പേജുകള്‍‌

2021 മേയ് 23, ഞായറാഴ്‌ച

ആധിയും വ്യാധിയും മോദവും


ഈ വ്യാധി തുടങ്ങിയ കാലം മുതൽ
അയാൾ ആധി അകറ്റാൻ, പ്രാസത്തില്‍
കവിതകൾ ചൊല്ലുമായിരുന്നു.
പലതും നാം തീ കൊളുത്തിയും
തകരം കൊട്ടിയും ഏറ്റുപാടി.
ചില്ലിട്ട ശാലകളിൽ പാർപ്പുറപ്പിച്ചയാൾ
ചേലിട്ട ശീലുകൾ പറഞ്ഞുറപ്പിച്ചു.
🔸
മൊഴിമാറ്റം വഴക്കാത്ത
ചേലുണ്ടതിൽ.
ചുണ്ടുകൾ ഇടറുന്ന
കടുനോവുണ്ട്.
തുള്ളിക്കൊരു കുടം
പാകം കണ്ണീരതിൽ.
🔹
ഇങ്ങനെ മൂന്ന്
ഒറ്റവരിക്കവിതകൾ 
വായിക്കട്ടെ ഞാൻ.
നാടറിയണം, ഹിന്ദി പേശാത്ത
നാടറിയണം, ഈ കവിമഹിമ.
ഈ നാടിന്റെ ജ്ഞാനവൃദ്ധനെ.
🔸
കവിത ഒന്ന്:
2020 അന്ത്യം.

"ജബ് തക് ദവായ് നഹി
തബ് തക് ഢിലയ് നഹി"
(മരുന്നെത്തും വരെ
അശ്രദ്ധ പാടില്ല.)

ചില അശ്രദ്ധകൾ
നമുക്ക് ശ്രദ്ധിക്കാതിരിക്കാമല്ലേ!
മരുന്നെത്തിയില്ലേലും.
🔹
കവിത രണ്ട്:
2021 ആദ്യം.

"ദവായ് ഭീ ഔർ കഡായ് ഭീ"
(മരുന്നും വേണം സൂക്ഷവും)

ഹിന്ദി പേശാത്തവർ ഫോൺ-
തലയ്ക്കൽ കേട്ട
"ദി വൈബി ഓർ ക്ളൈബി".

ആരും പേടിക്കേണ്ട
മരുന്ന് എത്തിയിട്ടുണ്ട്,
ഇനി സൂക്ഷിച്ചാൽ മതി.
🔸
കവിത മൂന്ന്:
2021 മദ്ധ്യം

"യഹാം ബീമാർ വഹാം ഉപചാർ"
(രോഗമുള്ളിടത്ത് പരിചരണം)

പടികടന്നെത്തുന്ന പരിചരണം.
അയാളുടെ സുഖമൊഴികൾ 
രോഗിക്ക് ചാരെയുണ്ട്: ഉപചാർ.
🔹
ചാരെയുമില്ല, ഉപചാരവുമില്ല.
ആരും പടിയിറങ്ങുന്നുമില്ല.
ഇനിയും പടിയിറങ്ങിയവർക്ക്
അന്ത്യമൊരുപചാരം പോലുമില്ല.
വട്ടിക്കണക്കിൽ തീവെട്ടിക്കാലത്തിൽ
ഒരു വട്ടി ചാരമായ് അവർ.

2019 ഓഗസ്റ്റ് 25, ഞായറാഴ്‌ച

പച്ച കത്തിയ മുനിയുടല്‍



വേദവിഞാനം മുഴങ്ങിക്കേട്ടിരുന്ന ആ ആശ്രമത്തില്‍ ഒരു വലിയ നടുമുറ്റം ഉണ്ടായിരുന്നു. വളരെ വലുത്. മാവുകള്‍ നിര നിന്നിരുന്ന ഒന്ന്. കളകള്‍ പറിച്ചു നീക്കി എന്ന് ആശ്വസിക്കാന്‍ പായപ്പുല്ലുകള്‍ നട്ടു നിരത്തിയിരുന്നു. മണ്ണിനെ

പച്ച പുതപ്പിക്കാനുള്ള ആഗ്രഹമായിരുന്നോ അതോ മണ്ണ് കാണുമ്പോള്‍ ഉള്ള അറപ്പ് മാറ്റാനോ എന്ന് അറിയില്ല. പച്ചമണ്ണ് ഒരു ശത്രുവാണ്. അതിനെ കെട്ടിപ്പൂട്ടി പൊതിഞ്ഞുകെട്ടി കാല്‍ക്കീഴിലാക്കി, കൂരക്കീഴിലാക്കി,

കേട്ടിപ്പൊക്കിയതിന്റെയുമൊക്കെ കീഴിലാക്കി വയ്ക്കണം. മണ്ണിനെ മാനം കാണിക്കരുത്. മണ്ണിലടിയും എന്ന ചിന്ത പോലും കുറിക്കരുത്.
അങ്ങനെയുള്ള മണ്ണിന്റെ അകവഴികള്‍ തുറന്ന് പച്ചമണ്ണ് മാന്തി പുറത്തിടുന്ന പെരുച്ചാഴികളെ പിടിക്കാന്‍ വച്ച പെട്ടികളില്‍ പിടച്ചില്‍ കാണുമ്പോള്‍ ഉയരുന്ന രക്തക്കൊതിയിലാണ് എന്റെ ഓര്‍മ്മ ചെന്നെത്തുന്നത്.

മഹായോദ്ധാവിനെപ്പോലെ ആ പെട്ടി കൈക്കലാക്കി പെരുച്ചാഴിയെ കൊന്നു കുലം മുടിക്കണം എന്ന ധാരണയില്‍ ചാടി വീഴുമ്പോള്‍ ഒരു ദേവനാദം പോലെ സുപ്പീരിയര്‍ അച്ച്ചന്റെ മൊഴി വിടര്‍ന്നു :" ഒരു ഫ്രാന്സീസ്ക്കന്‍

ആണെന്ന് മറക്കേണ്ട".ചെളിയെ സഹോദരനെന്നും പ്രകൃതിയെ കൂടെപ്പിറപ്പെന്നും മരണത്തെ സോദരിയെന്നും വിളിച്ച വിശുദ്ധവിഡ്ഢിയായ ഫ്രാന്‍സീസ്.
വിസ്താരമുള്ള ആശ്രമപ്പറമ്പില്‍ പെറ്റ് കിടന്ന ഒരു തള്ളപ്പട്ടി.രോമഗോളങ്ങള്‍ പോലെ കുഞ്ഞുകളിക്കുടുക്കകള്‍.അവ അവിടെ ജീവിച്ചു പോകുമായിരുന്നു.സമയമാകുമ്പോള്‍ വേറെ വഴി തേടി പോകുമായിരുന്നു. എന്തിനു അവയെ

കൊല്ലാന്‍ നിശ്ചയിച്ചു എന്നറിയില്ല. മുലപ്പാല്‍ വറ്റും തോറും എരിയുന്ന വയറിന്‍റെ തീയണയ്ക്കാന്‍ ഒരിറ്റു തിന്നാന്‍ പിന്‍വാതില്‍ കടന്ന ആ തള്ളപട്ടിയെ എന്തിനാണ് നീണ്ടുനിവര്‍ന്നു കിടക്കുന്ന ആശ്രമവരാന്തകളില്‍ കൂടി

ആക്രോശങ്ങളുമായി ഓടിച്ചത് എന്നറിയില്ല.കല്ലും കട്ടയും എറിഞ്ഞു വീഴ്ത്തി ഗോവണിതട്ടിന്റെ അടിയില്‍ പെടുത്തി തല്ലികൊന്നത് എന്നറിയില്ല. അവള്‍ തിന്നുന്നത് അവള്‍ക്ക് വേണ്ടി മാത്രമല്ല എന്ന് എന്തേ അവര്‍ ഓര്‍ത്തില്ല

എന്നും അറിയില്ല.ഭക്ഷണം എന്നത് അവരെ സംബന്ധിച്ച് ശരീരത്തിലെ രണ്ടു ദ്വാരങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ചരക്കുനീക്കങ്ങള്‍ മാത്രമാണല്ലോ. തള്ളയെ കൊന്ന് ചില കുഞ്ഞുങ്ങളെ അതിന്റെയൊപ്പം കുഴിച്ചുമൂടി,രക്ഷപ്പെട്ട

കുഞ്ഞുങ്ങള്‍ക്ക് മരണവാറന്റും ഒരുക്കി അവര്‍ കാത്തിരുന്നു. അന്ന് വി.ഫ്രാന്സീസിന് പഞ്ചക്ഷതം കിട്ടിയതിന്റെ തിരുന്നാള്‍ ദിനമായിരുന്നു. നടുമുറ്റത്തെ തോട്ടത്തില്‍ വര്‍ണ്ണപ്പുല്ലുകള്‍ വെട്ടിയൊതുക്കി അവര്‍ താവ് കുരിശിന്‍റെ

ആകൃതി തീര്‍ക്കുന്നുണ്ടായിരുന്നു. മരണവിധിയറിയാതെ ആ കുഞ്ഞുനായ അവിടെ എത്തിയത് അപ്പോഴാണ്‌. അതിന്റെ പുറകെ പോകുന്ന ആക്രോശങ്ങളെ നോക്കി പതിഞ്ഞ ശബ്ദത്തില്‍ "എടാ വേണ്ട" എന്ന് ഞാന്‍ പറഞ്ഞത്

അത്ര പതിയെ ആയിരുന്നില്ല എന്ന് തോന്നുന്നു. ഊണുമുറിയില്‍ നിന്നു കിടപ്പുമുറിയിലേക്കും തിരിച്ചും മാത്രമുള്ള വഴികള്‍ ശീലിച്ചിട്ടുള്ള ആ ആഷാഢഭൂതി, ആ മര്ജാരസന്ന്യാസി എന്നോടു വിളിച്ച് ചോദിച്ചു

:"മേനകാഗാന്ധിയുടെ മോന്‍ ആണോ?" ഞാന്‍ വീണ്ടും വളരെ  പതിഞ്ഞ സ്വരത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു : "അല്ല, വരുണ്‍ ഗാന്ന്ധി ഞാനല്ലേടാ, #@##@$*...(പറ്റുമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ കാലില്‍ തൂക്കി കല്ലില്‍ അടിച്ചേനെ)."

ഇപ്രാവശ്യം അത്  ശരിക്കും പതിയെ തന്നെ ആയിരുന്നു.
എന്നിട്ടും "ലൌദാത്തോ സീ" എന്ന പ്രകൃതിവിചാരം ഇറങ്ങിയപ്പോള്‍ ആ പേര് വരുന്ന  പാട്ട് ഉളുപ്പില്ലാതെ പാടാനും ആടാനും (കേട്ടോടാ ഞങ്ങളുടെ പുണ്യാളന്റെ പാട്ട്)  കാടും പടലും ഇളക്കി പരിശുദ്ധ അള്‍ത്താര അലങ്കരിക്കാനും

ഞങ്ങള്‍ മത്സരിച്ചിരുന്നു .കൂടെ ഞങ്ങള്‍ പഞ്ചഭൂതങ്ങളെ ചായങ്ങളില്‍  കുടുക്കികാന്‍വാസുകളില്‍ അവാഹിച്ചു മതിലുകളില്‍ കെട്ടിത്തൂക്കി ഇടും. ഒരു ചൊറിപിടിച്ച വൃദ്ധനായി കാലഹരണപ്പെട്ട ഒരു കാവല്‍നായയെ

തൂക്കികൊന്നിട്ടുണ്ട്. അതിന്റെ മനോവിഷമത്തില്‍ കവിത എഴുതിയിട്ടുണ്ട്. ചെറുപ്പത്തില്‍ കുളത്തിലെ തവളകളെ ഈര്‍ക്കില്‍ കുരുക്കില്‍ പിടിച്ച് കീറിത്തുറന്നു ചികഞ്ഞിട്ടുണ്ട്. പുകയില തിളപ്പിച്ച വെള്ളം അവയുടെ

മാംസത്തില്‍ കുത്തി ഇറക്കി നിരീക്ഷിച്ചിട്ടുണ്ട്. ഞാന്‍ ഒരു ശാസ്ത്രജ്ഞന്‍ ആകുമെന്ന് ഞാനും പലരും കരുതിയിരുന്നു. ഇന്ന് ഒരു തവള പോലും ഉണ്ടക്കണ്ണ് മിഴിച്ചു ജലതലത്തില്‍ ഇല്ല എന്നോര്‍ക്കുമ്പോള്‍ ആരോ പറയുന്നു അവ

സൂചകജീവികള്‍ ആയിരുന്നു. ജീവമണ്ഡലത്തില്‍  വിഷം കലരുമ്പോള്‍ ആദ്യമേ അവര്‍ തീരും. ആസന്നമായ സര്‍വ്വനാശത്തിന്റെ ഒന്നാം അപായമണി പതിയെ മുഴക്കി അവര്‍ രംഗം വിടും. ബൈക്കില്‍ കുതിക്കുമ്പോള്‍ കുറുകെ

ഇഴയുന്ന ഒരു ആമയെ കണ്ടു ശരവേഗം കുറച്ച് വണ്ടി നിര്‍ത്തി അതിനെ താങ്ങി അപ്പുറത്തെ കാവിലെ കുളത്തിലേക്ക് എറിഞ്ഞപ്പോള്‍ ഒരു പ്രായശ്ചിത്തം എന്നെ ഉദ്ദേശിച്ചുള്ളൂ.  അതിവേഗപാതകളുടെ അരികുകളില്‍ കാല്‍നടക്കാരുടെ അതിര്‍വരയെ തൊട്ടു നായ്ക്കള്‍ ചതഞ്ഞരഞ്ഞു കിടക്കുമ്പോള്‍ മനസ്സ് അറിയാതെ മന്ത്രിക്കുന്നു:വേഗം കുറഞ്ഞവരും വലിപ്പം കുറഞ്ഞവരും സൂക്ഷിക്കണേ!!

ഓര്‍ത്ത് പോയത് കൊണ്ട് ഏറ്റുപറയുന്നു.

ആമസോണ്‍ എരിയുമ്പോള്‍, സഹസ്രാബ്ദങ്ങളുടെ അതിജീവനകലകള്‍ തീതിന്നുമ്പോള്‍, ഓണ്‍ലൈന്‍ ട്രെന്‍ഡ് ആയി ഞാനും അത് അറിയുന്നു, പോസ്റ്റുകള്‍ വിതറുന്നു, ഓണ്‍ലൈന്‍ കുറിപ്പുകളില്‍ കണ്ണീര്‍ ചാലിക്കുന്നു.എല്ലാം

ഉണങ്ങും, എല്ലാം തണുക്കും.പച്ച കത്തിയ ഉടലുകള്‍ കരികത്തി കിടക്കും. അവയെ നമ്മള്‍ മണ്ണിനു അഹാരമാക്കും. ആ മണ്ണില്‍ മേലാപ്പുകള്‍ പണിത് ഓര്‍മ്മകളെയും അടക്കും.
യവനകഥകളില്‍ ആമസോണ്‍ ഒരു പെണ്പട ആണ്. സമരവീര്യത്തിന്റെയും പ്രതിരോധത്തിന്റെയും പെണ്മാനം.അതിജീവനത്തിനായി സ്തനങ്ങള്‍ മുറിച്ചെറിഞ്ഞവര്‍.
അധിനിവേശ ചരിതങ്ങളില്‍ അത് സുവര്‍ണ്ണഭൂമിയാണ്‌, കുഞ്ഞുങ്ങളെ വെള്ളചാട്ടങ്ങളില്‍ എറിഞ്ഞു കൊല്ലുന്ന അമ്മമാരുടെ നാടാണ്(പറങ്കിപ്പടകളില്‍ നിന്ന് കുഞ്ഞുങ്ങളെങ്കിലും രക്ഷപെടട്ടെ എന്ന് കരുതി അവര്‍ അത്

ചെയ്തതാണെന്ന് സൌകര്യപൂര്‍വ്വം മറക്കാമല്ലേ!!) അധികം തണുത്തുറഞ്ഞു വീശല്ലേ എന്ന് വടക്കന്‍ കാറ്റിനോട് യാചിച്ചിരുന്ന അവര്‍ക്ക് വസൂരി തീണ്ടിയ പുതപ്പുകള്‍ സമ്മാനിച്ചു കുലം മുടിച്ച കാര്യവും കുറിക്കെന്ടല്ലേ?!!
മെക്സിക്കോയിലെ യൂക്കാട്ടാന്‍ പ്രവിശ്യയില്‍ പതിച്ച ഒരു ഉല്‍ക്കയാണ് ജൂറാസിക്ക് സങ്കല്പങ്ങളിലെ ഉരഗപ്പെരുന്കാലത്തിനു അകാലവിരാമം ഇട്ടതെങ്കില്‍ ആമസോണ്‍ കാട്ടുതീ ആയിരിക്കും നമ്മുടെ അസുരപ്പെരുങ്കാലത്തിന്റെ

പതനം കുറിക്കുക. ഒരു ചെമന്ന ഇന്ത്യന്റെ പ്രതികാരം. അപ്പോകാലിപ്റ്റോ.

2018 നവംബർ 8, വ്യാഴാഴ്‌ച

മാരീചം

ഹിരണ്യഹിരണങ്ങൾ;
മായക്കൊടുങ്കാട്,‌ എങ്കിലും
പൊന്നണിയാത്തൊരിളമാൻ
നേരായ്‌ കരഞ്ഞതു ഞാൻ കേട്ടതാം; 
അറിയില്ല,
മരീചികയിൽ കണ്ണീർ പോലും
അടരും നേരിൻ പടലമാം.

2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

ഗ്രന്ഥദഹനം

ഞാനിന്നലെ പകലാകെ
ഒരു പുസ്തകക്കൂന തീയിട്ടു.
ചിതലോടി, താള് പൊടിഞ്ഞ
അറിയാമൊഴി കോറിയ
ഒരു പുസ്തകക്കൂന തീയിട്ടു.
കാലം സ്മൃതിചെപ്പിലടച്ച
പോയനാളിന്‍ പെരുമയാം
മതിപ്രയാണ വീഥികള്‍
തീപാഞ്ഞ വഴികളില്‍
കനല്‍ വീണടഞ്ഞു.
ഗ്രന്ഥമൊന്ന് നൂറു താളായ്
പിരിഞ്ഞ് തീയോടിടഞ്ഞു,
അരിക് ചുരുണ്ട്
തീവായെ തടുത്തു.
ഞാനപ്പോള്‍ ഒരു
പടപ്പെരുമാളെയോര്‍മ്മിച്ചു;
കണ്ണിലും കയ്യിലും
നാശത്തീ പാറുന്ന,
ചിതകളില്‍ ജീവനെരിക്കുന്ന
പടപ്പെരുമാള്‍.
പകലകന്നപ്പോള്‍,
ഗ്രന്ഥച്ചിതയുതിര്‍ത്ത
കനല്‍ത്താളുകള്‍
അസംഖ്യം കനല്‍പ്പറവകള്‍
കൊത്തിപ്പറന്നെന്‍റെ
സ്വപ്നമണ്ഡലം നിറച്ചു.
മരണമില്ലാത്തയക്ഷരികള്‍
മരണമുള്ളെന്‍റെ ചെയ്തിയും
പടപ്പുറപ്പാടും കുറിക്കും;
മരിച്ചാലുമൊടുങ്ങാത്ത
വികലസ്മൃതിയായ്.






2015 ജൂലൈ 20, തിങ്കളാഴ്‌ച

മഴചിഹ്നങ്ങള്‍

നനഞ്ഞു കുതിര്‍ന്ന
വീട് വെയിലേറ്റു-
ണങ്ങാത്ത തുണിപോല്‍
മുഴിഞ്ഞുനാറി.
ഉമ്മറത്തടുക്കുകള്‍
വെള്ളം കുടിച്ചു
വീര്‍ത്തുവഴുക്കി.
എത്ര തുടച്ചിട്ടും
ബാക്കിയായ കാല്‍മണ്ണ്‍
കോലായില്‍നിന്നകത്തേക്ക്
കോലംകോറിക്കേറി
അകം വിടാന്‍ മടിച്ച്
മഴപ്പിടിവെട്ടിച്ചു നിന്നു.
ഒരുകുടയൊരുകൂര-
യെത്രമഴകളകറ്റും.
പുറമേ മഴ തല്ലിത്തീര്‍ത്ത
പുല്ലും പൂവും തരുവും
ഇളകിയൊലിച്ച മണ്ണും
എനിക്ക് മഴക്കെടുതിയാം;
ഇത്രനാളൊതുക്കിവച്ച
മഴനൃത്തമാടിയവ
അരങ്ങൊഴിഞ്ഞതാകാം
എന്നാണ് ഇപ്പോള്‍
ഞാന്‍ ചിന്തിക്കുന്നത്.
അല്ലെങ്കില്‍, മേലില്‍
മഴയെ വെറുത്തെങ്കില്‍,
പുല്ലും പൂവും തരുവും
മണ്ണും വീണ്ടും
താരുണ്യം പോകുമോ?

2015 ജൂലൈ 14, ചൊവ്വാഴ്ച

നേരനുഭവം

എന്റെ തീന്മേശയില്‍
നാലുനേരമൂണ്
നാലുണ്ട് കറികള്‍
നാലാണ് പഴങ്ങള്‍
ഞാന്‍ രാജാവെന്ന്
നിനച്ചു പോയതില്‍
തെറ്റില്ല. അല്ലേ!! 

2015 ജൂലൈ 9, വ്യാഴാഴ്‌ച

രാത്രിജോലി(Night Shift by Shu Li Zhu)

റെയില്‍ വഴി പോയി
നഗരം എന്ന് വിളിക്ക-
പ്പെടുന്നിടത്ത് ഞങ്ങളെത്തി.
ചെറുപ്പവും കായത്തുടിപ്പും
വില്‍ക്കാന്‍ വച്ചു;
ഇനി വില്‍ക്കാനൊന്നുമില്ല.
ബാക്കിയായതിതത്രയും:
കുത്തിക്കയറുന്ന ചുമ,
ആരുമെടുക്കാത്ത എല്ലിന്‍കൂട്;
ഉറക്കം കെട്ടവര്‍,
നടുരാത്രി;
ഏവരും കൂര്‍ക്കംവലിച്ചുറങ്ങുന്നു.
ഞങ്ങളില്‍ ഒരു ജോടി
പച്ചമുറിവ് വായ്‌തുറന്നിരിപ്പൂ,
ഇരുണ്ടൊരു ജോടി മിഴികളും.
പറയൂ,
വെളിച്ചമെന്നെങ്കിലും വരുമോ?

libcomm.org

2015 മേയ് 29, വെള്ളിയാഴ്‌ച

പൊതുവിജ്ഞാനം ഉണ്ടാകുന്നതിനും മുന്‍പ്‌

ധ്രുവദേശങ്ങളില്‍
ചിത്രശലഭങ്ങളിലെന്നു
പറഞ്ഞത്‌
ഡോക്ടറുടെ മുറിയിലെ
മേശക്കലണ്ടര്‍.
പൂമ്പാറ്റകള്‍ പറക്കാതായ
മഞ്ഞിന്‍ കണ്ണുമായ്
ഞാനത് വായിച്ചു.
പൊതുവിജ്ഞാനമാണ്,
ഉപകാരപ്പെട്ടേക്കും-
മഞ്ഞുരുകി വര്‍ണ്ണംവിതറി
വസന്തമുണര്‍ന്നു
തെളിവാനം നിവരുന്നൊരു
കാലത്ത്‌, ഒരു പക്ഷെ.
അന്ന് ഞാന്‍ ചിത്ര-
ശലഭങ്ങളിലാത്ത
ധ്രുവദേശങ്ങളെ
കളിയാക്കി ചിരിക്കും.
അതല്ല, ഇനി എന്‍റെയുള്ളിലെ
ഹിമവാതങ്ങള്‍ കനപ്പെടാന്‍
തുനിഞ്ഞാല്‍, ഉറഞ്ഞുപോയ
ഹിമമണികളില്‍
പതിഞ്ഞുറങ്ങും
പൂമ്പാറ്റകളെ നോക്കി
ഞാന്‍ പറയും:
"ധ്രുവങ്ങളില്‍
പൂമ്പാറ്റകളുണ്ടായിരുന്നു."

2015 മേയ് 16, ശനിയാഴ്‌ച

നെറികെട്ട പാട്ട് (Shu Li Zhu ,by)

ചന്ദ്രനോളമിരുമ്പ് ഞാന്‍
വിഴുങ്ങിയെന്നിട്ടും, ഞാന്‍
ഒരാണി വിഴുങ്ങിയെന്നെ-
യവര്‍ പറയൂ.
തൊഴില്‍ശാലയഴുക്ക് വിഴുങ്ങി,
തൊഴിലില്ലായ്മക്കുറികളും,
തിക്കും തിരക്കും നിരാസവും,
നടപ്പാലവും തുരുമ്പിച്ച
ജീവനും വിഴുങ്ങി ,
ഇനി വിഴുങ്ങാന്‍ മേലാതെ.
വിഴുങ്ങിയതൊക്കെ തൊണ്ട
തിക്കി പുറത്തുവന്നു
ജനിഭൂമികയില്‍
ഒരു നെറികെട്ട പാട്ടായ്‌
ചൊരിയുന്നു.

libcom.org

2015 മേയ് 11, തിങ്കളാഴ്‌ച

ഞാനാം അക്ഷരം

അ...ആ... ചൊല്ലി
നിര്‍ത്തി അം...അഃ...യില്‍
അക്ഷരമാലിക
വാടാതെ വിടരും
വീണ്ടും അന്താക്ഷരേ;
വാക്ക്‌ അടയാതെ തുറന്ന
 പുതുവഴി അം...അഃ...യില്‍;
ഞാനൊരിക്കലുണര്‍ന്ന്
തുടര്‍ന്നുമുണരുന്നെന്‍
അഛനില്‍ എന്‍ അമ്മയില്‍.

2015 മേയ് 6, ബുധനാഴ്‌ച

നദി, തീരം (River, Shore by Shu Li Zhu)


വഴിയോരം ഞാന്‍
വഴി പാര്‍ത്തു നിന്നു.
കാല്‍നടക്കാര്‍, വണ്ടികള്‍,
 വരുന്നേവരും പോകുന്നു.
ഞാനൊരു മരച്ചോട്ടില്‍,
മേലെയൊരു 
വണ്ടിക്കടവിന്‍ കുറി.
കാണുന്നൊരു നീരോട്ടം
വന്നതും പോവതും,
നിണവും നിനവും 
നിര്‍ഗ്ഗമിച്ചും ഗമിച്ചും;
ഇതെല്ലാം വരുവതും
പോവതും കണ്ടു ഞാന്‍
വഴിയോരം നില്‍പ്പൂ.
വഴി നടന്നോരും കാണുന്നു
എന്റെ വരവും പോക്കും.
അവര്‍ നദിയിലും
 ഞാന്‍ തീരത്തും;
അവര്‍ നഗ്നതനു
കുഴഞ്ഞു നീന്തു-
ന്നാവും വേഗത്തില്‍:
ചുറ്റും വ്യാധി പോലീക്കാഴ്ച.
ഒരു വേള ഞാന്‍ കുഴങ്ങി:
ഞാനും നദിയിലിറങ്ങട്ടെ?
അവരോത്തു നീന്തി-
ക്കുഴയുവാന്‍, നോവ്‌ കടിച്ചിറക്കാന്‍.
മലകടന്നു സൂര്യന്‍ മറഞ്ഞിട്ടും
ഞാനിനിയും തീരുമാനിച്ചതില്ല.



2015 ഏപ്രിൽ 1, ബുധനാഴ്‌ച

വൈകി വന്ന മനതാപം (Late Repentance by Shu Li Zhu)

എന്നും വൈകിട്ട്
ഫാസ്റ്റ്‌ഫുഡ്‌ കഴിച്ചു
തന്നെത്താന്‍ മൂടിനൊരു
തട്ടും കൊടുത്തെഴുന്നേല്‍ക്കുന്ന
പതിവുണ്ടെനിക്ക്.
ഇന്നത്‌ ചെയ്യാന്‍ തുനിഞ്ഞതും
ഈ രംഗം പലയാണ്ട്
പിന്നിലെന്‍ വീട്ടില്‍ 
കണ്ടതായോര്‍ത്തു.
മൂന്ന് പുത്രരോടൊത്തു-
ണ്ണുന്നോരപ്പന്‍ 
അവരെ മൂട് തട്ടി
എണീച്ചു വിടുന്നു.
ബാക്കിയൊരു തീന്‍മേശ,
ഉണ്ടതിന്‍ ബാക്കി 
പൊട്ടും പൊടിയും:
അമ്മയൊറ്റയ്ക്ക്
തൂത്തുവെടിപ്പാക്കാന്‍.


www.libcom.org

2015 മാർച്ച് 17, ചൊവ്വാഴ്ച

മോസാസോറസ്*


കുട്ടിക്കാലത്തൊരു കമ്പം
ജുറാസിക്‌ ജീവിതമറിയാന്‍;
പ്രാഗ്-വനങ്ങളില്‍ വാനങ്ങളില്‍
നദികളില്‍ പുളിനങ്ങളില്‍
പുളഞ്ഞു തുടിക്കുന്ന
ഉരഗപ്പെരുങ്കാലം.
അന്യം നിന്ന് പോകാതെ
ചിലവയെന്‍റെ സ്വപ്നഭൂമി,
വാനം,നീര്‍ത്തടം കയ്യേറി.
വീട്ടിലെ കൊച്ചുകുളത്തില്‍
പോലും കുളിക്കനെനിക്ക് 
ഭയമായ്‌, ഊതിപെരുക്കിയ
ജലജന്തുക്കളെ ഭയമായ്‌.
സജലമാം നിന്‍ മിഴി 
കാണുമ്പോള്‍ ഒരു നീര്‍പ്പുറ-
മാണെന്‍ ഓര്‍മ്മയില്‍.
അതിന്‍ കീഴില്‍ ഇര-
പാര്‍ത്തുറങ്ങുന്ന ജലജന്തുക്കളെ
ഞാന്‍ ഭയക്കുന്നു; ഞാന്‍ പറഞ്ഞല്ലോ,
ചെറുപ്രായം തൊട്ടേ അങ്ങനെയെന്ന്‍.
നിന്റെ കണ്ണീര്‍ തുടയ്ക്കാത്ത
എന്റെ വിരലെണ്ണി നീ പകച്ചു നില്‍ക്കയാല്‍
ഒരു ക്ഷമ ഞാന്‍ ചോദിക്കുന്നു,
ഭയമാണെനിക്ക് ഭയം.



*മോസാസോറസ്




2015 മാർച്ച് 12, വ്യാഴാഴ്‌ച

വാഴ്വ് മൂടിയ ഹൃദയം (Heart Buried By Life by Shu Li Zhu)

ഇപ്പോഴും സഹിക്കാനാകുന്നുണ്ടോ?
കണ്‍പോള മലപോല്‍ കനത്ത്‌
അവന്റെ തല,യിരവില്‍
ഒന്ന് പൊങ്ങി നോക്കി.
മിഴിനീര്‍ കുതിര്‍ത്ത താരാംശു
കീഴേയ്ക്കിരച്ചിറങ്ങി.
ഓരോ കാറ്റിലുമുലയുന്ന
ശുഷ്ക്കമുടല്‍,
യൌവനത്തിര കെറുവിച്ചിറങ്ങുന്നു.
ശേഷമൊരു ഹിമവാതം, ഘോരക്ഷോഭം,
കനവില്‍ നുണഞ്ഞ തീനാളം
തണുത്ത മഞ്ഞുപോല്‍.
ഉരച്ചുരിഞ്ഞ തൊലിച്ചീന്ത്‌
പഞ്ഞികെട്ടിയ മെത്തയായ്‌.
കാലപ്പെരുങ്കാറ്റില്‍ല്‍ ചിതറിപ്പറന്ന
ആരൂഢബോധ്യങ്ങള്‍;
ദിശയേശാതെ, കടലാഴം വെല്ലുന്ന-
യാഴത്തില്‍ വാഴ്വ് വന്നു മൂടി-
യവന്റെ നെഞ്ചകം.


www.libcom.org

2015 മാർച്ച് 3, ചൊവ്വാഴ്ച

പാടലം (Pink by Shu Li Zhu)

നാളേറെയായ് ഞാന്‍ കാണ്മൂ
ഒരു ഖബര്‍, ആ നഗരത്തിലൊരു
ഗ്രാമത്തില്‍;
പാടലമതിന്‍ സ്മരണശില.
പാടലമാം പുല്‍പ്പുറം
പാടലമാണരുവിയും,
പഞ്ഞിക്കെട്ടുമേഘവും.
എനിക്കിളംചോപ്പ് ദീനം വന്നി-
ട്ടിളംചോപ്പാം മഞ്ചയടിയും;
അതിന്‍റെ അടപ്പ്‌
പതിയെ പതിയുമ്പോള്‍
പാടലസൂര്യനില്‍
കണ്‍മുനയാഴ്ത്തി ഞാന്‍
പാടലമൊരു നടുനാള്‍-
വാനം കാണും;
മൂകമായ്‌ തേങ്ങി
ഇളംചോപ്പാം
രണ്ടുചാല്‍ കണ്ണീരൊഴുക്കും.


Translation of  Pink, by  Shu Lizhu,

china.libcom.org

2015 ജനുവരി 20, ചൊവ്വാഴ്ച

എന്‍റെ നിണമൊഴികള്‍ (ഷൂ ലീ ഴൂ)

2014 സെപ്തംബര്‍ 30... ഷൂ ലീ ഴൂ എന്ന 24-കാരനായ യുവാവ്‌ ചൈനയിലെ ഷെന്‍സെന്‍ എന്ന സ്ഥലത്തെ ഫോക്സ് കോണ്‍ ഇലക്ട്രോണിക് നിര്‍മ്മാണശാലയില്‍>> താഴേയ്ക്ക് ചാടി മരിച്ചു. ദാരിദ്ര്യവും, അമിത ജോലിയും, അധികാരി വര്‍ഗത്തിന്റെ നിസ്സംഗതയും സമാസമം ചേര്‍ന്ന മരണകാരണം. ആളുകള്‍ തിക്കും തിരക്കും ഉണ്ടാക്കി മേടിക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ ഉല്‍പാദിപ്പിക്കുന്നത് അവിടെയാണ്. ഇത് വായിക്കുന്ന ആരെങ്കിലും ഐ ഫോണുകള്‍ ഉപയോഗിന്നെന്കില്‍ ഒന്ന് മണുത്ത്‌ നോക്ക്‌: ചിലപ്പോള്‍ ഉണങ്ങിയ ചോരയുടെ മണം കിട്ടിയേക്കും. തിന്നാന്‍ ആളുണ്ടെങ്കില്‍ പിന്നെ കൊന്നു തരാനാണോ ആളില്ലാത്തത്? അദ്ദേഹത്ത്തിന്‍റെ കുറിപ്പ് പുസ്തകങ്ങളില്‍ ജീവിതഗന്ധിയായ നിരവധി കവിതകളും കുറിമാനങ്ങളും കണ്ടെത്തി പ്രസിദ്ധീകരിച്ച http://libcom.org എന്ന ഇടതുപക്ഷ/ബഹുജനപക്ഷ ചിന്താനിധികുംഭത്തെ  അഭിമാനത്തോടെ ഓര്‍ക്കുന്നു, നന്ദിയോടെയും. ഈ ഇന്റര്‍നെറ്റ്‌ സ്ഥലി സന്ദര്‍ശിക്കാന്‍ മറക്കല്ലേ.
http://libcom.org/blog/xulizhi-foxconn-suicide-poetry


പരിഭാഷ: I SPEAK OF BLOOD




എന്‍റെ വാക്കില്‍ ചോരയുണ്ട്,
അതില്ലാതെ വയ്യ.
പൂവാടുമിളങ്കാറ്റും
മഞ്ഞിന്‍ചെപ്പിലെയമ്പിളിയും:
എനിക്കിഷ്ടമാണ് അവയെ-
ക്കുറിച്ച് പറയാനേറെ;
പെരുമാള്‍ക്കഥകളും
വീഞ്ഞിറ്റും കവനകേളിയും-
ഇഷ്ടമാണേറെ ചൊല്ലുവാന്‍.
എങ്കിലും നിജബോധങ്ങള്‍
നിണഗീതിയല്ലാതെ മറ്റൊന്നു-
ന്റെ നാവില്‍ ചാര്‍ത്തീല്ല.
രക്തം, തീപ്പെട്ടിച്ചാളയില്‍
ഇറുകിക്കഴിഞ്ഞ്
സൂര്യാംശു തഴുകാത്ത
തൊഴിലാളും പെണ്ണും
കുമിഞ്ഞിറങ്ങുന്ന
വാടകക്കൂട്ടിലെ രക്തം.
ദൂരെ ദൂരേക്ക്‌ കെട്ടിച്ചയച്ച
ഗതിയറ്റലയും സ്ത്രീകള്‍,
തട്ടുകടയില്‍ നാടന്‍ കൊതി
വില്‍ക്കും സിഹ്വാന്‍ പയ്യര്‍,
ഹെനാനിലെ കിഴവിത്തള്ളകള്‍
വില്‍ക്കാന്‍ നിരത്തിയ വഴികള്‍;
പിന്നെ ഞാന്‍ പകലാകെ
ജീവിതമെത്തിപ്പിടിക്കാനോടി-
ത്തളര്‍ന്നീ രാത്രിയില്‍
കവിതയ്കായ്‌ കണ്‍പാര്‍ത്തിരിപ്പൂ.
ഞാനിവരെക്കുറിച്ചാണ് പറയുന്നത്,
ഞങ്ങളെക്കുറിച്ച്.
വാഴ്വിന്‍ ചെളിപ്പരപ്പില്‍
വലയുന്ന ഞങ്ങളുറുമ്പുകള്‍.
തൊഴിലിടപ്പാതയിലുടനീളം
പതിഞ്ഞുണങ്ങും ചോരമൊട്ട്,
പോലീസ് പടയോടിച്ചിട്ടടിച്ചും,
യന്ത്രം ചതച്ചതും, ചോര.
ഉറക്കക്കേടും വ്യാധിയും 
തൊഴില്‍ച്ചേതവും ആത്മവധവും
വാക്കിന്‍ പൊട്ടിത്തെറികളും
വകഞ്ഞുമാറ്റി ഞാന്‍,
പവിഴനദിപ്പൊഴിയില്‍*
പണിയിടയാജ്ഞയാം
കൊലവാള്‍ പിളര്‍ത്തിയ
ദേശനാഭിയില്‍ നിന്ന് ഞാന്‍
ഇതെല്ലാം നിന്നോടു പറയുന്നു,
നാവടഞ്ഞുപോകുന്നെന്‍-
നാവു വിണ്ടുപോകിലും.
മൌനം, ഈ യുഗത്തിന്‍
മൌനം ചിന്തിയെറിയാന്‍,
നിണഗാഥ ചൊല്ലുവാന്‍, പിന്നെ
വാനം പൊളിഞ്ഞു  വീണതും.
എന്‍റെ നിണമൊഴികള്‍,
വായാകെ ചോപ്പ്.



*Pearl River Delta, booming economic zone in China

2015 ജനുവരി 16, വെള്ളിയാഴ്‌ച

വായാടിപ്പട്ടിക

ക്ലാസ്സ്‌ലീഡറെടുത്ത
വായാടിപ്പട്ടികയില്‍
സ്വരങ്ങളെല്ലാം
കുറിച്ചിരുന്നു,
സ്വരസ്ഥാനങ്ങളും:
പേരെല്ലാം മുഴുവനായ്‌
ജാതതാതകുലനാമമാകെ.
പട്ടിക നിവരുന്നു, ചൂരലും,
പേരൊഴുകുന്നു ,
ചറപറ ചൂരലാടി.
ഞാനും എന്റെ ജനിതാക്കളും
കുലമാകെയും
അടിയില്‍ പുളയുന്നു.
പേര് തൊട്ടാല്‍
ആള്‍ക്ക് നോവുമെന്നു
കുട്ടികള്‍ നാം
അന്ന് പഠിച്ചു;
നോവിക്കേണ്ടപ്പോഴൊക്കെ
പേര് നീട്ടിവിളിക്കാനും.
പിന്നെ നാം വളര്‍ന്നപ്പോള്‍
വ്യവഹാരച്ചീട്ടിലാണ്
മുഴുപ്പേര്‍ കണ്ടത്‌,
ചെല്ലപ്പേരോ വിളിപ്പേരോ
അപ്പീലില്ലാവിധം
തള്ളിപ്പോയതും.

പക്ഷെ എനിക്കൊന്നു പറയാനുണ്ട്:
നിന്‍റെ പുന്നാരച്ചിരിയില്‍
എന്റെ പേര് ലോപിക്കുമ്പോള്‍
നിന്‍റെ വിഷം തീണ്ടി പിന്നൊ-
രിക്കല്‍ ഞാന്‍ മരിക്കുമെന്ന്
ഭയമുണ്ട് തെല്ല്.
അതിലും ഭേദം
വ്യവഹാരം കഴിഞ്ഞ്
കോടതി പൂട്ടി
വിധിയാള്‍ നല്‍കുന്ന
ഒരു തൂക്കുകയററ്റമാം-
മുഴുവന്‍ പേര്‍ ചൊല്ലി
എന്നെ മാത്രം
വിളിച്ച് തന്നത്.

2015 ജനുവരി 5, തിങ്കളാഴ്‌ച

വിവേക്‌ എക്സ്പ്രസ്‌*


തെക്കേത്തലയിലെ കന്യാമുനമ്പും
തൊട്ട് തമിഴൂരും
കേരളവും പിന്നെയും തമിഴൂരും
അന്ധ്രയുമിപ്പോപ്പിന്നെ തെലുങ്കാനയും
ഉത്ക്കലനാട്, വംഗദേശം
കടന്നാസ്സാമിന്‍ സമതലം
പിന്നിട്ട് മലനാട് കേറാന്‍
സപ്തസോദരിമാരുടെ^
പച്ചക്കൈ തൊടുമ്പോള്‍;
കണ്ണെത്താ ദൂരത്തൊ-
ളിയായ്‌ ഹിമവന്‍മല മിന്നി;
കണ്‍പാച്ചിലില്‍ ഇക്കണ്ട
നാടും നഗരവും മാഞ്ഞു;
നമ്മള്‍ ബംഗാളികളെ-
ന്നൊറ്റപ്പേരില്‍ കുറിച്ചവര്‍
പലനാടും പല മൊഴിയും
പല താളവും പല തുടിയും
പാട്ടുമായിറങ്ങി പോയ്.
തെന്നിന്ത്യയാകെ  മദിരാസായ്
ചുരുക്കിയതിന് അങ്ങനെ
പേരിനു പേരെന്ന്
നാം പക വീട്ടി
പഴയ കൊളോണിയല്‍-
ക്കണ്ണിലെ പുത്തന്‍ കണ്ണട:
മദ്രാസും ബംഗാളും-
ഗമ ചോര്‍ന്നില്ലയൊട്ടും.

കന്യാമുനമ്പിലെ
മൂന്നാഴിച്ചെപ്പിലെ
ചുടുസൂര്യഗോളം തൊട്ട്
ഹിമവാന്റെ ജടയില്‍
മുന്നമേ മുത്തുന്ന പുലരി-
പ്പൊന്നൊളി കാണാന്‍
കുതിക്കയായ്‌ എത്ര
കാതം കഴിഞ്ഞിട്ടുമീ
വിവേക്‌ എക്സ്പ്രസ്.


*കന്യാകുമാരി-ദിബ്രുഗഢ്(ആസ്സാം) എക്സ്പ്രസ്, ഏകദേശം 4000 കിലോമീറ്റര്‍ നീളമുള്ള റയില്‍ വഴി. ഭാരതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയിലോട്ടം എന്ന് ഗണിക്കാം...വിവേകം, വിവേകാനന്ദം, ഹാ! എന്താ ഒരു ആനന്ദം. कन्याकुमारी से होकर डिब्रूगढ़ तक जानेवाले ट्रेयिन नम्बर____ विवेक एक्सप्रस धोटी ही धेर में....

^ഭാരത്തത്തിന്റെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ അങ്ങനെയും അറിയപ്പെടുന്നല്ലോ.





2014 ഡിസംബർ 26, വെള്ളിയാഴ്‌ച

നിര്‍മ്മമ ബുജികള്‍


<സ്വതന്ത്ര പരിഭാഷ>

അന്ന്‍
എന്‍ നാട്ടിലെ
നിര്‍മ്മമ ബുജികളെ
തീരെ സാദാ നരര്‍
ചോദ്യം ചെയ്യും.

ദേശം മെല്ലെ
ചത്തടിഞ്ഞപ്പോള്‍
അവരെന്ത്‌ ചെയ്തെന്നു
ചോദിക്കും.

പുറയാടയെക്കുറിച്ചോ
ഉച്ചയുണ്ടിട്ട്
നീണ്ടുറക്കത്തെക്കുറിച്ചോ
അവരോട് ചോദിക്കില്ല
ശൂന്യതാസങ്കല്‍പത്തെ
കുറിക്കുന്നയവരുടെ
മച്ചിവാദങ്ങള്‍ ആരുമെതിര്‍ക്കില്ല
ഉച്ചസ്ഥായിയാം
അവരുടെ വിദ്യാധനത്തെയും.

യവനേതിഹാസങ്ങളില്‍
അവരുടെ ഗ്രാഹ്യമളക്കില്ല;
അവരിലൊരാള്‍ ഭീരുവിന്‍
മൃതി വരിക്കുമ്പോള്‍
അവരണിയുന്നയാത്മനിന്ദയും
വിലപ്പെടാ.

തികഞ്ഞ നുണ
നിഴല്‍ വീഴ്ത്തുമവരുടെ
മൂഢന്യായങ്ങള്‍
ചെവിക്കൊള്ളാതെ-
യന്ന്‍
സാദാ മനുഷ്യര്‍ വരും.

നിര്‍മ്മമ ബുജികള്‍
ബുക്കിലോ കവിതയിലോ
കുറിക്കാത്ത അവര്‍ വരും;
അവര്‍, ദിനവും
പാലും അപ്പവും
തീനും മുട്ടയും
മുടങ്ങാതണച്ചവര്‍;
വണ്ടിയുരുട്ടിയും
പട്ടിയെ കുളിപ്പിച്ചും
പൂങ്കാവൊരുക്കിയും
പണിയെടുത്തവര്‍;
അവര്‍ ചോദിക്കും:
"നിസ്വര്‍ വലഞ്ഞപ്പോള്‍
ദുരിതപ്പേമഴ കൊണ്ടപ്പോള്‍
നേര്‍മ്മയുമുയിരും 
അവരില്‍നിന്നു
വെന്തൊലിച്ചപ്പോള്‍
നിങ്ങളെന്തു ചെയ്തു?"

എന്റെ നറുനാടിന്‍
ബുജികളെ നിര്‍മ്മമരേ,
നിങ്ങള്‍ക്കുത്തരം മുട്ടും.
മൌനമാം കഴുകന്‍
നിങ്ങളുടെ കുടല്‍ പറിക്കും.
നിങ്ങളുടെ ദൈന്യം
അന്തരാളത്തില്‍ കൊത്തും.
ലജ്ജയില്‍ നിങ്ങളുടെ
സ്വരം മരിച്ചടിയും.


Courtesy: English Translation  of Intelectuales apoliticos, a poem by Otto Rene Castillo

2014 ഡിസംബർ 17, ബുധനാഴ്‌ച

ഉണക്കപ്പൊന്ന്‍


ഇന്ന് ഞാന്‍  പൂവനി-
പ്പാതേ നടന്നതില്‍
കാല്‍ക്കീഴമര്‍ന്നൊരു
കുല കുരുമുളക്.
മുറ്റിയടര്‍ന്നതും,
മുറ്റാതടര്‍ന്നതും,
വിരല്‍ത്തോതില്‍
പല മരീചമാല.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.
മണ്‍സൂണ്‍ കുളിപ്പിച്ച
കൊടുംമഴക്കാടുകള്‍,
കാവലിഴയുന്നതായിരം
നാഗങ്ങള്‍, എരിച്ചും
പുകച്ചും തുരത്തി,
തുടുത്ത കുരുക്കള്‍
ഉണങ്ങുന്ന പുകയില്‍
കറുത്തപൊന്നിന്നൊരുക്കം.
അതിപുരാനാള്‍ തൊട്ട്
ഊണിന്നുറകൂട്ടിയും
മരുന്നുമായ്‌ കറുംപൊന്ന്.
മലയും മലബാറുമിറങ്ങി
നറുവിളചാക്കില്‍ കപ്പലേറി
പടിഞ്ഞാറടുക്കുന്ന കാറ്റല
കോര്‍ത്ത് പോയി.
വാണിയക്കാലങ്ങള്‍
മേലായ്മക്കോലങ്ങള്‍
തന്ത്രക്കരാറുകള്‍
കൊതിക്കരാളങ്ങള്‍.
പലദേശം പല ചന്ത
കറുത്ത പൊന്നിന്‍ ചാക്ക്
കനത്ത പണചാക്ക്.
കിഴിയില്‍ മുളക് റാത്ത-
ലൊന്നു വച്ച് പകരം
അടിമക്കടേന്നൊരടിമ.
നിത്യനഗരത്തിന്‍
കറുംപൊന്‍ശേഖരം,
ബര്‍ബരപ്പടകേറ്റം
ഗോത്തും ഹൂണരുമവരുടെ
കടുംതടയും തീയാഴിയും;
ചൊരിഞ്ഞു പെരുക്കിയ
മുളകിന്‍ കൂനയില്‍
തുറയും പുരമോക്ഷം.
ഇരുണ്ടയുഗം,
മദ്ധ്യഭൂക്കടല്‍
മതപ്പോരുകള്‍
വാണിഭനെടുമയ്‌ക്കൊരു
അറബിച്ചാണ്‍.
പോര്‍മുനയും ക്രൂശും
വിളകോരിയും പേറി
നാവിക സായ്‌വുകള്‍;
ഫ്രാങ്കിയും ലന്തനും,
തമ്മില്‍ പുക്കാറും;
ഞെരിയുന്ന നാട്ടകം.
കടല്‍ച്ചാലും കരച്ചാലും.
ഭൂതലരേഖകള്‍
മായ്‌ച്ചെഴുതുന്നു.
കരകരത്തൊണ്ടയില്‍
എറിയുമ്പോഴും
പെപ്പര്‍ ബീഫില്‍
എരിയുമ്പോഴും
നാമറിയാത്തൊരു,
(താങ്ങുവില വേണ്ടാത്ത)
നാളാഗമം കറുംപൊന്നിനുണ്ട്.
പൂര്‍വ്വയുഗങ്ങളെക്കുറി-
ച്ചൊരു മരീചമാനം.
കഴിക്കുന്നതോക്കെയും നാമാകുന്നു
നാമോ ലോകവും.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.