പേജുകള്‍‌

shu lizhu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
shu lizhu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ജൂലൈ 9, വ്യാഴാഴ്‌ച

രാത്രിജോലി(Night Shift by Shu Li Zhu)

റെയില്‍ വഴി പോയി
നഗരം എന്ന് വിളിക്ക-
പ്പെടുന്നിടത്ത് ഞങ്ങളെത്തി.
ചെറുപ്പവും കായത്തുടിപ്പും
വില്‍ക്കാന്‍ വച്ചു;
ഇനി വില്‍ക്കാനൊന്നുമില്ല.
ബാക്കിയായതിതത്രയും:
കുത്തിക്കയറുന്ന ചുമ,
ആരുമെടുക്കാത്ത എല്ലിന്‍കൂട്;
ഉറക്കം കെട്ടവര്‍,
നടുരാത്രി;
ഏവരും കൂര്‍ക്കംവലിച്ചുറങ്ങുന്നു.
ഞങ്ങളില്‍ ഒരു ജോടി
പച്ചമുറിവ് വായ്‌തുറന്നിരിപ്പൂ,
ഇരുണ്ടൊരു ജോടി മിഴികളും.
പറയൂ,
വെളിച്ചമെന്നെങ്കിലും വരുമോ?

libcomm.org

2015 മേയ് 16, ശനിയാഴ്‌ച

നെറികെട്ട പാട്ട് (Shu Li Zhu ,by)

ചന്ദ്രനോളമിരുമ്പ് ഞാന്‍
വിഴുങ്ങിയെന്നിട്ടും, ഞാന്‍
ഒരാണി വിഴുങ്ങിയെന്നെ-
യവര്‍ പറയൂ.
തൊഴില്‍ശാലയഴുക്ക് വിഴുങ്ങി,
തൊഴിലില്ലായ്മക്കുറികളും,
തിക്കും തിരക്കും നിരാസവും,
നടപ്പാലവും തുരുമ്പിച്ച
ജീവനും വിഴുങ്ങി ,
ഇനി വിഴുങ്ങാന്‍ മേലാതെ.
വിഴുങ്ങിയതൊക്കെ തൊണ്ട
തിക്കി പുറത്തുവന്നു
ജനിഭൂമികയില്‍
ഒരു നെറികെട്ട പാട്ടായ്‌
ചൊരിയുന്നു.

libcom.org

2015 മേയ് 6, ബുധനാഴ്‌ച

നദി, തീരം (River, Shore by Shu Li Zhu)


വഴിയോരം ഞാന്‍
വഴി പാര്‍ത്തു നിന്നു.
കാല്‍നടക്കാര്‍, വണ്ടികള്‍,
 വരുന്നേവരും പോകുന്നു.
ഞാനൊരു മരച്ചോട്ടില്‍,
മേലെയൊരു 
വണ്ടിക്കടവിന്‍ കുറി.
കാണുന്നൊരു നീരോട്ടം
വന്നതും പോവതും,
നിണവും നിനവും 
നിര്‍ഗ്ഗമിച്ചും ഗമിച്ചും;
ഇതെല്ലാം വരുവതും
പോവതും കണ്ടു ഞാന്‍
വഴിയോരം നില്‍പ്പൂ.
വഴി നടന്നോരും കാണുന്നു
എന്റെ വരവും പോക്കും.
അവര്‍ നദിയിലും
 ഞാന്‍ തീരത്തും;
അവര്‍ നഗ്നതനു
കുഴഞ്ഞു നീന്തു-
ന്നാവും വേഗത്തില്‍:
ചുറ്റും വ്യാധി പോലീക്കാഴ്ച.
ഒരു വേള ഞാന്‍ കുഴങ്ങി:
ഞാനും നദിയിലിറങ്ങട്ടെ?
അവരോത്തു നീന്തി-
ക്കുഴയുവാന്‍, നോവ്‌ കടിച്ചിറക്കാന്‍.
മലകടന്നു സൂര്യന്‍ മറഞ്ഞിട്ടും
ഞാനിനിയും തീരുമാനിച്ചതില്ല.



2015 ഏപ്രിൽ 1, ബുധനാഴ്‌ച

വൈകി വന്ന മനതാപം (Late Repentance by Shu Li Zhu)

എന്നും വൈകിട്ട്
ഫാസ്റ്റ്‌ഫുഡ്‌ കഴിച്ചു
തന്നെത്താന്‍ മൂടിനൊരു
തട്ടും കൊടുത്തെഴുന്നേല്‍ക്കുന്ന
പതിവുണ്ടെനിക്ക്.
ഇന്നത്‌ ചെയ്യാന്‍ തുനിഞ്ഞതും
ഈ രംഗം പലയാണ്ട്
പിന്നിലെന്‍ വീട്ടില്‍ 
കണ്ടതായോര്‍ത്തു.
മൂന്ന് പുത്രരോടൊത്തു-
ണ്ണുന്നോരപ്പന്‍ 
അവരെ മൂട് തട്ടി
എണീച്ചു വിടുന്നു.
ബാക്കിയൊരു തീന്‍മേശ,
ഉണ്ടതിന്‍ ബാക്കി 
പൊട്ടും പൊടിയും:
അമ്മയൊറ്റയ്ക്ക്
തൂത്തുവെടിപ്പാക്കാന്‍.


www.libcom.org

2015 മാർച്ച് 12, വ്യാഴാഴ്‌ച

വാഴ്വ് മൂടിയ ഹൃദയം (Heart Buried By Life by Shu Li Zhu)

ഇപ്പോഴും സഹിക്കാനാകുന്നുണ്ടോ?
കണ്‍പോള മലപോല്‍ കനത്ത്‌
അവന്റെ തല,യിരവില്‍
ഒന്ന് പൊങ്ങി നോക്കി.
മിഴിനീര്‍ കുതിര്‍ത്ത താരാംശു
കീഴേയ്ക്കിരച്ചിറങ്ങി.
ഓരോ കാറ്റിലുമുലയുന്ന
ശുഷ്ക്കമുടല്‍,
യൌവനത്തിര കെറുവിച്ചിറങ്ങുന്നു.
ശേഷമൊരു ഹിമവാതം, ഘോരക്ഷോഭം,
കനവില്‍ നുണഞ്ഞ തീനാളം
തണുത്ത മഞ്ഞുപോല്‍.
ഉരച്ചുരിഞ്ഞ തൊലിച്ചീന്ത്‌
പഞ്ഞികെട്ടിയ മെത്തയായ്‌.
കാലപ്പെരുങ്കാറ്റില്‍ല്‍ ചിതറിപ്പറന്ന
ആരൂഢബോധ്യങ്ങള്‍;
ദിശയേശാതെ, കടലാഴം വെല്ലുന്ന-
യാഴത്തില്‍ വാഴ്വ് വന്നു മൂടി-
യവന്റെ നെഞ്ചകം.


www.libcom.org

2015 മാർച്ച് 3, ചൊവ്വാഴ്ച

പാടലം (Pink by Shu Li Zhu)

നാളേറെയായ് ഞാന്‍ കാണ്മൂ
ഒരു ഖബര്‍, ആ നഗരത്തിലൊരു
ഗ്രാമത്തില്‍;
പാടലമതിന്‍ സ്മരണശില.
പാടലമാം പുല്‍പ്പുറം
പാടലമാണരുവിയും,
പഞ്ഞിക്കെട്ടുമേഘവും.
എനിക്കിളംചോപ്പ് ദീനം വന്നി-
ട്ടിളംചോപ്പാം മഞ്ചയടിയും;
അതിന്‍റെ അടപ്പ്‌
പതിയെ പതിയുമ്പോള്‍
പാടലസൂര്യനില്‍
കണ്‍മുനയാഴ്ത്തി ഞാന്‍
പാടലമൊരു നടുനാള്‍-
വാനം കാണും;
മൂകമായ്‌ തേങ്ങി
ഇളംചോപ്പാം
രണ്ടുചാല്‍ കണ്ണീരൊഴുക്കും.


Translation of  Pink, by  Shu Lizhu,

china.libcom.org

2015 ജനുവരി 20, ചൊവ്വാഴ്ച

എന്‍റെ നിണമൊഴികള്‍ (ഷൂ ലീ ഴൂ)

2014 സെപ്തംബര്‍ 30... ഷൂ ലീ ഴൂ എന്ന 24-കാരനായ യുവാവ്‌ ചൈനയിലെ ഷെന്‍സെന്‍ എന്ന സ്ഥലത്തെ ഫോക്സ് കോണ്‍ ഇലക്ട്രോണിക് നിര്‍മ്മാണശാലയില്‍>> താഴേയ്ക്ക് ചാടി മരിച്ചു. ദാരിദ്ര്യവും, അമിത ജോലിയും, അധികാരി വര്‍ഗത്തിന്റെ നിസ്സംഗതയും സമാസമം ചേര്‍ന്ന മരണകാരണം. ആളുകള്‍ തിക്കും തിരക്കും ഉണ്ടാക്കി മേടിക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ ഉല്‍പാദിപ്പിക്കുന്നത് അവിടെയാണ്. ഇത് വായിക്കുന്ന ആരെങ്കിലും ഐ ഫോണുകള്‍ ഉപയോഗിന്നെന്കില്‍ ഒന്ന് മണുത്ത്‌ നോക്ക്‌: ചിലപ്പോള്‍ ഉണങ്ങിയ ചോരയുടെ മണം കിട്ടിയേക്കും. തിന്നാന്‍ ആളുണ്ടെങ്കില്‍ പിന്നെ കൊന്നു തരാനാണോ ആളില്ലാത്തത്? അദ്ദേഹത്ത്തിന്‍റെ കുറിപ്പ് പുസ്തകങ്ങളില്‍ ജീവിതഗന്ധിയായ നിരവധി കവിതകളും കുറിമാനങ്ങളും കണ്ടെത്തി പ്രസിദ്ധീകരിച്ച http://libcom.org എന്ന ഇടതുപക്ഷ/ബഹുജനപക്ഷ ചിന്താനിധികുംഭത്തെ  അഭിമാനത്തോടെ ഓര്‍ക്കുന്നു, നന്ദിയോടെയും. ഈ ഇന്റര്‍നെറ്റ്‌ സ്ഥലി സന്ദര്‍ശിക്കാന്‍ മറക്കല്ലേ.
http://libcom.org/blog/xulizhi-foxconn-suicide-poetry


പരിഭാഷ: I SPEAK OF BLOOD




എന്‍റെ വാക്കില്‍ ചോരയുണ്ട്,
അതില്ലാതെ വയ്യ.
പൂവാടുമിളങ്കാറ്റും
മഞ്ഞിന്‍ചെപ്പിലെയമ്പിളിയും:
എനിക്കിഷ്ടമാണ് അവയെ-
ക്കുറിച്ച് പറയാനേറെ;
പെരുമാള്‍ക്കഥകളും
വീഞ്ഞിറ്റും കവനകേളിയും-
ഇഷ്ടമാണേറെ ചൊല്ലുവാന്‍.
എങ്കിലും നിജബോധങ്ങള്‍
നിണഗീതിയല്ലാതെ മറ്റൊന്നു-
ന്റെ നാവില്‍ ചാര്‍ത്തീല്ല.
രക്തം, തീപ്പെട്ടിച്ചാളയില്‍
ഇറുകിക്കഴിഞ്ഞ്
സൂര്യാംശു തഴുകാത്ത
തൊഴിലാളും പെണ്ണും
കുമിഞ്ഞിറങ്ങുന്ന
വാടകക്കൂട്ടിലെ രക്തം.
ദൂരെ ദൂരേക്ക്‌ കെട്ടിച്ചയച്ച
ഗതിയറ്റലയും സ്ത്രീകള്‍,
തട്ടുകടയില്‍ നാടന്‍ കൊതി
വില്‍ക്കും സിഹ്വാന്‍ പയ്യര്‍,
ഹെനാനിലെ കിഴവിത്തള്ളകള്‍
വില്‍ക്കാന്‍ നിരത്തിയ വഴികള്‍;
പിന്നെ ഞാന്‍ പകലാകെ
ജീവിതമെത്തിപ്പിടിക്കാനോടി-
ത്തളര്‍ന്നീ രാത്രിയില്‍
കവിതയ്കായ്‌ കണ്‍പാര്‍ത്തിരിപ്പൂ.
ഞാനിവരെക്കുറിച്ചാണ് പറയുന്നത്,
ഞങ്ങളെക്കുറിച്ച്.
വാഴ്വിന്‍ ചെളിപ്പരപ്പില്‍
വലയുന്ന ഞങ്ങളുറുമ്പുകള്‍.
തൊഴിലിടപ്പാതയിലുടനീളം
പതിഞ്ഞുണങ്ങും ചോരമൊട്ട്,
പോലീസ് പടയോടിച്ചിട്ടടിച്ചും,
യന്ത്രം ചതച്ചതും, ചോര.
ഉറക്കക്കേടും വ്യാധിയും 
തൊഴില്‍ച്ചേതവും ആത്മവധവും
വാക്കിന്‍ പൊട്ടിത്തെറികളും
വകഞ്ഞുമാറ്റി ഞാന്‍,
പവിഴനദിപ്പൊഴിയില്‍*
പണിയിടയാജ്ഞയാം
കൊലവാള്‍ പിളര്‍ത്തിയ
ദേശനാഭിയില്‍ നിന്ന് ഞാന്‍
ഇതെല്ലാം നിന്നോടു പറയുന്നു,
നാവടഞ്ഞുപോകുന്നെന്‍-
നാവു വിണ്ടുപോകിലും.
മൌനം, ഈ യുഗത്തിന്‍
മൌനം ചിന്തിയെറിയാന്‍,
നിണഗാഥ ചൊല്ലുവാന്‍, പിന്നെ
വാനം പൊളിഞ്ഞു  വീണതും.
എന്‍റെ നിണമൊഴികള്‍,
വായാകെ ചോപ്പ്.



*Pearl River Delta, booming economic zone in China