പേജുകള്‍‌

2014, മേയ് 25, ഞായറാഴ്‌ച

കൊതുകുപാഠം

തറക്കുന്നോരോ
കൊതുകിന്‍ മുന
നല്‍കുന്ന പാഠം,
സന്ധ്യമൂര്‍ച്ഛി-
ച്ചിരവ് തിങ്ങും
താളത്തില്‍ മൂളി-
ച്ചൊല്ലുമൊരു പാഠം.

I
പകലിന്‍റെ വ്യയം
കഴിഞ്ഞിരവായ്,
പകലാകെ കേവുമാടായ
ഞാന്‍ രാത്രം
ഇരപാര്‍ത്തിറങ്ങും
നരിയായ്‌ത്തീരും.
എപ്പോഴും ഞാനൊരു
ജന്തു തന്നെ.
ഇരയോട്ടവഴിയുടെ
ചോരത്തലപ്പില്‍
കാലൂക്കമര്‍ത്തി
ഇരയായ്‌,മറുപാതി
വേട്ടമൃഗമായ്‌
പിടയുമ്പോള്‍, കടിച്ചു
കുടയുമ്പോള്‍
രക്തം ചോരിഞ്ഞെന്നോ
രക്തം നുണഞ്ഞെന്നോ
ഭേദമില്ലാതെന്നിലോടും
ചോരക്കിതപ്പറിയാം
കൊതുകിന്.

II
എന്നെപ്പോലെ തന്നെ;
കൊതു,കിടയ്ക്ക് നരിയാം,
ചോരയുണ്ണും,
കൊതു,കിരയുമാം
ആഞ്ഞുവീഴും കയ്യൂക്കില്‍
ഒരു രക്തബിന്ദു.
ഞാന്‍ പലപ്പോഴും
ഭക്ഷ്യശ്രേണിയുടെയങ്ങേ-
ത്തലയ്ക്കലും, കൊതുക്‌
താഴെത്തട്ടിലുമെന്നു മാത്രം.
പക്ഷെ ഭക്ഷ്യശൃംഖല
ഒരു ആദര്‍ശവിചാരം മാത്രം;
ആര് ആരെ തിന്നുമെ-
ന്നാര്‍ക്കറിയാം?
തീനും തീനിയും
നിരമാറിക്കയറി-
യെല്ലാക്കണക്കും
തെറ്റുമല്ലീശ്വരാ!



2014, മേയ് 15, വ്യാഴാഴ്‌ച

മംഗളയാനം

എന്‍റെ ഗുരുത്വം,
നിന്‍റെ ഗുരുത്വം
തമ്മിലിണയുന്ന
വശ്യബലം;
അത് വെല്ലാന്‍
ഒരു പാലായനം-
പ്രവേഗമണിഞ്ഞ്
എന്‍ കുതി.
ഭിന്നഗ്രഹങ്ങലല്ലേ നാം,
ഇണമുറിയാന്‍
അകന്നുയരാന്‍
ഇനി വിലങ്ങേത്?
ഞാനോര്‍ക്കയാണ്
ചിലര്‍ക്കത്ര എളുപ്പമല്ലത്,
ഉയിര്‍ പരനുയിരോട്
കെട്ടിയടക്കുന്ന
വാഴ്വിന്‍റെ ആമങ്ങള്‍.
ഒരു യാമം പോലും
വേറിട്ടൊരു തുണ്ട്
ജീവിതമടച്ച്;
അതും ഭേദിച്ചൊ-
രുയിരിവര്‍ക്കില്ല.
അതിനാലത്രേ
ചില ധൂമകേതുക്കള്‍
ചീറിപ്പായിലും
നിറവാനിലേറെയും
നിന്നുരുകും താരകള്‍.

2014, മേയ് 6, ചൊവ്വാഴ്ച

മഴവഴിയും പാട്ട്

മഴ കനത്ത്‌
ആളൊഴിഞ്ഞ പെരുവഴി
കുടമേല്‍ തല്ലിച്ചിതറും
മഴക്കലി,യടര്‍വെള്ളം
തളിക്കുന്നു.
മഴഘോഷം:
സര്‍വ്വമാം നാദം.
ഞാനുമുറക്കെ പാടുന്നു
ആരുമത് കേള്‍ക്കില്ല,
എന്‍റെ മനോനിലയെക്കുറിച്ച്
സംശയമുണരില്ല;
ആരുമത് കേള്‍ക്കില്ല,
അതിന്‍റെ സ്വരഗതി-
യന്‍പും താളവും
ആരും കുറിക്കില്ല.
മഴനേര്‍ക്കുമ്പോള്‍
ഞാനുമങ്ങനെ പാട്ടൊതുക്കി
സ്ഥിരവഴി പോകുന്ന
യാത്രികന്‍ സ്ഥിരമാ-
യെടുക്കുന്ന നിര്‍മമത
പൂണ്ടീവഴി പോകും.