പേജുകള്‍‌

2014, ഡിസംബർ 26, വെള്ളിയാഴ്‌ച

നിര്‍മ്മമ ബുജികള്‍


<സ്വതന്ത്ര പരിഭാഷ>

അന്ന്‍
എന്‍ നാട്ടിലെ
നിര്‍മ്മമ ബുജികളെ
തീരെ സാദാ നരര്‍
ചോദ്യം ചെയ്യും.

ദേശം മെല്ലെ
ചത്തടിഞ്ഞപ്പോള്‍
അവരെന്ത്‌ ചെയ്തെന്നു
ചോദിക്കും.

പുറയാടയെക്കുറിച്ചോ
ഉച്ചയുണ്ടിട്ട്
നീണ്ടുറക്കത്തെക്കുറിച്ചോ
അവരോട് ചോദിക്കില്ല
ശൂന്യതാസങ്കല്‍പത്തെ
കുറിക്കുന്നയവരുടെ
മച്ചിവാദങ്ങള്‍ ആരുമെതിര്‍ക്കില്ല
ഉച്ചസ്ഥായിയാം
അവരുടെ വിദ്യാധനത്തെയും.

യവനേതിഹാസങ്ങളില്‍
അവരുടെ ഗ്രാഹ്യമളക്കില്ല;
അവരിലൊരാള്‍ ഭീരുവിന്‍
മൃതി വരിക്കുമ്പോള്‍
അവരണിയുന്നയാത്മനിന്ദയും
വിലപ്പെടാ.

തികഞ്ഞ നുണ
നിഴല്‍ വീഴ്ത്തുമവരുടെ
മൂഢന്യായങ്ങള്‍
ചെവിക്കൊള്ളാതെ-
യന്ന്‍
സാദാ മനുഷ്യര്‍ വരും.

നിര്‍മ്മമ ബുജികള്‍
ബുക്കിലോ കവിതയിലോ
കുറിക്കാത്ത അവര്‍ വരും;
അവര്‍, ദിനവും
പാലും അപ്പവും
തീനും മുട്ടയും
മുടങ്ങാതണച്ചവര്‍;
വണ്ടിയുരുട്ടിയും
പട്ടിയെ കുളിപ്പിച്ചും
പൂങ്കാവൊരുക്കിയും
പണിയെടുത്തവര്‍;
അവര്‍ ചോദിക്കും:
"നിസ്വര്‍ വലഞ്ഞപ്പോള്‍
ദുരിതപ്പേമഴ കൊണ്ടപ്പോള്‍
നേര്‍മ്മയുമുയിരും 
അവരില്‍നിന്നു
വെന്തൊലിച്ചപ്പോള്‍
നിങ്ങളെന്തു ചെയ്തു?"

എന്റെ നറുനാടിന്‍
ബുജികളെ നിര്‍മ്മമരേ,
നിങ്ങള്‍ക്കുത്തരം മുട്ടും.
മൌനമാം കഴുകന്‍
നിങ്ങളുടെ കുടല്‍ പറിക്കും.
നിങ്ങളുടെ ദൈന്യം
അന്തരാളത്തില്‍ കൊത്തും.
ലജ്ജയില്‍ നിങ്ങളുടെ
സ്വരം മരിച്ചടിയും.


Courtesy: English Translation  of Intelectuales apoliticos, a poem by Otto Rene Castillo

2014, ഡിസംബർ 17, ബുധനാഴ്‌ച

ഉണക്കപ്പൊന്ന്‍


ഇന്ന് ഞാന്‍  പൂവനി-
പ്പാതേ നടന്നതില്‍
കാല്‍ക്കീഴമര്‍ന്നൊരു
കുല കുരുമുളക്.
മുറ്റിയടര്‍ന്നതും,
മുറ്റാതടര്‍ന്നതും,
വിരല്‍ത്തോതില്‍
പല മരീചമാല.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.
മണ്‍സൂണ്‍ കുളിപ്പിച്ച
കൊടുംമഴക്കാടുകള്‍,
കാവലിഴയുന്നതായിരം
നാഗങ്ങള്‍, എരിച്ചും
പുകച്ചും തുരത്തി,
തുടുത്ത കുരുക്കള്‍
ഉണങ്ങുന്ന പുകയില്‍
കറുത്തപൊന്നിന്നൊരുക്കം.
അതിപുരാനാള്‍ തൊട്ട്
ഊണിന്നുറകൂട്ടിയും
മരുന്നുമായ്‌ കറുംപൊന്ന്.
മലയും മലബാറുമിറങ്ങി
നറുവിളചാക്കില്‍ കപ്പലേറി
പടിഞ്ഞാറടുക്കുന്ന കാറ്റല
കോര്‍ത്ത് പോയി.
വാണിയക്കാലങ്ങള്‍
മേലായ്മക്കോലങ്ങള്‍
തന്ത്രക്കരാറുകള്‍
കൊതിക്കരാളങ്ങള്‍.
പലദേശം പല ചന്ത
കറുത്ത പൊന്നിന്‍ ചാക്ക്
കനത്ത പണചാക്ക്.
കിഴിയില്‍ മുളക് റാത്ത-
ലൊന്നു വച്ച് പകരം
അടിമക്കടേന്നൊരടിമ.
നിത്യനഗരത്തിന്‍
കറുംപൊന്‍ശേഖരം,
ബര്‍ബരപ്പടകേറ്റം
ഗോത്തും ഹൂണരുമവരുടെ
കടുംതടയും തീയാഴിയും;
ചൊരിഞ്ഞു പെരുക്കിയ
മുളകിന്‍ കൂനയില്‍
തുറയും പുരമോക്ഷം.
ഇരുണ്ടയുഗം,
മദ്ധ്യഭൂക്കടല്‍
മതപ്പോരുകള്‍
വാണിഭനെടുമയ്‌ക്കൊരു
അറബിച്ചാണ്‍.
പോര്‍മുനയും ക്രൂശും
വിളകോരിയും പേറി
നാവിക സായ്‌വുകള്‍;
ഫ്രാങ്കിയും ലന്തനും,
തമ്മില്‍ പുക്കാറും;
ഞെരിയുന്ന നാട്ടകം.
കടല്‍ച്ചാലും കരച്ചാലും.
ഭൂതലരേഖകള്‍
മായ്‌ച്ചെഴുതുന്നു.
കരകരത്തൊണ്ടയില്‍
എറിയുമ്പോഴും
പെപ്പര്‍ ബീഫില്‍
എരിയുമ്പോഴും
നാമറിയാത്തൊരു,
(താങ്ങുവില വേണ്ടാത്ത)
നാളാഗമം കറുംപൊന്നിനുണ്ട്.
പൂര്‍വ്വയുഗങ്ങളെക്കുറി-
ച്ചൊരു മരീചമാനം.
കഴിക്കുന്നതോക്കെയും നാമാകുന്നു
നാമോ ലോകവും.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.





2014, ഡിസംബർ 12, വെള്ളിയാഴ്‌ച

അരയാളും അരയാലും

പകല്‍ വിടപറഞ്ഞിറങ്ങി
പടിവാതിലിനിയും താണ്ടീല്ല.
തൊലിയുണക്കി കുളിര്‍പ്പിച്ച്
നേര്‍ത്തൊരു കാറ്റ് വീശി.
ഒറ്റയ്ക്ക്, ഞാനൊറ്റയ്ക്കൊരു
മട്ടുപാവില്‍ കൈകാല്‍
കറക്കി കസര്‍ത്ത്.
പിന്നില്‍ പതിഞ്ഞൊരു വിളി;
മനസ്സിലൊരു കൊള്ളിയാന്‍.
ഇത് വേറെയാരീ ഞാന്‍
മാത്രമുള്ളീടത്ത്‌, ഞാന്‍
മാത്രമായിപ്പോയീടത്ത്‌?
ആരുമല്ലതീരില-
മതില്‍ പൂണ്ടു വാഴുമൊരു
കുരുന്നാലിന്‍ ഈരില.
തമ്മിലും മതിലോടുമുരുമ്മി
നേര്‍ത്തൊരു മന്ത്രണം.
മതിലിന്‍ ഈറന്‍വഴിയേയവ
വേരാഴ്ത്തി തഴയ്ക്കയായ്‌.
ഘനമീഭൂവില്‍ നീര്‍വഴി
തേടിത്തോറ്റു ഞാനോ ഉണങ്ങി.
ആലേ, നീ വളര്;
അസ്ഥാനമാണ് നിന്‍
സ്ഥാനമെന്നാകിലും.
കല്ലിലും ഇരുമ്പിലും
കല്ലായ് കനത്തയേതിലും
വിടരു,മുറങ്ങുന്ന
ചെറുവിത്തുകളെന്നു മൊഴിയ്‌;
നീരും ചെടിയും പുല്‍പ്പച്ചയും
നഷ്ടഭൂമിക തിരികെപിടിക്കുന്ന
പടഹകാലം വരുന്നെന്നും.




2014, ഡിസംബർ 8, തിങ്കളാഴ്‌ച

പെരുവഴിപ്പാണ്ടുകള്‍

വരയന്‍കുതിരയെ കണ്ടിട്ടില്ലേ?
ഒന്നിനൊന്നായ്‌ വര
കറുത്തും വെളുത്തും.
പെരുവഴിപ്പുറത്തെ
കുതിരവര കണ്ടിട്ടില്ലേ?
കടലടിപോല്‍ വണ്ടികള്‍
ഇടമുറിയാതലയ്ക്കുന്ന,
കണ്ണടച്ചാല്‍ കടല്‍വിളി
ധ്വനിക്കുമാ വഴിയൊലി.
മുറിച്ചുകയറാന്‍ പഥികന്‍
കാല്‍വച്ചും പിന്‍വലിച്ചും
കുഴയുന്ന വഴിത്തീരം.
കീലിന്‍ കരിയാഴിത്തലപ്പില്‍
പായല്‍ത്തുണ്ടളവിലൊരു
തെളിവിന് എന്തിനാ ഹേ,
കുതിരയുടെ പേര്?
പറക്കുമൊരു വെള്ളക്കുതിര-
പ്പുറമേറി ആളുകള്‍
അങ്ങോട്ടുമിങ്ങോട്ടും
പാതകടക്കുമ്പോള്‍
നമുക്ക് കുതിരകളെക്കുറിച്ച്
വീണ്ടും പറയാം.
അത്ര കാലം, "ചായം
മറിഞ്ഞെന്തോ വെളുത്ത
പാണ്ടോ പുള്ളിയോ"-
നമുക്ക് ആ വരകളെ
അങ്ങനെ വിളിക്കാം.

2014, നവംബർ 30, ഞായറാഴ്‌ച

ട്രെയി-നീ

ചെമ്മണ്‍തിട്ട;
കല്ലുപാകി, തടിപാകി
ഉരുക്കാട മുറുക്കി,
പാളം നിരത്തി,
പൂമാലയണിഞ്ഞ്,
ആദ്യട്രെയിനോടിയന്ന്‍
നാട് രണ്ടായ്‌ മുറിഞ്ഞു.
അങ്ങേ മുറീന്ന്‍
ഇങ്ങേ മുറീലേക്ക്
കാവല്‍ത്തടയടച്ചും
തുറന്നും നാട്ടൊഴുക്ക്‌
മെരുങ്ങി.
ആളും സൈക്കിളും
തടവെട്ടിച്ച്
പാളം ചാടിലും
കനം വച്ച വണ്ടികള്‍
തടതുറയും കാത്ത്‌,
പുറകേയ്ക്ക് തുറക്കുന്ന
തടയുടെ നീളം
ഗണിച്ച് അകലം
കുറിച്ചു നിന്നു.
(ക്രാങ്ക് കറക്കി
മേലോട്ടുയര്‍ത്തുന്ന
തടകളന്നായിട്ടില്ല.)
ആളിത്രയും കാത്തു-
നിന്നിട്ടും കൂകിവിളിച്ച്
ആരെയും കാണാന്‍
നിനയ്ക്കാതോടിപ്പായും,
ഇരുമ്പിലിരുമ്പലയ്ക്കുന്ന
ചൂടും ബഹളവും
ശുചിമുറിച്ചൂരും
ചൊരിഞ്ഞു, വണ്ടി.
പൊട്ടബുദ്ധിയില്‍
പാളത്തിലേക്കോടി-
ത്തുലയുന്നാളും ആടും
പട്ടിയും കുട്ടിയും.
കയറും തീയും
ഒതളക്കായും പിന്നെ
തലവയ്ക്കാന്‍ പാളവും-
സ്വയംകൊലയുടെ
നാട്ടറിവ് തിങ്ങുന്നു.
***
കൂടെയോടിയിട്ടും
തെല്ലുമടുക്കാത്ത
പാളനീളം പോല്‍
തമ്മിലുരുമാത്ത
പ്രയാണങ്ങള്‍
കുറുകെ താണ്ടാന്‍
കൊതിക്കുന്നു.
ചില കുതിപ്പുകള്‍
ബലമോടു വഴിനേടവേ
വഴിയടഞ്ഞോര്‍ മടുത്തും
വിയര്‍ത്തും കാക്കവേ,
ഗുരുവാം പ്രവേഗങ്ങള്‍
തിണ്ണ കുലുക്കി
മതില്‍ പിളര്‍ത്തി
ഉറക്കം കെടുത്തി,
നിലം തൊട്ടു വാഴുന്ന
എന്‍റെ വീടും കുടിയും
തകര്‍ക്കവേ, ഞാന്‍
ഒന്ന് ചോദിപ്പൂ:
"ലോഹനാദം എന്നെയു-
ലക്കുന്നതല്ലാതെ,
തീവണ്ടിയുടെ
ലോഹക്കൂടുരിഞ്ഞ്
നിന്‍റെ നിയോഗങ്ങള്‍
എന്നിലേക്കിറങ്ങാതെ,
നിന്‍ വഴിയിലെ
താപമോദങ്ങളറിയാതെ
യാത്രികാ, എനിക്കും
നിനക്കുമെന്തു ബന്ധം?"
***
ഒടുവില്‍ ഓടിക്കിതച്ച്
വണ്ടിത്താവളത്തില്‍
വേഗമണച്ച്
വണ്ടി മയങ്ങവേ
നിന്നെ ഞാനതില്‍
കണ്ടു, നീയെന്നെയും.
ഓടിയത് മുഴുവന്‍
നീയല്ല വണ്ടിയാകിലും
ഒരു വണ്ടിക്കാളപോല്‍
നീ തളര്‍ന്നിരുന്നു,
ഞാനുമങ്ങനെയെന്ന്‍
നിന്‍റെ കണ്ണില്‍ ഞാന്‍ കണ്ടു.
യാത്രാരഥങ്ങളില്‍ പാഞ്ഞിട്ടും
നമ്മുടെ കിതപ്പും
വായ്‌നുരയുമൊ-
ഴിയുന്നതേയില്ല.







2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

സ്വയാര്‍ത്ഥം


എനിക്ക് നിന്നോടസൂയ തോന്നുന്നു,
പ്രിയരുടെ വിശേഷദിവസങ്ങളോര്‍ത്ത്‌
നീയവര്‍ക്കാശംസയുമാശിസും
നേരുന്നതില്‍; എനിക്കാവില്ലത്.
എന്‍റെയോര്‍മ്മകളില്‍  ഉറ്റവരും
ഉടയോരും നിറം മങ്ങി നില്‍പ്പൂ.

2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

രണ്ടു കവിതക്കുട്ടികള്‍

ലോറി സാര്‍

'ഗുരുനാഥന്‍' എന്നാണയാള്‍
ലോറിക്കിട്ട പേര്.
നെഞ്ചത്ത് കയറാന്‍പഠിപ്പിച്ചയേതോ
ഗുരുവിന്‍റെയോര്‍മ്മയ്ക്ക്.

***

വിനീതവിധേയന്‍

ഞാനിട്ടയൊപ്പുകളൊക്കെയും
എന്‍റേതുതാനെന്ന്‍
ഇതിനാല്‍ ഞാന്‍
സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.
എന്ന്,
ഞാന്‍.
ഒപ്പ്‌.

2014, സെപ്റ്റംബർ 21, ഞായറാഴ്‌ച

ആരും തുടങ്ങാത്ത മെഴുതിരിജാഥകള്‍

നമ്മുടെ വളപ്പിന്റെ
ആ അറ്റത്തൊരു യൂദനും
ഈ അറ്റത്തൊരു യാങ്കിയും
മറ്റൊരറ്റത്ത്‌ ഫിരാന്‍ഗിയും
പിന്നൊരറ്റത്ത്‌ നാസിയും
ഇല്ലാത്തിടത്തോളംകാലം
കസേരയും ചാരി
നമുക്കവരുടെ നെറികേടുകളെ
പിരാകി പല്ലിടകുത്തിയിരിക്കാം,
ഗാസയെ രാകി ചോരചുടാം,
മേലാളപ്പോരിന്‍ കരിങ്കാലങ്ങളോര്‍ക്കാം,
പുതുതീയൂട്ടി പിന്നെയും
കാലം കരിക്കാം.
അപ്പോഴും സീഞാറിനെയോര്‍ക്കണേ
മൊസൂളിനെയോര്‍ക്കണേ,
ഒരു ചെറുവാക്ക് അവര്‍ക്കൂടെ;
ജപിച്ചറുത്ത ഗളനാഡിയും,
പിഴുത തലയും തിരുനാമങ്ങളും
മെരുങ്ങാത്ത കൊലക്കയ്യും നാവും
പടച്ച, കാലത്തിന്‍റെയേറ്റം
വികലമാമൊരു ചിത്രവും.

2014, സെപ്റ്റംബർ 13, ശനിയാഴ്‌ച

ഈയം


കേള്‍വികെടുത്തുന്ന
ചെവിക്കായം മാത്രമേ-
യെനിക്കറിയൂ.
വേദനിരോധത്തില്‍
ചെവിക്കീയം ചോരിയല്ലേ.
നല്ലത് ഞാന്‍ കേട്ടോട്ടെ.


#naakkila

2014, സെപ്റ്റംബർ 7, ഞായറാഴ്‌ച

കവര്‍പാല്‍


പൈയോമനയുടെ
മെയ്‌ച്ചൂടടങ്ങാത്ത
പാല്‍മൊന്തയല്ലിത്;
കടഞ്ഞാല്‍ വെണ്ണയും
തിളച്ചാല്‍ സുരഭിയും
ഉടഞ്ഞാല്‍ തൈരു-
മുതിര്‍ക്കുന്ന വീട്ടിലെ പാല്‍.
ശീമയും നാടനുമങ്ങനെ
ആയിരം പൈമ്പാല്‍-
വഴികള്‍ ചേര്‍ന്ന്
തിങ്ങിയ പാല്‍ക്കടല്‍
കോരി നെയ്യായ്‌
തൈരായ്‌, പാല്‍ക്കട്ടിയായ്
പിന്നെയൊടുക്കം
സമകാലിക പാലായി
പിരിച്ച് കവറിലാക്കിയ
നിസ്സംഗഗവ്യങ്ങള്‍.
കവറധികം കുലുക്കരുത്,
തണുപ്പൊഴിയരുത്‌
ചൂടേറരുത്,
ചിലപ്പോള്‍ പിരിഞ്ഞേക്കാം
അതിലുറങ്ങുന്നാ-
യിരം ഗോശാലകളുടെ
തൊഴുത്തില്‍പ്പോരുകള്‍
തുടര്‍ന്നുമരങ്ങേറി
പാലെന്നയീ ദ്രവത്തെ
നീരായ്‌ കട്ടിയായ്‌
പിരിക്കും.


#naakkila

2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

നരപാകം


നാനാവിധമല്ലേ
നീയെന്നെ കൊല്ലുന്നത്.
വെട്ടിയും നുറുക്കിയും
അറുത്തും വെടിയുതിര്‍ത്തും,
തൂക്കിയും ഞെരുക്കിയും
വെടിയുപ്പ് തൂവി
പൊട്ടിച്ചിതറിച്ചും.
ശേഷം,
വ്യാധിപൂണ്ട മാംസം
പോല്‍ എന്‍റെയുടല്‍ച്ചീളുകള്‍
എന്തേ നീ കളഞ്ഞിട്ടു
പോകുന്നു? പാഴാക്കേണ്ട.
അതെടുത്ത് കഴിച്ചോളു.
ദാഹങ്ങളല്ലേ തീര്‍ന്നതുള്ളൂ
നിന്‍റെ വിശപ്പിനിയും
ബാക്കിയല്ലേ.


#naakkila

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

അല്‍പപ്രാണി


കശുമാവിന്‍ താഴെക്കൊമ്പില്‍
കയര്‍കെട്ടിത്തൂക്കിക്കൊന്ന നായ
പുഴുത്തു സുഖക്കേടായ നായ
വാലാട്ടിയുമണച്ചും എന്നെ
ചുറ്റിയിരുന്ന വളര്‍ത്തുനായ.

ഒഴിവാക്കല്‍ കാത്തു നീറുന്ന
നരകയറിയ ഭൃത്യന്‍,
കാര്യശേഷി കുറയുംമുന്‍പ്‌
ഭാരിച്ച കഞ്ഞിക്കലങ്ങളില്‍
അയാള്‍ ചോറൊരുക്കിയിരുന്നു.

തെങ്ങിന്‍തടത്തില്‍ കുടഞ്ഞിട്ട
പൂത്തു കറുത്ത റൊട്ടിപ്പഴക്കം;
തിങ്ങിനിറഞ്ഞ് അണ്ണാക്കില്‍
തട്ടുമെന്നായപ്പോള്‍
ഞാന്‍ മാറ്റിവച്ചത്.

എന്‍റെ പരാക്രമങ്ങള്‍
എപ്പോഴും അല്‍പപ്രാണികളോടാണ്,
കടത്തട്ടിലെ ആയുസ്സ്‌ കുറഞ്ഞ
തിരിച്ചുകടിക്കാത്ത പണ്ടങ്ങളോട്.

  #naakkila

2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

റെയ്ന്‍ റെയ്ന്‍

ശീമേലുള്ളൊരു കുട്ടിപ്പാട്ട്
പലവുരു നാമത് പാടീതാ.
"മഴയേ മഴയേ വെക്കം പോ.
തുള്ളീം പെയ്യാതീയൊരു നാള്‍;
മഴയേ പെയ്തോ പിന്നൊരുനാള്‍
ഓടീം ചാടീം ജോണിക്കുഞ്ഞിനു
കളികള്‍ പലതു കളിക്കേണം.
മഴയേ മഴയേ വെക്കം പോ."
ഈയൊരു പാട്ടിന്‍ ചോട് പിടിച്ച്
വേറൊരു പാട്ടും പാടീട്ട്
മഴയ്ക്ക്‌ ചക്കരപീര കൊടുത്ത്‌
പെയ്യാതെത്രയൊതുക്കീതാ.
എന്നിട്ടെന്തായി മാളോരേ!
കേരവുമില്ല പീരയുമില്ല
മധുരം കിനിയും ചക്കരയില്ല.
മഴയോ മഴയോ കാണാനില്ല.

Disclaimer: കഴിഞ്ഞ മാസം എഴുതിയതാണ്. ഇപ്പോള്‍ അല്പം മഴയുണ്ട്. അതനുസരിച്ച് വായിക്കുമല്ലോ. :)


2014, ഓഗസ്റ്റ് 2, ശനിയാഴ്‌ച

സ്നേഹമതില്‍


വൈദ്യുതിക്കാലില്‍
കുറികള്‍;
ഇത്തവണയവധിക്ക്
വീട്ടിലേക്ക് വഴി-
നീളയങ്ങനെ:
സ്നേഹമതില്‍
നിര്‍മ്മിക്കുമത്രേ,
വേണേല്‍ വിളിക്കാന്‍
നമ്പരും ചുവടെ.
നാളേറെയായ്
നാട്ടിലേക്ക്,
ഇതിനിടെ മതിലില്‍
സ്നേഹം പൂത്തതറിഞ്ഞില്ല.

2014, ജൂലൈ 26, ശനിയാഴ്‌ച

മഞ്ഞത്തൊപ്പിക്കാര്‍


നമ്മുടെ തൊഴിലിടങ്ങള്‍
മറുനാട്ടരങ്ങല്ലേ!
അടുക്കടുക്കായ് നരനടരുകള്‍
ചേര്‍ന്നും കൊഴിഞ്ഞും
തൊഴില്‍ത്താവളം
വിട്ടുയരാത്ത ചാമ്പല്‍കിനാക്കളു-
മൊരുപിടി പൂവിട്ട സ്വപ്നവും
പുണര്‍ന്നിണയും കിതപ്പില്‍
ജന്മഗേഹം വിട്ടുപാറിയ
മറുജന്മങ്ങളുയിര്‍ക്കുന്നു,
പൊറുതി തേടുന്നു.
അവരെന്താണ് മഞ്ഞ-
ത്തൊപ്പി ധരിക്കാത്തത്-
ശിരോരക്ഷ! തലനിറഞ്ഞ്
സ്വപ്നങ്ങളവര്‍ക്കില്ലേ!
പച്ചക്കടുകടിഞ്ഞ
വെള്ളത്തൊട്ടിയില്‍ ഒന്ന് രണ്ടു
മഞ്ഞത്തൊപ്പികള്‍ വഞ്ചിയോടുന്നല്ലോ?
ഊണുനേരങ്ങളിലും
സന്ധ്യയിലുമവര്‍ അതില്‍
വെള്ളം കോരി
ശുചി ചെയ്യുന്നല്ലോ!
മഞ്ഞ നല്ലൊരു നിറമാണ്.
പണിയാള്‍ക്കൂടുകള്‍
ചൂഴ്ന്നുനില്‍ക്കുന്ന
കാട്ടുപൊന്തയിരുട്ടില്‍
മഞ്ഞയെഴുന്നുനില്‍ക്കും;
കരിപുരണ്ട രാവിലും
കുറഞ്ഞ വാട്സിന്‍റെ
നേര്‍ത്ത തെളിവിലും
മഞ്ഞയെഴുന്നുനില്‍ക്കും;
വെള്ളം വേണ്ടതിനൊക്കെയും
ഒരു മഞ്ഞത്തൊപ്പിയുമായ്‌
തൊട്ടികള്‍ തേടാം.
അല്ലെങ്കിലും മഞ്ഞത്തൊപ്പി
വേറെയെന്തിനാ?
തകരാത്ത തലകള്‍
എണ്ണിക്കുറിക്കാന്‍
കണ്ണില്‍ക്കുത്തുന്ന
മഞ്ഞ വേണ്ടല്ലോ!
പിന്നെ,
തകര്‍ന്ന മറുനാടന്‍
തലകളെ ആര്‍ക്കാണു ഭയം

2014, ജൂലൈ 12, ശനിയാഴ്‌ച

വേലിമരം


ഇന്നോളവും
ഒന്നേന്ന്‍ കുരുത്തൊരു
വേലിമരം കണ്ടിട്ടില്ല.
പടര്‍ന്നുവളര്‍ന്ന
പത്തലോ കരിങ്ങാട്ടയോ
കനിഞ്ഞേകിയ
വേലിക്കാലുകള്‍
നമ്മുടെ അതിര്‍
കാത്തു പോന്നു.
വേലിമരങ്ങള്‍ എന്നും
നെടുതായ് തന്നെയത്രേ.

2014, ജൂലൈ 5, ശനിയാഴ്‌ച

വീണ്ടും വീണ്ടും

കഥക്കണ്ണടയ്ക്കാത്ത
ആയിരം രാവില്‍
മന്ത്രപ്പായേറി
മരണക്കൈ മുടക്കിയ
ഷെഹരസാദ്,
എന്‍ നിനവിലെ
നിന്‍ നഗരികള്‍
നീണൊരു മരണക്കൈ
വീണ്ടും പുല്‍കുന്നു.
ആയിരം പലതായ്
ഇരവുകള്‍ നിദ്ര
വെടിഞ്ഞാലും
കഥകളിവിടടങ്ങില്ല.
മണലാഴിയല്ലേ?
ലവണം കലരാതെ-
യേതാണൊരാഴി!
ഓരോ കണ്‍ചാലും
ഓര് കലങ്ങുന്ന
ആഴങ്ങള്‍
മണലാഴങ്ങള്‍.

2014, ജൂൺ 28, ശനിയാഴ്‌ച

വഴിമാറ്റം


ഒന്നാം വാരം:
ഇവിടൊരു വന്‍മരം
നാലാളുടെ
നെഞ്ചുവിരിപ്പാകത്തില്‍;
അതിന്‍ചോട്ടില്‍
കായും ഇല, പൂവും
പുതച്ച മണ്ണ്‍.

രണ്ടാം വാരം:
മരമവിടെത്തന്നുണ്ട്
അതിന്‍റെ തണല്‍
തേടാതെ പോര്‍വിളി-
കൂട്ടി ഉരുളുവണ്ടിയൊന്ന്‍.
താറുപാകാന്‍,
മരത്തില്‍ തട്ടി-
നില്‍ക്കും താര്‍വഴി.

മൂന്നാം വാരം:
മരമവിടുണ്ടായിരുന്നു
തായ്ത്തടി പലനുറുങ്ങായ്
ചത്തയുടല്‍ അടുക്കിയ
പട്ടട-ശാഖകള്‍.
നിവര്‍ന്നു നീണ്ട താര്‍വഴി-
പ്രവേഗങ്ങളുടെ
തീ പടരും,
ആ തീയില്‍
ആ ചിതയെരിയും.




2014, ജൂൺ 22, ഞായറാഴ്‌ച

നീ-രസം

പടിഞ്ഞാറൂന്ന്‍
എണ്ണക്കളങ്ങളിലെ പുകക്കളി,
അതങ്ങനെ നില്‍ക്കെ
അതിലും പടിഞ്ഞാറൂന്ന്‍
പച്ചക്കളങ്ങളിലെ പന്തുകളി.
ലോകമൊന്നാകണമെന്നാ-
ണെല്ലാവരും പറയുന്നത്,
അതിനാണ് കളങ്ങലെല്ലാം-
യുദ്ധമാകട്ടെ,കളിയാകട്ടെ-
കളങ്ങലെല്ലാം.
ഒരു കളി മുറുകുമ്പോള്‍
മറുത് ഞാന്‍ കാണാതെപോം.
നിന്‍റെ നൊമ്പരത്തീച്ചോട്ടില്‍
തീകായുന്നയെന്നോട് പൊറുക്കണേ.

2014, ജൂൺ 15, ഞായറാഴ്‌ച

തിട്ടം


അവന്‍റെ വാ തോര്‍ന്നില്ല
ഓരോ പ്രസ്‌താവത്തിനൊടുവില്‍
"അല്ലേ?" എന്ന ചോദ്യത്തൊങ്ങല്‍
ചാര്‍ത്തി അവനെന്‍റെ പ്രതിശ്രുതി തേടി.
ഊങ്കാരമോ തലയാട്ടമോ മതി
നിര്‍ത്താതണയുന്നവന്‍റെ
വാഗ്ത്തിരകള്‍ക്ക് തുണയല്ലെങ്കിലും
അത് മതി.
ആര്‍ക്കാണിത്ര തിട്ടം?
അവന്‍റെയുറപ്പുകള്‍ക്ക്
എന്‍റെയുറപ്പെന്തിനു വേണ്ടൂ?
അതോ ആര്‍ക്കുമത്ര
തിട്ടം പോരാഞ്ഞിട്ടോ?

2014, ജൂൺ 1, ഞായറാഴ്‌ച

പാട്ടുകാരി


അവളുടെ സ്വരം
അത്രമേലിഷ്ടം-
തോന്നിയിട്ടാണവളുടെ
ലൈക്ക്‌ പേജില്‍
കയറിയത് ലൈക്കാന്‍.
അവളുടെ പാട്ടൊഴിച്ച്
മറ്റെല്ലാം അഴിച്ച്
അവിടെ വിളമ്പിയിട്ടുണ്ട്.
വേണമെങ്കില്‍
നിങ്ങള്‍ക്കും നോക്കാം.

2014, മേയ് 25, ഞായറാഴ്‌ച

കൊതുകുപാഠം

തറക്കുന്നോരോ
കൊതുകിന്‍ മുന
നല്‍കുന്ന പാഠം,
സന്ധ്യമൂര്‍ച്ഛി-
ച്ചിരവ് തിങ്ങും
താളത്തില്‍ മൂളി-
ച്ചൊല്ലുമൊരു പാഠം.

I
പകലിന്‍റെ വ്യയം
കഴിഞ്ഞിരവായ്,
പകലാകെ കേവുമാടായ
ഞാന്‍ രാത്രം
ഇരപാര്‍ത്തിറങ്ങും
നരിയായ്‌ത്തീരും.
എപ്പോഴും ഞാനൊരു
ജന്തു തന്നെ.
ഇരയോട്ടവഴിയുടെ
ചോരത്തലപ്പില്‍
കാലൂക്കമര്‍ത്തി
ഇരയായ്‌,മറുപാതി
വേട്ടമൃഗമായ്‌
പിടയുമ്പോള്‍, കടിച്ചു
കുടയുമ്പോള്‍
രക്തം ചോരിഞ്ഞെന്നോ
രക്തം നുണഞ്ഞെന്നോ
ഭേദമില്ലാതെന്നിലോടും
ചോരക്കിതപ്പറിയാം
കൊതുകിന്.

II
എന്നെപ്പോലെ തന്നെ;
കൊതു,കിടയ്ക്ക് നരിയാം,
ചോരയുണ്ണും,
കൊതു,കിരയുമാം
ആഞ്ഞുവീഴും കയ്യൂക്കില്‍
ഒരു രക്തബിന്ദു.
ഞാന്‍ പലപ്പോഴും
ഭക്ഷ്യശ്രേണിയുടെയങ്ങേ-
ത്തലയ്ക്കലും, കൊതുക്‌
താഴെത്തട്ടിലുമെന്നു മാത്രം.
പക്ഷെ ഭക്ഷ്യശൃംഖല
ഒരു ആദര്‍ശവിചാരം മാത്രം;
ആര് ആരെ തിന്നുമെ-
ന്നാര്‍ക്കറിയാം?
തീനും തീനിയും
നിരമാറിക്കയറി-
യെല്ലാക്കണക്കും
തെറ്റുമല്ലീശ്വരാ!



2014, മേയ് 15, വ്യാഴാഴ്‌ച

മംഗളയാനം

എന്‍റെ ഗുരുത്വം,
നിന്‍റെ ഗുരുത്വം
തമ്മിലിണയുന്ന
വശ്യബലം;
അത് വെല്ലാന്‍
ഒരു പാലായനം-
പ്രവേഗമണിഞ്ഞ്
എന്‍ കുതി.
ഭിന്നഗ്രഹങ്ങലല്ലേ നാം,
ഇണമുറിയാന്‍
അകന്നുയരാന്‍
ഇനി വിലങ്ങേത്?
ഞാനോര്‍ക്കയാണ്
ചിലര്‍ക്കത്ര എളുപ്പമല്ലത്,
ഉയിര്‍ പരനുയിരോട്
കെട്ടിയടക്കുന്ന
വാഴ്വിന്‍റെ ആമങ്ങള്‍.
ഒരു യാമം പോലും
വേറിട്ടൊരു തുണ്ട്
ജീവിതമടച്ച്;
അതും ഭേദിച്ചൊ-
രുയിരിവര്‍ക്കില്ല.
അതിനാലത്രേ
ചില ധൂമകേതുക്കള്‍
ചീറിപ്പായിലും
നിറവാനിലേറെയും
നിന്നുരുകും താരകള്‍.

2014, മേയ് 6, ചൊവ്വാഴ്ച

മഴവഴിയും പാട്ട്

മഴ കനത്ത്‌
ആളൊഴിഞ്ഞ പെരുവഴി
കുടമേല്‍ തല്ലിച്ചിതറും
മഴക്കലി,യടര്‍വെള്ളം
തളിക്കുന്നു.
മഴഘോഷം:
സര്‍വ്വമാം നാദം.
ഞാനുമുറക്കെ പാടുന്നു
ആരുമത് കേള്‍ക്കില്ല,
എന്‍റെ മനോനിലയെക്കുറിച്ച്
സംശയമുണരില്ല;
ആരുമത് കേള്‍ക്കില്ല,
അതിന്‍റെ സ്വരഗതി-
യന്‍പും താളവും
ആരും കുറിക്കില്ല.
മഴനേര്‍ക്കുമ്പോള്‍
ഞാനുമങ്ങനെ പാട്ടൊതുക്കി
സ്ഥിരവഴി പോകുന്ന
യാത്രികന്‍ സ്ഥിരമാ-
യെടുക്കുന്ന നിര്‍മമത
പൂണ്ടീവഴി പോകും.

2014, ഏപ്രിൽ 20, ഞായറാഴ്‌ച

ഭഞ്ജനം


അവന്‍ ജനിമുതല്‍ അന്ധന്‍,
മരത്തണല്‍പ്പായ
വിരിച്ച വഴിവക്കില്‍
തട്ടിക്കലമ്പുന്ന നാണ്യധ്വനി,
ഭിക്ഷയുടെ പുരുഷായുസ്സ്
ആയുസ്സെന്നതിഭിക്ഷയ്ക്കുമേല്‍.
ഒരുനാള്‍ ദേവന്‍
അവന്‍റെ കണ്‍തൊട്ടു
ദിവ്യാഞ്ജനമെഴുതി;
കണ്ണ് വിടരേ
ദേവന്‍ ചോദിച്ചു:
"നീയെന്ത് കാണ്മൂ?"
"മനുഷ്യരെ, ചലിക്കുന്ന
വൃക്ഷം പോലെ."
"ആയില്ല കാഴ്ച വേണ്ടപോല്‍,"
ദേവന്‍ രണ്ടാമതും തൊട്ടു,
അഞ്ജനമല്ലത്, ഭഞ്ജനം-
കണ്‍കെണിയുടെ ഭഞ്ജനം.
മനുഷ്യന്‍ മരമല്ല;
മരംപോല്‍ തണലില്ല;
വെട്ടുവായില്‍ മലര്‍ന്ന
മരംപോല്‍ അവനെ
കെട്ടിയെടുത്തൂടാ,
മനുഷ്യന്‍ മരമല്ല;
നിന്‍റെ കുരുടറിവുകള്‍
തെളിഭൂവില്‍ വിളങ്ങില്ല.





2014, ഏപ്രിൽ 12, ശനിയാഴ്‌ച

നേദ്യം

മാവ്‌ കായ്ച്ചിട്ടുണ്ട്
അമ്മയീധരയ്ക്കും
പുതുമഴയ്ക്കും
ഇളകി കുളിര്‍പ്പിക്കും
നേര്‍ത്തൊരു കാറ്റിനും
മുത്തും കിളിച്ചുണ്ടിനും
ഇക്കിളിയേറ്റും
അണ്ണാന്‍ കൂട്ടിനും
നല്‍കാതൊന്നുപോലും
നിനക്കേകുമെന്നു
കരുതേണ്ട.

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

ബുള്‍ബുള്‍

എന്നും രാവിലെ
വണ്ടിയുടെ കണ്ണാടിയില്‍
മെയ്യഴകാസ്വദിക്കുന്ന
ബുള്‍ബുള്‍ പക്ഷിയറിയാന്‍.
ആ കണ്ണാടി ഞങ്ങള്‍ക്ക്‌
ഒരു മുന്നറിയിപ്പാണ്,
അകലം പാലിക്കാനൊരോര്‍മ്മ
പിന്നില്‍ കണ്ണില്ലാത്ത
കുറതീര്‍ക്കാനൊരു സൂത്രം.
അതുകൊണ്ട് ഞങ്ങള്‍
അതില്‍ മുഖം നോക്കാറില്ല;
നോക്കാറിലെന്നല്ല
വല്ലപ്പോഴുമോഴിച്ചാല്‍.
നീയിപ്പോള്‍ കണ്ടാകെ
മതിമയങ്ങുന്നത് നിന്നെതന്നെയാണ്
മതിമയങ്ങി പിന്നെയങ്ങ്
മതിമറക്കല്ലേ.
ചില ദൂരങ്ങള്‍
പാലിച്ചുതാനാകണം.

2014, മാർച്ച് 29, ശനിയാഴ്‌ച

ഞാനൊരു ചിത്രത്തോല്‍

കാലം മഹാജ്ഞാനിയാകാം
എങ്കിലും ചിലനേരമത്
ഒരു കുട്ടിയേക്കാള്‍
അലമ്പെടുക്കും.
കാലം വെണ്‍രേഖ
നേര്‍ത്തതൊന്നില്‍
തുടങ്ങി നരഗാത്രത്തില്‍
ജരാനര കുറിക്കുമ്പോള്‍
അതിന്‍റെ പണിക്കുറ്റം
നാമറിഞ്ഞുതുടങ്ങും.
കൈമെരുങ്ങാത്ത ശില്‍പി-
യവിടിവിടെ തീര്‍ത്ത
മുഴുപ്പുകള്‍, വിരല്‍മര്‍ദ്ദം.
നീര്‍ക്കെട്ടുകളെ പൊതിഞ്ഞ്
നീരുണങ്ങിയ ചര്‍മ്മതലേ
ഉണങ്ങിയ കാകവിരല്‍.
ലംബമൊരു നടത്തയെ
മൂന്നാലുകാലില്‍ മടക്കും-
പരിണാമത്തിന്‍റെ വിപരീതഗതി.
ഒടുവില്‍ മധുരമോര്‍മ്മകള്‍
ചൂഴ്ന്നെടുക്കും,
കാലത്തിന്‍റെ അവസാനതെളിവും.
കാലം മഹാശില്‍പിയാകാം
മഹാവികൃതിയായ മഹാശില്‍പി.


2014, മാർച്ച് 23, ഞായറാഴ്‌ച

കല്‍ദായച്ചൂള

ഇതൊരു പഴങ്കഥയാണ്
വേദകഥ, ഗുരുവാക്ക്‌.
യൂദരുടെ പ്രവാസകാലം
കല്‍ദായഭൂവിലെ
പതിതവാഴ്വ്.
നന്നേ ഇളതിലേ-
യിറുത്തെടുത്ത യൂദബാലര്‍:
അധീശവഴക്കം
പഠിപ്പിച്ച്, നാടും
സ്മൃതിയും വേദവു-
മെന്തിനു മൊഴിപോലും
ഉടച്ചൊരുക്കി-
ഹനനിയാ,അസറിയാ,
മിസായേല്‍, അതില്‍ മൂവര്‍.
അവരില്‍ സ്വത്വമുണര്‍ന്നത്
രാജവെറിക്കിരയായ്‌;
ചൂളയൊരുക്കി
പതിന്മടങ്ങാക്കത്തില്‍.
തീപ്പടര്‍പ്പില്‍ മൂവര്‍
ദൈവസ്തുതികള്‍ പാടി:
ഭിന്നതകളുണക്കുന്ന,
വൈരമകറ്റുന്ന
പ്രാപഞ്ചികമൊരു
ദൈവഗീതി.
നാലാമതൊരാള്‍ ചൂളയില്‍
ഇവര്‍ക്കിടെ കാണപ്പെട്ടെന്നുമത്
ദൈവദൂതെനെന്നും കഥ,
കൊടുംചൂടില്‍ കുളിര്‍
ചോരിഞ്ഞൊരു ദൂതന്‍.
ഞാന്‍ കരുതുന്നു,
അത് മൂന്നു ദൈവദൂതരും
ഒരു മനുഷ്യനുമെന്ന്‍.
സഹനത്തീയിലൊന്നായൊട്ടി
മനുഷ്യനാം മനുഷ്യന്‍,
പിന്നെ,
സഹനമെന്ന വരം
ലഭിക്കാതെ മൂന്നും
മൂന്നായ്‌ നില്‍ക്കുന്നൊരു
പറ്റം ദൈവദൂതര്‍.


2014, മാർച്ച് 15, ശനിയാഴ്‌ച

വയര്‍ നിറയെ ഓര്‍മ്മകള്‍

പായുമൊരു കിളി
കൊതിക്കണ്ണില്‍,
പശിനോവില്‍ കുരുക്കുമൊരു
തുടുത്ത ഫലഭോജ്യം,
അതുപോല്‍ ഞാനും
നല്ലോര്‍മ്മ കൊയ്ത്
കെട്ടോര്‍മ്മയുരിഞ്ഞ്
തിളച്ചുപാറും,
തുടുമാംസമുണ്ട്,
ചെഞ്ചാറൂറ്റി.
വയറൊലി നിലയ്ക്കെ,
ജഠരാഗ്നിയെരിക്കാത്ത
അതിശായിയാം വിത്തുകള്‍
ചുടുമണ്ണിലുണരും
വായറൊഴിഞ്ഞോര്‍മ്മയുടെ
വളമേറ്റ് വളരും.

2014, മാർച്ച് 6, വ്യാഴാഴ്‌ച

ബദല്‍

മെലിയുന്ന കാടിന്‍റെ
ഒടുവീര്യമെന്നോണം
നാട്ടുവനികളിലോടി-
പ്പാഞ്ഞേറി പച്ച,
ഇരുകിപ്പുണരുന്ന
ധൃതരാഷ്ട്രപ്പച്ച,
തടുക്കുന്ന പച്ച,
ശ്വാസം തടുക്കുന്ന പച്ച.

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ഫ്ലക്സ്‌ പ്രോട്ടോക്കോള്‍

അവരെല്ലാം ചിരിക്കുകയായിരുന്നു
സ്ഥിരമായി ചിരിക്കാത്ത ചിലരൊഴികെ.
പച്ചപ്പുല്‍പ്പുറങ്ങളില്‍ പുല്ലൊട്ടും
ഞെരിക്കാത്ത വ്യോമപാദം‍,
തുകല്‍ പൊതിഞ്ഞ പാദം
അണച്ചവര്‍ നിന്നു.
എല്ലാവരും കൈവീശി
നടന്നേറുന്നതിനിടെ
പടമായ് പതിഞ്ഞപോല്‍-
നല്ലനാളെയ്ക്കായി മുന്നോക്കം.
മുഖചര്‍മ്മം സൂര്യനിഴഞ്ഞ
പോല്‍ ശോഭിതം;
ആള്‍പൊക്കത്തില്‍ മാത്രമാണ്
ഏറ്റക്കുറച്ചില്‍ കണ്ടത്‌,
ചിലര്‍ തലയെടുപ്പൊത്ത്‌
നടുക്ക്‌ നില്‍ക്കുമ്പോള്‍
കോണ്‍ ചേര്‍ത്തുവച്ച
ആയിരം തലയായ്‌
ബാക്കിയവര്‍ നിരന്നു.
തലകള്‍ മാറിമറിയും
കൈവീശിനടക്കുമ്പോള്‍,
ഇനിയും കാതം കുറേയില്ലേ?
കാര്യമൊക്കെ ശരി തന്നെ;
പക്ഷെ, ഫ്ലക്സൊരുക്കുന്നോരേ,
പ്രോട്ടോകോള്‍ നോക്കണേ
ഇല്ലേല്‍ പണി പാളും.



2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

പതിഞ്ഞ പാട്ടുകള്‍

എല്ലാ പാട്ടും കേള്‍ക്കാനുള്ളതല്ല
ചിലവ കേള്‍ക്കപ്പെടാനുള്ളതാം
പതിഞ്ഞൊച്ചയില്‍ മറുകാതി-
ലണയാതെ, ഉതിര്‍ന്ന ചുണ്ടില്‍
നിന്നൊരു പൊടിദൂരമവ
നേര്‍ത്തലിഞ്ഞുപോം.
എന്നിട്ട് കാലം കടന്നേറേ
ചുണ്ടിലിനിയും തുടിക്കും,
മൊഴിമാറാമീ,ണവും;
വിങ്ങിക്കരഞ്ഞുലഞ്ഞു-
രിഞ്ഞ മനനാരുകള്‍
കുരുങ്ങി എങ്ങലുകള്‍
ചുഴിക്കാറ്റായ് നെടുവീര്‍പ്പി-
ളക്കുമ്പോള്‍ ഏറുമൊരു ചൂളം.
ആര്‍ക്കെന്നില്ലാതെ പാടിയ
കൊയ്ത്തുപാട്ടും, നീ
മുറമാഞ്ഞുവീശിയതില്‍
പതിരനക്കത്തിലാഴ്ന്നു-
പോയൊരു മൂളിപ്പാട്ടും,
മെതിപ്പാട്ടും,നെല്ല് കുത്തി
കിതച്ചോണ്ടിട്ട താളവും;
തിരിയാത്ത ഭാഷയില്‍
താരാട്ടിണക്കി നീയാരോടു-
ണര്‍ത്തിക്കുന്നീ-
യമ്മത്തുടികൊട്ട്,
കുഞ്ഞിനോടാകില്ലി-
നിയും വാക്കിലേക്കുണരാത്ത
കുഞ്ഞിനോട്.
കതിര്‍ത്തല തഴുകുന്ന
കാറ്റില്‍ കാവല്‍മാടം
തൊടുത്തൊരു രാപ്പാട്ട്
രാവ്‌ മരിക്കുവോളം.
മുഴച്ചു പറയാതെ
നീറിപ്പാടിയസംഖ്യം
ഗീതികള്‍, കീഴിലായ്പ്പോയൊരുടെ
കരളൊലിപ്പെരുപ്പങ്ങള്‍,
മൊഴിമാറാമീ,ണവും
പിന്നെയും പിന്നെയായ്‌ കാലവും.

2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

ചില്ലറ നഷ്ടങ്ങള്‍

ചില്ലറ നഷ്ടങ്ങള്‍

നമ്മള്‍ മൊത്തമായ്‌
ജീവിച്ചുതീര്‍ക്കുമ്പോള്‍
ചില്ലറയായ്‌ത്തീരുന്ന
മറുജീവനങ്ങളുണ്ട്.
ഉദാഹരണം, സിനിമയില്‍
ഒരു യൂണിഫോമിനുവേണ്ടി
നീ തലയ്ക്കടിച്ചിട്ട ജോലിക്കാര്‍-
(എയര്‍പ്പോര്‍ട്ടിലാണധികം,
പിന്നെയാസ്പത്രിയില്‍,
കാവല്‍പ്പുരകളില്‍, ചുരുക്കത്തില്‍,
ഐ.ഡി കാണിക്കേണ്ടിത്തെല്ലാം)-
എന്ത് പിഴയാണൊടുക്കിയേ?
പിന്നീടവര്‍ ഉണര്‍ന്നെഴുന്നേറ്റ്
പോയെങ്കില്‍ ആ ഉടുപ്പെങ്കിലും
തിരികെകൊടുക്കണേ.
കണ്ടുപിടിക്കാന്‍ എളുപ്പമാകും
കൃത്യം നിന്‍റെ പൊക്കം വണ്ണം
തയ്യല്‍ പോലും നിനക്കൊത്ത്;
ചോദിച്ചാല്‍ മതി
ചത്തിട്ടില്ലെങ്കില്‍ കാണാം.

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

മണ്ടേല

മണ്ടേല

പ്രിയ ജോഹാനെസ്‌ബര്‍ഗ്,
നിന്‍റെ നഷ്ടത്തില്‍
ദുഃഖമുണര്‍ത്തിക്കട്ടെ
വൈകിയെങ്കിലുമാദ്യം.
നീയറിഞ്ഞുകാണുമല്ലോ,
നിന്‍റെ ഇരുള്‍ക്കഥകളെ
വെളുപ്പിച്ച നിന്‍റെ
പ്രിയപുത്രന്‍ മരിച്ചിട്ട്
പിന്നെയതിന്‍ മുമ്പും
മലയാളക്കുറിയില്‍ പലവട്ടം
വെളിപ്പെട്ടുവെന്ന്‍.
നമ്മള്‍ തമ്മിലെയകലം,
അന്തരമെല്ലാം നോക്കിയാല്‍
കണക്കറ്റ് ഞങ്ങള്‍ ഊറ്റം
കൊണ്ടതാണ് മണ്ടേലയെച്ചൊല്ലി,
ഞങ്ങള്‍ മലയാളികള്‍
വെളുത്തവരായിട്ടുകൂടി;
കണ്ടിട്ടില്ലേ ഞങ്ങളുടെ
തിരപ്പടങ്ങള്‍, പുസ്തകങ്ങള്‍
കാലികങ്ങള്‍,പരസ്യപ്പെരുംപുറം,
കണ്ടിട്ടില്ലേ ഞങ്ങളുടെ
ഫേസ്ബുക്ക് കമന്‍റുകള്‍,
കല്യാണത്തിളക്കങ്ങള്‍,
എല്ലാം വെളുത്തും തുടുത്തും
നിറയുന്ന പൂമേനിയല്ലേ!
എന്നിട്ടും ഞങ്ങള്‍ക്കിഷ്ട-
മായിരുന്നേറെ മണ്ടേലയെ.
നിര്‍ത്തട്ടെ, ഒരു പണിയുണ്ട്-
ദില്ലീലൊരു പുംഗവന്‍
ഒരു പഴങ്കവിതയില്‍
കറുത്ത് മെലിഞ്ഞവര്‍
എന്ന് മങ്കമാരെ വിളിച്ചതായറിഞ്ഞു,
നല്ല നാല് പറയാനുണ്ട്,
എവിടെയാ ചൂല്.

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

കടല്‍നാക്ക്

കടല്‍നാക്ക്
കമാലക്കടവി*ലെന്‍റെ
കാല്‍ക്കുരുന്നോടിയ കാലം;
ചിതറിയടിഞ്ഞ കണവാസ്ഥികള്‍
കടല്‍നാക്കെന്നവര്‍ പറഞ്ഞു.
നിര്‍ത്താതെ അലച്ച്
തേഞ്ഞുണങ്ങിപ്പോയവ
പുതുനാവുകള്‍ക്കായി
കടലൊഴിഞ്ഞതാകാമെന്നുമോര്‍ത്തു.
മുതിര്‍ന്നപ്പോള്‍ അവ ഞാന്‍
കാണ്മത് നിര്‍ത്താതെ ചിലയ്ക്കുന്ന
സ്നേഹക്കിളിക്കൂട്ടില്‍-
കൊഞ്ചിപ്പെറുക്കിയവ
കൊത്തികോതിയതിന്‍ ചുണ്ണാമ്പ്‌.
ധാതുക്ഷയം തീര്‍ന്നോര-
ണ്ഡപടലമൊരു
കിളിക്കുഞ്ഞിനെ കാക്കും,
ശബ്ദഭൂവിലെക്കുയര്‍ത്തും.
കടല്‍ പിന്നെയും നാവു-
രിയുന്നു, ജീവമജീവവും;
രാഗമാലപോലേറിക്കുറയുന്ന
സ്വരദ്യുതിയില്‍,
ഒരു കടല്‍ദീപംപോല്‍;
ചില സ്വരാരോഹണങ്ങളില്‍
ജീവനെ പുണര്‍ന്നേറി,
മൂന്നാംപക്കമവരോഹണത്തില്‍
സ്വരം മൃതമായുലഞ്ഞും.
കടല്‍ നാവുകള്‍
ഉതിര്‍ത്തുകൊണ്ടേയിരിക്കുന്നു.
നീ കേള്‍ക്കുന്നുണ്ടോ?


*കൊച്ചി കടപ്പുറത്തിന്‍റെ ഒരു പേര്

2014, ജനുവരി 11, ശനിയാഴ്‌ച

ഗുല്‍മോഹര്‍

ഗുല്‍മോഹര്‍
ഇലയാഴിയിളകുന്ന
വാകത്തലപ്പില്‍
ആയിരം തീക്കണം
ചെമ്പൂവായ്‌ പിറക്കവേ
അടര്‍ന്നിട്ടും കനലടങ്ങാത്ത
ദളശതം ഇറുത്തിട്ട
മാംസം കണക്കെ-
മണ്ണില്‍ ചോപ്പ് കിനിയുന്നു;
ഒരു ചെന്താരഗോളം
വീണു ചിതറി പോലെയും
ഇതിലും ചേലായ്
ആ നിറമെനിക്ക്
വര്‍ണ്ണിക്കാവതല്ല,
ഒരുപക്ഷെ നിനക്കതായേക്കും
പക്ഷെ ഓര്‍ക്കണേ
വിവരിച്ചുവരുമ്പോള്‍
നിറം മാറിയത്‌
മറ്റൊരു നിറവര്‍ണ്ണനയാകാ.
വാകപ്പൂഞ്ചെപ്പഴിച്ച്,
ഇതളുടുപ്പിച്ചൊരുക്കി,
പുറമേ പച്ചയും കീഴെ
ചെഞ്ചെമപ്പുമൊളിപ്പിച്ച
നഖവാള്‍ ചുഴറ്റുമ്പോള്‍
വെട്ടിവെടിപ്പാക്കിയ
തരളനഖങ്ങളെ
വെല്ലുന്നോരാവേഗം
വിരലറ്റം പേറുന്നു;
മിന്നലിടെ പാഞ്ഞൊരു
ചിതല്‍വഴി പോലത്-
ശിരോധമനിയുണരുന്നു.
കനമുള്ള മുനയുള്ള
നഖങ്ങളില്ലാത്തത്
നമുക്കൊരുകാലത്തും
ഒരു പ്രശ്നമായിരുന്നില്ല.