പേജുകള്‍‌

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

ഗ്രന്ഥദഹനം

ഞാനിന്നലെ പകലാകെ
ഒരു പുസ്തകക്കൂന തീയിട്ടു.
ചിതലോടി, താള് പൊടിഞ്ഞ
അറിയാമൊഴി കോറിയ
ഒരു പുസ്തകക്കൂന തീയിട്ടു.
കാലം സ്മൃതിചെപ്പിലടച്ച
പോയനാളിന്‍ പെരുമയാം
മതിപ്രയാണ വീഥികള്‍
തീപാഞ്ഞ വഴികളില്‍
കനല്‍ വീണടഞ്ഞു.
ഗ്രന്ഥമൊന്ന് നൂറു താളായ്
പിരിഞ്ഞ് തീയോടിടഞ്ഞു,
അരിക് ചുരുണ്ട്
തീവായെ തടുത്തു.
ഞാനപ്പോള്‍ ഒരു
പടപ്പെരുമാളെയോര്‍മ്മിച്ചു;
കണ്ണിലും കയ്യിലും
നാശത്തീ പാറുന്ന,
ചിതകളില്‍ ജീവനെരിക്കുന്ന
പടപ്പെരുമാള്‍.
പകലകന്നപ്പോള്‍,
ഗ്രന്ഥച്ചിതയുതിര്‍ത്ത
കനല്‍ത്താളുകള്‍
അസംഖ്യം കനല്‍പ്പറവകള്‍
കൊത്തിപ്പറന്നെന്‍റെ
സ്വപ്നമണ്ഡലം നിറച്ചു.
മരണമില്ലാത്തയക്ഷരികള്‍
മരണമുള്ളെന്‍റെ ചെയ്തിയും
പടപ്പുറപ്പാടും കുറിക്കും;
മരിച്ചാലുമൊടുങ്ങാത്ത
വികലസ്മൃതിയായ്.