പേജുകള്‍‌

#naakkila എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#naakkila എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 മേയ് 29, വെള്ളിയാഴ്‌ച

പൊതുവിജ്ഞാനം ഉണ്ടാകുന്നതിനും മുന്‍പ്‌

ധ്രുവദേശങ്ങളില്‍
ചിത്രശലഭങ്ങളിലെന്നു
പറഞ്ഞത്‌
ഡോക്ടറുടെ മുറിയിലെ
മേശക്കലണ്ടര്‍.
പൂമ്പാറ്റകള്‍ പറക്കാതായ
മഞ്ഞിന്‍ കണ്ണുമായ്
ഞാനത് വായിച്ചു.
പൊതുവിജ്ഞാനമാണ്,
ഉപകാരപ്പെട്ടേക്കും-
മഞ്ഞുരുകി വര്‍ണ്ണംവിതറി
വസന്തമുണര്‍ന്നു
തെളിവാനം നിവരുന്നൊരു
കാലത്ത്‌, ഒരു പക്ഷെ.
അന്ന് ഞാന്‍ ചിത്ര-
ശലഭങ്ങളിലാത്ത
ധ്രുവദേശങ്ങളെ
കളിയാക്കി ചിരിക്കും.
അതല്ല, ഇനി എന്‍റെയുള്ളിലെ
ഹിമവാതങ്ങള്‍ കനപ്പെടാന്‍
തുനിഞ്ഞാല്‍, ഉറഞ്ഞുപോയ
ഹിമമണികളില്‍
പതിഞ്ഞുറങ്ങും
പൂമ്പാറ്റകളെ നോക്കി
ഞാന്‍ പറയും:
"ധ്രുവങ്ങളില്‍
പൂമ്പാറ്റകളുണ്ടായിരുന്നു."

2015 മാർച്ച് 17, ചൊവ്വാഴ്ച

മോസാസോറസ്*


കുട്ടിക്കാലത്തൊരു കമ്പം
ജുറാസിക്‌ ജീവിതമറിയാന്‍;
പ്രാഗ്-വനങ്ങളില്‍ വാനങ്ങളില്‍
നദികളില്‍ പുളിനങ്ങളില്‍
പുളഞ്ഞു തുടിക്കുന്ന
ഉരഗപ്പെരുങ്കാലം.
അന്യം നിന്ന് പോകാതെ
ചിലവയെന്‍റെ സ്വപ്നഭൂമി,
വാനം,നീര്‍ത്തടം കയ്യേറി.
വീട്ടിലെ കൊച്ചുകുളത്തില്‍
പോലും കുളിക്കനെനിക്ക് 
ഭയമായ്‌, ഊതിപെരുക്കിയ
ജലജന്തുക്കളെ ഭയമായ്‌.
സജലമാം നിന്‍ മിഴി 
കാണുമ്പോള്‍ ഒരു നീര്‍പ്പുറ-
മാണെന്‍ ഓര്‍മ്മയില്‍.
അതിന്‍ കീഴില്‍ ഇര-
പാര്‍ത്തുറങ്ങുന്ന ജലജന്തുക്കളെ
ഞാന്‍ ഭയക്കുന്നു; ഞാന്‍ പറഞ്ഞല്ലോ,
ചെറുപ്രായം തൊട്ടേ അങ്ങനെയെന്ന്‍.
നിന്റെ കണ്ണീര്‍ തുടയ്ക്കാത്ത
എന്റെ വിരലെണ്ണി നീ പകച്ചു നില്‍ക്കയാല്‍
ഒരു ക്ഷമ ഞാന്‍ ചോദിക്കുന്നു,
ഭയമാണെനിക്ക് ഭയം.



*മോസാസോറസ്




2015 ജനുവരി 5, തിങ്കളാഴ്‌ച

വിവേക്‌ എക്സ്പ്രസ്‌*


തെക്കേത്തലയിലെ കന്യാമുനമ്പും
തൊട്ട് തമിഴൂരും
കേരളവും പിന്നെയും തമിഴൂരും
അന്ധ്രയുമിപ്പോപ്പിന്നെ തെലുങ്കാനയും
ഉത്ക്കലനാട്, വംഗദേശം
കടന്നാസ്സാമിന്‍ സമതലം
പിന്നിട്ട് മലനാട് കേറാന്‍
സപ്തസോദരിമാരുടെ^
പച്ചക്കൈ തൊടുമ്പോള്‍;
കണ്ണെത്താ ദൂരത്തൊ-
ളിയായ്‌ ഹിമവന്‍മല മിന്നി;
കണ്‍പാച്ചിലില്‍ ഇക്കണ്ട
നാടും നഗരവും മാഞ്ഞു;
നമ്മള്‍ ബംഗാളികളെ-
ന്നൊറ്റപ്പേരില്‍ കുറിച്ചവര്‍
പലനാടും പല മൊഴിയും
പല താളവും പല തുടിയും
പാട്ടുമായിറങ്ങി പോയ്.
തെന്നിന്ത്യയാകെ  മദിരാസായ്
ചുരുക്കിയതിന് അങ്ങനെ
പേരിനു പേരെന്ന്
നാം പക വീട്ടി
പഴയ കൊളോണിയല്‍-
ക്കണ്ണിലെ പുത്തന്‍ കണ്ണട:
മദ്രാസും ബംഗാളും-
ഗമ ചോര്‍ന്നില്ലയൊട്ടും.

കന്യാമുനമ്പിലെ
മൂന്നാഴിച്ചെപ്പിലെ
ചുടുസൂര്യഗോളം തൊട്ട്
ഹിമവാന്റെ ജടയില്‍
മുന്നമേ മുത്തുന്ന പുലരി-
പ്പൊന്നൊളി കാണാന്‍
കുതിക്കയായ്‌ എത്ര
കാതം കഴിഞ്ഞിട്ടുമീ
വിവേക്‌ എക്സ്പ്രസ്.


*കന്യാകുമാരി-ദിബ്രുഗഢ്(ആസ്സാം) എക്സ്പ്രസ്, ഏകദേശം 4000 കിലോമീറ്റര്‍ നീളമുള്ള റയില്‍ വഴി. ഭാരതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയിലോട്ടം എന്ന് ഗണിക്കാം...വിവേകം, വിവേകാനന്ദം, ഹാ! എന്താ ഒരു ആനന്ദം. कन्याकुमारी से होकर डिब्रूगढ़ तक जानेवाले ट्रेयिन नम्बर____ विवेक एक्सप्रस धोटी ही धेर में....

^ഭാരത്തത്തിന്റെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ അങ്ങനെയും അറിയപ്പെടുന്നല്ലോ.





2014 ഡിസംബർ 17, ബുധനാഴ്‌ച

ഉണക്കപ്പൊന്ന്‍


ഇന്ന് ഞാന്‍  പൂവനി-
പ്പാതേ നടന്നതില്‍
കാല്‍ക്കീഴമര്‍ന്നൊരു
കുല കുരുമുളക്.
മുറ്റിയടര്‍ന്നതും,
മുറ്റാതടര്‍ന്നതും,
വിരല്‍ത്തോതില്‍
പല മരീചമാല.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.
മണ്‍സൂണ്‍ കുളിപ്പിച്ച
കൊടുംമഴക്കാടുകള്‍,
കാവലിഴയുന്നതായിരം
നാഗങ്ങള്‍, എരിച്ചും
പുകച്ചും തുരത്തി,
തുടുത്ത കുരുക്കള്‍
ഉണങ്ങുന്ന പുകയില്‍
കറുത്തപൊന്നിന്നൊരുക്കം.
അതിപുരാനാള്‍ തൊട്ട്
ഊണിന്നുറകൂട്ടിയും
മരുന്നുമായ്‌ കറുംപൊന്ന്.
മലയും മലബാറുമിറങ്ങി
നറുവിളചാക്കില്‍ കപ്പലേറി
പടിഞ്ഞാറടുക്കുന്ന കാറ്റല
കോര്‍ത്ത് പോയി.
വാണിയക്കാലങ്ങള്‍
മേലായ്മക്കോലങ്ങള്‍
തന്ത്രക്കരാറുകള്‍
കൊതിക്കരാളങ്ങള്‍.
പലദേശം പല ചന്ത
കറുത്ത പൊന്നിന്‍ ചാക്ക്
കനത്ത പണചാക്ക്.
കിഴിയില്‍ മുളക് റാത്ത-
ലൊന്നു വച്ച് പകരം
അടിമക്കടേന്നൊരടിമ.
നിത്യനഗരത്തിന്‍
കറുംപൊന്‍ശേഖരം,
ബര്‍ബരപ്പടകേറ്റം
ഗോത്തും ഹൂണരുമവരുടെ
കടുംതടയും തീയാഴിയും;
ചൊരിഞ്ഞു പെരുക്കിയ
മുളകിന്‍ കൂനയില്‍
തുറയും പുരമോക്ഷം.
ഇരുണ്ടയുഗം,
മദ്ധ്യഭൂക്കടല്‍
മതപ്പോരുകള്‍
വാണിഭനെടുമയ്‌ക്കൊരു
അറബിച്ചാണ്‍.
പോര്‍മുനയും ക്രൂശും
വിളകോരിയും പേറി
നാവിക സായ്‌വുകള്‍;
ഫ്രാങ്കിയും ലന്തനും,
തമ്മില്‍ പുക്കാറും;
ഞെരിയുന്ന നാട്ടകം.
കടല്‍ച്ചാലും കരച്ചാലും.
ഭൂതലരേഖകള്‍
മായ്‌ച്ചെഴുതുന്നു.
കരകരത്തൊണ്ടയില്‍
എറിയുമ്പോഴും
പെപ്പര്‍ ബീഫില്‍
എരിയുമ്പോഴും
നാമറിയാത്തൊരു,
(താങ്ങുവില വേണ്ടാത്ത)
നാളാഗമം കറുംപൊന്നിനുണ്ട്.
പൂര്‍വ്വയുഗങ്ങളെക്കുറി-
ച്ചൊരു മരീചമാനം.
കഴിക്കുന്നതോക്കെയും നാമാകുന്നു
നാമോ ലോകവും.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.





2014 സെപ്റ്റംബർ 7, ഞായറാഴ്‌ച

കവര്‍പാല്‍


പൈയോമനയുടെ
മെയ്‌ച്ചൂടടങ്ങാത്ത
പാല്‍മൊന്തയല്ലിത്;
കടഞ്ഞാല്‍ വെണ്ണയും
തിളച്ചാല്‍ സുരഭിയും
ഉടഞ്ഞാല്‍ തൈരു-
മുതിര്‍ക്കുന്ന വീട്ടിലെ പാല്‍.
ശീമയും നാടനുമങ്ങനെ
ആയിരം പൈമ്പാല്‍-
വഴികള്‍ ചേര്‍ന്ന്
തിങ്ങിയ പാല്‍ക്കടല്‍
കോരി നെയ്യായ്‌
തൈരായ്‌, പാല്‍ക്കട്ടിയായ്
പിന്നെയൊടുക്കം
സമകാലിക പാലായി
പിരിച്ച് കവറിലാക്കിയ
നിസ്സംഗഗവ്യങ്ങള്‍.
കവറധികം കുലുക്കരുത്,
തണുപ്പൊഴിയരുത്‌
ചൂടേറരുത്,
ചിലപ്പോള്‍ പിരിഞ്ഞേക്കാം
അതിലുറങ്ങുന്നാ-
യിരം ഗോശാലകളുടെ
തൊഴുത്തില്‍പ്പോരുകള്‍
തുടര്‍ന്നുമരങ്ങേറി
പാലെന്നയീ ദ്രവത്തെ
നീരായ്‌ കട്ടിയായ്‌
പിരിക്കും.


#naakkila

2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

നരപാകം


നാനാവിധമല്ലേ
നീയെന്നെ കൊല്ലുന്നത്.
വെട്ടിയും നുറുക്കിയും
അറുത്തും വെടിയുതിര്‍ത്തും,
തൂക്കിയും ഞെരുക്കിയും
വെടിയുപ്പ് തൂവി
പൊട്ടിച്ചിതറിച്ചും.
ശേഷം,
വ്യാധിപൂണ്ട മാംസം
പോല്‍ എന്‍റെയുടല്‍ച്ചീളുകള്‍
എന്തേ നീ കളഞ്ഞിട്ടു
പോകുന്നു? പാഴാക്കേണ്ട.
അതെടുത്ത് കഴിച്ചോളു.
ദാഹങ്ങളല്ലേ തീര്‍ന്നതുള്ളൂ
നിന്‍റെ വിശപ്പിനിയും
ബാക്കിയല്ലേ.


#naakkila

2014 ജൂലൈ 26, ശനിയാഴ്‌ച

മഞ്ഞത്തൊപ്പിക്കാര്‍


നമ്മുടെ തൊഴിലിടങ്ങള്‍
മറുനാട്ടരങ്ങല്ലേ!
അടുക്കടുക്കായ് നരനടരുകള്‍
ചേര്‍ന്നും കൊഴിഞ്ഞും
തൊഴില്‍ത്താവളം
വിട്ടുയരാത്ത ചാമ്പല്‍കിനാക്കളു-
മൊരുപിടി പൂവിട്ട സ്വപ്നവും
പുണര്‍ന്നിണയും കിതപ്പില്‍
ജന്മഗേഹം വിട്ടുപാറിയ
മറുജന്മങ്ങളുയിര്‍ക്കുന്നു,
പൊറുതി തേടുന്നു.
അവരെന്താണ് മഞ്ഞ-
ത്തൊപ്പി ധരിക്കാത്തത്-
ശിരോരക്ഷ! തലനിറഞ്ഞ്
സ്വപ്നങ്ങളവര്‍ക്കില്ലേ!
പച്ചക്കടുകടിഞ്ഞ
വെള്ളത്തൊട്ടിയില്‍ ഒന്ന് രണ്ടു
മഞ്ഞത്തൊപ്പികള്‍ വഞ്ചിയോടുന്നല്ലോ?
ഊണുനേരങ്ങളിലും
സന്ധ്യയിലുമവര്‍ അതില്‍
വെള്ളം കോരി
ശുചി ചെയ്യുന്നല്ലോ!
മഞ്ഞ നല്ലൊരു നിറമാണ്.
പണിയാള്‍ക്കൂടുകള്‍
ചൂഴ്ന്നുനില്‍ക്കുന്ന
കാട്ടുപൊന്തയിരുട്ടില്‍
മഞ്ഞയെഴുന്നുനില്‍ക്കും;
കരിപുരണ്ട രാവിലും
കുറഞ്ഞ വാട്സിന്‍റെ
നേര്‍ത്ത തെളിവിലും
മഞ്ഞയെഴുന്നുനില്‍ക്കും;
വെള്ളം വേണ്ടതിനൊക്കെയും
ഒരു മഞ്ഞത്തൊപ്പിയുമായ്‌
തൊട്ടികള്‍ തേടാം.
അല്ലെങ്കിലും മഞ്ഞത്തൊപ്പി
വേറെയെന്തിനാ?
തകരാത്ത തലകള്‍
എണ്ണിക്കുറിക്കാന്‍
കണ്ണില്‍ക്കുത്തുന്ന
മഞ്ഞ വേണ്ടല്ലോ!
പിന്നെ,
തകര്‍ന്ന മറുനാടന്‍
തലകളെ ആര്‍ക്കാണു ഭയം

2014 ജൂലൈ 5, ശനിയാഴ്‌ച

വീണ്ടും വീണ്ടും

കഥക്കണ്ണടയ്ക്കാത്ത
ആയിരം രാവില്‍
മന്ത്രപ്പായേറി
മരണക്കൈ മുടക്കിയ
ഷെഹരസാദ്,
എന്‍ നിനവിലെ
നിന്‍ നഗരികള്‍
നീണൊരു മരണക്കൈ
വീണ്ടും പുല്‍കുന്നു.
ആയിരം പലതായ്
ഇരവുകള്‍ നിദ്ര
വെടിഞ്ഞാലും
കഥകളിവിടടങ്ങില്ല.
മണലാഴിയല്ലേ?
ലവണം കലരാതെ-
യേതാണൊരാഴി!
ഓരോ കണ്‍ചാലും
ഓര് കലങ്ങുന്ന
ആഴങ്ങള്‍
മണലാഴങ്ങള്‍.