പേജുകള്‍‌

2014, ജൂലൈ 26, ശനിയാഴ്‌ച

മഞ്ഞത്തൊപ്പിക്കാര്‍


നമ്മുടെ തൊഴിലിടങ്ങള്‍
മറുനാട്ടരങ്ങല്ലേ!
അടുക്കടുക്കായ് നരനടരുകള്‍
ചേര്‍ന്നും കൊഴിഞ്ഞും
തൊഴില്‍ത്താവളം
വിട്ടുയരാത്ത ചാമ്പല്‍കിനാക്കളു-
മൊരുപിടി പൂവിട്ട സ്വപ്നവും
പുണര്‍ന്നിണയും കിതപ്പില്‍
ജന്മഗേഹം വിട്ടുപാറിയ
മറുജന്മങ്ങളുയിര്‍ക്കുന്നു,
പൊറുതി തേടുന്നു.
അവരെന്താണ് മഞ്ഞ-
ത്തൊപ്പി ധരിക്കാത്തത്-
ശിരോരക്ഷ! തലനിറഞ്ഞ്
സ്വപ്നങ്ങളവര്‍ക്കില്ലേ!
പച്ചക്കടുകടിഞ്ഞ
വെള്ളത്തൊട്ടിയില്‍ ഒന്ന് രണ്ടു
മഞ്ഞത്തൊപ്പികള്‍ വഞ്ചിയോടുന്നല്ലോ?
ഊണുനേരങ്ങളിലും
സന്ധ്യയിലുമവര്‍ അതില്‍
വെള്ളം കോരി
ശുചി ചെയ്യുന്നല്ലോ!
മഞ്ഞ നല്ലൊരു നിറമാണ്.
പണിയാള്‍ക്കൂടുകള്‍
ചൂഴ്ന്നുനില്‍ക്കുന്ന
കാട്ടുപൊന്തയിരുട്ടില്‍
മഞ്ഞയെഴുന്നുനില്‍ക്കും;
കരിപുരണ്ട രാവിലും
കുറഞ്ഞ വാട്സിന്‍റെ
നേര്‍ത്ത തെളിവിലും
മഞ്ഞയെഴുന്നുനില്‍ക്കും;
വെള്ളം വേണ്ടതിനൊക്കെയും
ഒരു മഞ്ഞത്തൊപ്പിയുമായ്‌
തൊട്ടികള്‍ തേടാം.
അല്ലെങ്കിലും മഞ്ഞത്തൊപ്പി
വേറെയെന്തിനാ?
തകരാത്ത തലകള്‍
എണ്ണിക്കുറിക്കാന്‍
കണ്ണില്‍ക്കുത്തുന്ന
മഞ്ഞ വേണ്ടല്ലോ!
പിന്നെ,
തകര്‍ന്ന മറുനാടന്‍
തലകളെ ആര്‍ക്കാണു ഭയം

2014, ജൂലൈ 12, ശനിയാഴ്‌ച

വേലിമരം


ഇന്നോളവും
ഒന്നേന്ന്‍ കുരുത്തൊരു
വേലിമരം കണ്ടിട്ടില്ല.
പടര്‍ന്നുവളര്‍ന്ന
പത്തലോ കരിങ്ങാട്ടയോ
കനിഞ്ഞേകിയ
വേലിക്കാലുകള്‍
നമ്മുടെ അതിര്‍
കാത്തു പോന്നു.
വേലിമരങ്ങള്‍ എന്നും
നെടുതായ് തന്നെയത്രേ.

2014, ജൂലൈ 5, ശനിയാഴ്‌ച

വീണ്ടും വീണ്ടും

കഥക്കണ്ണടയ്ക്കാത്ത
ആയിരം രാവില്‍
മന്ത്രപ്പായേറി
മരണക്കൈ മുടക്കിയ
ഷെഹരസാദ്,
എന്‍ നിനവിലെ
നിന്‍ നഗരികള്‍
നീണൊരു മരണക്കൈ
വീണ്ടും പുല്‍കുന്നു.
ആയിരം പലതായ്
ഇരവുകള്‍ നിദ്ര
വെടിഞ്ഞാലും
കഥകളിവിടടങ്ങില്ല.
മണലാഴിയല്ലേ?
ലവണം കലരാതെ-
യേതാണൊരാഴി!
ഓരോ കണ്‍ചാലും
ഓര് കലങ്ങുന്ന
ആഴങ്ങള്‍
മണലാഴങ്ങള്‍.