്യച്ചുംബനത്തിലും
മഴനനയിലും ആയിരമുയിര്‍കള്‍.
കളയും വിളയും പിരിക്കാതൊരു
ഭൂമിയുടെ സ്വതഭാവം.

2013, ഡിസംബർ 15, ഞായറാഴ്‌ച

ചില കഴുകന്മാര്‍

ചില കഴുകന്മാര്‍

അവന്‍ ഒരു കഴുകനായിരിക്കണം
ഒരു നോട്ടത്തിലെന്‍റെ ബലക്കേട് കാണാന്‍,
ഒരായിരം പൊയ്‌വാക്കൊഴുക്കി
അതിലാഞ്ഞാഞ്ഞ് കൊത്താന്‍.
നുണക്കഥയുടെ നല്ലൊഴുക്കോര്‍ക്കുമ്പോള്‍
അവന്‍ ആയിരമിരകണ്ട തഴക്കമുണ്ടതില്‍.
പൊളിപെയ്തൊഴിഞ്ഞ വായി-
ലെന്നെ കൊരുക്കുമ്പോള്‍
ചിറകുണരാത്ത കൂടുതിര്‍ക്കും
പശിപ്പോര്‍വിളി അവന്‍റെ
ചെവിപിളര്‍ക്കുന്നതുമാകാം.

2013, ഡിസംബർ 8, ഞായറാഴ്‌ച

ബുദ്ധഛിദ്രം

ബുദ്ധഛിദ്രം
എന്‍റെ തേര്‍ എത്രനാള്‍
ഈവഴി കണ്ടു:
കെടുതിയും നര,ദീനവും
പടുഭൂമിയില്‍ തീയെയൂട്ടുന്ന
എല്ലിന്‍ കൊള്ളിയും,
ശാക്യനല്ല, മുനിയല്ല ഞാന്‍
തേര്‍വെടിഞ്ഞീ ചുടുഭൂവില്‍
യുദ്ധാന്തമൊരു ബുദ്ധതരു പൂകാന്‍.
ഒരു വടിയൂന്നി എല്ലുന്തി,
ഇരന്നു ഞാന്‍ തീക്ഷ്ണമൊരു
മൃതഗന്ധമായ്‌ ഒരിക്കല്‍
നിന്‍റെ തേര്‍ത്താരെ
അരയാല്‍ത്തണല്‍ തേടും.
ഞാനോ ബുദ്ധനായില്ല നീയും;
നമുക്കിനിയാര്യസത്യങ്ങളുടെ
പെരുക്കപ്പട്ടിക ചൊല്ലാം,
നാലുംകടന്നഞ്ചുംകടന്നങ്ങനെ.

2013, ഡിസംബർ 3, ചൊവ്വാഴ്ച

ആപേക്ഷികസാന്ദ്രത

ആപേക്ഷികസാന്ദ്രത

രക്തം വെള്ളത്തേക്കാള്‍
കട്ടിയായിരുന്നില്ലേ?

ഒരുകവിള്‍ ഘനജലപ്പരപ്പില്‍
നാവുഴറുമ്പോള്‍
ജലരുചിമാത്രകള്‍
ലോഹം മണക്കുന്നു.

ചോര: തളംകെട്ടാവിധം
നേറ്‍ത്തുപോയൊരു ചെങ്കുറി;
ഒടുനിശ്വാസത്തിലൊരു
നീര്‍മണിയുതിര്‍ക്കേണ്ടും
കൈകള്‍ ചോരപുതച്ച്‌
തൊട്ടതൊക്കെ ചുവപ്പിച്ച്‌
ഉമ്മറം കടന്നുപോം.
രുധിരോത്സവങ്ങളുടെ
കുടുംബപുരാണങ്ങളില്‍
ആരും കൊല്ലപ്പെടുന്നതല്ല,
മരണം പതിവുതെറ്റിച്ച്‌
മുന്‍വാതില്‍ കയറിവരുന്നതും
പിന്‍വാതിലില്‍ നട്ട നമ്മുടെ കണ്ണുകള്‍
അതു കാണാത്തതുമാണ്‌.

ജലനിണങ്ങളുടെ
തീവ്രമാം പുതുവര്‍ഥത്തില്‍
രക്തമിനിയും വെള്ളത്തേക്കാള്‍



 കട്ടിയുള്ളതോ?

2013, നവംബർ 29, വെള്ളിയാഴ്‌ച

എണ്റ്റെ ബാലപാപം

എണ്റ്റെ ബാലപാപം

ഏറെ പ്രിയമായിരുന്നു
ഒരു മൊരിപ്പലഹാരം:
പലമൃഗരൂപത്തില്‍
മൊരിച്ച മുറുക്ക്‌.
ആനയും കുതിരയുമെന്‍
കൊതിവായളവില്‍.

നേര്‍പ്പിച്ചൊരീര്‍ക്കില്‍ത്തുമ്പില്‍
കുരുങ്ങിയ തവളകള്‍,
ജീവദശ ഇടവഴിനിര്‍ത്തി
കുപ്പിയിലാവാഹിച്ച വാല്‍മാക്രികള്‍;
തുറന്നൊരുടലില്‍ തണുത്ത്‌
പിടയ്ക്കുന്ന തവളച്ചങ്കില്‍
താളമൊടുങ്ങും കൌതുകം.

സുന്ദരമായൊരു മഞ്ഞക്കനി,
താരം കണക്കൊരു വെണ്‍താര്‌,
വേലിക്കലെ കുരുട്ടുപാല,
കൊത്തിയാല്‍ കിനിയുന്ന
നറുംപാല്‍പ്പശ,
അവിടെ ഞാന്‍ ചാര്‍ത്തിയൊരു
ചിരട്ട, ഒരു കറവമരം കൂടി.
"ബിംബീസിലെ" ചില്ലുപെട്ടികള്‍,
അതിലെ മധുരങ്ങള്‍.
അതില്‍തന്നെ നല്ലനിറമുള്ളവ
മെച്ചമെന്നു നിനച്ചത്‌-
പിന്നീടാഴാന്‍ പോകുന്ന
വര്‍ണ്ണബോധം പിറക്കുന്നു-
ഒരു തീന്‍തുണ്ടിണ്റ്റെ നിറം
പള്ളയിലാണ്ടുയിരിലേക്ക്‌.

പുസ്തകക്കൂട്ടില്‍
പണിക്കത്തികള്‍ കൈവിട്ടത്‌,
തീരെ നിവര്‍ന്നുപോയ നടു-
വിളക്കാനതു ഗുണമായേനേ.
വലംകൈ പഠിച്ചതൊക്കെ
ഇടംകൈക്കിണക്കാതെ വിട്ടു.

ഉത്തരചീട്ടുകള്‍ക്കും
മത്സരക്കളം നിറയ്ക്കാനുമല്ലാതെ
നല്ലനാലുവാക്കു കരുതീല്ല.
ഏറ്റവുമൊടുവില്‍ പിന്നെയു-
മൊരുനാള്‍ വേണമെന്നറിഞ്ഞിട്ടും
ഓര്‍മ്മകള്‍ നേര്‍പ്പിച്ചുനിര്‍ത്തി
നല്ലോര്‍മ്മയില്ലെന്നു പറഞ്ഞത്‌.

2013, നവംബർ 24, ഞായറാഴ്‌ച

ബഹുഭാഷി

ബഹുഭാഷി

മലയാളം-ആര്യദ്രാവിഡ
മിശ്രമുണ്ടതില്‍,മലയാളിയുമങ്ങനെ.
ഏത്‌ കേമമെന്നലിവിടെ വിചാരം,
ഏതു സംസ്കൃതമേത്‌ പ്രാകൃതമെന്നും.
മൊഴിനിവരുമ്പോള്‍
മഹിതമൊരു ലാഞ്ചന,
ഉള്ളില്‍ കനമൊളിപ്പിച്ച്‌
പൊളിവിചാരം.
ഇരുഭാഷ നേര്‍നേര്‍
സന്ധിച്ച്‌ പിറന്നിട്ടും
വേണ്ടവ കുറിക്കാന്‍
രണ്ടും മതിയാഞ്ഞ്‌
പലഭാഷതേടുന്നു
മലയാളം,മലയാളിയുമങ്ങനെ.  

2013, നവംബർ 18, തിങ്കളാഴ്‌ച

ശാഖീയം

ശാഖീയം

ഇലകള്‍ തളിര്‍ത്തും പൊഴിച്ചും
ഋതുമേനി പതിയെ
പുണരുന്നൊരു തരു;
നാമീ സംഗമം കാണ്‍മതേയില്ല.
കരിയിലപ്പാടിണ്റ്റെ കലമ്പം,
ഉണരാത്ത പൂഞ്ഞെട്ട്‌,കനിമൊട്ട്‌-
മരത്തിണ്റ്റെ പ്രണയം വിടരുവോളം
നമ്മിലക്ഷമയുടെയെത്രകാതങ്ങള്‍.  

2013, നവംബർ 3, ഞായറാഴ്‌ച

വനം വനത്തോട്‌

വനം വനത്തോട്‌

നിങ്ങളോടൊരു വാക്ക്‌:
വിപ്ളവം തോക്കിന്‍കുഴലില്‍
വിടരുന്നില്ല, പുലരുന്നില്ല.
ആയിരുന്നെങ്കില്‍ യന്ത്രത്തോക്കിലും
പീരങ്കിയിലും മഹാവിപ്ളവം പിറന്നേനേ.
അവരോടൊരു വാക്ക്‌:
ഒരു വിപ്ളവം പോലും
തോക്കിന്‍മുനയിലൊടുങ്ങില്ല
ആയിരുന്നെങ്കില്‍ തോക്കും
കവാത്തും ഭയന്നാളുകള്‍
ഉണ്ടുമുറങ്ങിക്കഴിഞ്ഞേനേ.
ഇന്നോളവും പല്ലിനായ്‌ നാം
പല്ല്‌ കരുതുന്നത്‌
ഉള്ളിലടരാത്തതാം
അബോധമൊരു വനന്യായം.
എല്ലാവരോടുമൊരു വാക്ക്‌:
നുണയുന്നൊരു കൊതിവായ
കശക്കുന്നൊരു പെരുംകൈ
ഞെരിക്കുന്നൊരു കൊടുംകാല്‍-
ഗോത്രഭൂമികളിലെ
പ്രാക്തനസ്വപ്നങ്ങളില്‍
ഇവ വന്നുകയറിയിട്ട്‌
നാളേറെയായില്ല;
സ്വച്ഛസ്വപ്നങ്ങളുടെ
പോക്കുകാലം.

2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

സിറിയ

സിറിയ

എനിക്ക്‌ സിറിയയെ പരിചയം
ഇങ്ങനെയൊക്കെയാണ്‌:
ചുരുള്‍രോമങ്ങളിളകും
താടിയുലച്ച്‌ കുളമ്പടിതാളത്തില്‍,
കയ്യില്‍ കണ്ണില്‍ അസ്ത്രപ്രഭ,
പായുന്ന തേരില്‍
യുദ്ധത്തിണ്റ്റെ ആള്‍മുഖം:
ഇതിഹാസച്ചുവര്‍രേഖയില്‍
എഴുന്ന ശില്‍പങ്ങളായി കല്ലിച്ച
അസ്സീറിയന്‍ പ്രഭുക്കള്‍
കീഴ്ജനതയുടെ പ്രവാസഗീതി
ദേശഭ്രഷ്ടിണ്റ്റെ ദൈവാനുഭവം.
വെട്ടുക്കിളികളെപ്പോള്‍ അവര്‍
വന്നും പോയുമിരുന്നു-അസ്സീറിയര്‍.

അപ്രേമിണ്റ്റെ സ്വരച്ചിട്ടകള്‍
നേര്‍പ്പിച്ചതെങ്കിലുമൊരു പള്ളിപ്പാട്ട്‌,
മരുതലങ്ങളിലെ മുനിയറകള്‍
തപോവൃത്തിയുടെ ഈറ്ററ,
യേശുവിണ്റ്റെ അരമായമൊഴി-
മധുരമായവന്‍ പറഞ്ഞതൊക്കെ,
ശീമോന്‍ ദുസ്തോനായാ-
പെരുന്തൂണില്‍ കാലം കഴിച്ചവന്‍,
അവനെ വലയ്ക്കുന്ന
ബുഞ്ഞുവേലിണ്റ്റെ ഭൂതങ്ങള്‍.
മൈലക്കലച്ചന്‍ ചന്തത്തില്‍
തലയിളക്കിപ്പാടിയ
"കന്തീശാ ആലാഹാ... "-
ത്രൈശുദ്ധകീര്‍ത്തനം, പഴമൊഴിയില്‍.
കിറുക്കനായ ഞാനും, അരക്കിറുക്കന്‍
സുഹൃത്തും തൃശ്ശൂറ്‍ മാര്‍ നര്‍സായി പ്രസ്സില്‍
വാങ്ങിയ അരമായ പാഠങ്ങള്‍,
അന്നത്തെ പൊരിവെയിലും ആനന്ദവും.
സുറായി,സുറിയാനി,ക്നാനായ ഗരിമകള്‍
ഇതൊന്നുമില്ലാത്തയെന്‍ ലത്തീന്‍
തിരുശേഷിപ്പുകള്‍ ശോഷിച്ചത്‌;
കടലില്‍ത്താഴ്ന്ന കല്‍ദായമെത്രാന്‍,
മതതീക്ഷ്ണതയുടെ പറങ്കിക്കാലം.

യാങ്കികളുടെ ആറാം കപ്പല്‍-
പ്പടക്കണ്ണില്‍ ഇന്നു സിറിയ.
ഭ്രാതൃഹത്യ, വംശശൌചം,
യൂറ്റ്യൂബിലോടുന്ന യുദ്ധവീഥി,
കബന്ധനിര്‍മ്മിതി,
ഉടലില്‍ ചാരിവച്ചൊരു
അറുത്ത തല:
ഫ്രാന്‍സ്വാ മുറാദി-
ആയിരങ്ങളില്‍ കേവലമൊരാള്‍.
പച്ചച്ചങ്ക്‌ തിന്നുന്നൊരു
സമരവീരന്‍-നരഭോജനത്തിണ്റ്റെ
പുത്തന്‍പിറ,പുത്തന്‍ചിറ;
തിന്നപ്പെട്ടവണ്റ്റെ മൊബൈലില്‍
വിവസ്ത്രമായൊരു കീറപ്പൂവ്‌-
ഒരു പീഢനചിത്രം-അവണ്റ്റെ
ചങ്ക്‌ പറിക്കപ്പെടാന്‍ കാരണങ്ങളുണ്ട്‌.
മുറുക്കിയടച്ച രാജ്യസീമ
മുള്‍വേലിയുടക്കി അഭയാര്‍ഥന;
അഭയം തൂകിപ്പോന്ന ശൃംഗങ്ങള്‍
യന്ത്രത്തോക്കിന്‍ കഴുകന്‍കൂട്‌,
ചിന്നിച്ചിതറി ഊരുകള്‍
പേരുകള്‍, ഭാഷകള്‍.
ഒളിത്തോക്കിന്‍ കണ്‍കെട്ടാന്‍
വലിച്ചുകെട്ടിയ വര്‍ണ്ണകംബളങ്ങള്‍
ആകാശക്കാഴ്ചയില്‍ ഉത്സവനിറം
പരത്തിയേക്കാം,ഭൂമിയില്‍
ഭയപ്പെട്ടുവിടര്‍ന്ന കണ്ണുകള്‍
വര്‍ണ്ണാന്ധമാണവയിതു കണ്ടേക്കില്ല.
വിഷപ്പുകയേറ്റ്‌ മരവിച്ച
ഉടലുകള്‍, കണക്കറ്റ്‌ വെളുത്ത്‌,
കുളിച്ചൊരുക്കാതെ കൂട്ടിമൂടിയത്‌.
ചിതറിയ പാല്‍ത്തുള്ളിപോലെ
അങ്ങിങ്ങ്‌ കുരുന്നുടലുകള്‍,
നിറമായ നിറമൊക്കെയണിഞ്ഞ്‌
അവരുറങ്ങുന്നു ഉണരാതെ;
വീട്ടിലുമുണ്ടിങ്ങനെയെണ്റ്റെ
അനന്തിരക്കുഞ്ഞുങ്ങള്‍-
അവരുടെ വാരിവലിച്ചിട്ട പഞ്ഞിപ്പാവകള്‍
ഇങ്ങനെ കിടക്കുന്നതു കണ്ടിട്ടുണ്ട്‌.
ഇതെല്ലാം ആരു തുടച്ചുകഴുകും
ഇനിയും കുട്ടികള്‍ ഏറെ വരാനുണ്ട്‌.

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

കവിതക്കുറ്റികള്‍ II

കവിതക്കുറ്റികള്‍ II

പടക്കുതിര:മനുഷ്യണ്റ്റെ
പടയേറ്റങ്ങളിലെന്തിനാ-
ണതിനിത്ര കുതിപ്പും കിതപ്പും.
***
അപ്പനിരിക്കുന്നത്‌
കാല്‍കുഴഞ്ഞിട്ട്‌;
എങ്കില്‍ മകനിരിക്കുന്നതോ?
***
വേഗപ്പൂട്ട്‌
വേഗക്കൂട്ട്‌
മരണപ്പൂട്ട്‌.
***
ചെറുപ്പം മുതല്‍
ഇതെന്‍ ഓര്‍മ്മയില്‍;
ചെറുപ്പം വരെ മാത്രം.
***
ഒന്നാം മഴയല്ലിത്‌.
ഏറ്റാല്‍ പനിക്കാത്ത
പിന്‍മഴ.
***
ഒരു പൂവില്‍ നിന്ന്‌
മറ്റൊന്നിലേക്കീച്ച;
തേനില്‍ വസന്തം പടരും.
***
കണ്ണട തകര്‍ന്നു;
സ്വപ്നത്തില്‍
ഞാനതു ശരിയാക്കി.
***
ഓടയില്‍ വീണു
ഇനി ഞാനേത്‌ ചെളിയേത്‌-
ആര്‍ക്കറിയാം.
***
പുലരിപ്പുഴയില്‍
മലരടരൊഴുകിയില്ല,
മലരുതിരും കാടുപോയി,
ഇനി പുഴ പോയി
പുലരി തനിച്ചാകും,
പുലരി പോകുവോളം.  

2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

ഉത്രാടം വന്നു ഓണവും

ഉത്രാടം പാഞ്ഞുപോയ്
ഓണം ആണ്ടുപോയ്
പിന്നെയും ബാക്കിയായ്
നാമിരുവർ, ഒരിലയിലും
ഒതുങ്ങാതെ, പലരുചികൾ
മാറിപ്പഠിക്കുന്നു.

സു-ഓണം!!!

2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

പ്രസാദം <പരിഭാഷ>

പ്രസാദം
കുട്ടിക്കാലത്ത്‌ ഒരു പക്കിയെപ്പോലും
ചിറക്‌ കിള്ളിയോ,
പൂച്ചവാലില്‍ തകരമുടക്കിയോ,
വണ്ടുകളെ തീപ്പെട്ടിയടച്ചോ
ചിതല്‍പുറ്റിടിച്ചോ
അവന്‍ രസിച്ചിട്ടില്ല.
അവന്‍ വളര്‍ന്നു, അന്ന്
ഇതെല്ലാം അവനോട്‌ ചെയ്യപ്പെട്ടു.
അവന്‍ മരിക്കുമ്പോള്‍
കിടക്കയരിക്‌ ഞാനിരുന്നു;
അവന്‍ പറഞ്ഞു: എനിക്കൊരു
കവിത ചൊല്ലി തരിക,
കടലും സൂര്യനും,
അണുയന്ത്രങ്ങളും
ഉപഗ്രഹങ്ങളും
മനുഷ്യപ്പെരുമയും
ഇതള്‍വിരിയുന്നൊരു കവിത.




നസീം ഹിക്മെത്‌  
Nazim Hikmet

Optimistic Man

2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

ഹൃദയാഘാതം <പരിഭാഷ>

ഹൃദയാഘാതം

എണ്റ്റെ പാതിഹൃദയമിവിടെങ്കില്‍,
ഡോക്ടര്‍, മറുപാതി ചീനയില്‍
പീതനദി പൂകും
സൈന്യപ്രവാഹത്തില്‍.
ഒരോ പ്രഭാതത്തിലും, ഡോക്ടര്‍,
ഒരോ സൂര്യോദയത്തിലുമത്‌
ഗ്രീസില്‍ വെടിയേറ്റുപിടയുന്നു.
ഒരോ ഇരവിലും,ഡോക്ടര്‍,
തടവാളികള്‍ ഉറങ്ങുന്നിരവില്‍,
രോഗക്കിടക്കകള്‍ ഒഴിയുമിരവില്‍,
ഇസ്താംബൂളിലെ തകര്‍ന്നടിഞ്ഞൊരു
പുരയില്‍ അതു ചെന്നുനില്‍ക്കും.
ഇനി, പത്താണ്ട്‌ കഴിഞ്ഞിട്ടും
എണ്റ്റെ ജനനത്തിന്‌ നല്‍കാനാകെ-
യുള്ളതീക്കയ്യിലെ ആപ്പിള്‍ മാത്രം,
ഡോക്ടര്‍! ഒരു ചുവന്ന ആപ്പിള്‍:
എണ്റ്റെ ഹൃദയം;
അതാണ്‌,ഡോക്ടര്‍, എണ്റ്റെ
നെഞ്ചുനോവാന്‍.
അല്ലാതെ നിക്കോട്ടിനല്ല,
തടവല്ല,ധമനിവീക്കമല്ല.
രാത്രി ഞാന്‍ കമ്പിയഴിക്കപ്പുറം
നോക്കിക്കാണുന്നു,
നെഞ്ചില്‍ കനമമര്‍ന്നിട്ടും
ദൂരെ ചിമ്മുന്ന താരങ്ങ-
ളൊപ്പമെന്‍ ഹൃദയം തുടിക്കുന്നു.


നസീം ഹിക്മെത്‌  
Nazim Hikmet

Angina Pectoris

2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ഒരാൾ <പരിഭാഷ>

മൂന്നാലുപേറ്‍ ഒരു മുറിയിലുള്ളതില്‍

ഒരാളെപ്പോഴും ജനലരികെ നിന്ന്
പുറംപാളയങ്ങളിലനീതിയും
കുന്നിന്‍മുകളില്‍ വെടിത്തീയും
കാണുവാന്‍ വിധിക്കപ്പെടും.
പൂര്‍ണ്ണകായരായ്‌ രാവിലെ
വീടുവിട്ടിറങ്ങിയവര്‍
വൈകിട്ട്‌ ചില്ലറപോല്‍
വീട്ടിലേക്ക്‌ പൊതിഞ്ഞെടുക്കപ്പെടും.
മൂന്നാലുപേറ്‍ ഒരുമുറിയിലുള്ളതില്‍
ഒരാളെപ്പോഴും ജനലോരം-
ചിന്തമേല്‍ മുടിഭാരംചാര്‍ത്തി;
പിന്നിലൊരു മൊഴി, അലയുന്നു
തൂക്കാതൊരു ഭാണ്ഡം;
ഇടമില്ലാത്ത ഹൃദയങ്ങളില്‍
ഈറനല്ലാത്ത പ്രവചനങ്ങള്‍;
മഹാശിലകള്‍ നാട്ടിയതിവിടവിടെ,
അടഞ്ഞൊരു കുറിമാനം പോല്‍,
മേല്‍വിലാസം പേറാതെ,
ആരും ഏല്‍ക്കാതെ.



യെഹൂദാ അമിഖായി 
Yehuda Amichai

Of Three Or Four In The Room

2013, ഓഗസ്റ്റ് 18, ഞായറാഴ്‌ച

കഷ്ടം <പരിഭാഷ>

കഷ്ടം, നമ്മള്‍ നല്ലൊരു സംവിധാനമായിരുന്നു;

നിണ്റ്റെ തുടകള്‍ എണ്റ്റെയിടുപ്പില്‍-
നിന്നവര്‍ ഛേദിച്ചു;
എനിക്കു തോന്നുന്നു,
അവരെല്ലാം സര്‍ജന്‍മാരാണ്‌, എല്ലാം.
നമ്മെ അവര്‍ പൊളിച്ചുനിരത്തി,
ഒന്ന്‌ മറ്റൊന്നില്‍നിന്ന്‌;
എനിക്കു തോന്നുന്നു,
അവരെല്ലാം എന്‍ജിനിയര്‍മാരാണ്‌, എല്ലാം.
കഷ്ടം നമ്മള്‍ ഉത്തമം,
സ്നേഹം നിറഞ്ഞൊരു സംവിധാനമായിരുന്നു-
നരനും ഭാര്യയും ചേര്‍ന്നൊരു വിമാനം
ചിറകും ഒന്നും കുറയാതെ
ഭൂമിയില്‍ നിന്നല്‍പ്പം പൊന്തി
തെല്ല്‌ നാം പറക്കുകകൂടി ചെയ്തു.



യെഹൂദ അമിഖായി

Yehuda Amichai


2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

ശാന്തി പരത്തുന്നു <പരിഭാഷ>

എണ്റ്റെ കുഞ്ഞ്‌ ശാന്തി പരത്തുന്നു

ഒരു മണമെന്നപോലെ,
കുനിഞ്ഞ്‌ ഞാനവനെ തൊടുമ്പോള്‍,
അതൊരു സോപ്പുമണമല്ലതന്നെ.
എല്ലാവരും ശാന്തി പരത്തുന്ന
പൈതങ്ങളായിരുന്നു.
എന്നിട്ടുമീ നാട്ടില്‍ ചലിക്കുന്നൊരു
തിരികല്ലും ശേഷിച്ചില്ല.
തയ്യല്‍ വഴങ്ങാത്ത
കീറത്തുണിപോല്‍ നാട്‌.
മക്ഫേലയിലെ* കല്ലറയില്‍
ഒറ്റപ്പെട്ട്‌ ഞെരുങ്ങി പിതാമഹര്‍;
കുട്ടികളില്ലാത്തപോല്‍ നിശ്ശബ്ദം.
എണ്റ്റെ കുഞ്ഞ്‌ ശാന്തി പരത്തുന്നു,
ദൈവം നമുക്ക്‌ നല്‍കാത്തൊരുറപ്പ്‌
അമ്മയുടെയുദരം അവനു നല്‍കി.

*മക്ഫേല:യെഹൂദചരിത്രത്തില്‍ അബ്രഹാം, ഇസഹാക്ക്‌, യാക്കോബ്‌,റാഹേല്‍, റബേക്ക തുടങ്ങിയ പൂര്‍വ്വപിതാക്കന്‍മാരും പൂര്‍വ്വമാതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി.


Yehuda Amichai  യഹൂദാ അമിഖായി

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

ചില വിശദാംശങ്ങള്‍ <പരിഭാഷ>

സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ പൊതുവെ അസ്വസ്ഥാജനകമായ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതില്‍ എനിക്കൊരു പ്രാവീണ്യം ഉണ്ടായിരുന്നിരിക്കണം. "താനൊരു സിനിക്കാണല്ലേ" എന്ന്‌ മലയാളം ടീച്ചര്‍ ചോദിച്ചത്‌ എണ്റ്റെ ഉപന്യാസങ്ങള്‍ വായിച്ച്‌ സഹികെട്ടിട്ടായിരിക്കണം. മരണകരമായ ഒരു നിരാശബോധത്തോടെ എനിക്കൊരിക്കലും എഴുതേണ്ടിവന്നിട്ടില്ല എന്നാല്‍ മൃദുലവികാരങ്ങള്‍ പൊലിപ്പിക്കാന്‍ എനിക്കൊട്ടും സാധിച്ചിട്ടുമില്ല. ഇനിയും വറ്റി തീര്‍ന്നിട്ടില്ല്ളാത്ത മനുഷ്യനന്‍മയില്‍ ഞാന്‍ വിശ്വസിക്കുന്നു. ഒരു ദൈവവിശ്വാസിയും സന്ന്യാസിയും എന്ന നിലയില്‍ അതിലേറേ പ്രത്യാശ പുലര്‍ത്തുന്നു. എന്നാല്‍ തത്സ്ഥിതികളോട്‌ ഇനിയും പൂര്‍ണ്ണതയെത്താത്ത പരിണാമദശകള്‍ എന്നതില്‍ക്കവിഞ്ഞ്‌ യാതൊരു വാത്സല്യവുമില്ല. എല്ലാം ശരിയായിക്കഴിഞ്ഞിരിക്കുന്നു എന്നു ആശ്വസിച്ചു നിര്‍വൃതി പൂകാനും ആലസ്യം വരിക്കാനും എനിക്ക്‌ ഇനിയും സമയമായിട്ടില്ല, നിനക്കും.


സിനിക്കുകളെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞത്‌ തത്വശാസ്ത്രപഠനകാലത്താണ്‌. κυναικός എന്ന ഗ്രീക്ക്‌ പദത്തില്‍ നിന്നാണ്‌ സിനിക്ക്‌ പിറകൊള്ളുന്നത്‌. അര്‍ഥം "ശ്വാനദാര്‍ശനികര്‍," പരിഹാസം മുറ്റിനില്‍ക്കുന്ന ഒരു പേര്‌. മതിമറന്നുറങ്ങുന്ന വിശ്രമവേളകളില്‍ കുരച്ചുവിളിക്കുന്ന നായ്ക്കളിലാണ്‌ നാം മനോസ്വാസ്ഥ്യം കുടുക്കിയിട്ടിരിക്കുന്നത്‌ എന്നോര്‍ക്കുമ്പോള്‍ സിനിക്കുകള്‍ക്ക്‌ ആശ്വസിക്കാം. വര്‍ദ്ധിച്ചുവരുന്ന കെന്നെല്‍ വ്യവസ്സയം നായ്ക്കള്‍ ഇനിയും അസ്ഥാനത്തല്ല എന്നു തെളിയിച്ചും വരുന്നു. ഒരു നാട്ടിന്‍പുറത്തുകാരണ്റ്റെ അന്ധവിശ്വാസത്തോടെ പറയുകയാണെങ്കില്‍ അപരിചിതമോ, അനര്‍ഥമോ കണ്ടിട്ടായിരിക്കണം നായ കുരക്കുന്നത്‌, അതൊരു പരേതാത്മാവു തന്നെയായിക്കൂടെന്നില്ല, ഒരു പക്ഷെ പേയോ പിശാചോ ആകാം. ചില മരണസൂചനകള്‍- മരിച്ചതോ , മരിക്കാവുന്നതൊ, മരിക്കപ്പെടാവുന്നതോ ആയ ജന്‍മങ്ങള്‍ ശ്വാനഘോഷത്തിണ്റ്റെ ഈണങ്ങളില്‍ പറയപ്പെടുന്നുണ്ട്‌.

മൂലഭാഷയില്‍ നിന്ന്‌ ഇംഗ്ളീഷിലേക്ക്‌ വിവര്‍ത്തനം ചെയ്ത ഏതാനും കവിതകള്‍ ഞാന്‍ ഒന്നുകൂടെ മൊഴിമാറ്റിനോക്കുകയാണ്‌. ഇവ മധ്യപൂര്‍വേഷ്യയില്‍ നിന്നാണെന്നും യുദ്ധം വിങ്ങിനില്‍ക്കുന്ന തേങ്ങലുകളാണെന്നതും യാദൃശ്ചികം മാത്രം. ഞാന്‍ പറഞ്ഞില്ലേ, ആ പഴയ സിനിക്ക്‌- ഒരു ശ്വാനണ്റ്റെ ഘ്രാണപ്പെരുമ...അതാകാം... 

****************

ചില വിശദാംശങ്ങള്‍

ചില വിശദാംശങ്ങള്‍ ഓര്‍ത്തുവയ്ക്കുമോ-
പ്രിയമുള്ളോരണിഞ്ഞ ഉടുപ്പ്‌:
അവര്‍ കാണാതെപോകും നാള്‍ നിങ്ങള്‍ക്ക്‌ പറയാം-
ഒടുവില്‍ കണ്ടപ്പോള്‍ ഒരു തവിട്ട്‌ മേലുടുപ്പ്‌
വെളുത്ത തൊപ്പിയെന്നോ മറ്റോ.
ചില വിശദാംശങ്ങള്‍ ഓര്‍ത്തുവയ്ക്കണേ.
കാരണം അവര്‍ക്ക്‌ മുഖമില്ല, ആത്മാവ്‌
മറഞ്ഞിരിന്നെവിടെയോ, കരച്ചില്‍ തന്നെ-
യായ ചിരിയിലവര്‍ അമരുന്നു.
അവരുടെ മൌനത്തിനുമുത്ക്രോശത്തിനും ഒരേ മാനം,
98 ഡിഗ്രി 108നുമിടയ്ക്ക്‌ മെയ്ച്ചൂട്‌,
പുറമേയ്ക്കില്ലാതെ ജീവിതം കൂടുങ്ങിക്കുടുസ്സായ്‌;
അവരുടെ ചിത്രങ്ങളാരും കൊത്തിയില്ല-
വരുടെ സ്മൃതിയും സാരൂപ്യവും.
ഉത്സവലഹരികള്‍ പകരുന്നതവര്‍ കടലാസുകോപ്പകളില്‍
ഒന്നൊരിക്കല്‍ മാത്രം ഉപയോഗിക്കാമവ.
ചില വിശദാംശങ്ങള്‍ ഓര്‍ത്തുവയ്ക്കണേ,കാരണം,
ഉറക്കത്തില്‍ പറിച്ചെടുക്കപ്പെട്ടവരാണധികവും
ആ പിച്ചിചീന്ത്‌ ആരുമുണക്കില്ല.
വനജന്തുക്കളാകാതവര്‍ ജീവിച്ചു,
താന്താന്‍ ഒളിമാളങ്ങളില്‍, ഏകാന്തര്‍;
പടഭൂമികളില്‍ കണക്കറ്റ്‌ മരിച്ചു,
ആശുപത്രികളിലും.
ഒന്നായവരെ വിഴുങ്ങുന്ന ഭൂമിയിലങ്ങനെ
നേരും നെറികേടും ഒരുപോല്‍ വിഴുങ്ങുന്ന ഭൂവില്‍.
ഒരോരുത്തരും മരണത്തോടിടഞ്ഞ്‌
ഒടുങ്ങുവോളം വാതുറന്ന്‌,ഒരേ
വിളിയില്‍ ശപിച്ചും പുകഴ്ത്തീം.
ശ്രമിക്കൂ, വിടാതെ ശ്രമിക്കൂ
ചില വിശദാംശങ്ങള്‍ ഓര്‍ക്കാന്‍.

2013, ജൂലൈ 28, ഞായറാഴ്‌ച

കവിതക്കുറ്റികള്‍

കവിതക്കുറ്റികള്‍

മായാന്‍ വിടാതെ
വലിച്ചുനീട്ടിയ ചിരി
വളിച്ചുതുടങ്ങി.
***


വെളിച്ചം തൂകിയിട്ടും
നിഴല്‍ചാര്‍ത്തുമായ്‌
വിളക്കുകാല്‍.

***

ചര്‍ച്ച സുഖമുള്ളേ-
ര്‍പ്പാടാണ്‌, കാല്‍ ചുടാത്ത
തീ-ഡ്യൂപ്പ്‌ കാവടി.

***

എന്നെ പിണക്കാതെന്‍ മുഖം-
നോക്കി കൊലവിളിക്കാം
നിനക്കൊരു മറുഭാഷയില്‍.

***

കാര്‍ന്നോരെല്ലാമടങ്ങി
ഇനി നമുക്ക്‌
മരിച്ചുതുടങ്ങാം.

***
മുന്‍ ഉപാസകന്‍
വിട്ടിട്ട്‌ പോയ തിരിക്കാല്‍,
തൂക്കുവിളക്ക്‌, മെതിയടി,
ധൂപക്കുറ്റി, തളിക്കുറ്റി,കൈമണി-
യൊക്കിവിടുണ്ട്‌;
എല്ലാം മുന്തിയ പിച്ചള.

2013, ജൂൺ 20, വ്യാഴാഴ്‌ച

സമാധാനത്തിണ്റ്റെ കാരണങ്ങള്‍

സമാധാനത്തിണ്റ്റെ കാരണങ്ങള്‍
നടന്നു നീങ്ങുമ്പോള്‍, പിന്നിലൊരു
നായ മുരണ്ടുവിളിക്കുന്നു.
ഭയക്കണം,ഭുവനവ്യാപാരതന്ത്രം
പഠിച്ചുറച്ചവനെപ്പോലാണവണ്റ്റെ നില്‍പ്പ്‌.
ആയുധമെന്തുവോര്‍ അതൊന്നു
നിലത്തിറക്കേണ്ട താമസം,
കൊത്തിനുറുക്കി, കുടലും
ചങ്കുമിത്യാദിയംഗങ്ങള്‍ വലിച്ചിറക്കി
ചോരപ്പെയ്ത്തില്‍ കുളിച്ച്‌
ഈറനുടുത്ത്‌ കയറുമെതിര്‍ത്തല,
എതിര്‍പ്പിന്‍മേല്‍ വാള്‍ത്തലവീശി
കണ്‍ചിമ്മാതെയവരിങ്ങനെ നില്‍ക്കും.
എന്താണീവിധം എന്നെ വിരട്ടി-
ഈ നായിണ്റ്റെ മോന്‍ നില്‍പ്പൂ.
കുനിഞ്ഞ്‌ കല്ല്‌ പരതുന്നപോല്‍
നടിച്ച്‌ നിവര്‍ന്ന്‌ തൊടുത്ത്‌:
പായുന്നു ശുനകനും ഇത്രനേരം
എന്നെ വലച്ച ഭീതിയും.
അന്യോന്യഭയത്തിന്‍ സൂക്ഷ്മ-
സന്തുലനത്തെ സമധാനമെന്ന്‌ പേരിട്ട്‌
സര്‍വചരാചരങ്ങള്‍ക്കും സഹജര്‍ക്കും
മേന്‍മേല്‍ ശാന്തിയോതി നടന്നകലുന്നു ഞാന്‍.

2013, ജൂൺ 13, വ്യാഴാഴ്‌ച

ചായയെടുക്കട്ടെ

ചായയെടുക്കട്ടെ
തീയുണ്ട്‌ ചായ തിളക്കുമ്പോളതിന്‌
അവതാരലക്ഷ്യങ്ങളില്ലാതില്ല.
കറയൂറി ജലം തീക്ഷ്ണമായ്‌
തിളങ്ങുമ്പോളതിനുമുണ്ടുദ്ദേശ്യം.
രണ്ടുകോപ്പ ചായമേല്‍ പറഞ്ഞൊടുക്കാ-
നാകാത്ത പ്രശ്നമില്ലിഹത്തില്‍;
കോപ്പയില്‍ വന്‍കാറ്റിനിടമുണ്ട്‌,
ചായക്കിടമില്ലെന്നു വന്നീടില്‍.
നിദ്രാലസ്യബന്ധനമുക്തരാകാ-
തെത്ര ഗ്രാമീണരീയിടവഴിപ്പീടികയില്‍
ചായ കുടിക്കേ പകരുന്നു സ്വപ്നവും,
വ്യഥയും, വാശിയും വീരസ്യവും.
ഉറങ്ങാന്‍ വൈകുന്ന നഗരമുണര്‍ന്നിറങ്ങും
അതിദ്രുത വഴിയോരങ്ങളി-
ലിടമില്ല ഒതുങ്ങിനില്‍ക്കാന്‍, കാഴ്ചകാണാന്‍,
ചിരിയൊഴുക്കാന്‍, പറഞ്ഞൊരുക്കാന്‍
ചെന്നുകേറുന്ന വീടേതിലും നീ
സ്വീകാര്യനാണെന്നാദ്യമേയോതി,
സ്നേഹസാന്ദ്രമായ്‌ നീട്ടിയ കൈകളില്‍
കണ്ടില്ലേ ഒരു കോപ്പ ചായ കണ്‍ചിമ്മിയത്‌.
മതിമറന്നുറങ്ങാന്‍ മദിരയാവാം
ദുരമൂത്തുറങ്ങാന്‍ രുധിരമാവാം
കണ്ണിലിരൂള്‍ ചേരുമീ മദ്ധ്യാഹ്നത്തില്‍
ഉണര്‍ന്നിരിക്കാന്‍ ഒരു ചായയെടുക്കട്ടെ.

2013, ജൂൺ 6, വ്യാഴാഴ്‌ച

സാധകണ്റ്റെ നോവുകള്‍

സാധകണ്റ്റെ നോവുകള്‍
ഒരു ഗിറ്റാറുണ്ടെനിക്ക്‌, തന്ത്രിയറ്റ്‌,
ഏറെനാള്‍ പൊടിപിടിച്ച്‌ മൂലയില്‍
ഇരുന്നതൊരിക്കലൊരു സഖിയെ, സഹപാഠിയെ
കണ്ണിലീറനണിയിച്ചതോര്‍പ്പൂ ഞാന്‍.
'ഭാഗ്യമില്ലാത്ത ഗിറ്റാര്‍', അമ്മ പറയും,
'തികച്ചൊരു ഗാനമതെന്നു മീട്ടുമെന്തോ. '
നാദത്തിന്‍ നിറചെപ്പഴിച്ച്‌ സ്വരധാരയേകാ-
നെത്രമേലായത്‌ കൊതിച്ചിരിക്കാം.
വായിച്ചില്ലെന്നതൊഴിച്ചാല്‍ ഒരു കാലമത്രയും
എണ്റ്റെ സ്വപ്നദൃശ്യങ്ങളില്‍ നിറഞ്ഞാടി,
കൊതിയേറ്റി, ആകാശപ്പമ്പരങ്ങളില്‍
ഒപ്പം തോള്‍ചാരിയതിരുന്നു.
നീണ്ടകേശമുലച്ച്‌ ചടുലഭാവനായ്‌
വിദ്യുത്പ്രസരം ഞരമ്പിലേറ്റി, ഞാന്‍
നിറഞ്ഞസദസ്സിന്‍ തിരയിലേറി
തെന്നിപ്പായുന്നതോര്‍ത്തു മോദിച്ചു.
എന്നാലിന്ന് മറന്ന സ്വരസ്ഥാനം
തിരയുന്നെന്‍ വിലക്ഷണാംഗുലികള്‍,
തൊടുക്കന്നപശ്രുതി,
പരതുന്നു ശുഭതാളം, വിഫലം.
തുടങ്ങീട്ടേറെനാളായ്‌, ചെയ്തൊട്ടു
തീര്‍ന്നുമില്ലെന്ന് പൊതുവില്‍ ജീവിതം
അലസമായ്‌ നീങ്ങവേ, ഈ സ്വപ്നഭംഗം
അപ്രതിരോധ്യം, അനിവാര്യം.

2013, മേയ് 30, വ്യാഴാഴ്‌ച

കിളിവീട്‌

കിളിവീട്‌
പ്രാക്കൂട്ടം വളര്‍ന്നുവന്നു
തീറ്റയ്ക്കും പാര്‍പ്പിനുമിടം
ഒരുക്കി ഒരു കൂട്‌ മരക്കുറ്റി
മേലുറപ്പിച്ചവന്‍ ചായം പൂശി.
ഒടുവിലൊരു തണ്ട്‌ കരിഞ്ചായത്തില്‍
മുക്കി അവന്‍ അതിന്‍മേല്‍
വരഞ്ഞെന്തൊയെഴുതവേ
ചോദിച്ചൂ:"പറയാമോ
എഴുതുവതെന്തെന്ന്", നിസ്സാരം,
ആദ്യാക്ഷരങ്ങളില്‍ കിളിയെന്ന്
വായിക്കയാല്‍ ഞാന്‍ ചൊല്ലി,
തികഞ്ഞ നിശ്ചയത്തില്‍,
"കിളിക്കൂടെന്നല്ലാതെന്ത്‌?"
ചെറുപുഞ്ചിരി തൂകിയവന്‍
വര തുടര്‍ന്നൊടുക്കം എണ്റ്റെ
കണ്‍കള്‍ക്കായാ കുറി തുറന്നിട്ടൂ.
കിളിവീടെന്ന് വായിച്ചു തകര്‍ന്ന-
യെന്‍ ധാരണകള്‍, മുന്നറിവ്‌.
പാര്‍പ്പിടങ്ങള്‍ വീടല്ലെന്നബദ്ധം
ഞാനെവിടുന്നു നേടി, അറിയില്ല.

2013, മേയ് 23, വ്യാഴാഴ്‌ച

കാറ്റൊടുക്കം

കാറ്റൊടുക്കം
ചെറുതാണ്‌ തോണി,
കടലതിവലുതു,മല നിറഞ്ഞതും.
കാറ്റിന്‍ കുരുതിയാട്ടത്തിലിണ-
ചേര്‍ന്നാടും ലവണാംബു
കണ്ണു നീറ്റി മുഖത്താഞ്ഞു
തളിച്ച്‌ കൊലച്ചിരി കാട്ടുന്നു.
തുഴക്കോലെറിഞ്ഞുപോയ്‌,
ഉള്‍ക്കാമ്പലിഞ്ഞുപോയ്‌.
അണിയത്തുറങ്ങുമീശന്‍
ഇനിയുമുണര്‍ന്നുമില്ല.
ഉലയും യാനം കുറുകെ നടന്ന്
ഉറങ്ങാന്‍ കിടന്നു നാഥനരികെ;
കാറ്റടങ്ങീല്ല, തിരയൊഴിഞ്ഞീല്ല
എങ്കിലുമവയെന്നെ വിഴുങ്ങീല്ല.

2013, മേയ് 15, ബുധനാഴ്‌ച

ഹേമന്തത്തിലെ പനിനീര്‍പ്പൂക്കള്‍

ഹേമന്തത്തിലെ പനിനീര്‍പ്പൂക്കള്‍
ധന്യേ, നിന്‍ സ്മൃതിയെനിക്ക്‌ ദിശാഭേദത്തിന്‍.
പച്ചപ്പൊടുങ്ങാത്ത ഓലക്കുരുന്നുകള്‍ നിശാഗന്ധത്തില്‍
രമിച്ചുറങ്ങാതെ, നിണ്റ്റെ കറതീര്‍ന്നയാശപോല്‍,
നാകവൃന്ദം പാടുന്നിടത്ത്‌, ശോകമുക്തരായി
നിനക്കായ്‌ ചടുലമായ്‌ ചുവടുവയ്ക്കുമ്പോള്‍
പാതകി, കുലസ്വപ്നമുടച്ചവളെന്നോതാ-
നല്ലെനിക്കിഷ്ടം, പിന്നെയീ ഗാഢതമസ്സിലും
തവസ്തവത്തിലലിഞ്ഞാടാന്‍.
സഹജരാജി തുഷ്ടിയോടെന്തുന്ന ദീപയഷ്ടി-
കളിലസ്ഥിരനാളങ്ങള്‍ രചിപ്പൂ കോവിലിന്‍
ഭിത്തിയിലസംഖ്യ ദൃശ്യങ്ങള്‍, അസുഖദൃശ്യങ്ങള്‍,
ഒളിയിലും ഫണമാട്ടുന്ന കുറ്റിരുട്ടിന്‍ വ്യാളങ്ങള്‍.
വലയാതൊട്ടും നിന്‍ യൌവ്വനം വലയിതമായ്‌
സുഖദശകളന്യമായീ ദിശാന്തരത്തില്‍;
ഒടുവില്‍ ഭവിച്ചീടും മണ്‍കുഴിപ്പാര്‍പ്പീ-
യാവൃതിപ്പാളികള്‍ മുന്നേ വിളമ്പിയും.
മേഘം കണ്ടു കൊതിച്ചുയര്‍ന്നൊരു
ചെറുപ്പട്ടമായ്‌ നൂല്‍ക്കിഴിയോടിടഞ്ഞ്‌
മേഘക്കൈകോര്‍ത്തു നീ പൊങ്ങുന്നു
കാറിഴയാത്ത ദീപ്തവാനം തേടി.
പഞ്ഞത്തിന്‍ പെരുമഴപ്പെയ്ത്തില്‍ നീ
ചിത്രക്കുടയെറിഞ്ഞ്‌ നടന്നിറങ്ങുമ്പോള്‍
തിരിച്ചേറുമെന്നാരോ നിനച്ചിരുന്നു;
മടങ്ങീല്ല നീ,കീല്‍പടമൂറിയ സാന്ദ്രരാവിലും.
സഹജേ, എന്നു കാണുമീ താണവന്‍ നിന്നെ,
ഈ ശിശിരത്തിലും പനിമലരുണരുമ്പോ-
ളെന്നു നീ ചൊന്നുവോ; ചെന്നു നീ ചേര്‍ന്ന
കൈകളില്‍ ഞാനുമൊരു ചെറുതാരെങ്കില്‍.

(അസ്സീസ്സിയിലെ വി.ഫ്രാന്‍സീസ്‌ എന്ന നിസ്വണ്റ്റെ മഹനീയമാതൃകയില്‍ ആകൃഷ്ടയായി സമ്പന്നതയുടെ മടിത്തട്ടില്‍ നിന്ന്‌ സന്ന്യാസത്തെ പുല്‍കിയ മഹതിയാണ്‌ വി.ക്ളാര. അന്നൊരു കുരുത്തോല ഞായറായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ കഥകളാണ്‌.ക്ളാരയും ഫ്രാന്‍സീസും പൂര്‍വാശ്രമത്തില്‍ പ്രണയബദ്ധരായിരുന്നു എന്നു ചില ഭാഷ്യങ്ങളുണ്ട്‌.അതിനു നേര്‍ത്ത ഒര്‍ സാധ്യതയുണ്ടെങ്കിലും ആ പ്രണയഭാവം സന്ന്യാസജീവിതത്തിലെക്കു അവര്‍ പകര്‍ന്നു എന്നു ചിന്തിക്കാന്‍ നിര്‍വ്വാഹമില്ല. ആഴമേറിയ ഒരു ആത്മീയ ബന്ധം അവരുടെ ഇടയില്‍ നിലനിന്നിരുന്നു. ഫ്രാന്‍സീസ്‌ തണ്റ്റെ സഹജമായ തപശ്ചര്യകള്‍ പ്രകാരം സ്ത്രീകളോട്‌ അകലം പാലിച്ചിരുന്നു, അവര്‍ സന്ന്യാസസഹോദരികള്‍ ആണെങ്കില്‍ കൂടി. എന്നാല്‍ ക്ളാര ഫ്രാന്‍സീസിണ്റ്റെ അഭിമുഖങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാണ്‌ തന്നോട്‌ സംസാരിക്കന്‍ ഫ്രാന്‍സീസ്‌ സന്നദ്ധനാകുക എന്ന്‌ ക്ളാര ചോദിച്ചപ്പോള്‍ മഞ്ഞുകാലത്ത്‌ പനിനീര്‍പ്പൂക്കള്‍ വിടരുന്ന സമയത്താകാം എന്നു ഫ്രാന്‍സീസ്‌ മറുപടി പറയുന്നു. അതൊരു അസാധ്യതയാണെന്നാണ്‌ വിവക്ഷ. കര്‍ളോ കരെട്ടൊ എന്ന ഗ്രന്ഥകാരന്‍ വിവരിക്കുന്ന ഈ കഥയില്‍ അത്ഭുതകരമായി അവര്‍ നിന്നിടം അപ്പോള്‍ തന്നെ പനിനീര്‍പ്പൂക്കള്‍ നിറഞ്ഞു എന്നു പറയുന്നു. ഈ സംഭവത്തെ അനുസ്മരിച്ച്‌ വി. ക്ളാരയ്ക്ക്‌ എണ്റ്റെ ഹൃദയാഞ്ജലികള്‍)

2013, മേയ് 6, തിങ്കളാഴ്‌ച

വേഴ്ച

വേഴ്ച

ഇരുട്ടിണ്റ്റെ മറയിട്ട്‌,
മണിയറക്കൂട്ട്‌ മടുത്തതോ
അവിടുന്നു പിടിച്ചിറക്ക-
പ്പെട്ടതോ പോലെ
മതക്കളരികളുടെ
മറശ്ശീലത്തണുപ്പ്‌ വിട്ട്‌
മതം പെരുവഴിയില്‍
പൊരിവെയിലില്‍ നില്‍പ്പൂ.
ഒന്നേയിനി നോക്കേണ്ടതുള്ളൂ-
മണിയറ വിടവേ
മതം ശരിക്കും വസ്ത്രം
ധരിച്ചിരുന്നോയെന്ന്.

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

മസ്തിഷ്കമരണം

മസ്തിഷ്കമരണം

"ഇരുന്നൊ?",ഗിയറേറ്റും മുന്‍പ്‌
ഭാര്യയോട്‌ ഒരുവട്ടംകൂടി,
"ഉവ്വ്‌",വഴിക്കാഴ്ചകളിലേക്ക്‌
ചരിഞ്ഞിരുന്നവള്‍ പറഞ്ഞു.
പിന്‍ഭാഗമൊഴിച്ചിട്ടാണ്‌
ബൈക്കുകളധികം കാണൂക,
ജോലിത്തിരക്ക്‌ വിട്ട്‌
അവധിത്തിരക്കിലേക്കിറങ്ങും വരെ.
ഡോക്ടറെ കാണണം, ഒരു മുഴ,
അതാണിന്ന്‌ നിറബൈക്കില്‍.
യാത്രയുടെ കരിങ്കടല്‍ച്ചാല്‌,
അക്ഷമയുടെ കടലടി,
ധൃതി സര്‍വത്ര,
ചിനച്ചും ചിലച്ചും ചക്രഭാവം.
അവന്‍-കണ്ണും കാതും കൂര്‍പ്പിച്ച്‌;
അവള്‍-മനോഗണിതത്തിന്‍
പെരുക്കപ്പട്ടിക ചൊല്ലി;
ആധാര്‍ കാര്‍ഡ്‌, അയല്‍ക്കൂട്ടം,
മൂത്തോളുടെ പത്തിലെ പരീക്ഷ,
ഇളയവണ്റ്റെ മുഖത്തെ ചുണങ്ങ്‌,
നടുവിലോളുടെ ജിമുക്കി
ശരിയാക്കാന്‍ തട്ടാണ്റ്റടുത്ത്‌,
രാത്രീലെ കൂട്ടാന്‍ അടച്ചു
വച്ചിരിക്കുമൊ, ചേട്ടണ്റ്റെയമ്മ
അതു നോക്കുമോ,
സന്ധ്യയ്ക്ക്‌ കുട്ടികളെയും?
ടക്ക്‌,ബൈക്കിലുരുമ്മി
ലോറിയുടെ ലോഹനാദം,
ഠപ്പ്‌,ഒരു തല
റോഡിനും പിന്‍ചക്രത്തിനുമിടെ.
മനസ്സിലെ എഞ്ചുവടി-
പ്പുസ്തകം കൊട്ടിയടച്ചത്‌
സര്‍പ്പമിഴഞ്ഞപോലൊരു വടു
ഇവിടെ ശേഷിക്കുന്നുണ്ട്‌-
ജീവിതത്തിനു പൊടുന്നനെ
ബ്രേക്കിടുമ്പോള്‍ വരുന്നത്‌.
അവന്‍- കഥപറയാന്‍
ബാക്കിയാം അര്‍ദ്ധപ്രാണന്‍.

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

അനിയാ, ഫേസ്ബുക്കേ!

അനിയാ, ഫേസ്ബുക്കേ!
എണ്റ്റെ സൌഹൃദക്ഷണങ്ങള്‍
തുടരെ തള്ളപ്പെടുന്നെന്ന്‌
കണ്ട്‌, സൌമ്യമെങ്കിലും
ഭീഷണമാം വാക്കില്‍
എനിക്ക്‌ നല്ലനടപ്പ്‌ വിധിച്ചു നീ.
ഞാന്‍ വിരണ്ടു.
നിണ്റ്റെ ഓശാരം ഞാന്‍
കുറെ കൈപ്പറ്റീറ്റുണ്ടല്ലോ.
എന്നാല്‍ ഒന്നു നീയറിഞ്ഞോ-
നെറ്റും മറ്റും വാ-കീറും മുന്‍പ്‌,
അതായത്‌ സുക്കര്‍ബര്‍ഗ്‌
നിന്നെ പെറുന്നതിനും വളരെമുന്‍പ്‌,
ഇക്ഷണം എന്നെ വരിക്കാത്ത
എണ്റ്റെ സൌഹൃദാര്‍ഥികള്‍
ചോരയും നീരുമായെന്നെ
കണ്ടിട്ടുണ്ട്‌,ഞാനവരെയും.
അവരുടെ നിരാസങ്ങള്‍
നിണ്റ്റെ കൃത്രിമബുദ്ധിയില്‍ പതിയുന്നു;
എന്തായിരിക്കാമാ നീരസം-
എണ്റ്റെയകൃത്രിമബുദ്ധി തിരയുന്നു.

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

വൃക്ഷായുസ്സ്‌

വൃക്ഷായുസ്സ്‌
എണ്റ്റെ ദേവോദയം
മരവുരി താണ്ടി
മരക്കാമ്പിലെത്തി
മരയുരുക്കള്‍ കണ്ട കാലം;
മുഖപ്പായ്‌, കോവിലായ്‌
ഉത്തുംഗ ശില്‍പതരുക്കള്‍-
ജലമിയറ്റാത്‌ ഞാനുണക്കിയ
കുളിര്‍ലേശമില്ലാത്ത
നീരറ്റ മരക്കൈകള്‍,
ഇലയറ്റ തരുപഞ്ജരം-
എണ്റ്റെ ഒന്നാം ജനി, വൃക്ഷമായ്‌.

മരം ചതച്ച്‌ നീര്‍ത്തിയൊരു

കടലാസുതാളില്‍
ഞാന്‍ കോറിയൊരു ചാരുവാക്ക്‌-
പച്ചയെക്കുറിച്ച്‌, മനുഷ്യനെക്കുറിച്ച്‌,
പച്ചയായ മനുഷ്യനെക്കുറിച്ച്‌,
നരണ്റ്റെ ദൈവഭാവത്തെക്കുറിച്ച്‌,
ദേവണ്റ്റെ നരഭാവവും.
കനംവച്ച പുസ്തകങ്ങള്‍
അച്ചുകൂടം ലോറിയിലേക്കൊഴുക്കിയത്‌;
അക്ഷരം,കൂടെ മരത്തിന്‍
മൃതമറ്‍മ്മരം കേട്ടു
ഞാനൊരു പ്രേതമരമായ്‌-
തണലില്ലാത്ത, കാറ്റിലാടാത്ത
എണ്റ്റെ രണ്ടാം ജനി, വൃക്ഷമായ്‌.

എണ്റ്റെ മഹാഗുരുത്വം

ജനക്കടലിരമ്പങ്ങള്‍ക്കു മീതെ,
വേദപ്പെടുത്തുമെന്‍ മഹാപാദം,
വിളംബരക്കുറികള്‍ വറ്‍ണ്ണംവരച്ച
നാലുപേജിണ്റ്റെ അധികപ്പത്രം.
ഇഞ്ചോടിഞ്ച്‌ വിലയിട്ടൊ-
രച്ചടിത്താളായ്‌
എണ്റ്റെ മൂന്നാം ജനി,വൃക്ഷമായ്‌.

2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

കുരുവിയോട്‌

കുരുവിയോട്‌
നൂറ്റിക്ക്‌ മൂന്നെന്ന വിലയില്‍
കമ്പിക്കൂടടക്കം പോന്ന കുരുവീ,
നീ വന്ന തമിഴകത്ത്‌
നീ നെല്ല് തിന്നിരിക്കാം,
നിന്നെ വിറ്റയാള്‍ നിനക്കവ
വിതറിത്തരുന്നത്‌ ഞാന്‍ കണ്ടതാണ്‌.
ഇപ്പോള്‍ കൂടുമാറ്റവേ
നീ തെന്നിപ്പറന്നുപോയ്‌;
നിണ്റ്റെ പുതു കൂട്ടില്‍
തിനപ്പാത്രങ്ങളുണ്ടായിരുന്നു,
മലകടന്നു കടത്തട്ടിലെത്തിയ
അരിമണിച്ചാക്കുകള്‍
ഇട്ടുമൂടാം പണത്തിനു ഞാന്‍ വാങ്ങീത്‌.
എവിടെയെന്നറിയാതെ പുറത്തായ
നീയിനി ഏതരിമണി
ഏതിടത്തില്‍ കൊത്തിക്കൊറിക്കും!
കുഴപ്പം നിണ്റ്റേതല്ല,
എണ്റ്റെ നാട്‌ നിനക്കറിയില്ലല്ലോ.

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

ഞാന

ഞാന

ആള്‍ക്കടലായ്‌ തിരുമുറ്റം
നിമിഷാര്‍ദ്ധത്തിലിളകിപ്പാറി;
ശ്രീലകം വെടിഞ്ഞ്‌
ചുറ്റാല കടന്നും ആബാലവൃദ്ധം
ഓടുന്നു;പൊടിക്കാറ്‌.
നിലച്ചുപോം തുകലുര,
മറിഞ്ഞൊഴുകിയെണ്ണപ്പടര്‍പ്പില്‍
ആളാതെപോം ദീപാഗ്നി;
ആനയിടച്ചില്‍ - സഹ്യപുത്രണ്റ്റെ
വനേതരജീവന്നസഹ്യഖണ്ഡം.

ഇണയൊക്കാത്ത ചെരുപ്പുകള്‍

ചിന്നിത്തെറിച്ച പൂരപ്പുറം-
അതിജീവനങ്ങളുടെ നിഷ്പാദുകചരിതം;
സ്വന്തം ഉയിര്‍കവിഞ്ഞൊന്നും
പുണരാതെയോടും ആവേഗത്തില്‍
മറ്റനേകത്തിലൊന്നായുരിഞ്ഞവ.

പച്ചോലകെട്ടില്‍ അന്നത്തിന്‍

കേവുഭാരം ഗ്രഹിച്ച്‌,
തഴമ്പിച്ച കാല്‍ത്തൂണുകള്‍
തീത്തലം വഴി താണ്ടി,
ഞാനുമൊരാന ഈനാട്ടില്‍,
കാടിണ്റ്റെ കൊട്ടില്‍പതിപ്പില്‍.
കുത്തുകോലാഴുമ്പോള്‍
മദപ്പാടടക്കുന്നവന്‍.
തേവര്‍പ്പറമ്പില്‍ നൂറ്റൊന്നാന-
നിരന്നതിലൊരൊറ്റയാനായ്‌;
കരിയായ്‌ കളഭമായ്‌
പകര്‍ന്നാടിത്തളര്‍ന്ന്‌,
പിഴുതൊരു വാല്‍മുടിയില്‍
പിടിവിട്ടുപോം കൊലക്കൊമ്പ്‌.

2013, മാർച്ച് 25, തിങ്കളാഴ്‌ച

ഇന്നലെ മഴപെയ്തിരുന്നോ?

ഇന്നലെ മഴപെയ്തിരുന്നോ?

ഒരു രാക്കാറ്റ്‌, ഉറക്കറയുടെ
മുന്നില്‍ കിതച്ചു മുട്ടി.
ആ രാക്കാറ്റ്‌ ഉറക്കത്തിലേക്ക്‌
ഞാനിടറും മുന്‍പ്‌ തഴുകാന്‍,
വിഹിതമല്ലാത്തൊരാശ മന്ത്രിച്ച്‌
അറവാതില്‍ തുറന്നെന്നെ തഴുകാന്‍,
പ്രണയാതുരമൊരു പൂപ്പാല-
യിറ്റിച്ച പൂവട്ട പേറി;
രാവ്‌,നിര്‍ജ്ജനം,യക്ഷം-
കിതപ്പേറ്റുവാങ്ങി വാതിലടച്ച്‌ ഞാന്‍
കോസടിക്കിടങ്ങിലേക്കൂളിയിട്ടു;
തഴുതിളക്കാതെ രാക്കാറ്റ്‌.
മച്ചില്‍ കടകടപ്പങ്ക,ഞാനറിയുന്നു
കള്ളക്കാറ്റിന്‍ അകക്കളിപ്പാച്ചില്‍.
രാക്കാറ്റിന്‍ പുറംകളികള്‍,
ആര്‍ത്തഭൂവിലൂന്നി മഴയുടെ ജലപാദം,
തമുക്കടിച്ച്‌ മിന്നല്‍ക്കയ്യിണ,
അടവാതിലിനപ്പുറം ഞാനറിയാതിവ.
പുറമേന്ന്‌ എന്നിടം വരും
കറണ്ട്‌ നിലച്ചേറെനേരമായത്‌
പശിമയുള്ള വിയര്‍പ്പടരായ്‌ ഞാനറിഞ്ഞ്‌
ഈര്‍ഷ്യയോട്‌ വശം മാറി കിടന്നത്‌.
കൂരമേലിഴഞ്ഞ്‌ മഴവാലിന്‍
ഓവുപാട്ടു കേട്ടുണര്‍ച്ച.
"ഇന്നലെ മഴപെയ്തിരുന്നോ?"
"ഉവ്വോ!ഇടിയും വെട്ടിയോ!"
ആ ചോദ്യം പിടിക്കാഞ്ഞിട്ടെന്തോ
പിറ്റേന്ന്‌ അത്താഴപ്പടിക്കലെത്തി
രാക്കാറ്റ്‌ ജനലിളക്കി കലമ്പി
പെരുന്തുടി കൊട്ടി, കുതിച്ചാടിപ്പോയി.

2013, മാർച്ച് 22, വെള്ളിയാഴ്‌ച

എഴുത്തറ്റം

എഴുത്തറ്റം

തീക്ഷ്ണതകളെ വാക്കില്‍,
ഒറ്റവാക്കില്‍ കൊരുക്കാമോ?
കനപ്പെട്ടുവന്ന കുറിപ്പുകളല്ലാതെ,
തീക്ഷ്ണാനുഭവം ഒപ്പാന്‍ വച്ചിരുന്ന
കീശപ്പുസ്തകം, എണ്റ്റെ ഓര്‍മ്മ-
ക്കൊഴിച്ചിലില്‍ അര്‍ഥം പുരളാതെ നിന്നു.
ശരിയാണ്‌, ഞാന്‍ തന്നെയവ കുറിച്ചത്‌
പിന്നീടോര്‍മ്മിക്കാന്‍ എളുതായ്‌.
എന്നിട്ടിന്നവ തിരിച്ചും മറിച്ചും
നോക്കീട്ടും ഗൂഢാക്ഷരിപോല്‍.
മട്ടിച്ചതാം മനോരസന,
വാക്കുകള്‍ തെളിയാത്ത എഴുത്തറ്റമാണിത്‌;
വാക്കൊഴുക്കടയും അമിത-
ബോധത്തിന്‍ എക്കല്‍പ്പുറം;
മഷിക്കട്ടിയിളക്കാന്‍ കുത്തി-
ക്കോറിയ വികലസര്‍പ്പിളങ്ങള്‍;
കടലാസ്‌ പേനയുടെ അപഥ-
മായപ്പോള്‍ ആ കീശപ്പുസ്തകം
ഞാന്‍ തീയ്ക്കെറിഞ്ഞു.

2013, മാർച്ച് 19, ചൊവ്വാഴ്ച

എണ്റ്റെ 916 വടുക്കള്‍

എണ്റ്റെ ൯൧൬ വടുക്കള്‍

നീലതിളയ്ക്കുന്ന അഭൌമക്കടല്‍
വിട്ട്‌ കരയേറി വരും മറുനാടന്‍ കന്യകള്‍;
സിനിമാക്കൊട്ടകകളില്‍ അവറ്‍ നിരയായ്‌
എണ്റ്റെ കണ്ണുകളില്‍ കയറിവരും,
ഊടുവഴിപിടിച്ച്‌ മനസ്സിണ്റ്റെ
അന്തഃപുരത്തേയ്ക്കും.
ടീവീലും പത്രത്തിലും
പരസ്യപ്പാളികളിലുമിരുന്നവറ്‍
എണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ മാറ്റേറ്റുന്നുണ്ട്‌.
എനിക്കണിയാന്‍,സ്വരുക്കൂട്ടാന്‍,
പണയമാക്കാന്‍,കവരാന്‍,തിന്നുവാന്‍-
(തങ്കക്കിനാക്കളുടെ പലജാതി)-
സ്വറ്‍ണ്ണം പേറിവരുന്ന ചുമട്ടുസുന്ദരി.
മിന്നുകെട്ടിക്കാന്‍, മാനത്തിണ്റ്റെ
പൊന്‍തൂക്കമെത്തിക്കാന്‍
പാടുപെട്ടാണ്ട കടക്കടലില്‍
തിരകളുടെ അഭൌമനീലയില്ല.
തങ്കമയമില്ലാത്ത ഭാരതവധുക്കള്‍
പെടുമരണമേല്‍ക്കുന്ന കടുംനിറങ്ങള്‍-
വിഷത്തിണ്റ്റെ കരിനീല,
രകതത്തിന്‍ കടുംചോപ്പ്‌,
തീപ്പൊള്ളിന്‍ കടുംകരി.
ചെവിഛിന്നം,വിരല്‍നഷ്ടം-
സ്വര്‍ണ്ണത്തിണ്റ്റെ മറുവറ്‍ണ്ണക്കഥകള്‍.
തസ്ക്കരവിരലടക്കത്തില്‍
കഴുത്തില്‍ പതിയും
മാങ്ങാപ്പാടുകള്‍,പാലയ്ക്കാപ്പാടുകള്‍;
പിന്നെയുമാഴ്ന്ന് ഗളനാഡി
പിളര്‍ക്കുമൊരു വാള്‍ത്തുമ്പ്‌.
എത്ര പൊന്നിന്‍പൊടി ഞാന്‍
കഴിച്ചെത്രനാള്‍ വേണം
എണ്റ്റെ വടുക്കളുണങ്ങാന്‍.

2013, മാർച്ച് 17, ഞായറാഴ്‌ച

ഫെബ്രുവരി 1

ഫെബ്രുവരി 1

നാളെ നീര്‍ത്തടസ്മരണയിന്‍
ആഗോളദിനം; സ്മരണ
മാത്രമാകാതെ നീര്‍ത്തടങ്ങള്‍
പാലിക്കേണമെന്നൊര്‍മ്മിച്ച്‌.

നീര്‍ത്തടങ്ങള്‍ക്കൊരു കാവലാള്‍
ഉണ്ടായിരുന്നെങ്കില്‍, പേടിച്ച്‌
നാമവയെ അലട്ടാതെ വയ്ക്കുമായിരുന്നു.
എന്നിട്ടും ലംഘിക്കണമെന്നു
തോന്നിയാല്‍ പിന്നില്‍നിന്നു
കുത്തിമറിച്ച്‌ കാവല്‍ക്കണ്ണുക-
ളടച്ച്‌ നമുക്ക്‌ വഴിതേടാമായിരുന്നു.

ഉദാഹരണം പറയട്ടെ. മുതല,ജലഗാത്രത്തിന്‍ കൊമ്പല്ല്,
ജലപടങ്ങളുടെ ഒളികണ്ണ്‍,
വാരിജമെന്ന ഭംഗിപ്പേരില്ലെങ്കിലും
നീരില്‍ പിറന്നവന്‍,
തടങ്ങളിലെ ഉഭയജീവന്‍,
നിര്‍ന്നിമേഷമാം ഉരഗപര്‍വ്വം;
ജീവനാങ്കങ്ങളുടെ ജലമുഖ-
ങ്ങളില്‍ സന്തത നരാരി.
തുറയ്ക്കു വച്ച തുറവായില്‍ റാഞ്ചി
കുലുക്കഴിച്ച ശവങ്ങള്‍ മൂന്നിട
ഉയര്‍ത്തിക്കാട്ടി ജനകഥകളില്‍
ഭീഷണമാം കാവലാള്‍.

നദീലംഘനങ്ങളുടെ ചിരവരവില്‍
അവശ്യമാവശ്യം നക്രവധം.
വെടി,വെള്ളിടി,കൂടോത്രപ്പൊതി-
പ്രതിയോഗത്തിന്‍ മനുഷ്യാര്‍ഥങ്ങള്‍.
പൊയ്ക-മനുഷ്യനു ജലവഴി,
പൊയ്ക-നക്രനിവാസം,
നരന്‍ നക്രവേധം,നക്രം നരവേധം-
അശാന്തിയുടെ ത്രികോണമിതി.

മുതലകള്‍ കളങ്ങളില്‍ വലരുന്നു,
കൊയ്ത്തൊടുവില്‍ ചര്‍മ്മമായ്‌ മാംസമായ്‌.
മുതലകളില്ലാത്ത സരസ്സുകളില്‍
മണലൂറ്റി, വലനീട്ടി നാം പുലരുന്നു;
കരയെടുത്ത നദിതട്ടുകള്‍
പാറാവ്‌ വേണ്ടാതെ തുടരും.

മരണത്തിണ്റ്റെ സന്നികര്‍ഷം
മുതലവായിലൊളിക്കാതെ
മറുവഴിതാണ്ടിയെത്തും
ഫെബ്രുവരിത്തുറപ്പിന്ന്,ഇന്നുമെന്നും.

2013, മാർച്ച് 13, ബുധനാഴ്‌ച

മാമ്പൂമരണങ്ങള്‍

മാമ്പൂമരണങ്ങള്‍

കഴിഞ്ഞിരവിലെ മഴച്ചാറ്റില്‍
കണ്ണിമാങ്ങകള്‍ മഴനൂലില്‍ കൊരുത്തിറങ്ങി.
ഒളിയണഞ്ഞ മരതകചാര്‍ത്തായവ
മഴനീര്‍ തെളിച്ച മണ്‍പുറത്ത്‌.
കാറ്റില്‍പ്പിണഞ്ഞ്‌ മരിക്കുമസംഖ്യം
മാമ്പൂക്കളിലൊന്നാകതവ വളര്‍ന്നപ്പോള്‍
തുടുത്ത മാങ്കനിയോളവും
വളര്‍ന്നേക്കുമെന്നു വെറുതൊരാശ.
മക്കളെക്കണ്ടോ, മാമ്പൂകണ്ടോ
ഞാന്‍ കൊതിച്ചതല്ല;
മറ്റേതു മുന്‍വിധി പോലെയിതും
ജീവാശകളുടെ ചൂതാട്ടം.
മാമ്പൂമരണങ്ങളുടെ നാട്‌,
ചുഴലികളൊളിപ്പിച്ച കാറ്റനക്കം,
മുറതെറ്റിയ മഴപ്പേടിക്കാറുകള്‍,
വര്‍ഷനാദത്തില്‍ അഴിഞ്ഞാടി
മാമ്പൂവിന്‍ മിന്നാരപ്പൊലി, അഥവാ
മാവിന്‍ കണക്കെഴുത്തില്‍
ആയിരം തലമുറകളുടെ പടിയിറക്കം.

2013, മാർച്ച് 9, ശനിയാഴ്‌ച

മത്സ്യപ്രദര്‍ശിനി

മത്സ്യപ്രദര്‍ശിനി

ഇടവിട്ടിടവിട്ട്‌ കൊത്തിയിട്ടും
നീങ്ങാത്ത പ്രതലം
മറുഭാഗം കാണിച്ചന-
ങ്ങാതെ നില്‍ക്കുന്നയാ പ്രതലം,
മീന്‍കൂട്ടമേ, അതു ചില്ലാണ്‌.
കാഴ്ചകളെ മാത്രം കടത്തിവിടും;
ആ കാഴ്ചകളില്‍ നീ
കാണുന്നയീ ഞാന്‍, ഈ ലോകം
ചര്‍മ്മാന്തരം പ്രാപിച്ച ജലജീവിതങ്ങളല്ല.
ചെവിടില്ലാത്ത നീയും
ചെകിളയില്ലാത്ത ഞാനും
ജല, നിര്‍ജലമാം
നമ്മുടെ ലോകാന്തരങ്ങളും
തമ്മിലിടചേര്‍ന്ന്‌
വായുകല്‍പനത്തില്‍ നമ്മിലുള്ളിടച്ചില്‍
അന്യോന്യം ശ്വാസം കവരാതിരിക്കുവാന്‍
സഹജീവനത്തിന്‍ സ്ഫടികബന്ധം.

2013, മാർച്ച് 5, ചൊവ്വാഴ്ച

കണ്ടംഡ്‌ സെല്‍ഫോണ്‍

കണ്ടംഡ്‌ സെല്‍ഫോണ്‍

കരഫോണുകള്‍ പിരിയന്‍കമ്പികളില്‍
കറങ്ങി തലചുറ്റിക്കിടന്നു.
ആണ്ടുകളുടെ നേര്‍ച്ചകള്‍ക്കൊടുവില്‍
അവ കനിഞ്ഞിങ്ങണഞ്ഞപ്പോള്‍
ഇരിപ്പറകളില്‍ നനുത്തതുണി മൂടി
അവ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു.
ഇടയ്ക്കിടെ മൂളലണച്ചവര്‍
ചത്തുപോയി വീണ്ടുമുയിര്‍ത്തിരുന്നു.
ശബ്ദവിളംബരത്തിന്‍ വാതായനം
തുറന്നിരുന്നു, നമ്മില്‍ ആശ്വാസകൂജനം.
വിരലോടിടഞ്ഞ്‌ വില്ലയവില്ലാത്ത
മുഖവട്ടം ധരിച്ച,വരുടെ വയോധികര്‍;
പൊരുത്തമില്ലാശ്രുതി മീട്ടി
വിരലിടിയില്‍ മൂളിക്കൊണ്ടിവരും
മണിമുഴക്കത്തിന്‍ ഏകതാനത്തില്‍
ഉദ്വേഗം ചെത്തിക്കൂര്‍പ്പിച്ചു;
ഒരുവിളിയില്‍ പലയാളെ
വിളിച്ചടുപ്പിക്കും മണിക്കലാശം.
എല്ലാം കേട്ടിട്ടും പറഞ്ഞിട്ടുമൊടുക്കം
ഫോണ്‍ വച്ചു നാം മടങ്ങി,
വിധിയുടെ മുഖദാവിലുടയാത്ത
അവധൂതമനമായ്‌,സര്‍വം പിന്നിട്ട്‌.
ഇന്ന്‌,സെല്‍ഫോണ്‍കാലത്ത്‌
ഫോണ്‍ വയ്ക്കട്ടെയെന്നത്‌
ആണ്ടുപോയ ഒരു ശീല്‌,
വയ്ക്കാന്‍ ഒരു തട്ടുണ്ടായിട്ടല്ല.
ഒടുക്കം എന്നിലേക്കുതന്നെ
ഫോണ്‍ വച്ചിട്ട്‌ ഞാനാകുന്നു,
ഞാനകലുന്നു,ഞാനലയുന്നു.
എന്നില്‍ വിങ്ങിനില്‍ക്കുമെന്തോ
തരിച്ചും ചിലച്ചും പാടിയും
എന്നിലേക്കെന്നെയുണര്‍ത്തുന്നു.

2013, മാർച്ച് 1, വെള്ളിയാഴ്‌ച

സ്മൃതികളുണ്ടായിരിക്കണം

സ്മൃതികളുണ്ടായിരിക്കണം

മനുവേ,മഹാഗുരോ,
പെണ്‍വാഴ്‌വുകാലത്തെ
മൂന്നായ്‌ വിടര്‍ത്തി,
താതകാന്തപുത്രത്രയമാം
ത്രാതാക്കളിലര്‍പ്പിച്ചതിന്‍
വിടുതല്‍ അടച്ച്‌
സ്മൃതിപദം കുറിച്ചോനേ,
പളുങ്കാണ്‌ പെണ്ണ്‌,പാലിക്കേണ്ടും
മദഭരമാണ്‌ പെണ്ണ്‌,തടയേണ്ടും-
നിണ്റ്റെ വിവക്ഷകളളക്കവേ
രണ്ടായര്‍ത്ഥം കിടയുന്നു.
മന്വന്തരങ്ങള്‍ കഴിഞ്ഞു ഞാന്‍
ഒരു തിരുത്തയക്കട്ടെ.
"പിതാ ഭക്ഷിതി കൌമാരേ,
ഭര്‍ത്താ കാംക്ഷിതി യൌവ്വനേ,
പുത്രാ ശിക്ഷിതി വാര്‍ദ്ധക്യേ,
നഃ സ്ത്രീ സ്വാതന്ത്യ്രമര്‍ഹതി. "-
മന്ത്രനടുവില്‍ രകാരം
തുരത്തും തിരുത്തിന്‍ രാക്കരം.

2013, ഫെബ്രുവരി 27, ബുധനാഴ്‌ച

ഈ കയ്യും കടന്ന്‌

ഈ കയ്യും കടന്ന്‌

വസേപ്പുരിലെ ദാദഗിരി*
ഫൈസല്‍ഖാന്‍, പത്നി
മൊഹ്സീനയോട്‌ ചൊന്നത്‌:
"നിന്നെയോര്‍ത്തോര്‍ത്തെന്‍ കൈകഴച്ചു. "
ആള്‍ കുറെനാള്‍ ജയിലിലും
ഓര്‍മ്മകള്‍ പുരയ്ക്കകത്തുമായിരുന്നു.
പ്രഥമദൃഷ്ടിയില്‍ പ്രണയം
വിരിയുമ്പോള്‍ എന്താണ്‌ സംഭവിക്കുക?
എന്തായിരിക്കും അത്‌ പ്രണയ-
മെന്നുതന്നെ വിളിക്കപ്പെടുന്നത്‌?
അതിലല്‍പം ഇറച്ചിച്ചുവ-
യില്ലെങ്കില്‍ പിന്നെന്താണ്‌
പ്രണയവാഴ്‌വുകളുടെ തൊലി-
നിറക്കണക്കില്‍ കറുപ്പിന്‌
വിലയുയരാത്തത്‌?
ഹൃത്താളം കൊട്ടിക്കയറാത്ത
പ്രണയത്തിണ്റ്റെ കൈത്താളം.
______________
*GANGS OF WASSEYPUR II

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

സ്കോറെത്രയായ്‌?

സ്കോറെത്രയായ്‌?

ഒരുനാള്‍ കേരനാട്ടിന്‍ തലപ്പത്ത്‌
ത്രിസന്ധ്യാനേരത്ത്‌,മദ്യത്തിളപ്പിലൊ-
രധമന്‍ കെട്ടിയോളെ
മേശക്കാലിനടിച്ചു കൊന്നു.
പ്രാണവേദനയുടെ നിലവിളി
അയല്‍ക്കാറ്‍ കേട്ടുവത്രേ.
ആരും തിരിഞ്ഞുനോക്കിയില്ല,
കാരണം മൂന്നുണ്ട്‌.
പള്ളുകളുടെ അധീശനാണു പുള്ളി,
തെറിപോലെ മല്ലൂസിനു പേടി
വേറൊന്നില്ലല്ലോ;ഒന്ന്.
രണ്ട്‌,ക്രിക്കറ്റ്‌ കളിയൊന്ന് ടിവിയില്‍
കത്തിക്കാളുകയായിരുന്നത്രെ;
മേശക്കാലല്ലെങ്കിലും അതും
മരവടികൊണ്ടുള്ളഭ്യാസമാണല്ലോ.
മൂന്ന്,ആയമ്മയുടെ നിലവിളി
സ്ഥിരമായ്‌ കേട്ടുമടുത്തതാണ്‌.
ആയിരത്തൊന്നാവര്‍ത്തി കഴിച്ചിട്ടും
മടുക്കാത്ത കേളികളുടെ നാടാണിത്‌.
ഒരു ചാവൊലിക്ക്‌ ലാവണ്യമില്ലല്ലോ,
റേറ്റിങ്ങും കുറവാണ്‌,മടുക്കും.
സന്ധ്യയായാല്‍ കളി നിറുത്തി
പുരകയറാന്‍ ഈ മലയാളി-
പ്പിറപ്പുകളെ ആരും പഠിപ്പിച്ചില്ലേ?


(യഥാര്‍ഥസംഭവം, തിരുവനന്തപുരം കുടപ്പനകുന്നില്‍ 2012ല്‍ നടന്നത്‌...)

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

താരാര്‍ബുദം

താരാര്‍ബുദം
യുവിയെപ്പോലെ*,ഇന്നച്ചനെപ്പോലെ**
അതികഠിനമായ ശുഭചിന്തയാല്‍
എണ്റ്റെ രോഗവിവരം കുറിച്ചു-
തരണമെന്നുണ്ട്‌,നിനക്കതു വേണ്ടെങ്കിലും.
താരമല്ല, താഴായ്മയില്ല;രോഗം
ഗ്രസിക്കുമ്പോള്‍ മണ്ണില്‍ ഞാനിഴയുന്നു.
പണമില്ലാതെ പിണമായ്പ്പിണമായ്‌
ഒടുക്കം പിന്നെയും ഞാന്‍ പിണമാകും.
അന്നെണ്റ്റെ ശവം വിട്ടുകിട്ടാന്‍
അവരെത്ര പാടുപെട്ടേക്കും.
തീ മറന്നുപോയ എണ്റ്റെയടുക്കള
അന്നും തീ കത്താതെ നില്‍ക്കും;
അയല്‍ക്കൂരയില്‍ പഷ്ണിക്കഞ്ഞി
വച്ചവര്‍ എണ്റ്റെയോര്‍മ്മ പറഞ്ഞയക്കും.
ആണ്ടുപോയ പെരുങ്കുഴികളില്‍ കിടന്ന്‌
അവര്‍ ഇനിയേറെ ജീവിതം
വാവട്ടകണക്കില്‍ ആകാശം കണ്ടുതീര്‍ക്കും.

*യുവരാജ്‌ സിംഗ്‌
**ചലച്ചിത്രനടന്‍ ഇന്നസെണ്റ്റ്‌ തണ്റ്റെ അര്‍ബുദത്തെ കുറിച്ച്‌ വളരെ സരസമായും ലാഘവത്തോടെയും ചില ശുഭചിന്തകള്‍ പങ്കിട്ടത്‌.മലയാള മനോരമ ഞായറാഴ്ചപതിപ്പ്‌(ഫെബ്രുവരി 3,2013 or refer a week back)

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

പത്രാധിപര്‍ക്കുള്ള കത്ത്‌

പത്രാധിപര്‍ക്കുള്ള കത്ത്‌

പെരിയബഹുമാനപ്പെട്ട സാര്‍,
വാര്‍ത്തവായിച്ചിട്ടെഴുതുന്നതല്ല,
പ്രവാസത്തിണ്റ്റെയിടക്കാലത്ത്‌
അറിയാഞ്ഞ വാര്‍ത്തയന്വേഷണം.
അമ്പത്തൊന്ന്‌ വെട്ടിലെ ചോര-
യുണങ്ങിയെല്ലവരും പിരിഞ്ഞോ,
ഊരുകാക്കും മലയിടങ്ങള്‍
തേടിയിന്നും തിരച്ചില്‍പ്പടയുണ്ടോ,
നഖങ്ങള്‍ മഷിത്തുമ്പായും കണ്ണ്‌
ക്യാമറയാക്കിയും മണപ്പിച്ചോടിയ നായ്ക്കളും?
ദില്ലിയിലെ ആ ബസ്‌ കഴുകി
തിരിച്ചുകൊടുത്തോ, അതിണ്റ്റെ ലിവറും?
പിതൃകാമനകളുടെ തിരക്കഥകള്‍
ദിവസവും എറിവേറിവരുന്നുണ്ടല്ലോ?
കസ്റ്റഡിയില്‍ വാങ്ങി മടക്കി നല്‍കാഞ്ഞ
ഗതികെട്ടോരുടെ ശേഷക്രിയയ്ക്കു പോയിരുന്നോ?
കല്‍ക്കരിപ്പാടങ്ങളുടെ കാര്യം
കരിപുരണ്ട്‌ വെളിച്ചം മുട്ടിയതല്ലല്ലോ?
രണ്ടാം തലമുറയിലെ* തരംഗരാജികള്‍
ചുളുവിലയ്ക്കിനിയും കിട്ടുമോ,
അതോ മൂന്നാം തലമുറയിലേക്ക്‌**
ഞാന്‍ കടക്കണോ?
പുതിയപത്രക്കച്ചവടക്കാരാ,
പഴയപത്രക്കെട്ടുകള്‍
ആക്രികച്ചവടത്തിനയക്കയാല്‍
നിണ്റ്റെ ആവേശങ്ങള്‍ എനിക്കോര്‍മ്മയില്ല.
മാറിക്കൈപ്പറ്റിയതാണെങ്കില്‍
ഈ കുറി മടക്കളൂ,
ഞാനിവിടെത്തന്നെയുണ്ട്‌.

*2G=Second Generation;**3G

2013, ഫെബ്രുവരി 6, ബുധനാഴ്‌ച

കിടുവ

കിടുവ

"കടുവ ഭീകരജീവിയാണ്‌
ഉളിപ്പല്ലുണ്ടതിന്‌
ഉള്‍വലിക്കാം നഖമുണ്ട്‌
വലിയവായിലലര്‍ച്ചയുണ്ട്‌;
പശു സാധുജീവിയാണ്‌
കരച്ചിലില്‍ സ്നേഹം വഴിയുന്നവള്‍,
ആടും അങ്ങനെതന്നെ
മറ്റു ചിലപ്പോള്‍ പോത്തും.
തീര്‍ന്നില്ല,കടുവ കാട്ടിലും
കാലികള്‍ നാട്ടിലും പുലരുന്നു. "
"അപ്പോ, ഇതു കാടല്ലേ"
"അയ്യോ,കാടിതല്ല,കാടങ്ങല്ലേ
ഇതിണ്റ്റിരട്ടി പച്ചയുള്ള കൊടുങ്കാട്‌. "
(തത്സമയം ഒരു യന്ത്രപ്പക്കിയില്‍
മേലേ പറന്നിരുന്നവറ്‍
താഴെക്കണ്ട ഒരു പച്ചത്തുണ്ട്‌
കാടാണ്‌ വഴിച്ചിഹ്നമല്ലെന്നവര്‍
പരസ്പരം തര്‍ക്കിച്ചുറപ്പിച്ചു. )
ഭക്ഷ്യച്ചങ്ങല വളഞ്ഞും പുളഞ്ഞും
കിടക്കുമ്പോള്‍ നാടും കാടും കലരും,
നാട്ടുകാലിക്കൂട്ടം കാടേറും
കാട്ടുജന്തുക്കള്‍ തിരിച്ചായിക്കൂടാ.
(പുലീ,പുലിക്കിഷ്ടമില്ലെങ്കില്‍
പുലിയെങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളൂ. )
അങ്ങനെ, ഉപരോധിച്ചും,
അന്നം മുടക്കി, തളര്‍ത്തി
ആളെക്കൂട്ടി ഒച്ചവച്ച്‌, വലവച്ച്‌
കടുവയെപ്പിടിച്ച്‌ പൊയിണ്റ്റ്‌ ബ്ളാങ്കില്‍
വെടിവച്ച്‌ കിടുവയതിനെ കൊന്നു.
കോര്‍ബറ്റിണ്റ്റെ നരഭോജി-
പ്പട്ടികയില്‍ പശുഭോജിമാത്രമായ
ഒരു പുത്തന്‍ മാര്‍ജ്ജാരപ്രഭു.
ഏട്ടിലേറിയാ കടുവ
മേലില്‍ പശുവേട്ടയ്ക്കിറങ്ങില്ല.
പുല്ലിറങ്ങാത്ത ഏട്ടിലെ പശുക്കള്‍
തവിടും പുഷ്ടിയും കഴിച്ച്‌
പാലും,മാംസവുമായ്‌ കൊഴുത്തു.

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ഭൂമിദോഷം

ഭൂമിദോഷം
തീയൊരുമ്പെട്ടാല്‍ മറുത്തൊന്നുമില്ല,
തീ തൊട്ടതൊക്കെയും തീയായ്ത്തീരും.
തന്‍വഴി തേടാന്‍ തീയ്ക്കെളുപ്പം-
മറഞ്ഞിരുന്നെവിടെയും പൊന്തുന്ന തീ.

നീര്‍,തടകളില്‍ കലിച്ചു നില്‍ക്കും
കവിഞ്ഞൊഴുക്കിനിട തേടി,
കുഴിവ്‌ പരതും ആദിബോധം,
കണ്ണെത്താത്ത ജലകഥപ്പരപ്പ്‌.

വായു,വാതരാശികളുടെ ആദ്യതാളം,
താളപ്പെരുക്കത്തിന്‍ തന്നിഷ്ടം,
ചുഴറ്റിപ്പരത്തി മന്ത്രമുദ്രയില്‍
മറുഭാവങ്ങളെ കാട്ടുന്ന വായു.

ആകാശം,നിതാന്തമസാന്നിധ്യം,
പിടിതരാതെ ചൂഴ്ന്നുനില്‍ക്കുന്നത്‌,
കാഴ്ചയുടെ മണ്ഡലാന്തങ്ങള്‍,
നാമിനിയും മുടിക്കാത്ത ആകാശം.

ഭൂമി,ഉഭയാര്‍ത്ഥങ്ങളില്ലാത്ത പൊരുള്‍;
ചവിട്ടേറ്റും,പിളര്‍ന്നും,വിഴുപ്പേറ്റും,
തൊലിവെന്തും,ആടയടര്‍ന്നും
രക്ഷതേടാത്‌,ഒളിപൂകാതവിടുള്ളത്‌.

പഞ്ചഭൂതങ്ങളില്‍ ഭൂമിക്കൊരു
ദോഷമുണ്ട്‌:കഥചൊല്ലി പഴിക്കാതെ,
ഒരിക്കലും പിന്‍വലിയാതെ
മനുഷ്യനിടമാകമെന്നൊരു നിനവ്‌.

jayant,thumpoly 11.01.2013

2013, ജനുവരി 31, വ്യാഴാഴ്‌ച

സിസെരായുടെ അമ്മ

സിസെരായുടെ അമ്മ
സിസെരാ,
കല്ലിച്ച യൂദക്കണ്ണുകളില്‍
ഒടുക്കദൃശ്യമായ്‌ പടര്‍ന്നവന്‍.
ഇരുപതാണ്ടിന്‍ അടര്‍-
ക്കലി തീര്‍ത്ത രക്തത്തടങ്ങളില്‍
ഉയിര്‍ച്ചേതങ്ങളുടെ കണക്കലട്ടാതെ
ഇളംചോര തേടിയ മരണവ്യാപ്തി.
ഇരപക്ഷ കഥയാണിത്‌.
മറുപക്ഷകഥകളിലവന്‍ യുദ്ധവീരന്‍.
തേരറിഞ്ഞ്‌, നേരറിഞ്ഞ്‌
കാനായസീമകള്‍ നീട്ടിപ്പടച്ചവന്‍.
കനപെട്ട അടിമവാഞ്ഛകള്‍
ഊതിക്കാച്ചിയൊരു കൂടാരക്കുറ്റി
ഒരു യൂദപ്പെണ്ണിന്‍ തളിര്‍ക്കയ്യേറി
ചെന്നി തുളയ്ക്കുമ്പോള്‍,
ഇല്ലം കാണാതവനൊടുങ്ങുമ്പോള്‍,
മദ്യാലസ്യം വിട്ടുണര്‍ന്നിരുന്നില്ല.
സിസെരായുടെ അമ്മ,
വളര്‍ത്തുദോഷങ്ങളുടെ ഒഴുക്കുചാല്‍.
വീടണയാന്‍ വൈകും മകനായ്‌
ജാലകവഴിയേ കണ്‍കോര്‍ത്തവള്‍.
കൊള്ളമുതലും അടിയാട്ടികളും
വീതിക്കാനാകും വിളംബമെന്നുറച്ച്‌,
തന്നെ പൊന്നില്‍ കുളിപ്പിക്കാന്‍
മകന്‍ വരിലെന്നറിഞ്ഞൊടുക്കം,
ജൂതപഴങ്കഥ ചൊല്ലുംപോല്‍,
നൂറ്റൊന്നാവര്‍ത്തി കരഞ്ഞവള്‍-
പുത്രവിയോഗന്യായത്തിലൊന്ന്‌,പിന്നെ
നഷ്ടങ്ങളോര്‍ത്ത്‌ ദുരചുരത്തിയ നൂറും.
ഇന്നും ജൂതതഴക്കങ്ങളില്‍ ആണ്ടുപിറയ്ക്ക്‌
നൂറ്‌ കുഴല്‍വിളിച്ച്‌ മാതൃ-
മാതൃകകളില്‍ ക്ഷതമേല്‍പ്പിച്ചയീ
പിറവിപ്പിഴകളോര്‍ക്കുന്നു.
സിസെരായും അമ്മയും,
ചരിത്രമുനകളില്‍ തറഞ്ഞുപോയവര്‍;
ഇനിയുമെത്ര മുനകള്‍ നീണ്ട്‌...
കുടുങ്ങാനിനിയുമെത്ര...
*ബൈബിളിലെ ന്യായാധിപന്‍മാരുടെ പുസ്തകം അദ്ധ്യായം 4 സിസെരാ എന്ന കാനാന്യ യുദ്ധപ്രഭുവിണ്റ്റെ ചിത്രം നല്‍കുന്നു...further reading
Wiki on Sisera,Wiki om Sisera's Mother,

2013, ജനുവരി 28, തിങ്കളാഴ്‌ച

ചര്‍വണപ്പശ

ചര്‍വണപ്പശ
ചവച്ചുതളര്‍ന്ന് നീയിട്ടുപോയ
ഒരു പശത്തുണ്ട്‌ നിലംപറ്റി-
ക്കിടന്നത്‌ ഒരു കെണിപോല-
ല്ലോ എന്നെ കുടുക്കുന്നു.
ചീമണം പരത്താതെ,
നിനക്കാഞ്ഞൊരിടം പൂകി
എന്നെ മുന്നറിയിക്കാതല്ലോ
സ്വയം പകുത്താ,ത്തുണ്ട്‌
പാതിയെന്നിലും പാതി നിലത്തുമായ്‌
നേര്‍ത്തിഴകള്‍ വലിച്ചെന്നെ തൊടുന്നു.
നിന്‍ ജഠരാഗ്നിയില്‍ ജ്വലിക്കേണ്ടു-
മെന്തോ വേവാതെയുണ്ടതില്‍,
വായ്ക്കകം തന്നെ പ്രയാണം
തീര്‍ന്നതിന്‍ വിങ്ങലും.

jayant seppa2thumpoly 9.1.13

2013, ജനുവരി 26, ശനിയാഴ്‌ച

ശീര്‍ഷനിവാരണം

ശീര്‍ഷനിവാരണം
എണ്റ്റെ തലയറുത്തപ്പോള്‍
കൊല നീയുദ്ദ്യേശിച്ചിരിക്കില്ല്ള
മരണം അനിവാര്യസിദ്ധിയായി
വന്നതാകാം.
കണ്ണുകള്‍-കനല്‍ക്കരയായ്‌ നിന്‍
കടല്‍ക്കുളിര്‍ കെടുത്തുന്നയെന്‍ കണ്ണുകള്‍.
രസമൊഴികളുടെ മധുഭാരം,
ചുംബനങ്ങളുടെ പ്രേമോഷ്ണം-
ചരിതങ്ങളില്‍ സമ്പുഷ്ടമെങ്കിലുമെന്‍
ചുണ്ടുകളിന്ന്‌ ചവര്‍ക്കുമൊരു കീറത്തലം.
എന്നുള്ളം തുറക്കാമൊരു ചാവിയാക്കാതെ
നിന്‍വാക്കിനെ ചെവിത്തോണ്ടിയാക്കും
എന്‍ കാതുകളുടെ പാടവം.
ഗുപ്തം ചികയുന്നൊരു മൂക്ക്‌,
തീത്തറയായൊരു നാക്ക്‌;
ഇത്രയും വിലക്ഷണങ്ങള്‍
സംഗമിച്ചെന്‍ തല.
അങ്ങനെ വന്നതാകാം.

jayant,seppa 10.10.12

2013, ജനുവരി 23, ബുധനാഴ്‌ച

കലാപലാഭങ്ങള്‍

കലാപലാഭങ്ങള്‍

നിറയൊഴിഞ്ഞിട്ടും
തിരയൊഴിയാത്തൊരു
കടലളവില്‍ എന്നില്‍
വന്നും പോയുമിരിക്കുന്നു-
നിരവിട്ട്‌ മലച്ച
വെടിച്ചീള്‌ കുറിച്ച
കപാലസ്മൃതികള്‍;
അതിലൊന്നെന്നമ്മ,
പിന്നെയഛന്‍,പിന്നെ
അടുത്തോരുമറിവോരും.
ശേഷക്രിയകളുടെ ആണ്ടുവരവില്‍
ഒരൊറ്റത്തീയതിയില്‍
ഓര്‍മ്മകളൊതുക്കാം;
എമ്പാടും ചിതറിക്കാതെ
രക്തസ്മരണകളെ
കനപ്പെടുത്തിത്തന്ന
കലാപങ്ങളേ,പെരുങ്കൊലകളേ
നിങ്ങള്‍ക്കു നന്ദി.

2013, ജനുവരി 20, ഞായറാഴ്‌ച

പ്രേ,മരം,ഗം

പ്രേ,മരം,ഗം
ഒരുകാലത്ത്‌ പ്രണയം
മരംചുറ്റിക്കഴിഞ്ഞിരുന്നു.
പൂമഴയും പൂമെത്തയും
ഒരുക്കിലും അരുതായ്മകള്‍
വിലക്കി പ്രണയത്തിണ്റ്റെ
മാംസചാര്‍ച്ചകളെ മരം മെരുക്കി.
പ്രേമസാഫല്യം കാല്‍പനികമായ
മരംമുറിക്കലായിരുന്നു-
തമ്മില്‍ താങ്ങായും തണലായും
ഭവിക്കാം എന്നുറപ്പിന്‍മേല്‍.
ഇന്നത്തെ പ്രണയപാഠങ്ങളില്‍
മരത്തിണ്റ്റെ നിഴല്‍വീഴ്ചയില്ല.
അതാകാം എനിക്കുണ്ടായിരുന്ന
പ്രണയത്തെ, മധുരോര്‍മ്മകളെ
ഇളമയുടെ ചാപല്യമെന്നു
വിളിച്ചു ഞാനെറിയുന്നത്‌;
പഴയ പ്രേമരംഗങ്ങളില്‍
കമിതാക്കള്‍ മരക്കീഴിലും
പുല്‍പ്പുറത്തും വലംവയ്ക്കുന്നത്‌
പരിഹാസത്തോടളക്കുന്നതും.

jayant,seppa 19.10.12

2013, ജനുവരി 18, വെള്ളിയാഴ്‌ച

മംഗോള്‍രാഗങ്ങള്‍

മംഗോള്‍രാഗങ്ങള്‍
ഇറുകിയ കണ്ണിടത്തില്‍
നിതാന്ത ധ്യാനമുദ്ര,
കടംകൊണ്ടു നേറ്‍ത്ത്‌
മറയുന്ന തനിമകള്‍,
രസഭേദങ്ങള്‍ പകര്‍ത്താതെ
രാഗങ്ങളില്‍ നാദക്ളിഷ്ടം,
മുളങ്കുഴലൂന്നി ഇടയഗീതങ്ങള്‍,
മന്ത്രക്കൊടിയുടെ താളത്തല്ലില്‍
സംഘജപങ്ങളുടെ മൂളക്കം,
വാക്കിന്‍ തുറകളടച്ച്‌
ഞെരുങ്ങും അനുനാസികങ്ങള്‍,
പോറ്‍ത്തിളക്കത്തിന്‍ തീനോട്ടം.
അയയാന്‍ മടിക്കുമൊരു
ഏകാന്തതന്തുവില്‍
കാലം കലരാത്ത മംഗോള്‍രാഗം.

seppa,arunachal 28.08.12,uthraadam

2013, ജനുവരി 16, ബുധനാഴ്‌ച

മാട്രിമോനും മാട്രിമോളും

മാട്രിമോനും മാട്രിമോളും

കെട്ടിച്ചയക്കാന്‍ പടച്ചവര്‍ക്കില്ലാത്ത
പിടപ്പാണ്‌ മാട്രിമോണിയലിന്‌.
ഊനം തീര്‍ത്ത ഫോട്ടോയുടെ മുഖക്കുറി,
സര്‍വ്വാംഗമഹിമയുടെ സംക്ഷിപ്തം,
ഊരും പേരും കുലപ്പേരും
പഠിപ്പും തൊങ്ങലുമെല്ലാം
തിക്കിയൊതുക്കിയ നീയാകും ആമാടപ്പെട്ടിയെ
ഒരു വ്യവഹാരസംഖ്യയായ്‌ ചമയ്ക്കും;
ആ സംഖ്യയില്‍ നിണ്റ്റെ പരംപൊരുള്‍
തെല്ലും ചോരാതുണ്ടെന്നു വരുത്തും.
സാങ്കേതികത്തികവും ലാവണ്യ-
ശാസ്ത്രവും ചേര്‍ന്നിട്ടും
കോടതിത്തിണ്ണകള്‍
വേറിട്ടുനീങ്ങും
പാദമുദ്രകള്‍ കുറിക്കുന്നു.

2013, ജനുവരി 15, ചൊവ്വാഴ്ച

നൂലഴികള്‍

നൂലഴികള്‍

ഇപ്പോഴും സൂചികള്‍ വില്‍ക്കപ്പെടുന്നു-
ആശ്ചര്യം തന്നെയത്‌.
കീറപ്പാടുകള്‍ ഇഴയടുക്കാത്ത
പുത്തന്‍ തയ്പും തുണീം,
പോറ്‍മുന കോറും
മറയാ ഛേദക്കുറികള്‍,
നൂലുമായ്‌ കൈ ഓടാന്‍
തികച്ചു കിടയാ സമയം,
തുന്നാന്‍ കൊതിക്കുന്ന
അമ്മവിരല്‍ അറ്റത്‌-
എന്നിട്ടും സൂചികള്‍ വില്‍ക്കപ്പെടുന്നു
ആരൊക്കെയോ തയ്ക്കുന്നു.

jayant
thumpoly capuchin ashram11.8.12