പേജുകള്‍‌

kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

ഗ്രന്ഥദഹനം

ഞാനിന്നലെ പകലാകെ
ഒരു പുസ്തകക്കൂന തീയിട്ടു.
ചിതലോടി, താള് പൊടിഞ്ഞ
അറിയാമൊഴി കോറിയ
ഒരു പുസ്തകക്കൂന തീയിട്ടു.
കാലം സ്മൃതിചെപ്പിലടച്ച
പോയനാളിന്‍ പെരുമയാം
മതിപ്രയാണ വീഥികള്‍
തീപാഞ്ഞ വഴികളില്‍
കനല്‍ വീണടഞ്ഞു.
ഗ്രന്ഥമൊന്ന് നൂറു താളായ്
പിരിഞ്ഞ് തീയോടിടഞ്ഞു,
അരിക് ചുരുണ്ട്
തീവായെ തടുത്തു.
ഞാനപ്പോള്‍ ഒരു
പടപ്പെരുമാളെയോര്‍മ്മിച്ചു;
കണ്ണിലും കയ്യിലും
നാശത്തീ പാറുന്ന,
ചിതകളില്‍ ജീവനെരിക്കുന്ന
പടപ്പെരുമാള്‍.
പകലകന്നപ്പോള്‍,
ഗ്രന്ഥച്ചിതയുതിര്‍ത്ത
കനല്‍ത്താളുകള്‍
അസംഖ്യം കനല്‍പ്പറവകള്‍
കൊത്തിപ്പറന്നെന്‍റെ
സ്വപ്നമണ്ഡലം നിറച്ചു.
മരണമില്ലാത്തയക്ഷരികള്‍
മരണമുള്ളെന്‍റെ ചെയ്തിയും
പടപ്പുറപ്പാടും കുറിക്കും;
മരിച്ചാലുമൊടുങ്ങാത്ത
വികലസ്മൃതിയായ്.






2015 ജൂലൈ 20, തിങ്കളാഴ്‌ച

മഴചിഹ്നങ്ങള്‍

നനഞ്ഞു കുതിര്‍ന്ന
വീട് വെയിലേറ്റു-
ണങ്ങാത്ത തുണിപോല്‍
മുഴിഞ്ഞുനാറി.
ഉമ്മറത്തടുക്കുകള്‍
വെള്ളം കുടിച്ചു
വീര്‍ത്തുവഴുക്കി.
എത്ര തുടച്ചിട്ടും
ബാക്കിയായ കാല്‍മണ്ണ്‍
കോലായില്‍നിന്നകത്തേക്ക്
കോലംകോറിക്കേറി
അകം വിടാന്‍ മടിച്ച്
മഴപ്പിടിവെട്ടിച്ചു നിന്നു.
ഒരുകുടയൊരുകൂര-
യെത്രമഴകളകറ്റും.
പുറമേ മഴ തല്ലിത്തീര്‍ത്ത
പുല്ലും പൂവും തരുവും
ഇളകിയൊലിച്ച മണ്ണും
എനിക്ക് മഴക്കെടുതിയാം;
ഇത്രനാളൊതുക്കിവച്ച
മഴനൃത്തമാടിയവ
അരങ്ങൊഴിഞ്ഞതാകാം
എന്നാണ് ഇപ്പോള്‍
ഞാന്‍ ചിന്തിക്കുന്നത്.
അല്ലെങ്കില്‍, മേലില്‍
മഴയെ വെറുത്തെങ്കില്‍,
പുല്ലും പൂവും തരുവും
മണ്ണും വീണ്ടും
താരുണ്യം പോകുമോ?

2015 ജൂലൈ 14, ചൊവ്വാഴ്ച

നേരനുഭവം

എന്റെ തീന്മേശയില്‍
നാലുനേരമൂണ്
നാലുണ്ട് കറികള്‍
നാലാണ് പഴങ്ങള്‍
ഞാന്‍ രാജാവെന്ന്
നിനച്ചു പോയതില്‍
തെറ്റില്ല. അല്ലേ!! 

2015 മേയ് 11, തിങ്കളാഴ്‌ച

ഞാനാം അക്ഷരം

അ...ആ... ചൊല്ലി
നിര്‍ത്തി അം...അഃ...യില്‍
അക്ഷരമാലിക
വാടാതെ വിടരും
വീണ്ടും അന്താക്ഷരേ;
വാക്ക്‌ അടയാതെ തുറന്ന
 പുതുവഴി അം...അഃ...യില്‍;
ഞാനൊരിക്കലുണര്‍ന്ന്
തുടര്‍ന്നുമുണരുന്നെന്‍
അഛനില്‍ എന്‍ അമ്മയില്‍.

2014 ഡിസംബർ 26, വെള്ളിയാഴ്‌ച

നിര്‍മ്മമ ബുജികള്‍


<സ്വതന്ത്ര പരിഭാഷ>

അന്ന്‍
എന്‍ നാട്ടിലെ
നിര്‍മ്മമ ബുജികളെ
തീരെ സാദാ നരര്‍
ചോദ്യം ചെയ്യും.

ദേശം മെല്ലെ
ചത്തടിഞ്ഞപ്പോള്‍
അവരെന്ത്‌ ചെയ്തെന്നു
ചോദിക്കും.

പുറയാടയെക്കുറിച്ചോ
ഉച്ചയുണ്ടിട്ട്
നീണ്ടുറക്കത്തെക്കുറിച്ചോ
അവരോട് ചോദിക്കില്ല
ശൂന്യതാസങ്കല്‍പത്തെ
കുറിക്കുന്നയവരുടെ
മച്ചിവാദങ്ങള്‍ ആരുമെതിര്‍ക്കില്ല
ഉച്ചസ്ഥായിയാം
അവരുടെ വിദ്യാധനത്തെയും.

യവനേതിഹാസങ്ങളില്‍
അവരുടെ ഗ്രാഹ്യമളക്കില്ല;
അവരിലൊരാള്‍ ഭീരുവിന്‍
മൃതി വരിക്കുമ്പോള്‍
അവരണിയുന്നയാത്മനിന്ദയും
വിലപ്പെടാ.

തികഞ്ഞ നുണ
നിഴല്‍ വീഴ്ത്തുമവരുടെ
മൂഢന്യായങ്ങള്‍
ചെവിക്കൊള്ളാതെ-
യന്ന്‍
സാദാ മനുഷ്യര്‍ വരും.

നിര്‍മ്മമ ബുജികള്‍
ബുക്കിലോ കവിതയിലോ
കുറിക്കാത്ത അവര്‍ വരും;
അവര്‍, ദിനവും
പാലും അപ്പവും
തീനും മുട്ടയും
മുടങ്ങാതണച്ചവര്‍;
വണ്ടിയുരുട്ടിയും
പട്ടിയെ കുളിപ്പിച്ചും
പൂങ്കാവൊരുക്കിയും
പണിയെടുത്തവര്‍;
അവര്‍ ചോദിക്കും:
"നിസ്വര്‍ വലഞ്ഞപ്പോള്‍
ദുരിതപ്പേമഴ കൊണ്ടപ്പോള്‍
നേര്‍മ്മയുമുയിരും 
അവരില്‍നിന്നു
വെന്തൊലിച്ചപ്പോള്‍
നിങ്ങളെന്തു ചെയ്തു?"

എന്റെ നറുനാടിന്‍
ബുജികളെ നിര്‍മ്മമരേ,
നിങ്ങള്‍ക്കുത്തരം മുട്ടും.
മൌനമാം കഴുകന്‍
നിങ്ങളുടെ കുടല്‍ പറിക്കും.
നിങ്ങളുടെ ദൈന്യം
അന്തരാളത്തില്‍ കൊത്തും.
ലജ്ജയില്‍ നിങ്ങളുടെ
സ്വരം മരിച്ചടിയും.


Courtesy: English Translation  of Intelectuales apoliticos, a poem by Otto Rene Castillo

2014 ഡിസംബർ 12, വെള്ളിയാഴ്‌ച

അരയാളും അരയാലും

പകല്‍ വിടപറഞ്ഞിറങ്ങി
പടിവാതിലിനിയും താണ്ടീല്ല.
തൊലിയുണക്കി കുളിര്‍പ്പിച്ച്
നേര്‍ത്തൊരു കാറ്റ് വീശി.
ഒറ്റയ്ക്ക്, ഞാനൊറ്റയ്ക്കൊരു
മട്ടുപാവില്‍ കൈകാല്‍
കറക്കി കസര്‍ത്ത്.
പിന്നില്‍ പതിഞ്ഞൊരു വിളി;
മനസ്സിലൊരു കൊള്ളിയാന്‍.
ഇത് വേറെയാരീ ഞാന്‍
മാത്രമുള്ളീടത്ത്‌, ഞാന്‍
മാത്രമായിപ്പോയീടത്ത്‌?
ആരുമല്ലതീരില-
മതില്‍ പൂണ്ടു വാഴുമൊരു
കുരുന്നാലിന്‍ ഈരില.
തമ്മിലും മതിലോടുമുരുമ്മി
നേര്‍ത്തൊരു മന്ത്രണം.
മതിലിന്‍ ഈറന്‍വഴിയേയവ
വേരാഴ്ത്തി തഴയ്ക്കയായ്‌.
ഘനമീഭൂവില്‍ നീര്‍വഴി
തേടിത്തോറ്റു ഞാനോ ഉണങ്ങി.
ആലേ, നീ വളര്;
അസ്ഥാനമാണ് നിന്‍
സ്ഥാനമെന്നാകിലും.
കല്ലിലും ഇരുമ്പിലും
കല്ലായ് കനത്തയേതിലും
വിടരു,മുറങ്ങുന്ന
ചെറുവിത്തുകളെന്നു മൊഴിയ്‌;
നീരും ചെടിയും പുല്‍പ്പച്ചയും
നഷ്ടഭൂമിക തിരികെപിടിക്കുന്ന
പടഹകാലം വരുന്നെന്നും.




2014 ഡിസംബർ 8, തിങ്കളാഴ്‌ച

പെരുവഴിപ്പാണ്ടുകള്‍

വരയന്‍കുതിരയെ കണ്ടിട്ടില്ലേ?
ഒന്നിനൊന്നായ്‌ വര
കറുത്തും വെളുത്തും.
പെരുവഴിപ്പുറത്തെ
കുതിരവര കണ്ടിട്ടില്ലേ?
കടലടിപോല്‍ വണ്ടികള്‍
ഇടമുറിയാതലയ്ക്കുന്ന,
കണ്ണടച്ചാല്‍ കടല്‍വിളി
ധ്വനിക്കുമാ വഴിയൊലി.
മുറിച്ചുകയറാന്‍ പഥികന്‍
കാല്‍വച്ചും പിന്‍വലിച്ചും
കുഴയുന്ന വഴിത്തീരം.
കീലിന്‍ കരിയാഴിത്തലപ്പില്‍
പായല്‍ത്തുണ്ടളവിലൊരു
തെളിവിന് എന്തിനാ ഹേ,
കുതിരയുടെ പേര്?
പറക്കുമൊരു വെള്ളക്കുതിര-
പ്പുറമേറി ആളുകള്‍
അങ്ങോട്ടുമിങ്ങോട്ടും
പാതകടക്കുമ്പോള്‍
നമുക്ക് കുതിരകളെക്കുറിച്ച്
വീണ്ടും പറയാം.
അത്ര കാലം, "ചായം
മറിഞ്ഞെന്തോ വെളുത്ത
പാണ്ടോ പുള്ളിയോ"-
നമുക്ക് ആ വരകളെ
അങ്ങനെ വിളിക്കാം.

2014 നവംബർ 30, ഞായറാഴ്‌ച

ട്രെയി-നീ

ചെമ്മണ്‍തിട്ട;
കല്ലുപാകി, തടിപാകി
ഉരുക്കാട മുറുക്കി,
പാളം നിരത്തി,
പൂമാലയണിഞ്ഞ്,
ആദ്യട്രെയിനോടിയന്ന്‍
നാട് രണ്ടായ്‌ മുറിഞ്ഞു.
അങ്ങേ മുറീന്ന്‍
ഇങ്ങേ മുറീലേക്ക്
കാവല്‍ത്തടയടച്ചും
തുറന്നും നാട്ടൊഴുക്ക്‌
മെരുങ്ങി.
ആളും സൈക്കിളും
തടവെട്ടിച്ച്
പാളം ചാടിലും
കനം വച്ച വണ്ടികള്‍
തടതുറയും കാത്ത്‌,
പുറകേയ്ക്ക് തുറക്കുന്ന
തടയുടെ നീളം
ഗണിച്ച് അകലം
കുറിച്ചു നിന്നു.
(ക്രാങ്ക് കറക്കി
മേലോട്ടുയര്‍ത്തുന്ന
തടകളന്നായിട്ടില്ല.)
ആളിത്രയും കാത്തു-
നിന്നിട്ടും കൂകിവിളിച്ച്
ആരെയും കാണാന്‍
നിനയ്ക്കാതോടിപ്പായും,
ഇരുമ്പിലിരുമ്പലയ്ക്കുന്ന
ചൂടും ബഹളവും
ശുചിമുറിച്ചൂരും
ചൊരിഞ്ഞു, വണ്ടി.
പൊട്ടബുദ്ധിയില്‍
പാളത്തിലേക്കോടി-
ത്തുലയുന്നാളും ആടും
പട്ടിയും കുട്ടിയും.
കയറും തീയും
ഒതളക്കായും പിന്നെ
തലവയ്ക്കാന്‍ പാളവും-
സ്വയംകൊലയുടെ
നാട്ടറിവ് തിങ്ങുന്നു.
***
കൂടെയോടിയിട്ടും
തെല്ലുമടുക്കാത്ത
പാളനീളം പോല്‍
തമ്മിലുരുമാത്ത
പ്രയാണങ്ങള്‍
കുറുകെ താണ്ടാന്‍
കൊതിക്കുന്നു.
ചില കുതിപ്പുകള്‍
ബലമോടു വഴിനേടവേ
വഴിയടഞ്ഞോര്‍ മടുത്തും
വിയര്‍ത്തും കാക്കവേ,
ഗുരുവാം പ്രവേഗങ്ങള്‍
തിണ്ണ കുലുക്കി
മതില്‍ പിളര്‍ത്തി
ഉറക്കം കെടുത്തി,
നിലം തൊട്ടു വാഴുന്ന
എന്‍റെ വീടും കുടിയും
തകര്‍ക്കവേ, ഞാന്‍
ഒന്ന് ചോദിപ്പൂ:
"ലോഹനാദം എന്നെയു-
ലക്കുന്നതല്ലാതെ,
തീവണ്ടിയുടെ
ലോഹക്കൂടുരിഞ്ഞ്
നിന്‍റെ നിയോഗങ്ങള്‍
എന്നിലേക്കിറങ്ങാതെ,
നിന്‍ വഴിയിലെ
താപമോദങ്ങളറിയാതെ
യാത്രികാ, എനിക്കും
നിനക്കുമെന്തു ബന്ധം?"
***
ഒടുവില്‍ ഓടിക്കിതച്ച്
വണ്ടിത്താവളത്തില്‍
വേഗമണച്ച്
വണ്ടി മയങ്ങവേ
നിന്നെ ഞാനതില്‍
കണ്ടു, നീയെന്നെയും.
ഓടിയത് മുഴുവന്‍
നീയല്ല വണ്ടിയാകിലും
ഒരു വണ്ടിക്കാളപോല്‍
നീ തളര്‍ന്നിരുന്നു,
ഞാനുമങ്ങനെയെന്ന്‍
നിന്‍റെ കണ്ണില്‍ ഞാന്‍ കണ്ടു.
യാത്രാരഥങ്ങളില്‍ പാഞ്ഞിട്ടും
നമ്മുടെ കിതപ്പും
വായ്‌നുരയുമൊ-
ഴിയുന്നതേയില്ല.







2014 സെപ്റ്റംബർ 28, ഞായറാഴ്‌ച

രണ്ടു കവിതക്കുട്ടികള്‍

ലോറി സാര്‍

'ഗുരുനാഥന്‍' എന്നാണയാള്‍
ലോറിക്കിട്ട പേര്.
നെഞ്ചത്ത് കയറാന്‍പഠിപ്പിച്ചയേതോ
ഗുരുവിന്‍റെയോര്‍മ്മയ്ക്ക്.

***

വിനീതവിധേയന്‍

ഞാനിട്ടയൊപ്പുകളൊക്കെയും
എന്‍റേതുതാനെന്ന്‍
ഇതിനാല്‍ ഞാന്‍
സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.
എന്ന്,
ഞാന്‍.
ഒപ്പ്‌.

2014 സെപ്റ്റംബർ 21, ഞായറാഴ്‌ച

ആരും തുടങ്ങാത്ത മെഴുതിരിജാഥകള്‍

നമ്മുടെ വളപ്പിന്റെ
ആ അറ്റത്തൊരു യൂദനും
ഈ അറ്റത്തൊരു യാങ്കിയും
മറ്റൊരറ്റത്ത്‌ ഫിരാന്‍ഗിയും
പിന്നൊരറ്റത്ത്‌ നാസിയും
ഇല്ലാത്തിടത്തോളംകാലം
കസേരയും ചാരി
നമുക്കവരുടെ നെറികേടുകളെ
പിരാകി പല്ലിടകുത്തിയിരിക്കാം,
ഗാസയെ രാകി ചോരചുടാം,
മേലാളപ്പോരിന്‍ കരിങ്കാലങ്ങളോര്‍ക്കാം,
പുതുതീയൂട്ടി പിന്നെയും
കാലം കരിക്കാം.
അപ്പോഴും സീഞാറിനെയോര്‍ക്കണേ
മൊസൂളിനെയോര്‍ക്കണേ,
ഒരു ചെറുവാക്ക് അവര്‍ക്കൂടെ;
ജപിച്ചറുത്ത ഗളനാഡിയും,
പിഴുത തലയും തിരുനാമങ്ങളും
മെരുങ്ങാത്ത കൊലക്കയ്യും നാവും
പടച്ച, കാലത്തിന്‍റെയേറ്റം
വികലമാമൊരു ചിത്രവും.

2014 സെപ്റ്റംബർ 13, ശനിയാഴ്‌ച

ഈയം


കേള്‍വികെടുത്തുന്ന
ചെവിക്കായം മാത്രമേ-
യെനിക്കറിയൂ.
വേദനിരോധത്തില്‍
ചെവിക്കീയം ചോരിയല്ലേ.
നല്ലത് ഞാന്‍ കേട്ടോട്ടെ.


#naakkila

2014 സെപ്റ്റംബർ 7, ഞായറാഴ്‌ച

കവര്‍പാല്‍


പൈയോമനയുടെ
മെയ്‌ച്ചൂടടങ്ങാത്ത
പാല്‍മൊന്തയല്ലിത്;
കടഞ്ഞാല്‍ വെണ്ണയും
തിളച്ചാല്‍ സുരഭിയും
ഉടഞ്ഞാല്‍ തൈരു-
മുതിര്‍ക്കുന്ന വീട്ടിലെ പാല്‍.
ശീമയും നാടനുമങ്ങനെ
ആയിരം പൈമ്പാല്‍-
വഴികള്‍ ചേര്‍ന്ന്
തിങ്ങിയ പാല്‍ക്കടല്‍
കോരി നെയ്യായ്‌
തൈരായ്‌, പാല്‍ക്കട്ടിയായ്
പിന്നെയൊടുക്കം
സമകാലിക പാലായി
പിരിച്ച് കവറിലാക്കിയ
നിസ്സംഗഗവ്യങ്ങള്‍.
കവറധികം കുലുക്കരുത്,
തണുപ്പൊഴിയരുത്‌
ചൂടേറരുത്,
ചിലപ്പോള്‍ പിരിഞ്ഞേക്കാം
അതിലുറങ്ങുന്നാ-
യിരം ഗോശാലകളുടെ
തൊഴുത്തില്‍പ്പോരുകള്‍
തുടര്‍ന്നുമരങ്ങേറി
പാലെന്നയീ ദ്രവത്തെ
നീരായ്‌ കട്ടിയായ്‌
പിരിക്കും.


#naakkila

2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

നരപാകം


നാനാവിധമല്ലേ
നീയെന്നെ കൊല്ലുന്നത്.
വെട്ടിയും നുറുക്കിയും
അറുത്തും വെടിയുതിര്‍ത്തും,
തൂക്കിയും ഞെരുക്കിയും
വെടിയുപ്പ് തൂവി
പൊട്ടിച്ചിതറിച്ചും.
ശേഷം,
വ്യാധിപൂണ്ട മാംസം
പോല്‍ എന്‍റെയുടല്‍ച്ചീളുകള്‍
എന്തേ നീ കളഞ്ഞിട്ടു
പോകുന്നു? പാഴാക്കേണ്ട.
അതെടുത്ത് കഴിച്ചോളു.
ദാഹങ്ങളല്ലേ തീര്‍ന്നതുള്ളൂ
നിന്‍റെ വിശപ്പിനിയും
ബാക്കിയല്ലേ.


#naakkila

2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച

അല്‍പപ്രാണി


കശുമാവിന്‍ താഴെക്കൊമ്പില്‍
കയര്‍കെട്ടിത്തൂക്കിക്കൊന്ന നായ
പുഴുത്തു സുഖക്കേടായ നായ
വാലാട്ടിയുമണച്ചും എന്നെ
ചുറ്റിയിരുന്ന വളര്‍ത്തുനായ.

ഒഴിവാക്കല്‍ കാത്തു നീറുന്ന
നരകയറിയ ഭൃത്യന്‍,
കാര്യശേഷി കുറയുംമുന്‍പ്‌
ഭാരിച്ച കഞ്ഞിക്കലങ്ങളില്‍
അയാള്‍ ചോറൊരുക്കിയിരുന്നു.

തെങ്ങിന്‍തടത്തില്‍ കുടഞ്ഞിട്ട
പൂത്തു കറുത്ത റൊട്ടിപ്പഴക്കം;
തിങ്ങിനിറഞ്ഞ് അണ്ണാക്കില്‍
തട്ടുമെന്നായപ്പോള്‍
ഞാന്‍ മാറ്റിവച്ചത്.

എന്‍റെ പരാക്രമങ്ങള്‍
എപ്പോഴും അല്‍പപ്രാണികളോടാണ്,
കടത്തട്ടിലെ ആയുസ്സ്‌ കുറഞ്ഞ
തിരിച്ചുകടിക്കാത്ത പണ്ടങ്ങളോട്.

  #naakkila

2014 ഓഗസ്റ്റ് 10, ഞായറാഴ്‌ച

റെയ്ന്‍ റെയ്ന്‍

ശീമേലുള്ളൊരു കുട്ടിപ്പാട്ട്
പലവുരു നാമത് പാടീതാ.
"മഴയേ മഴയേ വെക്കം പോ.
തുള്ളീം പെയ്യാതീയൊരു നാള്‍;
മഴയേ പെയ്തോ പിന്നൊരുനാള്‍
ഓടീം ചാടീം ജോണിക്കുഞ്ഞിനു
കളികള്‍ പലതു കളിക്കേണം.
മഴയേ മഴയേ വെക്കം പോ."
ഈയൊരു പാട്ടിന്‍ ചോട് പിടിച്ച്
വേറൊരു പാട്ടും പാടീട്ട്
മഴയ്ക്ക്‌ ചക്കരപീര കൊടുത്ത്‌
പെയ്യാതെത്രയൊതുക്കീതാ.
എന്നിട്ടെന്തായി മാളോരേ!
കേരവുമില്ല പീരയുമില്ല
മധുരം കിനിയും ചക്കരയില്ല.
മഴയോ മഴയോ കാണാനില്ല.

Disclaimer: കഴിഞ്ഞ മാസം എഴുതിയതാണ്. ഇപ്പോള്‍ അല്പം മഴയുണ്ട്. അതനുസരിച്ച് വായിക്കുമല്ലോ. :)


2014 ഓഗസ്റ്റ് 2, ശനിയാഴ്‌ച

സ്നേഹമതില്‍


വൈദ്യുതിക്കാലില്‍
കുറികള്‍;
ഇത്തവണയവധിക്ക്
വീട്ടിലേക്ക് വഴി-
നീളയങ്ങനെ:
സ്നേഹമതില്‍
നിര്‍മ്മിക്കുമത്രേ,
വേണേല്‍ വിളിക്കാന്‍
നമ്പരും ചുവടെ.
നാളേറെയായ്
നാട്ടിലേക്ക്,
ഇതിനിടെ മതിലില്‍
സ്നേഹം പൂത്തതറിഞ്ഞില്ല.

2014 ജൂലൈ 12, ശനിയാഴ്‌ച

വേലിമരം


ഇന്നോളവും
ഒന്നേന്ന്‍ കുരുത്തൊരു
വേലിമരം കണ്ടിട്ടില്ല.
പടര്‍ന്നുവളര്‍ന്ന
പത്തലോ കരിങ്ങാട്ടയോ
കനിഞ്ഞേകിയ
വേലിക്കാലുകള്‍
നമ്മുടെ അതിര്‍
കാത്തു പോന്നു.
വേലിമരങ്ങള്‍ എന്നും
നെടുതായ് തന്നെയത്രേ.

2014 ജൂൺ 28, ശനിയാഴ്‌ച

വഴിമാറ്റം


ഒന്നാം വാരം:
ഇവിടൊരു വന്‍മരം
നാലാളുടെ
നെഞ്ചുവിരിപ്പാകത്തില്‍;
അതിന്‍ചോട്ടില്‍
കായും ഇല, പൂവും
പുതച്ച മണ്ണ്‍.

രണ്ടാം വാരം:
മരമവിടെത്തന്നുണ്ട്
അതിന്‍റെ തണല്‍
തേടാതെ പോര്‍വിളി-
കൂട്ടി ഉരുളുവണ്ടിയൊന്ന്‍.
താറുപാകാന്‍,
മരത്തില്‍ തട്ടി-
നില്‍ക്കും താര്‍വഴി.

മൂന്നാം വാരം:
മരമവിടുണ്ടായിരുന്നു
തായ്ത്തടി പലനുറുങ്ങായ്
ചത്തയുടല്‍ അടുക്കിയ
പട്ടട-ശാഖകള്‍.
നിവര്‍ന്നു നീണ്ട താര്‍വഴി-
പ്രവേഗങ്ങളുടെ
തീ പടരും,
ആ തീയില്‍
ആ ചിതയെരിയും.




2014 ജൂൺ 15, ഞായറാഴ്‌ച

തിട്ടം


അവന്‍റെ വാ തോര്‍ന്നില്ല
ഓരോ പ്രസ്‌താവത്തിനൊടുവില്‍
"അല്ലേ?" എന്ന ചോദ്യത്തൊങ്ങല്‍
ചാര്‍ത്തി അവനെന്‍റെ പ്രതിശ്രുതി തേടി.
ഊങ്കാരമോ തലയാട്ടമോ മതി
നിര്‍ത്താതണയുന്നവന്‍റെ
വാഗ്ത്തിരകള്‍ക്ക് തുണയല്ലെങ്കിലും
അത് മതി.
ആര്‍ക്കാണിത്ര തിട്ടം?
അവന്‍റെയുറപ്പുകള്‍ക്ക്
എന്‍റെയുറപ്പെന്തിനു വേണ്ടൂ?
അതോ ആര്‍ക്കുമത്ര
തിട്ടം പോരാഞ്ഞിട്ടോ?

2014 ജൂൺ 1, ഞായറാഴ്‌ച

പാട്ടുകാരി


അവളുടെ സ്വരം
അത്രമേലിഷ്ടം-
തോന്നിയിട്ടാണവളുടെ
ലൈക്ക്‌ പേജില്‍
കയറിയത് ലൈക്കാന്‍.
അവളുടെ പാട്ടൊഴിച്ച്
മറ്റെല്ലാം അഴിച്ച്
അവിടെ വിളമ്പിയിട്ടുണ്ട്.
വേണമെങ്കില്‍
നിങ്ങള്‍ക്കും നോക്കാം.