പേജുകള്‍‌

poetry എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
poetry എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

ഗ്രന്ഥദഹനം

ഞാനിന്നലെ പകലാകെ
ഒരു പുസ്തകക്കൂന തീയിട്ടു.
ചിതലോടി, താള് പൊടിഞ്ഞ
അറിയാമൊഴി കോറിയ
ഒരു പുസ്തകക്കൂന തീയിട്ടു.
കാലം സ്മൃതിചെപ്പിലടച്ച
പോയനാളിന്‍ പെരുമയാം
മതിപ്രയാണ വീഥികള്‍
തീപാഞ്ഞ വഴികളില്‍
കനല്‍ വീണടഞ്ഞു.
ഗ്രന്ഥമൊന്ന് നൂറു താളായ്
പിരിഞ്ഞ് തീയോടിടഞ്ഞു,
അരിക് ചുരുണ്ട്
തീവായെ തടുത്തു.
ഞാനപ്പോള്‍ ഒരു
പടപ്പെരുമാളെയോര്‍മ്മിച്ചു;
കണ്ണിലും കയ്യിലും
നാശത്തീ പാറുന്ന,
ചിതകളില്‍ ജീവനെരിക്കുന്ന
പടപ്പെരുമാള്‍.
പകലകന്നപ്പോള്‍,
ഗ്രന്ഥച്ചിതയുതിര്‍ത്ത
കനല്‍ത്താളുകള്‍
അസംഖ്യം കനല്‍പ്പറവകള്‍
കൊത്തിപ്പറന്നെന്‍റെ
സ്വപ്നമണ്ഡലം നിറച്ചു.
മരണമില്ലാത്തയക്ഷരികള്‍
മരണമുള്ളെന്‍റെ ചെയ്തിയും
പടപ്പുറപ്പാടും കുറിക്കും;
മരിച്ചാലുമൊടുങ്ങാത്ത
വികലസ്മൃതിയായ്.






2015 മേയ് 11, തിങ്കളാഴ്‌ച

ഞാനാം അക്ഷരം

അ...ആ... ചൊല്ലി
നിര്‍ത്തി അം...അഃ...യില്‍
അക്ഷരമാലിക
വാടാതെ വിടരും
വീണ്ടും അന്താക്ഷരേ;
വാക്ക്‌ അടയാതെ തുറന്ന
 പുതുവഴി അം...അഃ...യില്‍;
ഞാനൊരിക്കലുണര്‍ന്ന്
തുടര്‍ന്നുമുണരുന്നെന്‍
അഛനില്‍ എന്‍ അമ്മയില്‍.

2015 ജനുവരി 16, വെള്ളിയാഴ്‌ച

വായാടിപ്പട്ടിക

ക്ലാസ്സ്‌ലീഡറെടുത്ത
വായാടിപ്പട്ടികയില്‍
സ്വരങ്ങളെല്ലാം
കുറിച്ചിരുന്നു,
സ്വരസ്ഥാനങ്ങളും:
പേരെല്ലാം മുഴുവനായ്‌
ജാതതാതകുലനാമമാകെ.
പട്ടിക നിവരുന്നു, ചൂരലും,
പേരൊഴുകുന്നു ,
ചറപറ ചൂരലാടി.
ഞാനും എന്റെ ജനിതാക്കളും
കുലമാകെയും
അടിയില്‍ പുളയുന്നു.
പേര് തൊട്ടാല്‍
ആള്‍ക്ക് നോവുമെന്നു
കുട്ടികള്‍ നാം
അന്ന് പഠിച്ചു;
നോവിക്കേണ്ടപ്പോഴൊക്കെ
പേര് നീട്ടിവിളിക്കാനും.
പിന്നെ നാം വളര്‍ന്നപ്പോള്‍
വ്യവഹാരച്ചീട്ടിലാണ്
മുഴുപ്പേര്‍ കണ്ടത്‌,
ചെല്ലപ്പേരോ വിളിപ്പേരോ
അപ്പീലില്ലാവിധം
തള്ളിപ്പോയതും.

പക്ഷെ എനിക്കൊന്നു പറയാനുണ്ട്:
നിന്‍റെ പുന്നാരച്ചിരിയില്‍
എന്റെ പേര് ലോപിക്കുമ്പോള്‍
നിന്‍റെ വിഷം തീണ്ടി പിന്നൊ-
രിക്കല്‍ ഞാന്‍ മരിക്കുമെന്ന്
ഭയമുണ്ട് തെല്ല്.
അതിലും ഭേദം
വ്യവഹാരം കഴിഞ്ഞ്
കോടതി പൂട്ടി
വിധിയാള്‍ നല്‍കുന്ന
ഒരു തൂക്കുകയററ്റമാം-
മുഴുവന്‍ പേര്‍ ചൊല്ലി
എന്നെ മാത്രം
വിളിച്ച് തന്നത്.

2014 ഡിസംബർ 26, വെള്ളിയാഴ്‌ച

നിര്‍മ്മമ ബുജികള്‍


<സ്വതന്ത്ര പരിഭാഷ>

അന്ന്‍
എന്‍ നാട്ടിലെ
നിര്‍മ്മമ ബുജികളെ
തീരെ സാദാ നരര്‍
ചോദ്യം ചെയ്യും.

ദേശം മെല്ലെ
ചത്തടിഞ്ഞപ്പോള്‍
അവരെന്ത്‌ ചെയ്തെന്നു
ചോദിക്കും.

പുറയാടയെക്കുറിച്ചോ
ഉച്ചയുണ്ടിട്ട്
നീണ്ടുറക്കത്തെക്കുറിച്ചോ
അവരോട് ചോദിക്കില്ല
ശൂന്യതാസങ്കല്‍പത്തെ
കുറിക്കുന്നയവരുടെ
മച്ചിവാദങ്ങള്‍ ആരുമെതിര്‍ക്കില്ല
ഉച്ചസ്ഥായിയാം
അവരുടെ വിദ്യാധനത്തെയും.

യവനേതിഹാസങ്ങളില്‍
അവരുടെ ഗ്രാഹ്യമളക്കില്ല;
അവരിലൊരാള്‍ ഭീരുവിന്‍
മൃതി വരിക്കുമ്പോള്‍
അവരണിയുന്നയാത്മനിന്ദയും
വിലപ്പെടാ.

തികഞ്ഞ നുണ
നിഴല്‍ വീഴ്ത്തുമവരുടെ
മൂഢന്യായങ്ങള്‍
ചെവിക്കൊള്ളാതെ-
യന്ന്‍
സാദാ മനുഷ്യര്‍ വരും.

നിര്‍മ്മമ ബുജികള്‍
ബുക്കിലോ കവിതയിലോ
കുറിക്കാത്ത അവര്‍ വരും;
അവര്‍, ദിനവും
പാലും അപ്പവും
തീനും മുട്ടയും
മുടങ്ങാതണച്ചവര്‍;
വണ്ടിയുരുട്ടിയും
പട്ടിയെ കുളിപ്പിച്ചും
പൂങ്കാവൊരുക്കിയും
പണിയെടുത്തവര്‍;
അവര്‍ ചോദിക്കും:
"നിസ്വര്‍ വലഞ്ഞപ്പോള്‍
ദുരിതപ്പേമഴ കൊണ്ടപ്പോള്‍
നേര്‍മ്മയുമുയിരും 
അവരില്‍നിന്നു
വെന്തൊലിച്ചപ്പോള്‍
നിങ്ങളെന്തു ചെയ്തു?"

എന്റെ നറുനാടിന്‍
ബുജികളെ നിര്‍മ്മമരേ,
നിങ്ങള്‍ക്കുത്തരം മുട്ടും.
മൌനമാം കഴുകന്‍
നിങ്ങളുടെ കുടല്‍ പറിക്കും.
നിങ്ങളുടെ ദൈന്യം
അന്തരാളത്തില്‍ കൊത്തും.
ലജ്ജയില്‍ നിങ്ങളുടെ
സ്വരം മരിച്ചടിയും.


Courtesy: English Translation  of Intelectuales apoliticos, a poem by Otto Rene Castillo

2014 ഡിസംബർ 17, ബുധനാഴ്‌ച

ഉണക്കപ്പൊന്ന്‍


ഇന്ന് ഞാന്‍  പൂവനി-
പ്പാതേ നടന്നതില്‍
കാല്‍ക്കീഴമര്‍ന്നൊരു
കുല കുരുമുളക്.
മുറ്റിയടര്‍ന്നതും,
മുറ്റാതടര്‍ന്നതും,
വിരല്‍ത്തോതില്‍
പല മരീചമാല.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.
മണ്‍സൂണ്‍ കുളിപ്പിച്ച
കൊടുംമഴക്കാടുകള്‍,
കാവലിഴയുന്നതായിരം
നാഗങ്ങള്‍, എരിച്ചും
പുകച്ചും തുരത്തി,
തുടുത്ത കുരുക്കള്‍
ഉണങ്ങുന്ന പുകയില്‍
കറുത്തപൊന്നിന്നൊരുക്കം.
അതിപുരാനാള്‍ തൊട്ട്
ഊണിന്നുറകൂട്ടിയും
മരുന്നുമായ്‌ കറുംപൊന്ന്.
മലയും മലബാറുമിറങ്ങി
നറുവിളചാക്കില്‍ കപ്പലേറി
പടിഞ്ഞാറടുക്കുന്ന കാറ്റല
കോര്‍ത്ത് പോയി.
വാണിയക്കാലങ്ങള്‍
മേലായ്മക്കോലങ്ങള്‍
തന്ത്രക്കരാറുകള്‍
കൊതിക്കരാളങ്ങള്‍.
പലദേശം പല ചന്ത
കറുത്ത പൊന്നിന്‍ ചാക്ക്
കനത്ത പണചാക്ക്.
കിഴിയില്‍ മുളക് റാത്ത-
ലൊന്നു വച്ച് പകരം
അടിമക്കടേന്നൊരടിമ.
നിത്യനഗരത്തിന്‍
കറുംപൊന്‍ശേഖരം,
ബര്‍ബരപ്പടകേറ്റം
ഗോത്തും ഹൂണരുമവരുടെ
കടുംതടയും തീയാഴിയും;
ചൊരിഞ്ഞു പെരുക്കിയ
മുളകിന്‍ കൂനയില്‍
തുറയും പുരമോക്ഷം.
ഇരുണ്ടയുഗം,
മദ്ധ്യഭൂക്കടല്‍
മതപ്പോരുകള്‍
വാണിഭനെടുമയ്‌ക്കൊരു
അറബിച്ചാണ്‍.
പോര്‍മുനയും ക്രൂശും
വിളകോരിയും പേറി
നാവിക സായ്‌വുകള്‍;
ഫ്രാങ്കിയും ലന്തനും,
തമ്മില്‍ പുക്കാറും;
ഞെരിയുന്ന നാട്ടകം.
കടല്‍ച്ചാലും കരച്ചാലും.
ഭൂതലരേഖകള്‍
മായ്‌ച്ചെഴുതുന്നു.
കരകരത്തൊണ്ടയില്‍
എറിയുമ്പോഴും
പെപ്പര്‍ ബീഫില്‍
എരിയുമ്പോഴും
നാമറിയാത്തൊരു,
(താങ്ങുവില വേണ്ടാത്ത)
നാളാഗമം കറുംപൊന്നിനുണ്ട്.
പൂര്‍വ്വയുഗങ്ങളെക്കുറി-
ച്ചൊരു മരീചമാനം.
കഴിക്കുന്നതോക്കെയും നാമാകുന്നു
നാമോ ലോകവും.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.





2014 ഡിസംബർ 12, വെള്ളിയാഴ്‌ച

അരയാളും അരയാലും

പകല്‍ വിടപറഞ്ഞിറങ്ങി
പടിവാതിലിനിയും താണ്ടീല്ല.
തൊലിയുണക്കി കുളിര്‍പ്പിച്ച്
നേര്‍ത്തൊരു കാറ്റ് വീശി.
ഒറ്റയ്ക്ക്, ഞാനൊറ്റയ്ക്കൊരു
മട്ടുപാവില്‍ കൈകാല്‍
കറക്കി കസര്‍ത്ത്.
പിന്നില്‍ പതിഞ്ഞൊരു വിളി;
മനസ്സിലൊരു കൊള്ളിയാന്‍.
ഇത് വേറെയാരീ ഞാന്‍
മാത്രമുള്ളീടത്ത്‌, ഞാന്‍
മാത്രമായിപ്പോയീടത്ത്‌?
ആരുമല്ലതീരില-
മതില്‍ പൂണ്ടു വാഴുമൊരു
കുരുന്നാലിന്‍ ഈരില.
തമ്മിലും മതിലോടുമുരുമ്മി
നേര്‍ത്തൊരു മന്ത്രണം.
മതിലിന്‍ ഈറന്‍വഴിയേയവ
വേരാഴ്ത്തി തഴയ്ക്കയായ്‌.
ഘനമീഭൂവില്‍ നീര്‍വഴി
തേടിത്തോറ്റു ഞാനോ ഉണങ്ങി.
ആലേ, നീ വളര്;
അസ്ഥാനമാണ് നിന്‍
സ്ഥാനമെന്നാകിലും.
കല്ലിലും ഇരുമ്പിലും
കല്ലായ് കനത്തയേതിലും
വിടരു,മുറങ്ങുന്ന
ചെറുവിത്തുകളെന്നു മൊഴിയ്‌;
നീരും ചെടിയും പുല്‍പ്പച്ചയും
നഷ്ടഭൂമിക തിരികെപിടിക്കുന്ന
പടഹകാലം വരുന്നെന്നും.




2014 ഡിസംബർ 8, തിങ്കളാഴ്‌ച

പെരുവഴിപ്പാണ്ടുകള്‍

വരയന്‍കുതിരയെ കണ്ടിട്ടില്ലേ?
ഒന്നിനൊന്നായ്‌ വര
കറുത്തും വെളുത്തും.
പെരുവഴിപ്പുറത്തെ
കുതിരവര കണ്ടിട്ടില്ലേ?
കടലടിപോല്‍ വണ്ടികള്‍
ഇടമുറിയാതലയ്ക്കുന്ന,
കണ്ണടച്ചാല്‍ കടല്‍വിളി
ധ്വനിക്കുമാ വഴിയൊലി.
മുറിച്ചുകയറാന്‍ പഥികന്‍
കാല്‍വച്ചും പിന്‍വലിച്ചും
കുഴയുന്ന വഴിത്തീരം.
കീലിന്‍ കരിയാഴിത്തലപ്പില്‍
പായല്‍ത്തുണ്ടളവിലൊരു
തെളിവിന് എന്തിനാ ഹേ,
കുതിരയുടെ പേര്?
പറക്കുമൊരു വെള്ളക്കുതിര-
പ്പുറമേറി ആളുകള്‍
അങ്ങോട്ടുമിങ്ങോട്ടും
പാതകടക്കുമ്പോള്‍
നമുക്ക് കുതിരകളെക്കുറിച്ച്
വീണ്ടും പറയാം.
അത്ര കാലം, "ചായം
മറിഞ്ഞെന്തോ വെളുത്ത
പാണ്ടോ പുള്ളിയോ"-
നമുക്ക് ആ വരകളെ
അങ്ങനെ വിളിക്കാം.

2014 ജൂലൈ 26, ശനിയാഴ്‌ച

മഞ്ഞത്തൊപ്പിക്കാര്‍


നമ്മുടെ തൊഴിലിടങ്ങള്‍
മറുനാട്ടരങ്ങല്ലേ!
അടുക്കടുക്കായ് നരനടരുകള്‍
ചേര്‍ന്നും കൊഴിഞ്ഞും
തൊഴില്‍ത്താവളം
വിട്ടുയരാത്ത ചാമ്പല്‍കിനാക്കളു-
മൊരുപിടി പൂവിട്ട സ്വപ്നവും
പുണര്‍ന്നിണയും കിതപ്പില്‍
ജന്മഗേഹം വിട്ടുപാറിയ
മറുജന്മങ്ങളുയിര്‍ക്കുന്നു,
പൊറുതി തേടുന്നു.
അവരെന്താണ് മഞ്ഞ-
ത്തൊപ്പി ധരിക്കാത്തത്-
ശിരോരക്ഷ! തലനിറഞ്ഞ്
സ്വപ്നങ്ങളവര്‍ക്കില്ലേ!
പച്ചക്കടുകടിഞ്ഞ
വെള്ളത്തൊട്ടിയില്‍ ഒന്ന് രണ്ടു
മഞ്ഞത്തൊപ്പികള്‍ വഞ്ചിയോടുന്നല്ലോ?
ഊണുനേരങ്ങളിലും
സന്ധ്യയിലുമവര്‍ അതില്‍
വെള്ളം കോരി
ശുചി ചെയ്യുന്നല്ലോ!
മഞ്ഞ നല്ലൊരു നിറമാണ്.
പണിയാള്‍ക്കൂടുകള്‍
ചൂഴ്ന്നുനില്‍ക്കുന്ന
കാട്ടുപൊന്തയിരുട്ടില്‍
മഞ്ഞയെഴുന്നുനില്‍ക്കും;
കരിപുരണ്ട രാവിലും
കുറഞ്ഞ വാട്സിന്‍റെ
നേര്‍ത്ത തെളിവിലും
മഞ്ഞയെഴുന്നുനില്‍ക്കും;
വെള്ളം വേണ്ടതിനൊക്കെയും
ഒരു മഞ്ഞത്തൊപ്പിയുമായ്‌
തൊട്ടികള്‍ തേടാം.
അല്ലെങ്കിലും മഞ്ഞത്തൊപ്പി
വേറെയെന്തിനാ?
തകരാത്ത തലകള്‍
എണ്ണിക്കുറിക്കാന്‍
കണ്ണില്‍ക്കുത്തുന്ന
മഞ്ഞ വേണ്ടല്ലോ!
പിന്നെ,
തകര്‍ന്ന മറുനാടന്‍
തലകളെ ആര്‍ക്കാണു ഭയം

2014 ഏപ്രിൽ 3, വ്യാഴാഴ്‌ച

ബുള്‍ബുള്‍

എന്നും രാവിലെ
വണ്ടിയുടെ കണ്ണാടിയില്‍
മെയ്യഴകാസ്വദിക്കുന്ന
ബുള്‍ബുള്‍ പക്ഷിയറിയാന്‍.
ആ കണ്ണാടി ഞങ്ങള്‍ക്ക്‌
ഒരു മുന്നറിയിപ്പാണ്,
അകലം പാലിക്കാനൊരോര്‍മ്മ
പിന്നില്‍ കണ്ണില്ലാത്ത
കുറതീര്‍ക്കാനൊരു സൂത്രം.
അതുകൊണ്ട് ഞങ്ങള്‍
അതില്‍ മുഖം നോക്കാറില്ല;
നോക്കാറിലെന്നല്ല
വല്ലപ്പോഴുമോഴിച്ചാല്‍.
നീയിപ്പോള്‍ കണ്ടാകെ
മതിമയങ്ങുന്നത് നിന്നെതന്നെയാണ്
മതിമയങ്ങി പിന്നെയങ്ങ്
മതിമറക്കല്ലേ.
ചില ദൂരങ്ങള്‍
പാലിച്ചുതാനാകണം.

2014 മാർച്ച് 29, ശനിയാഴ്‌ച

ഞാനൊരു ചിത്രത്തോല്‍

കാലം മഹാജ്ഞാനിയാകാം
എങ്കിലും ചിലനേരമത്
ഒരു കുട്ടിയേക്കാള്‍
അലമ്പെടുക്കും.
കാലം വെണ്‍രേഖ
നേര്‍ത്തതൊന്നില്‍
തുടങ്ങി നരഗാത്രത്തില്‍
ജരാനര കുറിക്കുമ്പോള്‍
അതിന്‍റെ പണിക്കുറ്റം
നാമറിഞ്ഞുതുടങ്ങും.
കൈമെരുങ്ങാത്ത ശില്‍പി-
യവിടിവിടെ തീര്‍ത്ത
മുഴുപ്പുകള്‍, വിരല്‍മര്‍ദ്ദം.
നീര്‍ക്കെട്ടുകളെ പൊതിഞ്ഞ്
നീരുണങ്ങിയ ചര്‍മ്മതലേ
ഉണങ്ങിയ കാകവിരല്‍.
ലംബമൊരു നടത്തയെ
മൂന്നാലുകാലില്‍ മടക്കും-
പരിണാമത്തിന്‍റെ വിപരീതഗതി.
ഒടുവില്‍ മധുരമോര്‍മ്മകള്‍
ചൂഴ്ന്നെടുക്കും,
കാലത്തിന്‍റെ അവസാനതെളിവും.
കാലം മഹാശില്‍പിയാകാം
മഹാവികൃതിയായ മഹാശില്‍പി.


2014 മാർച്ച് 23, ഞായറാഴ്‌ച

കല്‍ദായച്ചൂള

ഇതൊരു പഴങ്കഥയാണ്
വേദകഥ, ഗുരുവാക്ക്‌.
യൂദരുടെ പ്രവാസകാലം
കല്‍ദായഭൂവിലെ
പതിതവാഴ്വ്.
നന്നേ ഇളതിലേ-
യിറുത്തെടുത്ത യൂദബാലര്‍:
അധീശവഴക്കം
പഠിപ്പിച്ച്, നാടും
സ്മൃതിയും വേദവു-
മെന്തിനു മൊഴിപോലും
ഉടച്ചൊരുക്കി-
ഹനനിയാ,അസറിയാ,
മിസായേല്‍, അതില്‍ മൂവര്‍.
അവരില്‍ സ്വത്വമുണര്‍ന്നത്
രാജവെറിക്കിരയായ്‌;
ചൂളയൊരുക്കി
പതിന്മടങ്ങാക്കത്തില്‍.
തീപ്പടര്‍പ്പില്‍ മൂവര്‍
ദൈവസ്തുതികള്‍ പാടി:
ഭിന്നതകളുണക്കുന്ന,
വൈരമകറ്റുന്ന
പ്രാപഞ്ചികമൊരു
ദൈവഗീതി.
നാലാമതൊരാള്‍ ചൂളയില്‍
ഇവര്‍ക്കിടെ കാണപ്പെട്ടെന്നുമത്
ദൈവദൂതെനെന്നും കഥ,
കൊടുംചൂടില്‍ കുളിര്‍
ചോരിഞ്ഞൊരു ദൂതന്‍.
ഞാന്‍ കരുതുന്നു,
അത് മൂന്നു ദൈവദൂതരും
ഒരു മനുഷ്യനുമെന്ന്‍.
സഹനത്തീയിലൊന്നായൊട്ടി
മനുഷ്യനാം മനുഷ്യന്‍,
പിന്നെ,
സഹനമെന്ന വരം
ലഭിക്കാതെ മൂന്നും
മൂന്നായ്‌ നില്‍ക്കുന്നൊരു
പറ്റം ദൈവദൂതര്‍.


2014 ഫെബ്രുവരി 17, തിങ്കളാഴ്‌ച

പതിഞ്ഞ പാട്ടുകള്‍

എല്ലാ പാട്ടും കേള്‍ക്കാനുള്ളതല്ല
ചിലവ കേള്‍ക്കപ്പെടാനുള്ളതാം
പതിഞ്ഞൊച്ചയില്‍ മറുകാതി-
ലണയാതെ, ഉതിര്‍ന്ന ചുണ്ടില്‍
നിന്നൊരു പൊടിദൂരമവ
നേര്‍ത്തലിഞ്ഞുപോം.
എന്നിട്ട് കാലം കടന്നേറേ
ചുണ്ടിലിനിയും തുടിക്കും,
മൊഴിമാറാമീ,ണവും;
വിങ്ങിക്കരഞ്ഞുലഞ്ഞു-
രിഞ്ഞ മനനാരുകള്‍
കുരുങ്ങി എങ്ങലുകള്‍
ചുഴിക്കാറ്റായ് നെടുവീര്‍പ്പി-
ളക്കുമ്പോള്‍ ഏറുമൊരു ചൂളം.
ആര്‍ക്കെന്നില്ലാതെ പാടിയ
കൊയ്ത്തുപാട്ടും, നീ
മുറമാഞ്ഞുവീശിയതില്‍
പതിരനക്കത്തിലാഴ്ന്നു-
പോയൊരു മൂളിപ്പാട്ടും,
മെതിപ്പാട്ടും,നെല്ല് കുത്തി
കിതച്ചോണ്ടിട്ട താളവും;
തിരിയാത്ത ഭാഷയില്‍
താരാട്ടിണക്കി നീയാരോടു-
ണര്‍ത്തിക്കുന്നീ-
യമ്മത്തുടികൊട്ട്,
കുഞ്ഞിനോടാകില്ലി-
നിയും വാക്കിലേക്കുണരാത്ത
കുഞ്ഞിനോട്.
കതിര്‍ത്തല തഴുകുന്ന
കാറ്റില്‍ കാവല്‍മാടം
തൊടുത്തൊരു രാപ്പാട്ട്
രാവ്‌ മരിക്കുവോളം.
മുഴച്ചു പറയാതെ
നീറിപ്പാടിയസംഖ്യം
ഗീതികള്‍, കീഴിലായ്പ്പോയൊരുടെ
കരളൊലിപ്പെരുപ്പങ്ങള്‍,
മൊഴിമാറാമീ,ണവും
പിന്നെയും പിന്നെയായ്‌ കാലവും.

2014 ഫെബ്രുവരി 13, വ്യാഴാഴ്‌ച

ചില്ലറ നഷ്ടങ്ങള്‍

ചില്ലറ നഷ്ടങ്ങള്‍

നമ്മള്‍ മൊത്തമായ്‌
ജീവിച്ചുതീര്‍ക്കുമ്പോള്‍
ചില്ലറയായ്‌ത്തീരുന്ന
മറുജീവനങ്ങളുണ്ട്.
ഉദാഹരണം, സിനിമയില്‍
ഒരു യൂണിഫോമിനുവേണ്ടി
നീ തലയ്ക്കടിച്ചിട്ട ജോലിക്കാര്‍-
(എയര്‍പ്പോര്‍ട്ടിലാണധികം,
പിന്നെയാസ്പത്രിയില്‍,
കാവല്‍പ്പുരകളില്‍, ചുരുക്കത്തില്‍,
ഐ.ഡി കാണിക്കേണ്ടിത്തെല്ലാം)-
എന്ത് പിഴയാണൊടുക്കിയേ?
പിന്നീടവര്‍ ഉണര്‍ന്നെഴുന്നേറ്റ്
പോയെങ്കില്‍ ആ ഉടുപ്പെങ്കിലും
തിരികെകൊടുക്കണേ.
കണ്ടുപിടിക്കാന്‍ എളുപ്പമാകും
കൃത്യം നിന്‍റെ പൊക്കം വണ്ണം
തയ്യല്‍ പോലും നിനക്കൊത്ത്;
ചോദിച്ചാല്‍ മതി
ചത്തിട്ടില്ലെങ്കില്‍ കാണാം.

2013 മേയ് 6, തിങ്കളാഴ്‌ച

വേഴ്ച

വേഴ്ച

ഇരുട്ടിണ്റ്റെ മറയിട്ട്‌,
മണിയറക്കൂട്ട്‌ മടുത്തതോ
അവിടുന്നു പിടിച്ചിറക്ക-
പ്പെട്ടതോ പോലെ
മതക്കളരികളുടെ
മറശ്ശീലത്തണുപ്പ്‌ വിട്ട്‌
മതം പെരുവഴിയില്‍
പൊരിവെയിലില്‍ നില്‍പ്പൂ.
ഒന്നേയിനി നോക്കേണ്ടതുള്ളൂ-
മണിയറ വിടവേ
മതം ശരിക്കും വസ്ത്രം
ധരിച്ചിരുന്നോയെന്ന്.

2013 ഏപ്രിൽ 29, തിങ്കളാഴ്‌ച

മസ്തിഷ്കമരണം

മസ്തിഷ്കമരണം

"ഇരുന്നൊ?",ഗിയറേറ്റും മുന്‍പ്‌
ഭാര്യയോട്‌ ഒരുവട്ടംകൂടി,
"ഉവ്വ്‌",വഴിക്കാഴ്ചകളിലേക്ക്‌
ചരിഞ്ഞിരുന്നവള്‍ പറഞ്ഞു.
പിന്‍ഭാഗമൊഴിച്ചിട്ടാണ്‌
ബൈക്കുകളധികം കാണൂക,
ജോലിത്തിരക്ക്‌ വിട്ട്‌
അവധിത്തിരക്കിലേക്കിറങ്ങും വരെ.
ഡോക്ടറെ കാണണം, ഒരു മുഴ,
അതാണിന്ന്‌ നിറബൈക്കില്‍.
യാത്രയുടെ കരിങ്കടല്‍ച്ചാല്‌,
അക്ഷമയുടെ കടലടി,
ധൃതി സര്‍വത്ര,
ചിനച്ചും ചിലച്ചും ചക്രഭാവം.
അവന്‍-കണ്ണും കാതും കൂര്‍പ്പിച്ച്‌;
അവള്‍-മനോഗണിതത്തിന്‍
പെരുക്കപ്പട്ടിക ചൊല്ലി;
ആധാര്‍ കാര്‍ഡ്‌, അയല്‍ക്കൂട്ടം,
മൂത്തോളുടെ പത്തിലെ പരീക്ഷ,
ഇളയവണ്റ്റെ മുഖത്തെ ചുണങ്ങ്‌,
നടുവിലോളുടെ ജിമുക്കി
ശരിയാക്കാന്‍ തട്ടാണ്റ്റടുത്ത്‌,
രാത്രീലെ കൂട്ടാന്‍ അടച്ചു
വച്ചിരിക്കുമൊ, ചേട്ടണ്റ്റെയമ്മ
അതു നോക്കുമോ,
സന്ധ്യയ്ക്ക്‌ കുട്ടികളെയും?
ടക്ക്‌,ബൈക്കിലുരുമ്മി
ലോറിയുടെ ലോഹനാദം,
ഠപ്പ്‌,ഒരു തല
റോഡിനും പിന്‍ചക്രത്തിനുമിടെ.
മനസ്സിലെ എഞ്ചുവടി-
പ്പുസ്തകം കൊട്ടിയടച്ചത്‌
സര്‍പ്പമിഴഞ്ഞപോലൊരു വടു
ഇവിടെ ശേഷിക്കുന്നുണ്ട്‌-
ജീവിതത്തിനു പൊടുന്നനെ
ബ്രേക്കിടുമ്പോള്‍ വരുന്നത്‌.
അവന്‍- കഥപറയാന്‍
ബാക്കിയാം അര്‍ദ്ധപ്രാണന്‍.

2013 ഏപ്രിൽ 22, തിങ്കളാഴ്‌ച

അനിയാ, ഫേസ്ബുക്കേ!

അനിയാ, ഫേസ്ബുക്കേ!
എണ്റ്റെ സൌഹൃദക്ഷണങ്ങള്‍
തുടരെ തള്ളപ്പെടുന്നെന്ന്‌
കണ്ട്‌, സൌമ്യമെങ്കിലും
ഭീഷണമാം വാക്കില്‍
എനിക്ക്‌ നല്ലനടപ്പ്‌ വിധിച്ചു നീ.
ഞാന്‍ വിരണ്ടു.
നിണ്റ്റെ ഓശാരം ഞാന്‍
കുറെ കൈപ്പറ്റീറ്റുണ്ടല്ലോ.
എന്നാല്‍ ഒന്നു നീയറിഞ്ഞോ-
നെറ്റും മറ്റും വാ-കീറും മുന്‍പ്‌,
അതായത്‌ സുക്കര്‍ബര്‍ഗ്‌
നിന്നെ പെറുന്നതിനും വളരെമുന്‍പ്‌,
ഇക്ഷണം എന്നെ വരിക്കാത്ത
എണ്റ്റെ സൌഹൃദാര്‍ഥികള്‍
ചോരയും നീരുമായെന്നെ
കണ്ടിട്ടുണ്ട്‌,ഞാനവരെയും.
അവരുടെ നിരാസങ്ങള്‍
നിണ്റ്റെ കൃത്രിമബുദ്ധിയില്‍ പതിയുന്നു;
എന്തായിരിക്കാമാ നീരസം-
എണ്റ്റെയകൃത്രിമബുദ്ധി തിരയുന്നു.

2013 ഏപ്രിൽ 15, തിങ്കളാഴ്‌ച

വൃക്ഷായുസ്സ്‌

വൃക്ഷായുസ്സ്‌
എണ്റ്റെ ദേവോദയം
മരവുരി താണ്ടി
മരക്കാമ്പിലെത്തി
മരയുരുക്കള്‍ കണ്ട കാലം;
മുഖപ്പായ്‌, കോവിലായ്‌
ഉത്തുംഗ ശില്‍പതരുക്കള്‍-
ജലമിയറ്റാത്‌ ഞാനുണക്കിയ
കുളിര്‍ലേശമില്ലാത്ത
നീരറ്റ മരക്കൈകള്‍,
ഇലയറ്റ തരുപഞ്ജരം-
എണ്റ്റെ ഒന്നാം ജനി, വൃക്ഷമായ്‌.

മരം ചതച്ച്‌ നീര്‍ത്തിയൊരു

കടലാസുതാളില്‍
ഞാന്‍ കോറിയൊരു ചാരുവാക്ക്‌-
പച്ചയെക്കുറിച്ച്‌, മനുഷ്യനെക്കുറിച്ച്‌,
പച്ചയായ മനുഷ്യനെക്കുറിച്ച്‌,
നരണ്റ്റെ ദൈവഭാവത്തെക്കുറിച്ച്‌,
ദേവണ്റ്റെ നരഭാവവും.
കനംവച്ച പുസ്തകങ്ങള്‍
അച്ചുകൂടം ലോറിയിലേക്കൊഴുക്കിയത്‌;
അക്ഷരം,കൂടെ മരത്തിന്‍
മൃതമറ്‍മ്മരം കേട്ടു
ഞാനൊരു പ്രേതമരമായ്‌-
തണലില്ലാത്ത, കാറ്റിലാടാത്ത
എണ്റ്റെ രണ്ടാം ജനി, വൃക്ഷമായ്‌.

എണ്റ്റെ മഹാഗുരുത്വം

ജനക്കടലിരമ്പങ്ങള്‍ക്കു മീതെ,
വേദപ്പെടുത്തുമെന്‍ മഹാപാദം,
വിളംബരക്കുറികള്‍ വറ്‍ണ്ണംവരച്ച
നാലുപേജിണ്റ്റെ അധികപ്പത്രം.
ഇഞ്ചോടിഞ്ച്‌ വിലയിട്ടൊ-
രച്ചടിത്താളായ്‌
എണ്റ്റെ മൂന്നാം ജനി,വൃക്ഷമായ്‌.

2013 ഏപ്രിൽ 8, തിങ്കളാഴ്‌ച

കുരുവിയോട്‌

കുരുവിയോട്‌
നൂറ്റിക്ക്‌ മൂന്നെന്ന വിലയില്‍
കമ്പിക്കൂടടക്കം പോന്ന കുരുവീ,
നീ വന്ന തമിഴകത്ത്‌
നീ നെല്ല് തിന്നിരിക്കാം,
നിന്നെ വിറ്റയാള്‍ നിനക്കവ
വിതറിത്തരുന്നത്‌ ഞാന്‍ കണ്ടതാണ്‌.
ഇപ്പോള്‍ കൂടുമാറ്റവേ
നീ തെന്നിപ്പറന്നുപോയ്‌;
നിണ്റ്റെ പുതു കൂട്ടില്‍
തിനപ്പാത്രങ്ങളുണ്ടായിരുന്നു,
മലകടന്നു കടത്തട്ടിലെത്തിയ
അരിമണിച്ചാക്കുകള്‍
ഇട്ടുമൂടാം പണത്തിനു ഞാന്‍ വാങ്ങീത്‌.
എവിടെയെന്നറിയാതെ പുറത്തായ
നീയിനി ഏതരിമണി
ഏതിടത്തില്‍ കൊത്തിക്കൊറിക്കും!
കുഴപ്പം നിണ്റ്റേതല്ല,
എണ്റ്റെ നാട്‌ നിനക്കറിയില്ലല്ലോ.

2013 മാർച്ച് 22, വെള്ളിയാഴ്‌ച

എഴുത്തറ്റം

എഴുത്തറ്റം

തീക്ഷ്ണതകളെ വാക്കില്‍,
ഒറ്റവാക്കില്‍ കൊരുക്കാമോ?
കനപ്പെട്ടുവന്ന കുറിപ്പുകളല്ലാതെ,
തീക്ഷ്ണാനുഭവം ഒപ്പാന്‍ വച്ചിരുന്ന
കീശപ്പുസ്തകം, എണ്റ്റെ ഓര്‍മ്മ-
ക്കൊഴിച്ചിലില്‍ അര്‍ഥം പുരളാതെ നിന്നു.
ശരിയാണ്‌, ഞാന്‍ തന്നെയവ കുറിച്ചത്‌
പിന്നീടോര്‍മ്മിക്കാന്‍ എളുതായ്‌.
എന്നിട്ടിന്നവ തിരിച്ചും മറിച്ചും
നോക്കീട്ടും ഗൂഢാക്ഷരിപോല്‍.
മട്ടിച്ചതാം മനോരസന,
വാക്കുകള്‍ തെളിയാത്ത എഴുത്തറ്റമാണിത്‌;
വാക്കൊഴുക്കടയും അമിത-
ബോധത്തിന്‍ എക്കല്‍പ്പുറം;
മഷിക്കട്ടിയിളക്കാന്‍ കുത്തി-
ക്കോറിയ വികലസര്‍പ്പിളങ്ങള്‍;
കടലാസ്‌ പേനയുടെ അപഥ-
മായപ്പോള്‍ ആ കീശപ്പുസ്തകം
ഞാന്‍ തീയ്ക്കെറിഞ്ഞു.

2012 ഓഗസ്റ്റ് 5, ഞായറാഴ്‌ച

പുരുഷാര്‍ഥം

പുരുഷാര്‍ഥം
വേദവിന്യാസം പോലുള്ള
ജീവിതങ്ങളെ തപശ്ചര്യകളുടെ
കൈപ്പുസ്തകങ്ങളില്‍ കൊരുത്തു
നോക്കി ഞാനിരിക്കുന്നു.
ഹൃദയം തീണ്ടാതെ,
ലക്ഷണമെത്താതെ,
കപിലവര്‍ണ്ണം പുതച്ചൊരു
തപവാഴ്വില്‍ താപം
കുറയ്ക്കാന്‍ വഴി തേടുന്നു.
വര്‍ണ്ണഭേദങ്ങളിലും ഇഴചേരാന്‍,
തൃഷ്ണകള്‍ നിവര്‍ത്തീട്ട
ആളൊഴിഞ്ഞിടപ്പാതകള്‍.
കണ്‍മറവില്‍ പാപപ്പരുങ്ങലില്ല,
രാത്തിരകള്‍ അടിച്ചാര്‍ത്ത
ഉടലില്‍ കാണ്‍കെ ക്ഷതങ്ങളില്ല.
ഇരവടുക്കുവോളം കുറുകലൊതുക്കി
ജപനേരം എക്കിള്‍ ആറ്‍ക്കുന്നു.
ദീക്ഷയെന്നു നിനച്ചൊരു വാഴ്വില്‍
ഒന്നാം പദമേ ദീക്ഷാന്തമായിടില്‍
പിന്നെ രാക്കുളിരില്‍ കരിമ്പടം പൂട്ടി
ആത്മാവിന്‍ ഇരുണ്ടിരവുകളെ
വെളിച്ചക്കടലില്‍ മുക്കാം,
എണ്റ്റെ തൊടിയിലെ എണ്റ്റെ കടലില്‍,
എണ്റ്റെ തൃക്കാപ്പഴിച്ചു ഞാനും
നിണ്റ്റേതഴിച്ചു നീയും.