പേജുകള്‍‌

2015, ജൂലൈ 20, തിങ്കളാഴ്‌ച

മഴചിഹ്നങ്ങള്‍

നനഞ്ഞു കുതിര്‍ന്ന
വീട് വെയിലേറ്റു-
ണങ്ങാത്ത തുണിപോല്‍
മുഴിഞ്ഞുനാറി.
ഉമ്മറത്തടുക്കുകള്‍
വെള്ളം കുടിച്ചു
വീര്‍ത്തുവഴുക്കി.
എത്ര തുടച്ചിട്ടും
ബാക്കിയായ കാല്‍മണ്ണ്‍
കോലായില്‍നിന്നകത്തേക്ക്
കോലംകോറിക്കേറി
അകം വിടാന്‍ മടിച്ച്
മഴപ്പിടിവെട്ടിച്ചു നിന്നു.
ഒരുകുടയൊരുകൂര-
യെത്രമഴകളകറ്റും.
പുറമേ മഴ തല്ലിത്തീര്‍ത്ത
പുല്ലും പൂവും തരുവും
ഇളകിയൊലിച്ച മണ്ണും
എനിക്ക് മഴക്കെടുതിയാം;
ഇത്രനാളൊതുക്കിവച്ച
മഴനൃത്തമാടിയവ
അരങ്ങൊഴിഞ്ഞതാകാം
എന്നാണ് ഇപ്പോള്‍
ഞാന്‍ ചിന്തിക്കുന്നത്.
അല്ലെങ്കില്‍, മേലില്‍
മഴയെ വെറുത്തെങ്കില്‍,
പുല്ലും പൂവും തരുവും
മണ്ണും വീണ്ടും
താരുണ്യം പോകുമോ?

2015, ജൂലൈ 14, ചൊവ്വാഴ്ച

നേരനുഭവം

എന്റെ തീന്മേശയില്‍
നാലുനേരമൂണ്
നാലുണ്ട് കറികള്‍
നാലാണ് പഴങ്ങള്‍
ഞാന്‍ രാജാവെന്ന്
നിനച്ചു പോയതില്‍
തെറ്റില്ല. അല്ലേ!! 

2015, ജൂലൈ 9, വ്യാഴാഴ്‌ച

രാത്രിജോലി(Night Shift by Shu Li Zhu)

റെയില്‍ വഴി പോയി
നഗരം എന്ന് വിളിക്ക-
പ്പെടുന്നിടത്ത് ഞങ്ങളെത്തി.
ചെറുപ്പവും കായത്തുടിപ്പും
വില്‍ക്കാന്‍ വച്ചു;
ഇനി വില്‍ക്കാനൊന്നുമില്ല.
ബാക്കിയായതിതത്രയും:
കുത്തിക്കയറുന്ന ചുമ,
ആരുമെടുക്കാത്ത എല്ലിന്‍കൂട്;
ഉറക്കം കെട്ടവര്‍,
നടുരാത്രി;
ഏവരും കൂര്‍ക്കംവലിച്ചുറങ്ങുന്നു.
ഞങ്ങളില്‍ ഒരു ജോടി
പച്ചമുറിവ് വായ്‌തുറന്നിരിപ്പൂ,
ഇരുണ്ടൊരു ജോടി മിഴികളും.
പറയൂ,
വെളിച്ചമെന്നെങ്കിലും വരുമോ?

libcomm.org