പേജുകള്‍‌

2014, ഏപ്രിൽ 20, ഞായറാഴ്‌ച

ഭഞ്ജനം


അവന്‍ ജനിമുതല്‍ അന്ധന്‍,
മരത്തണല്‍പ്പായ
വിരിച്ച വഴിവക്കില്‍
തട്ടിക്കലമ്പുന്ന നാണ്യധ്വനി,
ഭിക്ഷയുടെ പുരുഷായുസ്സ്
ആയുസ്സെന്നതിഭിക്ഷയ്ക്കുമേല്‍.
ഒരുനാള്‍ ദേവന്‍
അവന്‍റെ കണ്‍തൊട്ടു
ദിവ്യാഞ്ജനമെഴുതി;
കണ്ണ് വിടരേ
ദേവന്‍ ചോദിച്ചു:
"നീയെന്ത് കാണ്മൂ?"
"മനുഷ്യരെ, ചലിക്കുന്ന
വൃക്ഷം പോലെ."
"ആയില്ല കാഴ്ച വേണ്ടപോല്‍,"
ദേവന്‍ രണ്ടാമതും തൊട്ടു,
അഞ്ജനമല്ലത്, ഭഞ്ജനം-
കണ്‍കെണിയുടെ ഭഞ്ജനം.
മനുഷ്യന്‍ മരമല്ല;
മരംപോല്‍ തണലില്ല;
വെട്ടുവായില്‍ മലര്‍ന്ന
മരംപോല്‍ അവനെ
കെട്ടിയെടുത്തൂടാ,
മനുഷ്യന്‍ മരമല്ല;
നിന്‍റെ കുരുടറിവുകള്‍
തെളിഭൂവില്‍ വിളങ്ങില്ല.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ