പേജുകള്‍‌

war എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
war എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 സെപ്റ്റംബർ 21, ഞായറാഴ്‌ച

ആരും തുടങ്ങാത്ത മെഴുതിരിജാഥകള്‍

നമ്മുടെ വളപ്പിന്റെ
ആ അറ്റത്തൊരു യൂദനും
ഈ അറ്റത്തൊരു യാങ്കിയും
മറ്റൊരറ്റത്ത്‌ ഫിരാന്‍ഗിയും
പിന്നൊരറ്റത്ത്‌ നാസിയും
ഇല്ലാത്തിടത്തോളംകാലം
കസേരയും ചാരി
നമുക്കവരുടെ നെറികേടുകളെ
പിരാകി പല്ലിടകുത്തിയിരിക്കാം,
ഗാസയെ രാകി ചോരചുടാം,
മേലാളപ്പോരിന്‍ കരിങ്കാലങ്ങളോര്‍ക്കാം,
പുതുതീയൂട്ടി പിന്നെയും
കാലം കരിക്കാം.
അപ്പോഴും സീഞാറിനെയോര്‍ക്കണേ
മൊസൂളിനെയോര്‍ക്കണേ,
ഒരു ചെറുവാക്ക് അവര്‍ക്കൂടെ;
ജപിച്ചറുത്ത ഗളനാഡിയും,
പിഴുത തലയും തിരുനാമങ്ങളും
മെരുങ്ങാത്ത കൊലക്കയ്യും നാവും
പടച്ച, കാലത്തിന്‍റെയേറ്റം
വികലമാമൊരു ചിത്രവും.

2014 ജൂലൈ 5, ശനിയാഴ്‌ച

വീണ്ടും വീണ്ടും

കഥക്കണ്ണടയ്ക്കാത്ത
ആയിരം രാവില്‍
മന്ത്രപ്പായേറി
മരണക്കൈ മുടക്കിയ
ഷെഹരസാദ്,
എന്‍ നിനവിലെ
നിന്‍ നഗരികള്‍
നീണൊരു മരണക്കൈ
വീണ്ടും പുല്‍കുന്നു.
ആയിരം പലതായ്
ഇരവുകള്‍ നിദ്ര
വെടിഞ്ഞാലും
കഥകളിവിടടങ്ങില്ല.
മണലാഴിയല്ലേ?
ലവണം കലരാതെ-
യേതാണൊരാഴി!
ഓരോ കണ്‍ചാലും
ഓര് കലങ്ങുന്ന
ആഴങ്ങള്‍
മണലാഴങ്ങള്‍.

2014 ജൂൺ 22, ഞായറാഴ്‌ച

നീ-രസം

പടിഞ്ഞാറൂന്ന്‍
എണ്ണക്കളങ്ങളിലെ പുകക്കളി,
അതങ്ങനെ നില്‍ക്കെ
അതിലും പടിഞ്ഞാറൂന്ന്‍
പച്ചക്കളങ്ങളിലെ പന്തുകളി.
ലോകമൊന്നാകണമെന്നാ-
ണെല്ലാവരും പറയുന്നത്,
അതിനാണ് കളങ്ങലെല്ലാം-
യുദ്ധമാകട്ടെ,കളിയാകട്ടെ-
കളങ്ങലെല്ലാം.
ഒരു കളി മുറുകുമ്പോള്‍
മറുത് ഞാന്‍ കാണാതെപോം.
നിന്‍റെ നൊമ്പരത്തീച്ചോട്ടില്‍
തീകായുന്നയെന്നോട് പൊറുക്കണേ.

2013 ജനുവരി 31, വ്യാഴാഴ്‌ച

സിസെരായുടെ അമ്മ

സിസെരായുടെ അമ്മ
സിസെരാ,
കല്ലിച്ച യൂദക്കണ്ണുകളില്‍
ഒടുക്കദൃശ്യമായ്‌ പടര്‍ന്നവന്‍.
ഇരുപതാണ്ടിന്‍ അടര്‍-
ക്കലി തീര്‍ത്ത രക്തത്തടങ്ങളില്‍
ഉയിര്‍ച്ചേതങ്ങളുടെ കണക്കലട്ടാതെ
ഇളംചോര തേടിയ മരണവ്യാപ്തി.
ഇരപക്ഷ കഥയാണിത്‌.
മറുപക്ഷകഥകളിലവന്‍ യുദ്ധവീരന്‍.
തേരറിഞ്ഞ്‌, നേരറിഞ്ഞ്‌
കാനായസീമകള്‍ നീട്ടിപ്പടച്ചവന്‍.
കനപെട്ട അടിമവാഞ്ഛകള്‍
ഊതിക്കാച്ചിയൊരു കൂടാരക്കുറ്റി
ഒരു യൂദപ്പെണ്ണിന്‍ തളിര്‍ക്കയ്യേറി
ചെന്നി തുളയ്ക്കുമ്പോള്‍,
ഇല്ലം കാണാതവനൊടുങ്ങുമ്പോള്‍,
മദ്യാലസ്യം വിട്ടുണര്‍ന്നിരുന്നില്ല.
സിസെരായുടെ അമ്മ,
വളര്‍ത്തുദോഷങ്ങളുടെ ഒഴുക്കുചാല്‍.
വീടണയാന്‍ വൈകും മകനായ്‌
ജാലകവഴിയേ കണ്‍കോര്‍ത്തവള്‍.
കൊള്ളമുതലും അടിയാട്ടികളും
വീതിക്കാനാകും വിളംബമെന്നുറച്ച്‌,
തന്നെ പൊന്നില്‍ കുളിപ്പിക്കാന്‍
മകന്‍ വരിലെന്നറിഞ്ഞൊടുക്കം,
ജൂതപഴങ്കഥ ചൊല്ലുംപോല്‍,
നൂറ്റൊന്നാവര്‍ത്തി കരഞ്ഞവള്‍-
പുത്രവിയോഗന്യായത്തിലൊന്ന്‌,പിന്നെ
നഷ്ടങ്ങളോര്‍ത്ത്‌ ദുരചുരത്തിയ നൂറും.
ഇന്നും ജൂതതഴക്കങ്ങളില്‍ ആണ്ടുപിറയ്ക്ക്‌
നൂറ്‌ കുഴല്‍വിളിച്ച്‌ മാതൃ-
മാതൃകകളില്‍ ക്ഷതമേല്‍പ്പിച്ചയീ
പിറവിപ്പിഴകളോര്‍ക്കുന്നു.
സിസെരായും അമ്മയും,
ചരിത്രമുനകളില്‍ തറഞ്ഞുപോയവര്‍;
ഇനിയുമെത്ര മുനകള്‍ നീണ്ട്‌...
കുടുങ്ങാനിനിയുമെത്ര...
*ബൈബിളിലെ ന്യായാധിപന്‍മാരുടെ പുസ്തകം അദ്ധ്യായം 4 സിസെരാ എന്ന കാനാന്യ യുദ്ധപ്രഭുവിണ്റ്റെ ചിത്രം നല്‍കുന്നു...further reading
Wiki on Sisera,Wiki om Sisera's Mother,