പേജുകള്‍‌

poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഡിസംബർ 17, ബുധനാഴ്‌ച

ഉണക്കപ്പൊന്ന്‍


ഇന്ന് ഞാന്‍  പൂവനി-
പ്പാതേ നടന്നതില്‍
കാല്‍ക്കീഴമര്‍ന്നൊരു
കുല കുരുമുളക്.
മുറ്റിയടര്‍ന്നതും,
മുറ്റാതടര്‍ന്നതും,
വിരല്‍ത്തോതില്‍
പല മരീചമാല.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.
മണ്‍സൂണ്‍ കുളിപ്പിച്ച
കൊടുംമഴക്കാടുകള്‍,
കാവലിഴയുന്നതായിരം
നാഗങ്ങള്‍, എരിച്ചും
പുകച്ചും തുരത്തി,
തുടുത്ത കുരുക്കള്‍
ഉണങ്ങുന്ന പുകയില്‍
കറുത്തപൊന്നിന്നൊരുക്കം.
അതിപുരാനാള്‍ തൊട്ട്
ഊണിന്നുറകൂട്ടിയും
മരുന്നുമായ്‌ കറുംപൊന്ന്.
മലയും മലബാറുമിറങ്ങി
നറുവിളചാക്കില്‍ കപ്പലേറി
പടിഞ്ഞാറടുക്കുന്ന കാറ്റല
കോര്‍ത്ത് പോയി.
വാണിയക്കാലങ്ങള്‍
മേലായ്മക്കോലങ്ങള്‍
തന്ത്രക്കരാറുകള്‍
കൊതിക്കരാളങ്ങള്‍.
പലദേശം പല ചന്ത
കറുത്ത പൊന്നിന്‍ ചാക്ക്
കനത്ത പണചാക്ക്.
കിഴിയില്‍ മുളക് റാത്ത-
ലൊന്നു വച്ച് പകരം
അടിമക്കടേന്നൊരടിമ.
നിത്യനഗരത്തിന്‍
കറുംപൊന്‍ശേഖരം,
ബര്‍ബരപ്പടകേറ്റം
ഗോത്തും ഹൂണരുമവരുടെ
കടുംതടയും തീയാഴിയും;
ചൊരിഞ്ഞു പെരുക്കിയ
മുളകിന്‍ കൂനയില്‍
തുറയും പുരമോക്ഷം.
ഇരുണ്ടയുഗം,
മദ്ധ്യഭൂക്കടല്‍
മതപ്പോരുകള്‍
വാണിഭനെടുമയ്‌ക്കൊരു
അറബിച്ചാണ്‍.
പോര്‍മുനയും ക്രൂശും
വിളകോരിയും പേറി
നാവിക സായ്‌വുകള്‍;
ഫ്രാങ്കിയും ലന്തനും,
തമ്മില്‍ പുക്കാറും;
ഞെരിയുന്ന നാട്ടകം.
കടല്‍ച്ചാലും കരച്ചാലും.
ഭൂതലരേഖകള്‍
മായ്‌ച്ചെഴുതുന്നു.
കരകരത്തൊണ്ടയില്‍
എറിയുമ്പോഴും
പെപ്പര്‍ ബീഫില്‍
എരിയുമ്പോഴും
നാമറിയാത്തൊരു,
(താങ്ങുവില വേണ്ടാത്ത)
നാളാഗമം കറുംപൊന്നിനുണ്ട്.
പൂര്‍വ്വയുഗങ്ങളെക്കുറി-
ച്ചൊരു മരീചമാനം.
കഴിക്കുന്നതോക്കെയും നാമാകുന്നു
നാമോ ലോകവും.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.





2014 ഡിസംബർ 12, വെള്ളിയാഴ്‌ച

അരയാളും അരയാലും

പകല്‍ വിടപറഞ്ഞിറങ്ങി
പടിവാതിലിനിയും താണ്ടീല്ല.
തൊലിയുണക്കി കുളിര്‍പ്പിച്ച്
നേര്‍ത്തൊരു കാറ്റ് വീശി.
ഒറ്റയ്ക്ക്, ഞാനൊറ്റയ്ക്കൊരു
മട്ടുപാവില്‍ കൈകാല്‍
കറക്കി കസര്‍ത്ത്.
പിന്നില്‍ പതിഞ്ഞൊരു വിളി;
മനസ്സിലൊരു കൊള്ളിയാന്‍.
ഇത് വേറെയാരീ ഞാന്‍
മാത്രമുള്ളീടത്ത്‌, ഞാന്‍
മാത്രമായിപ്പോയീടത്ത്‌?
ആരുമല്ലതീരില-
മതില്‍ പൂണ്ടു വാഴുമൊരു
കുരുന്നാലിന്‍ ഈരില.
തമ്മിലും മതിലോടുമുരുമ്മി
നേര്‍ത്തൊരു മന്ത്രണം.
മതിലിന്‍ ഈറന്‍വഴിയേയവ
വേരാഴ്ത്തി തഴയ്ക്കയായ്‌.
ഘനമീഭൂവില്‍ നീര്‍വഴി
തേടിത്തോറ്റു ഞാനോ ഉണങ്ങി.
ആലേ, നീ വളര്;
അസ്ഥാനമാണ് നിന്‍
സ്ഥാനമെന്നാകിലും.
കല്ലിലും ഇരുമ്പിലും
കല്ലായ് കനത്തയേതിലും
വിടരു,മുറങ്ങുന്ന
ചെറുവിത്തുകളെന്നു മൊഴിയ്‌;
നീരും ചെടിയും പുല്‍പ്പച്ചയും
നഷ്ടഭൂമിക തിരികെപിടിക്കുന്ന
പടഹകാലം വരുന്നെന്നും.




2014 ഡിസംബർ 8, തിങ്കളാഴ്‌ച

പെരുവഴിപ്പാണ്ടുകള്‍

വരയന്‍കുതിരയെ കണ്ടിട്ടില്ലേ?
ഒന്നിനൊന്നായ്‌ വര
കറുത്തും വെളുത്തും.
പെരുവഴിപ്പുറത്തെ
കുതിരവര കണ്ടിട്ടില്ലേ?
കടലടിപോല്‍ വണ്ടികള്‍
ഇടമുറിയാതലയ്ക്കുന്ന,
കണ്ണടച്ചാല്‍ കടല്‍വിളി
ധ്വനിക്കുമാ വഴിയൊലി.
മുറിച്ചുകയറാന്‍ പഥികന്‍
കാല്‍വച്ചും പിന്‍വലിച്ചും
കുഴയുന്ന വഴിത്തീരം.
കീലിന്‍ കരിയാഴിത്തലപ്പില്‍
പായല്‍ത്തുണ്ടളവിലൊരു
തെളിവിന് എന്തിനാ ഹേ,
കുതിരയുടെ പേര്?
പറക്കുമൊരു വെള്ളക്കുതിര-
പ്പുറമേറി ആളുകള്‍
അങ്ങോട്ടുമിങ്ങോട്ടും
പാതകടക്കുമ്പോള്‍
നമുക്ക് കുതിരകളെക്കുറിച്ച്
വീണ്ടും പറയാം.
അത്ര കാലം, "ചായം
മറിഞ്ഞെന്തോ വെളുത്ത
പാണ്ടോ പുള്ളിയോ"-
നമുക്ക് ആ വരകളെ
അങ്ങനെ വിളിക്കാം.

2014 മേയ് 25, ഞായറാഴ്‌ച

കൊതുകുപാഠം

തറക്കുന്നോരോ
കൊതുകിന്‍ മുന
നല്‍കുന്ന പാഠം,
സന്ധ്യമൂര്‍ച്ഛി-
ച്ചിരവ് തിങ്ങും
താളത്തില്‍ മൂളി-
ച്ചൊല്ലുമൊരു പാഠം.

I
പകലിന്‍റെ വ്യയം
കഴിഞ്ഞിരവായ്,
പകലാകെ കേവുമാടായ
ഞാന്‍ രാത്രം
ഇരപാര്‍ത്തിറങ്ങും
നരിയായ്‌ത്തീരും.
എപ്പോഴും ഞാനൊരു
ജന്തു തന്നെ.
ഇരയോട്ടവഴിയുടെ
ചോരത്തലപ്പില്‍
കാലൂക്കമര്‍ത്തി
ഇരയായ്‌,മറുപാതി
വേട്ടമൃഗമായ്‌
പിടയുമ്പോള്‍, കടിച്ചു
കുടയുമ്പോള്‍
രക്തം ചോരിഞ്ഞെന്നോ
രക്തം നുണഞ്ഞെന്നോ
ഭേദമില്ലാതെന്നിലോടും
ചോരക്കിതപ്പറിയാം
കൊതുകിന്.

II
എന്നെപ്പോലെ തന്നെ;
കൊതു,കിടയ്ക്ക് നരിയാം,
ചോരയുണ്ണും,
കൊതു,കിരയുമാം
ആഞ്ഞുവീഴും കയ്യൂക്കില്‍
ഒരു രക്തബിന്ദു.
ഞാന്‍ പലപ്പോഴും
ഭക്ഷ്യശ്രേണിയുടെയങ്ങേ-
ത്തലയ്ക്കലും, കൊതുക്‌
താഴെത്തട്ടിലുമെന്നു മാത്രം.
പക്ഷെ ഭക്ഷ്യശൃംഖല
ഒരു ആദര്‍ശവിചാരം മാത്രം;
ആര് ആരെ തിന്നുമെ-
ന്നാര്‍ക്കറിയാം?
തീനും തീനിയും
നിരമാറിക്കയറി-
യെല്ലാക്കണക്കും
തെറ്റുമല്ലീശ്വരാ!



2014 ഏപ്രിൽ 3, വ്യാഴാഴ്‌ച

ബുള്‍ബുള്‍

എന്നും രാവിലെ
വണ്ടിയുടെ കണ്ണാടിയില്‍
മെയ്യഴകാസ്വദിക്കുന്ന
ബുള്‍ബുള്‍ പക്ഷിയറിയാന്‍.
ആ കണ്ണാടി ഞങ്ങള്‍ക്ക്‌
ഒരു മുന്നറിയിപ്പാണ്,
അകലം പാലിക്കാനൊരോര്‍മ്മ
പിന്നില്‍ കണ്ണില്ലാത്ത
കുറതീര്‍ക്കാനൊരു സൂത്രം.
അതുകൊണ്ട് ഞങ്ങള്‍
അതില്‍ മുഖം നോക്കാറില്ല;
നോക്കാറിലെന്നല്ല
വല്ലപ്പോഴുമോഴിച്ചാല്‍.
നീയിപ്പോള്‍ കണ്ടാകെ
മതിമയങ്ങുന്നത് നിന്നെതന്നെയാണ്
മതിമയങ്ങി പിന്നെയങ്ങ്
മതിമറക്കല്ലേ.
ചില ദൂരങ്ങള്‍
പാലിച്ചുതാനാകണം.

2014 മാർച്ച് 29, ശനിയാഴ്‌ച

ഞാനൊരു ചിത്രത്തോല്‍

കാലം മഹാജ്ഞാനിയാകാം
എങ്കിലും ചിലനേരമത്
ഒരു കുട്ടിയേക്കാള്‍
അലമ്പെടുക്കും.
കാലം വെണ്‍രേഖ
നേര്‍ത്തതൊന്നില്‍
തുടങ്ങി നരഗാത്രത്തില്‍
ജരാനര കുറിക്കുമ്പോള്‍
അതിന്‍റെ പണിക്കുറ്റം
നാമറിഞ്ഞുതുടങ്ങും.
കൈമെരുങ്ങാത്ത ശില്‍പി-
യവിടിവിടെ തീര്‍ത്ത
മുഴുപ്പുകള്‍, വിരല്‍മര്‍ദ്ദം.
നീര്‍ക്കെട്ടുകളെ പൊതിഞ്ഞ്
നീരുണങ്ങിയ ചര്‍മ്മതലേ
ഉണങ്ങിയ കാകവിരല്‍.
ലംബമൊരു നടത്തയെ
മൂന്നാലുകാലില്‍ മടക്കും-
പരിണാമത്തിന്‍റെ വിപരീതഗതി.
ഒടുവില്‍ മധുരമോര്‍മ്മകള്‍
ചൂഴ്ന്നെടുക്കും,
കാലത്തിന്‍റെ അവസാനതെളിവും.
കാലം മഹാശില്‍പിയാകാം
മഹാവികൃതിയായ മഹാശില്‍പി.


2014 മാർച്ച് 23, ഞായറാഴ്‌ച

കല്‍ദായച്ചൂള

ഇതൊരു പഴങ്കഥയാണ്
വേദകഥ, ഗുരുവാക്ക്‌.
യൂദരുടെ പ്രവാസകാലം
കല്‍ദായഭൂവിലെ
പതിതവാഴ്വ്.
നന്നേ ഇളതിലേ-
യിറുത്തെടുത്ത യൂദബാലര്‍:
അധീശവഴക്കം
പഠിപ്പിച്ച്, നാടും
സ്മൃതിയും വേദവു-
മെന്തിനു മൊഴിപോലും
ഉടച്ചൊരുക്കി-
ഹനനിയാ,അസറിയാ,
മിസായേല്‍, അതില്‍ മൂവര്‍.
അവരില്‍ സ്വത്വമുണര്‍ന്നത്
രാജവെറിക്കിരയായ്‌;
ചൂളയൊരുക്കി
പതിന്മടങ്ങാക്കത്തില്‍.
തീപ്പടര്‍പ്പില്‍ മൂവര്‍
ദൈവസ്തുതികള്‍ പാടി:
ഭിന്നതകളുണക്കുന്ന,
വൈരമകറ്റുന്ന
പ്രാപഞ്ചികമൊരു
ദൈവഗീതി.
നാലാമതൊരാള്‍ ചൂളയില്‍
ഇവര്‍ക്കിടെ കാണപ്പെട്ടെന്നുമത്
ദൈവദൂതെനെന്നും കഥ,
കൊടുംചൂടില്‍ കുളിര്‍
ചോരിഞ്ഞൊരു ദൂതന്‍.
ഞാന്‍ കരുതുന്നു,
അത് മൂന്നു ദൈവദൂതരും
ഒരു മനുഷ്യനുമെന്ന്‍.
സഹനത്തീയിലൊന്നായൊട്ടി
മനുഷ്യനാം മനുഷ്യന്‍,
പിന്നെ,
സഹനമെന്ന വരം
ലഭിക്കാതെ മൂന്നും
മൂന്നായ്‌ നില്‍ക്കുന്നൊരു
പറ്റം ദൈവദൂതര്‍.


2013 മേയ് 6, തിങ്കളാഴ്‌ച

വേഴ്ച

വേഴ്ച

ഇരുട്ടിണ്റ്റെ മറയിട്ട്‌,
മണിയറക്കൂട്ട്‌ മടുത്തതോ
അവിടുന്നു പിടിച്ചിറക്ക-
പ്പെട്ടതോ പോലെ
മതക്കളരികളുടെ
മറശ്ശീലത്തണുപ്പ്‌ വിട്ട്‌
മതം പെരുവഴിയില്‍
പൊരിവെയിലില്‍ നില്‍പ്പൂ.
ഒന്നേയിനി നോക്കേണ്ടതുള്ളൂ-
മണിയറ വിടവേ
മതം ശരിക്കും വസ്ത്രം
ധരിച്ചിരുന്നോയെന്ന്.

2013 ഏപ്രിൽ 29, തിങ്കളാഴ്‌ച

മസ്തിഷ്കമരണം

മസ്തിഷ്കമരണം

"ഇരുന്നൊ?",ഗിയറേറ്റും മുന്‍പ്‌
ഭാര്യയോട്‌ ഒരുവട്ടംകൂടി,
"ഉവ്വ്‌",വഴിക്കാഴ്ചകളിലേക്ക്‌
ചരിഞ്ഞിരുന്നവള്‍ പറഞ്ഞു.
പിന്‍ഭാഗമൊഴിച്ചിട്ടാണ്‌
ബൈക്കുകളധികം കാണൂക,
ജോലിത്തിരക്ക്‌ വിട്ട്‌
അവധിത്തിരക്കിലേക്കിറങ്ങും വരെ.
ഡോക്ടറെ കാണണം, ഒരു മുഴ,
അതാണിന്ന്‌ നിറബൈക്കില്‍.
യാത്രയുടെ കരിങ്കടല്‍ച്ചാല്‌,
അക്ഷമയുടെ കടലടി,
ധൃതി സര്‍വത്ര,
ചിനച്ചും ചിലച്ചും ചക്രഭാവം.
അവന്‍-കണ്ണും കാതും കൂര്‍പ്പിച്ച്‌;
അവള്‍-മനോഗണിതത്തിന്‍
പെരുക്കപ്പട്ടിക ചൊല്ലി;
ആധാര്‍ കാര്‍ഡ്‌, അയല്‍ക്കൂട്ടം,
മൂത്തോളുടെ പത്തിലെ പരീക്ഷ,
ഇളയവണ്റ്റെ മുഖത്തെ ചുണങ്ങ്‌,
നടുവിലോളുടെ ജിമുക്കി
ശരിയാക്കാന്‍ തട്ടാണ്റ്റടുത്ത്‌,
രാത്രീലെ കൂട്ടാന്‍ അടച്ചു
വച്ചിരിക്കുമൊ, ചേട്ടണ്റ്റെയമ്മ
അതു നോക്കുമോ,
സന്ധ്യയ്ക്ക്‌ കുട്ടികളെയും?
ടക്ക്‌,ബൈക്കിലുരുമ്മി
ലോറിയുടെ ലോഹനാദം,
ഠപ്പ്‌,ഒരു തല
റോഡിനും പിന്‍ചക്രത്തിനുമിടെ.
മനസ്സിലെ എഞ്ചുവടി-
പ്പുസ്തകം കൊട്ടിയടച്ചത്‌
സര്‍പ്പമിഴഞ്ഞപോലൊരു വടു
ഇവിടെ ശേഷിക്കുന്നുണ്ട്‌-
ജീവിതത്തിനു പൊടുന്നനെ
ബ്രേക്കിടുമ്പോള്‍ വരുന്നത്‌.
അവന്‍- കഥപറയാന്‍
ബാക്കിയാം അര്‍ദ്ധപ്രാണന്‍.

2013 ഏപ്രിൽ 22, തിങ്കളാഴ്‌ച

അനിയാ, ഫേസ്ബുക്കേ!

അനിയാ, ഫേസ്ബുക്കേ!
എണ്റ്റെ സൌഹൃദക്ഷണങ്ങള്‍
തുടരെ തള്ളപ്പെടുന്നെന്ന്‌
കണ്ട്‌, സൌമ്യമെങ്കിലും
ഭീഷണമാം വാക്കില്‍
എനിക്ക്‌ നല്ലനടപ്പ്‌ വിധിച്ചു നീ.
ഞാന്‍ വിരണ്ടു.
നിണ്റ്റെ ഓശാരം ഞാന്‍
കുറെ കൈപ്പറ്റീറ്റുണ്ടല്ലോ.
എന്നാല്‍ ഒന്നു നീയറിഞ്ഞോ-
നെറ്റും മറ്റും വാ-കീറും മുന്‍പ്‌,
അതായത്‌ സുക്കര്‍ബര്‍ഗ്‌
നിന്നെ പെറുന്നതിനും വളരെമുന്‍പ്‌,
ഇക്ഷണം എന്നെ വരിക്കാത്ത
എണ്റ്റെ സൌഹൃദാര്‍ഥികള്‍
ചോരയും നീരുമായെന്നെ
കണ്ടിട്ടുണ്ട്‌,ഞാനവരെയും.
അവരുടെ നിരാസങ്ങള്‍
നിണ്റ്റെ കൃത്രിമബുദ്ധിയില്‍ പതിയുന്നു;
എന്തായിരിക്കാമാ നീരസം-
എണ്റ്റെയകൃത്രിമബുദ്ധി തിരയുന്നു.

2013 ഏപ്രിൽ 15, തിങ്കളാഴ്‌ച

വൃക്ഷായുസ്സ്‌

വൃക്ഷായുസ്സ്‌
എണ്റ്റെ ദേവോദയം
മരവുരി താണ്ടി
മരക്കാമ്പിലെത്തി
മരയുരുക്കള്‍ കണ്ട കാലം;
മുഖപ്പായ്‌, കോവിലായ്‌
ഉത്തുംഗ ശില്‍പതരുക്കള്‍-
ജലമിയറ്റാത്‌ ഞാനുണക്കിയ
കുളിര്‍ലേശമില്ലാത്ത
നീരറ്റ മരക്കൈകള്‍,
ഇലയറ്റ തരുപഞ്ജരം-
എണ്റ്റെ ഒന്നാം ജനി, വൃക്ഷമായ്‌.

മരം ചതച്ച്‌ നീര്‍ത്തിയൊരു

കടലാസുതാളില്‍
ഞാന്‍ കോറിയൊരു ചാരുവാക്ക്‌-
പച്ചയെക്കുറിച്ച്‌, മനുഷ്യനെക്കുറിച്ച്‌,
പച്ചയായ മനുഷ്യനെക്കുറിച്ച്‌,
നരണ്റ്റെ ദൈവഭാവത്തെക്കുറിച്ച്‌,
ദേവണ്റ്റെ നരഭാവവും.
കനംവച്ച പുസ്തകങ്ങള്‍
അച്ചുകൂടം ലോറിയിലേക്കൊഴുക്കിയത്‌;
അക്ഷരം,കൂടെ മരത്തിന്‍
മൃതമറ്‍മ്മരം കേട്ടു
ഞാനൊരു പ്രേതമരമായ്‌-
തണലില്ലാത്ത, കാറ്റിലാടാത്ത
എണ്റ്റെ രണ്ടാം ജനി, വൃക്ഷമായ്‌.

എണ്റ്റെ മഹാഗുരുത്വം

ജനക്കടലിരമ്പങ്ങള്‍ക്കു മീതെ,
വേദപ്പെടുത്തുമെന്‍ മഹാപാദം,
വിളംബരക്കുറികള്‍ വറ്‍ണ്ണംവരച്ച
നാലുപേജിണ്റ്റെ അധികപ്പത്രം.
ഇഞ്ചോടിഞ്ച്‌ വിലയിട്ടൊ-
രച്ചടിത്താളായ്‌
എണ്റ്റെ മൂന്നാം ജനി,വൃക്ഷമായ്‌.

2013 ഏപ്രിൽ 8, തിങ്കളാഴ്‌ച

കുരുവിയോട്‌

കുരുവിയോട്‌
നൂറ്റിക്ക്‌ മൂന്നെന്ന വിലയില്‍
കമ്പിക്കൂടടക്കം പോന്ന കുരുവീ,
നീ വന്ന തമിഴകത്ത്‌
നീ നെല്ല് തിന്നിരിക്കാം,
നിന്നെ വിറ്റയാള്‍ നിനക്കവ
വിതറിത്തരുന്നത്‌ ഞാന്‍ കണ്ടതാണ്‌.
ഇപ്പോള്‍ കൂടുമാറ്റവേ
നീ തെന്നിപ്പറന്നുപോയ്‌;
നിണ്റ്റെ പുതു കൂട്ടില്‍
തിനപ്പാത്രങ്ങളുണ്ടായിരുന്നു,
മലകടന്നു കടത്തട്ടിലെത്തിയ
അരിമണിച്ചാക്കുകള്‍
ഇട്ടുമൂടാം പണത്തിനു ഞാന്‍ വാങ്ങീത്‌.
എവിടെയെന്നറിയാതെ പുറത്തായ
നീയിനി ഏതരിമണി
ഏതിടത്തില്‍ കൊത്തിക്കൊറിക്കും!
കുഴപ്പം നിണ്റ്റേതല്ല,
എണ്റ്റെ നാട്‌ നിനക്കറിയില്ലല്ലോ.

2013 ഏപ്രിൽ 1, തിങ്കളാഴ്‌ച

ഞാന

ഞാന

ആള്‍ക്കടലായ്‌ തിരുമുറ്റം
നിമിഷാര്‍ദ്ധത്തിലിളകിപ്പാറി;
ശ്രീലകം വെടിഞ്ഞ്‌
ചുറ്റാല കടന്നും ആബാലവൃദ്ധം
ഓടുന്നു;പൊടിക്കാറ്‌.
നിലച്ചുപോം തുകലുര,
മറിഞ്ഞൊഴുകിയെണ്ണപ്പടര്‍പ്പില്‍
ആളാതെപോം ദീപാഗ്നി;
ആനയിടച്ചില്‍ - സഹ്യപുത്രണ്റ്റെ
വനേതരജീവന്നസഹ്യഖണ്ഡം.

ഇണയൊക്കാത്ത ചെരുപ്പുകള്‍

ചിന്നിത്തെറിച്ച പൂരപ്പുറം-
അതിജീവനങ്ങളുടെ നിഷ്പാദുകചരിതം;
സ്വന്തം ഉയിര്‍കവിഞ്ഞൊന്നും
പുണരാതെയോടും ആവേഗത്തില്‍
മറ്റനേകത്തിലൊന്നായുരിഞ്ഞവ.

പച്ചോലകെട്ടില്‍ അന്നത്തിന്‍

കേവുഭാരം ഗ്രഹിച്ച്‌,
തഴമ്പിച്ച കാല്‍ത്തൂണുകള്‍
തീത്തലം വഴി താണ്ടി,
ഞാനുമൊരാന ഈനാട്ടില്‍,
കാടിണ്റ്റെ കൊട്ടില്‍പതിപ്പില്‍.
കുത്തുകോലാഴുമ്പോള്‍
മദപ്പാടടക്കുന്നവന്‍.
തേവര്‍പ്പറമ്പില്‍ നൂറ്റൊന്നാന-
നിരന്നതിലൊരൊറ്റയാനായ്‌;
കരിയായ്‌ കളഭമായ്‌
പകര്‍ന്നാടിത്തളര്‍ന്ന്‌,
പിഴുതൊരു വാല്‍മുടിയില്‍
പിടിവിട്ടുപോം കൊലക്കൊമ്പ്‌.

2013 മാർച്ച് 25, തിങ്കളാഴ്‌ച

ഇന്നലെ മഴപെയ്തിരുന്നോ?

ഇന്നലെ മഴപെയ്തിരുന്നോ?

ഒരു രാക്കാറ്റ്‌, ഉറക്കറയുടെ
മുന്നില്‍ കിതച്ചു മുട്ടി.
ആ രാക്കാറ്റ്‌ ഉറക്കത്തിലേക്ക്‌
ഞാനിടറും മുന്‍പ്‌ തഴുകാന്‍,
വിഹിതമല്ലാത്തൊരാശ മന്ത്രിച്ച്‌
അറവാതില്‍ തുറന്നെന്നെ തഴുകാന്‍,
പ്രണയാതുരമൊരു പൂപ്പാല-
യിറ്റിച്ച പൂവട്ട പേറി;
രാവ്‌,നിര്‍ജ്ജനം,യക്ഷം-
കിതപ്പേറ്റുവാങ്ങി വാതിലടച്ച്‌ ഞാന്‍
കോസടിക്കിടങ്ങിലേക്കൂളിയിട്ടു;
തഴുതിളക്കാതെ രാക്കാറ്റ്‌.
മച്ചില്‍ കടകടപ്പങ്ക,ഞാനറിയുന്നു
കള്ളക്കാറ്റിന്‍ അകക്കളിപ്പാച്ചില്‍.
രാക്കാറ്റിന്‍ പുറംകളികള്‍,
ആര്‍ത്തഭൂവിലൂന്നി മഴയുടെ ജലപാദം,
തമുക്കടിച്ച്‌ മിന്നല്‍ക്കയ്യിണ,
അടവാതിലിനപ്പുറം ഞാനറിയാതിവ.
പുറമേന്ന്‌ എന്നിടം വരും
കറണ്ട്‌ നിലച്ചേറെനേരമായത്‌
പശിമയുള്ള വിയര്‍പ്പടരായ്‌ ഞാനറിഞ്ഞ്‌
ഈര്‍ഷ്യയോട്‌ വശം മാറി കിടന്നത്‌.
കൂരമേലിഴഞ്ഞ്‌ മഴവാലിന്‍
ഓവുപാട്ടു കേട്ടുണര്‍ച്ച.
"ഇന്നലെ മഴപെയ്തിരുന്നോ?"
"ഉവ്വോ!ഇടിയും വെട്ടിയോ!"
ആ ചോദ്യം പിടിക്കാഞ്ഞിട്ടെന്തോ
പിറ്റേന്ന്‌ അത്താഴപ്പടിക്കലെത്തി
രാക്കാറ്റ്‌ ജനലിളക്കി കലമ്പി
പെരുന്തുടി കൊട്ടി, കുതിച്ചാടിപ്പോയി.

2013 ജനുവരി 16, ബുധനാഴ്‌ച

മാട്രിമോനും മാട്രിമോളും

മാട്രിമോനും മാട്രിമോളും

കെട്ടിച്ചയക്കാന്‍ പടച്ചവര്‍ക്കില്ലാത്ത
പിടപ്പാണ്‌ മാട്രിമോണിയലിന്‌.
ഊനം തീര്‍ത്ത ഫോട്ടോയുടെ മുഖക്കുറി,
സര്‍വ്വാംഗമഹിമയുടെ സംക്ഷിപ്തം,
ഊരും പേരും കുലപ്പേരും
പഠിപ്പും തൊങ്ങലുമെല്ലാം
തിക്കിയൊതുക്കിയ നീയാകും ആമാടപ്പെട്ടിയെ
ഒരു വ്യവഹാരസംഖ്യയായ്‌ ചമയ്ക്കും;
ആ സംഖ്യയില്‍ നിണ്റ്റെ പരംപൊരുള്‍
തെല്ലും ചോരാതുണ്ടെന്നു വരുത്തും.
സാങ്കേതികത്തികവും ലാവണ്യ-
ശാസ്ത്രവും ചേര്‍ന്നിട്ടും
കോടതിത്തിണ്ണകള്‍
വേറിട്ടുനീങ്ങും
പാദമുദ്രകള്‍ കുറിക്കുന്നു.

2013 ജനുവരി 15, ചൊവ്വാഴ്ച

നൂലഴികള്‍

നൂലഴികള്‍

ഇപ്പോഴും സൂചികള്‍ വില്‍ക്കപ്പെടുന്നു-
ആശ്ചര്യം തന്നെയത്‌.
കീറപ്പാടുകള്‍ ഇഴയടുക്കാത്ത
പുത്തന്‍ തയ്പും തുണീം,
പോറ്‍മുന കോറും
മറയാ ഛേദക്കുറികള്‍,
നൂലുമായ്‌ കൈ ഓടാന്‍
തികച്ചു കിടയാ സമയം,
തുന്നാന്‍ കൊതിക്കുന്ന
അമ്മവിരല്‍ അറ്റത്‌-
എന്നിട്ടും സൂചികള്‍ വില്‍ക്കപ്പെടുന്നു
ആരൊക്കെയോ തയ്ക്കുന്നു.

jayant
thumpoly capuchin ashram11.8.12

2012 ജൂലൈ 5, വ്യാഴാഴ്‌ച

പ്ളാസ്തികം

പ്ളാസ്തികം
ഉണ്ണിച്ചുണ്ടിന്‌ പാല്‍ഞ്ഞെട്ടായ്‌
കളിക്കോപ്പുകള്‍ക്കാടയായ്‌
അന്നത്തട്ടായ്‌, വരക്കോലായ്‌
ചെപ്പായ്‌, ചിപ്പായ്‌,യന്ത്രമായ്‌
പങ്കയായ്‌,ഇരിപ്പിനിടമായ്‌
ഉള്ളം പകര്‍ത്തുന്ന ചാലകത്തോടായ്‌
ഗര്‍ഭഭംഗമായ്‌ ജീവരക്ഷയായ്‌
പലചരക്കുറങ്ങുന്ന വാണിഭത്തോലായ്‌
എന്തുമായിടാമൊരു കയര്‍ത്തുണ്ടായ്‌
വൃദ്ധകാലത്തിനിണങ്ങുന്ന താങ്ങിയായ്‌
ശ്വാസവിടുതലളന്നിളകുന്ന മാപിനിത്താളമായ്‌
സര്‍പ്പിളസമയത്തിന്‍ കാല്‍ത്താരിയായ്‌
ഒടുവിലീ ധരയില്‍ അജീര്‍ണ്ണമായ്‌
ഉയിര്‍കൊണ്ടതൊടുങ്ങും നാളത്രയും
എന്തുമായ്‌ വഴങ്ങും പ്ളാസ്തിക-
മെന്‍ ജന്‍മം.

അടുപ്പും അടുപ്പവും

"അടുപ്പും അടുപ്പവും"
പക്കത്തെ വീട്ടില്‍
അടുക്കളപ്പുക കണ്ടിട്ടില്ല
എങ്കിലും,
അടുപ്പു കൂട്ടാതെ ചോറാവാതെ
അവരൊടുങ്ങിയെന്നറിഞ്ഞില്ല.
ഗ്യാസടുപ്പിണ്റ്റെയീക്കാലത്ത്‌
പുകയാത്തൊരടുക്കള
അവരെയൂട്ടുന്നെന്നു ഞാന്‍ ധരിച്ചു,
അത്രേയുള്ളൂ.

ഉന്മീലനം

ഉന്മീലനം

പാറക്കുരുത്തില്‍
കല്ലുളിയാട്ടം,
ശിലാലോലം
വഴിങ്ങിയിറക്കം.
ഉണരുന്ന തലപ്പ്
തെളിയുന്ന പരപ്പ്
ചാറുന്ന പുഞ്ചിരിച്ചാറ്
മന്ത്രത്തെളിമയില്‍
ചിന്തിയെന്‍ കണ്‍തുറപ്പി-
നി കല്‍രൂപമല്ല ഞാന്‍
മിഴിയില്‍ ഉയിര്‍വഴിയും
ദേവന്‍ സുനേത്രന്‍