പേജുകള്‍‌

2013, മാർച്ച് 25, തിങ്കളാഴ്‌ച

ഇന്നലെ മഴപെയ്തിരുന്നോ?

ഇന്നലെ മഴപെയ്തിരുന്നോ?

ഒരു രാക്കാറ്റ്‌, ഉറക്കറയുടെ
മുന്നില്‍ കിതച്ചു മുട്ടി.
ആ രാക്കാറ്റ്‌ ഉറക്കത്തിലേക്ക്‌
ഞാനിടറും മുന്‍പ്‌ തഴുകാന്‍,
വിഹിതമല്ലാത്തൊരാശ മന്ത്രിച്ച്‌
അറവാതില്‍ തുറന്നെന്നെ തഴുകാന്‍,
പ്രണയാതുരമൊരു പൂപ്പാല-
യിറ്റിച്ച പൂവട്ട പേറി;
രാവ്‌,നിര്‍ജ്ജനം,യക്ഷം-
കിതപ്പേറ്റുവാങ്ങി വാതിലടച്ച്‌ ഞാന്‍
കോസടിക്കിടങ്ങിലേക്കൂളിയിട്ടു;
തഴുതിളക്കാതെ രാക്കാറ്റ്‌.
മച്ചില്‍ കടകടപ്പങ്ക,ഞാനറിയുന്നു
കള്ളക്കാറ്റിന്‍ അകക്കളിപ്പാച്ചില്‍.
രാക്കാറ്റിന്‍ പുറംകളികള്‍,
ആര്‍ത്തഭൂവിലൂന്നി മഴയുടെ ജലപാദം,
തമുക്കടിച്ച്‌ മിന്നല്‍ക്കയ്യിണ,
അടവാതിലിനപ്പുറം ഞാനറിയാതിവ.
പുറമേന്ന്‌ എന്നിടം വരും
കറണ്ട്‌ നിലച്ചേറെനേരമായത്‌
പശിമയുള്ള വിയര്‍പ്പടരായ്‌ ഞാനറിഞ്ഞ്‌
ഈര്‍ഷ്യയോട്‌ വശം മാറി കിടന്നത്‌.
കൂരമേലിഴഞ്ഞ്‌ മഴവാലിന്‍
ഓവുപാട്ടു കേട്ടുണര്‍ച്ച.
"ഇന്നലെ മഴപെയ്തിരുന്നോ?"
"ഉവ്വോ!ഇടിയും വെട്ടിയോ!"
ആ ചോദ്യം പിടിക്കാഞ്ഞിട്ടെന്തോ
പിറ്റേന്ന്‌ അത്താഴപ്പടിക്കലെത്തി
രാക്കാറ്റ്‌ ജനലിളക്കി കലമ്പി
പെരുന്തുടി കൊട്ടി, കുതിച്ചാടിപ്പോയി.

2013, മാർച്ച് 22, വെള്ളിയാഴ്‌ച

എഴുത്തറ്റം

എഴുത്തറ്റം

തീക്ഷ്ണതകളെ വാക്കില്‍,
ഒറ്റവാക്കില്‍ കൊരുക്കാമോ?
കനപ്പെട്ടുവന്ന കുറിപ്പുകളല്ലാതെ,
തീക്ഷ്ണാനുഭവം ഒപ്പാന്‍ വച്ചിരുന്ന
കീശപ്പുസ്തകം, എണ്റ്റെ ഓര്‍മ്മ-
ക്കൊഴിച്ചിലില്‍ അര്‍ഥം പുരളാതെ നിന്നു.
ശരിയാണ്‌, ഞാന്‍ തന്നെയവ കുറിച്ചത്‌
പിന്നീടോര്‍മ്മിക്കാന്‍ എളുതായ്‌.
എന്നിട്ടിന്നവ തിരിച്ചും മറിച്ചും
നോക്കീട്ടും ഗൂഢാക്ഷരിപോല്‍.
മട്ടിച്ചതാം മനോരസന,
വാക്കുകള്‍ തെളിയാത്ത എഴുത്തറ്റമാണിത്‌;
വാക്കൊഴുക്കടയും അമിത-
ബോധത്തിന്‍ എക്കല്‍പ്പുറം;
മഷിക്കട്ടിയിളക്കാന്‍ കുത്തി-
ക്കോറിയ വികലസര്‍പ്പിളങ്ങള്‍;
കടലാസ്‌ പേനയുടെ അപഥ-
മായപ്പോള്‍ ആ കീശപ്പുസ്തകം
ഞാന്‍ തീയ്ക്കെറിഞ്ഞു.

2013, മാർച്ച് 19, ചൊവ്വാഴ്ച

എണ്റ്റെ 916 വടുക്കള്‍

എണ്റ്റെ ൯൧൬ വടുക്കള്‍

നീലതിളയ്ക്കുന്ന അഭൌമക്കടല്‍
വിട്ട്‌ കരയേറി വരും മറുനാടന്‍ കന്യകള്‍;
സിനിമാക്കൊട്ടകകളില്‍ അവറ്‍ നിരയായ്‌
എണ്റ്റെ കണ്ണുകളില്‍ കയറിവരും,
ഊടുവഴിപിടിച്ച്‌ മനസ്സിണ്റ്റെ
അന്തഃപുരത്തേയ്ക്കും.
ടീവീലും പത്രത്തിലും
പരസ്യപ്പാളികളിലുമിരുന്നവറ്‍
എണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ മാറ്റേറ്റുന്നുണ്ട്‌.
എനിക്കണിയാന്‍,സ്വരുക്കൂട്ടാന്‍,
പണയമാക്കാന്‍,കവരാന്‍,തിന്നുവാന്‍-
(തങ്കക്കിനാക്കളുടെ പലജാതി)-
സ്വറ്‍ണ്ണം പേറിവരുന്ന ചുമട്ടുസുന്ദരി.
മിന്നുകെട്ടിക്കാന്‍, മാനത്തിണ്റ്റെ
പൊന്‍തൂക്കമെത്തിക്കാന്‍
പാടുപെട്ടാണ്ട കടക്കടലില്‍
തിരകളുടെ അഭൌമനീലയില്ല.
തങ്കമയമില്ലാത്ത ഭാരതവധുക്കള്‍
പെടുമരണമേല്‍ക്കുന്ന കടുംനിറങ്ങള്‍-
വിഷത്തിണ്റ്റെ കരിനീല,
രകതത്തിന്‍ കടുംചോപ്പ്‌,
തീപ്പൊള്ളിന്‍ കടുംകരി.
ചെവിഛിന്നം,വിരല്‍നഷ്ടം-
സ്വര്‍ണ്ണത്തിണ്റ്റെ മറുവറ്‍ണ്ണക്കഥകള്‍.
തസ്ക്കരവിരലടക്കത്തില്‍
കഴുത്തില്‍ പതിയും
മാങ്ങാപ്പാടുകള്‍,പാലയ്ക്കാപ്പാടുകള്‍;
പിന്നെയുമാഴ്ന്ന് ഗളനാഡി
പിളര്‍ക്കുമൊരു വാള്‍ത്തുമ്പ്‌.
എത്ര പൊന്നിന്‍പൊടി ഞാന്‍
കഴിച്ചെത്രനാള്‍ വേണം
എണ്റ്റെ വടുക്കളുണങ്ങാന്‍.

2013, മാർച്ച് 17, ഞായറാഴ്‌ച

ഫെബ്രുവരി 1

ഫെബ്രുവരി 1

നാളെ നീര്‍ത്തടസ്മരണയിന്‍
ആഗോളദിനം; സ്മരണ
മാത്രമാകാതെ നീര്‍ത്തടങ്ങള്‍
പാലിക്കേണമെന്നൊര്‍മ്മിച്ച്‌.

നീര്‍ത്തടങ്ങള്‍ക്കൊരു കാവലാള്‍
ഉണ്ടായിരുന്നെങ്കില്‍, പേടിച്ച്‌
നാമവയെ അലട്ടാതെ വയ്ക്കുമായിരുന്നു.
എന്നിട്ടും ലംഘിക്കണമെന്നു
തോന്നിയാല്‍ പിന്നില്‍നിന്നു
കുത്തിമറിച്ച്‌ കാവല്‍ക്കണ്ണുക-
ളടച്ച്‌ നമുക്ക്‌ വഴിതേടാമായിരുന്നു.

ഉദാഹരണം പറയട്ടെ. മുതല,ജലഗാത്രത്തിന്‍ കൊമ്പല്ല്,
ജലപടങ്ങളുടെ ഒളികണ്ണ്‍,
വാരിജമെന്ന ഭംഗിപ്പേരില്ലെങ്കിലും
നീരില്‍ പിറന്നവന്‍,
തടങ്ങളിലെ ഉഭയജീവന്‍,
നിര്‍ന്നിമേഷമാം ഉരഗപര്‍വ്വം;
ജീവനാങ്കങ്ങളുടെ ജലമുഖ-
ങ്ങളില്‍ സന്തത നരാരി.
തുറയ്ക്കു വച്ച തുറവായില്‍ റാഞ്ചി
കുലുക്കഴിച്ച ശവങ്ങള്‍ മൂന്നിട
ഉയര്‍ത്തിക്കാട്ടി ജനകഥകളില്‍
ഭീഷണമാം കാവലാള്‍.

നദീലംഘനങ്ങളുടെ ചിരവരവില്‍
അവശ്യമാവശ്യം നക്രവധം.
വെടി,വെള്ളിടി,കൂടോത്രപ്പൊതി-
പ്രതിയോഗത്തിന്‍ മനുഷ്യാര്‍ഥങ്ങള്‍.
പൊയ്ക-മനുഷ്യനു ജലവഴി,
പൊയ്ക-നക്രനിവാസം,
നരന്‍ നക്രവേധം,നക്രം നരവേധം-
അശാന്തിയുടെ ത്രികോണമിതി.

മുതലകള്‍ കളങ്ങളില്‍ വലരുന്നു,
കൊയ്ത്തൊടുവില്‍ ചര്‍മ്മമായ്‌ മാംസമായ്‌.
മുതലകളില്ലാത്ത സരസ്സുകളില്‍
മണലൂറ്റി, വലനീട്ടി നാം പുലരുന്നു;
കരയെടുത്ത നദിതട്ടുകള്‍
പാറാവ്‌ വേണ്ടാതെ തുടരും.

മരണത്തിണ്റ്റെ സന്നികര്‍ഷം
മുതലവായിലൊളിക്കാതെ
മറുവഴിതാണ്ടിയെത്തും
ഫെബ്രുവരിത്തുറപ്പിന്ന്,ഇന്നുമെന്നും.

2013, മാർച്ച് 13, ബുധനാഴ്‌ച

മാമ്പൂമരണങ്ങള്‍

മാമ്പൂമരണങ്ങള്‍

കഴിഞ്ഞിരവിലെ മഴച്ചാറ്റില്‍
കണ്ണിമാങ്ങകള്‍ മഴനൂലില്‍ കൊരുത്തിറങ്ങി.
ഒളിയണഞ്ഞ മരതകചാര്‍ത്തായവ
മഴനീര്‍ തെളിച്ച മണ്‍പുറത്ത്‌.
കാറ്റില്‍പ്പിണഞ്ഞ്‌ മരിക്കുമസംഖ്യം
മാമ്പൂക്കളിലൊന്നാകതവ വളര്‍ന്നപ്പോള്‍
തുടുത്ത മാങ്കനിയോളവും
വളര്‍ന്നേക്കുമെന്നു വെറുതൊരാശ.
മക്കളെക്കണ്ടോ, മാമ്പൂകണ്ടോ
ഞാന്‍ കൊതിച്ചതല്ല;
മറ്റേതു മുന്‍വിധി പോലെയിതും
ജീവാശകളുടെ ചൂതാട്ടം.
മാമ്പൂമരണങ്ങളുടെ നാട്‌,
ചുഴലികളൊളിപ്പിച്ച കാറ്റനക്കം,
മുറതെറ്റിയ മഴപ്പേടിക്കാറുകള്‍,
വര്‍ഷനാദത്തില്‍ അഴിഞ്ഞാടി
മാമ്പൂവിന്‍ മിന്നാരപ്പൊലി, അഥവാ
മാവിന്‍ കണക്കെഴുത്തില്‍
ആയിരം തലമുറകളുടെ പടിയിറക്കം.

2013, മാർച്ച് 9, ശനിയാഴ്‌ച

മത്സ്യപ്രദര്‍ശിനി

മത്സ്യപ്രദര്‍ശിനി

ഇടവിട്ടിടവിട്ട്‌ കൊത്തിയിട്ടും
നീങ്ങാത്ത പ്രതലം
മറുഭാഗം കാണിച്ചന-
ങ്ങാതെ നില്‍ക്കുന്നയാ പ്രതലം,
മീന്‍കൂട്ടമേ, അതു ചില്ലാണ്‌.
കാഴ്ചകളെ മാത്രം കടത്തിവിടും;
ആ കാഴ്ചകളില്‍ നീ
കാണുന്നയീ ഞാന്‍, ഈ ലോകം
ചര്‍മ്മാന്തരം പ്രാപിച്ച ജലജീവിതങ്ങളല്ല.
ചെവിടില്ലാത്ത നീയും
ചെകിളയില്ലാത്ത ഞാനും
ജല, നിര്‍ജലമാം
നമ്മുടെ ലോകാന്തരങ്ങളും
തമ്മിലിടചേര്‍ന്ന്‌
വായുകല്‍പനത്തില്‍ നമ്മിലുള്ളിടച്ചില്‍
അന്യോന്യം ശ്വാസം കവരാതിരിക്കുവാന്‍
സഹജീവനത്തിന്‍ സ്ഫടികബന്ധം.

2013, മാർച്ച് 5, ചൊവ്വാഴ്ച

കണ്ടംഡ്‌ സെല്‍ഫോണ്‍

കണ്ടംഡ്‌ സെല്‍ഫോണ്‍

കരഫോണുകള്‍ പിരിയന്‍കമ്പികളില്‍
കറങ്ങി തലചുറ്റിക്കിടന്നു.
ആണ്ടുകളുടെ നേര്‍ച്ചകള്‍ക്കൊടുവില്‍
അവ കനിഞ്ഞിങ്ങണഞ്ഞപ്പോള്‍
ഇരിപ്പറകളില്‍ നനുത്തതുണി മൂടി
അവ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു.
ഇടയ്ക്കിടെ മൂളലണച്ചവര്‍
ചത്തുപോയി വീണ്ടുമുയിര്‍ത്തിരുന്നു.
ശബ്ദവിളംബരത്തിന്‍ വാതായനം
തുറന്നിരുന്നു, നമ്മില്‍ ആശ്വാസകൂജനം.
വിരലോടിടഞ്ഞ്‌ വില്ലയവില്ലാത്ത
മുഖവട്ടം ധരിച്ച,വരുടെ വയോധികര്‍;
പൊരുത്തമില്ലാശ്രുതി മീട്ടി
വിരലിടിയില്‍ മൂളിക്കൊണ്ടിവരും
മണിമുഴക്കത്തിന്‍ ഏകതാനത്തില്‍
ഉദ്വേഗം ചെത്തിക്കൂര്‍പ്പിച്ചു;
ഒരുവിളിയില്‍ പലയാളെ
വിളിച്ചടുപ്പിക്കും മണിക്കലാശം.
എല്ലാം കേട്ടിട്ടും പറഞ്ഞിട്ടുമൊടുക്കം
ഫോണ്‍ വച്ചു നാം മടങ്ങി,
വിധിയുടെ മുഖദാവിലുടയാത്ത
അവധൂതമനമായ്‌,സര്‍വം പിന്നിട്ട്‌.
ഇന്ന്‌,സെല്‍ഫോണ്‍കാലത്ത്‌
ഫോണ്‍ വയ്ക്കട്ടെയെന്നത്‌
ആണ്ടുപോയ ഒരു ശീല്‌,
വയ്ക്കാന്‍ ഒരു തട്ടുണ്ടായിട്ടല്ല.
ഒടുക്കം എന്നിലേക്കുതന്നെ
ഫോണ്‍ വച്ചിട്ട്‌ ഞാനാകുന്നു,
ഞാനകലുന്നു,ഞാനലയുന്നു.
എന്നില്‍ വിങ്ങിനില്‍ക്കുമെന്തോ
തരിച്ചും ചിലച്ചും പാടിയും
എന്നിലേക്കെന്നെയുണര്‍ത്തുന്നു.

2013, മാർച്ച് 1, വെള്ളിയാഴ്‌ച

സ്മൃതികളുണ്ടായിരിക്കണം

സ്മൃതികളുണ്ടായിരിക്കണം

മനുവേ,മഹാഗുരോ,
പെണ്‍വാഴ്‌വുകാലത്തെ
മൂന്നായ്‌ വിടര്‍ത്തി,
താതകാന്തപുത്രത്രയമാം
ത്രാതാക്കളിലര്‍പ്പിച്ചതിന്‍
വിടുതല്‍ അടച്ച്‌
സ്മൃതിപദം കുറിച്ചോനേ,
പളുങ്കാണ്‌ പെണ്ണ്‌,പാലിക്കേണ്ടും
മദഭരമാണ്‌ പെണ്ണ്‌,തടയേണ്ടും-
നിണ്റ്റെ വിവക്ഷകളളക്കവേ
രണ്ടായര്‍ത്ഥം കിടയുന്നു.
മന്വന്തരങ്ങള്‍ കഴിഞ്ഞു ഞാന്‍
ഒരു തിരുത്തയക്കട്ടെ.
"പിതാ ഭക്ഷിതി കൌമാരേ,
ഭര്‍ത്താ കാംക്ഷിതി യൌവ്വനേ,
പുത്രാ ശിക്ഷിതി വാര്‍ദ്ധക്യേ,
നഃ സ്ത്രീ സ്വാതന്ത്യ്രമര്‍ഹതി. "-
മന്ത്രനടുവില്‍ രകാരം
തുരത്തും തിരുത്തിന്‍ രാക്കരം.