പേജുകള്‍‌

2013, മേയ് 30, വ്യാഴാഴ്‌ച

കിളിവീട്‌

കിളിവീട്‌
പ്രാക്കൂട്ടം വളര്‍ന്നുവന്നു
തീറ്റയ്ക്കും പാര്‍പ്പിനുമിടം
ഒരുക്കി ഒരു കൂട്‌ മരക്കുറ്റി
മേലുറപ്പിച്ചവന്‍ ചായം പൂശി.
ഒടുവിലൊരു തണ്ട്‌ കരിഞ്ചായത്തില്‍
മുക്കി അവന്‍ അതിന്‍മേല്‍
വരഞ്ഞെന്തൊയെഴുതവേ
ചോദിച്ചൂ:"പറയാമോ
എഴുതുവതെന്തെന്ന്", നിസ്സാരം,
ആദ്യാക്ഷരങ്ങളില്‍ കിളിയെന്ന്
വായിക്കയാല്‍ ഞാന്‍ ചൊല്ലി,
തികഞ്ഞ നിശ്ചയത്തില്‍,
"കിളിക്കൂടെന്നല്ലാതെന്ത്‌?"
ചെറുപുഞ്ചിരി തൂകിയവന്‍
വര തുടര്‍ന്നൊടുക്കം എണ്റ്റെ
കണ്‍കള്‍ക്കായാ കുറി തുറന്നിട്ടൂ.
കിളിവീടെന്ന് വായിച്ചു തകര്‍ന്ന-
യെന്‍ ധാരണകള്‍, മുന്നറിവ്‌.
പാര്‍പ്പിടങ്ങള്‍ വീടല്ലെന്നബദ്ധം
ഞാനെവിടുന്നു നേടി, അറിയില്ല.

2013, മേയ് 23, വ്യാഴാഴ്‌ച

കാറ്റൊടുക്കം

കാറ്റൊടുക്കം
ചെറുതാണ്‌ തോണി,
കടലതിവലുതു,മല നിറഞ്ഞതും.
കാറ്റിന്‍ കുരുതിയാട്ടത്തിലിണ-
ചേര്‍ന്നാടും ലവണാംബു
കണ്ണു നീറ്റി മുഖത്താഞ്ഞു
തളിച്ച്‌ കൊലച്ചിരി കാട്ടുന്നു.
തുഴക്കോലെറിഞ്ഞുപോയ്‌,
ഉള്‍ക്കാമ്പലിഞ്ഞുപോയ്‌.
അണിയത്തുറങ്ങുമീശന്‍
ഇനിയുമുണര്‍ന്നുമില്ല.
ഉലയും യാനം കുറുകെ നടന്ന്
ഉറങ്ങാന്‍ കിടന്നു നാഥനരികെ;
കാറ്റടങ്ങീല്ല, തിരയൊഴിഞ്ഞീല്ല
എങ്കിലുമവയെന്നെ വിഴുങ്ങീല്ല.

2013, മേയ് 15, ബുധനാഴ്‌ച

ഹേമന്തത്തിലെ പനിനീര്‍പ്പൂക്കള്‍

ഹേമന്തത്തിലെ പനിനീര്‍പ്പൂക്കള്‍
ധന്യേ, നിന്‍ സ്മൃതിയെനിക്ക്‌ ദിശാഭേദത്തിന്‍.
പച്ചപ്പൊടുങ്ങാത്ത ഓലക്കുരുന്നുകള്‍ നിശാഗന്ധത്തില്‍
രമിച്ചുറങ്ങാതെ, നിണ്റ്റെ കറതീര്‍ന്നയാശപോല്‍,
നാകവൃന്ദം പാടുന്നിടത്ത്‌, ശോകമുക്തരായി
നിനക്കായ്‌ ചടുലമായ്‌ ചുവടുവയ്ക്കുമ്പോള്‍
പാതകി, കുലസ്വപ്നമുടച്ചവളെന്നോതാ-
നല്ലെനിക്കിഷ്ടം, പിന്നെയീ ഗാഢതമസ്സിലും
തവസ്തവത്തിലലിഞ്ഞാടാന്‍.
സഹജരാജി തുഷ്ടിയോടെന്തുന്ന ദീപയഷ്ടി-
കളിലസ്ഥിരനാളങ്ങള്‍ രചിപ്പൂ കോവിലിന്‍
ഭിത്തിയിലസംഖ്യ ദൃശ്യങ്ങള്‍, അസുഖദൃശ്യങ്ങള്‍,
ഒളിയിലും ഫണമാട്ടുന്ന കുറ്റിരുട്ടിന്‍ വ്യാളങ്ങള്‍.
വലയാതൊട്ടും നിന്‍ യൌവ്വനം വലയിതമായ്‌
സുഖദശകളന്യമായീ ദിശാന്തരത്തില്‍;
ഒടുവില്‍ ഭവിച്ചീടും മണ്‍കുഴിപ്പാര്‍പ്പീ-
യാവൃതിപ്പാളികള്‍ മുന്നേ വിളമ്പിയും.
മേഘം കണ്ടു കൊതിച്ചുയര്‍ന്നൊരു
ചെറുപ്പട്ടമായ്‌ നൂല്‍ക്കിഴിയോടിടഞ്ഞ്‌
മേഘക്കൈകോര്‍ത്തു നീ പൊങ്ങുന്നു
കാറിഴയാത്ത ദീപ്തവാനം തേടി.
പഞ്ഞത്തിന്‍ പെരുമഴപ്പെയ്ത്തില്‍ നീ
ചിത്രക്കുടയെറിഞ്ഞ്‌ നടന്നിറങ്ങുമ്പോള്‍
തിരിച്ചേറുമെന്നാരോ നിനച്ചിരുന്നു;
മടങ്ങീല്ല നീ,കീല്‍പടമൂറിയ സാന്ദ്രരാവിലും.
സഹജേ, എന്നു കാണുമീ താണവന്‍ നിന്നെ,
ഈ ശിശിരത്തിലും പനിമലരുണരുമ്പോ-
ളെന്നു നീ ചൊന്നുവോ; ചെന്നു നീ ചേര്‍ന്ന
കൈകളില്‍ ഞാനുമൊരു ചെറുതാരെങ്കില്‍.

(അസ്സീസ്സിയിലെ വി.ഫ്രാന്‍സീസ്‌ എന്ന നിസ്വണ്റ്റെ മഹനീയമാതൃകയില്‍ ആകൃഷ്ടയായി സമ്പന്നതയുടെ മടിത്തട്ടില്‍ നിന്ന്‌ സന്ന്യാസത്തെ പുല്‍കിയ മഹതിയാണ്‌ വി.ക്ളാര. അന്നൊരു കുരുത്തോല ഞായറായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ കഥകളാണ്‌.ക്ളാരയും ഫ്രാന്‍സീസും പൂര്‍വാശ്രമത്തില്‍ പ്രണയബദ്ധരായിരുന്നു എന്നു ചില ഭാഷ്യങ്ങളുണ്ട്‌.അതിനു നേര്‍ത്ത ഒര്‍ സാധ്യതയുണ്ടെങ്കിലും ആ പ്രണയഭാവം സന്ന്യാസജീവിതത്തിലെക്കു അവര്‍ പകര്‍ന്നു എന്നു ചിന്തിക്കാന്‍ നിര്‍വ്വാഹമില്ല. ആഴമേറിയ ഒരു ആത്മീയ ബന്ധം അവരുടെ ഇടയില്‍ നിലനിന്നിരുന്നു. ഫ്രാന്‍സീസ്‌ തണ്റ്റെ സഹജമായ തപശ്ചര്യകള്‍ പ്രകാരം സ്ത്രീകളോട്‌ അകലം പാലിച്ചിരുന്നു, അവര്‍ സന്ന്യാസസഹോദരികള്‍ ആണെങ്കില്‍ കൂടി. എന്നാല്‍ ക്ളാര ഫ്രാന്‍സീസിണ്റ്റെ അഭിമുഖങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാണ്‌ തന്നോട്‌ സംസാരിക്കന്‍ ഫ്രാന്‍സീസ്‌ സന്നദ്ധനാകുക എന്ന്‌ ക്ളാര ചോദിച്ചപ്പോള്‍ മഞ്ഞുകാലത്ത്‌ പനിനീര്‍പ്പൂക്കള്‍ വിടരുന്ന സമയത്താകാം എന്നു ഫ്രാന്‍സീസ്‌ മറുപടി പറയുന്നു. അതൊരു അസാധ്യതയാണെന്നാണ്‌ വിവക്ഷ. കര്‍ളോ കരെട്ടൊ എന്ന ഗ്രന്ഥകാരന്‍ വിവരിക്കുന്ന ഈ കഥയില്‍ അത്ഭുതകരമായി അവര്‍ നിന്നിടം അപ്പോള്‍ തന്നെ പനിനീര്‍പ്പൂക്കള്‍ നിറഞ്ഞു എന്നു പറയുന്നു. ഈ സംഭവത്തെ അനുസ്മരിച്ച്‌ വി. ക്ളാരയ്ക്ക്‌ എണ്റ്റെ ഹൃദയാഞ്ജലികള്‍)

2013, മേയ് 6, തിങ്കളാഴ്‌ച

വേഴ്ച

വേഴ്ച

ഇരുട്ടിണ്റ്റെ മറയിട്ട്‌,
മണിയറക്കൂട്ട്‌ മടുത്തതോ
അവിടുന്നു പിടിച്ചിറക്ക-
പ്പെട്ടതോ പോലെ
മതക്കളരികളുടെ
മറശ്ശീലത്തണുപ്പ്‌ വിട്ട്‌
മതം പെരുവഴിയില്‍
പൊരിവെയിലില്‍ നില്‍പ്പൂ.
ഒന്നേയിനി നോക്കേണ്ടതുള്ളൂ-
മണിയറ വിടവേ
മതം ശരിക്കും വസ്ത്രം
ധരിച്ചിരുന്നോയെന്ന്.