പേജുകള്‍‌

2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

സിറിയ

സിറിയ

എനിക്ക്‌ സിറിയയെ പരിചയം
ഇങ്ങനെയൊക്കെയാണ്‌:
ചുരുള്‍രോമങ്ങളിളകും
താടിയുലച്ച്‌ കുളമ്പടിതാളത്തില്‍,
കയ്യില്‍ കണ്ണില്‍ അസ്ത്രപ്രഭ,
പായുന്ന തേരില്‍
യുദ്ധത്തിണ്റ്റെ ആള്‍മുഖം:
ഇതിഹാസച്ചുവര്‍രേഖയില്‍
എഴുന്ന ശില്‍പങ്ങളായി കല്ലിച്ച
അസ്സീറിയന്‍ പ്രഭുക്കള്‍
കീഴ്ജനതയുടെ പ്രവാസഗീതി
ദേശഭ്രഷ്ടിണ്റ്റെ ദൈവാനുഭവം.
വെട്ടുക്കിളികളെപ്പോള്‍ അവര്‍
വന്നും പോയുമിരുന്നു-അസ്സീറിയര്‍.

അപ്രേമിണ്റ്റെ സ്വരച്ചിട്ടകള്‍
നേര്‍പ്പിച്ചതെങ്കിലുമൊരു പള്ളിപ്പാട്ട്‌,
മരുതലങ്ങളിലെ മുനിയറകള്‍
തപോവൃത്തിയുടെ ഈറ്ററ,
യേശുവിണ്റ്റെ അരമായമൊഴി-
മധുരമായവന്‍ പറഞ്ഞതൊക്കെ,
ശീമോന്‍ ദുസ്തോനായാ-
പെരുന്തൂണില്‍ കാലം കഴിച്ചവന്‍,
അവനെ വലയ്ക്കുന്ന
ബുഞ്ഞുവേലിണ്റ്റെ ഭൂതങ്ങള്‍.
മൈലക്കലച്ചന്‍ ചന്തത്തില്‍
തലയിളക്കിപ്പാടിയ
"കന്തീശാ ആലാഹാ... "-
ത്രൈശുദ്ധകീര്‍ത്തനം, പഴമൊഴിയില്‍.
കിറുക്കനായ ഞാനും, അരക്കിറുക്കന്‍
സുഹൃത്തും തൃശ്ശൂറ്‍ മാര്‍ നര്‍സായി പ്രസ്സില്‍
വാങ്ങിയ അരമായ പാഠങ്ങള്‍,
അന്നത്തെ പൊരിവെയിലും ആനന്ദവും.
സുറായി,സുറിയാനി,ക്നാനായ ഗരിമകള്‍
ഇതൊന്നുമില്ലാത്തയെന്‍ ലത്തീന്‍
തിരുശേഷിപ്പുകള്‍ ശോഷിച്ചത്‌;
കടലില്‍ത്താഴ്ന്ന കല്‍ദായമെത്രാന്‍,
മതതീക്ഷ്ണതയുടെ പറങ്കിക്കാലം.

യാങ്കികളുടെ ആറാം കപ്പല്‍-
പ്പടക്കണ്ണില്‍ ഇന്നു സിറിയ.
ഭ്രാതൃഹത്യ, വംശശൌചം,
യൂറ്റ്യൂബിലോടുന്ന യുദ്ധവീഥി,
കബന്ധനിര്‍മ്മിതി,
ഉടലില്‍ ചാരിവച്ചൊരു
അറുത്ത തല:
ഫ്രാന്‍സ്വാ മുറാദി-
ആയിരങ്ങളില്‍ കേവലമൊരാള്‍.
പച്ചച്ചങ്ക്‌ തിന്നുന്നൊരു
സമരവീരന്‍-നരഭോജനത്തിണ്റ്റെ
പുത്തന്‍പിറ,പുത്തന്‍ചിറ;
തിന്നപ്പെട്ടവണ്റ്റെ മൊബൈലില്‍
വിവസ്ത്രമായൊരു കീറപ്പൂവ്‌-
ഒരു പീഢനചിത്രം-അവണ്റ്റെ
ചങ്ക്‌ പറിക്കപ്പെടാന്‍ കാരണങ്ങളുണ്ട്‌.
മുറുക്കിയടച്ച രാജ്യസീമ
മുള്‍വേലിയുടക്കി അഭയാര്‍ഥന;
അഭയം തൂകിപ്പോന്ന ശൃംഗങ്ങള്‍
യന്ത്രത്തോക്കിന്‍ കഴുകന്‍കൂട്‌,
ചിന്നിച്ചിതറി ഊരുകള്‍
പേരുകള്‍, ഭാഷകള്‍.
ഒളിത്തോക്കിന്‍ കണ്‍കെട്ടാന്‍
വലിച്ചുകെട്ടിയ വര്‍ണ്ണകംബളങ്ങള്‍
ആകാശക്കാഴ്ചയില്‍ ഉത്സവനിറം
പരത്തിയേക്കാം,ഭൂമിയില്‍
ഭയപ്പെട്ടുവിടര്‍ന്ന കണ്ണുകള്‍
വര്‍ണ്ണാന്ധമാണവയിതു കണ്ടേക്കില്ല.
വിഷപ്പുകയേറ്റ്‌ മരവിച്ച
ഉടലുകള്‍, കണക്കറ്റ്‌ വെളുത്ത്‌,
കുളിച്ചൊരുക്കാതെ കൂട്ടിമൂടിയത്‌.
ചിതറിയ പാല്‍ത്തുള്ളിപോലെ
അങ്ങിങ്ങ്‌ കുരുന്നുടലുകള്‍,
നിറമായ നിറമൊക്കെയണിഞ്ഞ്‌
അവരുറങ്ങുന്നു ഉണരാതെ;
വീട്ടിലുമുണ്ടിങ്ങനെയെണ്റ്റെ
അനന്തിരക്കുഞ്ഞുങ്ങള്‍-
അവരുടെ വാരിവലിച്ചിട്ട പഞ്ഞിപ്പാവകള്‍
ഇങ്ങനെ കിടക്കുന്നതു കണ്ടിട്ടുണ്ട്‌.
ഇതെല്ലാം ആരു തുടച്ചുകഴുകും
ഇനിയും കുട്ടികള്‍ ഏറെ വരാനുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ