പേജുകള്‍‌

crime എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
crime എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

സ്കോറെത്രയായ്‌?

സ്കോറെത്രയായ്‌?

ഒരുനാള്‍ കേരനാട്ടിന്‍ തലപ്പത്ത്‌
ത്രിസന്ധ്യാനേരത്ത്‌,മദ്യത്തിളപ്പിലൊ-
രധമന്‍ കെട്ടിയോളെ
മേശക്കാലിനടിച്ചു കൊന്നു.
പ്രാണവേദനയുടെ നിലവിളി
അയല്‍ക്കാറ്‍ കേട്ടുവത്രേ.
ആരും തിരിഞ്ഞുനോക്കിയില്ല,
കാരണം മൂന്നുണ്ട്‌.
പള്ളുകളുടെ അധീശനാണു പുള്ളി,
തെറിപോലെ മല്ലൂസിനു പേടി
വേറൊന്നില്ലല്ലോ;ഒന്ന്.
രണ്ട്‌,ക്രിക്കറ്റ്‌ കളിയൊന്ന് ടിവിയില്‍
കത്തിക്കാളുകയായിരുന്നത്രെ;
മേശക്കാലല്ലെങ്കിലും അതും
മരവടികൊണ്ടുള്ളഭ്യാസമാണല്ലോ.
മൂന്ന്,ആയമ്മയുടെ നിലവിളി
സ്ഥിരമായ്‌ കേട്ടുമടുത്തതാണ്‌.
ആയിരത്തൊന്നാവര്‍ത്തി കഴിച്ചിട്ടും
മടുക്കാത്ത കേളികളുടെ നാടാണിത്‌.
ഒരു ചാവൊലിക്ക്‌ ലാവണ്യമില്ലല്ലോ,
റേറ്റിങ്ങും കുറവാണ്‌,മടുക്കും.
സന്ധ്യയായാല്‍ കളി നിറുത്തി
പുരകയറാന്‍ ഈ മലയാളി-
പ്പിറപ്പുകളെ ആരും പഠിപ്പിച്ചില്ലേ?


(യഥാര്‍ഥസംഭവം, തിരുവനന്തപുരം കുടപ്പനകുന്നില്‍ 2012ല്‍ നടന്നത്‌...)

2013 ജനുവരി 31, വ്യാഴാഴ്‌ച

സിസെരായുടെ അമ്മ

സിസെരായുടെ അമ്മ
സിസെരാ,
കല്ലിച്ച യൂദക്കണ്ണുകളില്‍
ഒടുക്കദൃശ്യമായ്‌ പടര്‍ന്നവന്‍.
ഇരുപതാണ്ടിന്‍ അടര്‍-
ക്കലി തീര്‍ത്ത രക്തത്തടങ്ങളില്‍
ഉയിര്‍ച്ചേതങ്ങളുടെ കണക്കലട്ടാതെ
ഇളംചോര തേടിയ മരണവ്യാപ്തി.
ഇരപക്ഷ കഥയാണിത്‌.
മറുപക്ഷകഥകളിലവന്‍ യുദ്ധവീരന്‍.
തേരറിഞ്ഞ്‌, നേരറിഞ്ഞ്‌
കാനായസീമകള്‍ നീട്ടിപ്പടച്ചവന്‍.
കനപെട്ട അടിമവാഞ്ഛകള്‍
ഊതിക്കാച്ചിയൊരു കൂടാരക്കുറ്റി
ഒരു യൂദപ്പെണ്ണിന്‍ തളിര്‍ക്കയ്യേറി
ചെന്നി തുളയ്ക്കുമ്പോള്‍,
ഇല്ലം കാണാതവനൊടുങ്ങുമ്പോള്‍,
മദ്യാലസ്യം വിട്ടുണര്‍ന്നിരുന്നില്ല.
സിസെരായുടെ അമ്മ,
വളര്‍ത്തുദോഷങ്ങളുടെ ഒഴുക്കുചാല്‍.
വീടണയാന്‍ വൈകും മകനായ്‌
ജാലകവഴിയേ കണ്‍കോര്‍ത്തവള്‍.
കൊള്ളമുതലും അടിയാട്ടികളും
വീതിക്കാനാകും വിളംബമെന്നുറച്ച്‌,
തന്നെ പൊന്നില്‍ കുളിപ്പിക്കാന്‍
മകന്‍ വരിലെന്നറിഞ്ഞൊടുക്കം,
ജൂതപഴങ്കഥ ചൊല്ലുംപോല്‍,
നൂറ്റൊന്നാവര്‍ത്തി കരഞ്ഞവള്‍-
പുത്രവിയോഗന്യായത്തിലൊന്ന്‌,പിന്നെ
നഷ്ടങ്ങളോര്‍ത്ത്‌ ദുരചുരത്തിയ നൂറും.
ഇന്നും ജൂതതഴക്കങ്ങളില്‍ ആണ്ടുപിറയ്ക്ക്‌
നൂറ്‌ കുഴല്‍വിളിച്ച്‌ മാതൃ-
മാതൃകകളില്‍ ക്ഷതമേല്‍പ്പിച്ചയീ
പിറവിപ്പിഴകളോര്‍ക്കുന്നു.
സിസെരായും അമ്മയും,
ചരിത്രമുനകളില്‍ തറഞ്ഞുപോയവര്‍;
ഇനിയുമെത്ര മുനകള്‍ നീണ്ട്‌...
കുടുങ്ങാനിനിയുമെത്ര...
*ബൈബിളിലെ ന്യായാധിപന്‍മാരുടെ പുസ്തകം അദ്ധ്യായം 4 സിസെരാ എന്ന കാനാന്യ യുദ്ധപ്രഭുവിണ്റ്റെ ചിത്രം നല്‍കുന്നു...further reading
Wiki on Sisera,Wiki om Sisera's Mother,

2012 ജൂലൈ 29, ഞായറാഴ്‌ച

സ്ഥലനാമിക

സ്ഥലനാമിക
ഒരു നാടിന്‍ പേര്‌
ഓര്‍മ്മയിഴകള്‍ മുറിയാതെ
പിറകൊണ്ടു പുലരുന്നു,
വിദൂരകാലത്തൂന്ന്‌ തൊടുന്നെന്നെ.
ദേവചരിതമോ,വീരേതിഹാസമോ,
ഭൂവിശേഷമോ,കരിങ്കഥനമോ,
സര്‍ക്കാര്‍വക പോലുമോ
സ്ഥലനാമമൊന്നു ചാര്‍ത്താം.
പ്രതീതസൌഹൃദങ്ങളീക്കാലത്ത്‌
വാഴ്‌വിടങ്ങളെ അപ്രസക്തമാക്കുന്നു.
ശരീരദാഹങ്ങള്‍ക്കൊഴിച്ചാല്‍
സ്പര്‍ശ്യസാമീപ്യം വേണ്ടയൊട്ടും.
അങ്ങനെ സ്ഥലനാമങ്ങള്‍
പുതിയൊരു നിര്‍മ്മിതി തേടുന്നു.
നാടിന്‍ പേരുചേര്‍ത്ത്‌
ചതഞ്ഞരഞ്ഞ പെണ്ണിതളുകളെ
വിളിക്കാനതാണ്‌ വ്യാകരണം.
അങ്ങനെ കുറിക്കുമ്പോള്‍, ആ നാട്‌
വീടു,മവളുടെ കളിത്തട്ടുകളും
മധുരവായുവും,കിന്നരിക്കും തൊടിയും
ചേര്‍ത്തല്ല നാമറിയുന്നത്‌;
അവളെന്നൊരുടല്‍ ഭോഗബലിക്കായ്‌
ആദ്യമായ്‌ വലിച്ചിറക്കപ്പെട്ടയിടമെന്നാണ്‌.

jayant 29.07.12,thumpoly 

2012 ജൂലൈ 26, വ്യാഴാഴ്‌ച

പിതൃകാമേഷ്ടി

പിതൃകാമേഷ്ടി
എനിക്കൊരു കുഞ്ഞു പിറന്നു,
ഒരു പെണ്‍കുഞ്ഞ്‌.
ഞാനൊരാണെന്നതിനിനി
ഒരു കുറി വേണ്ട.
അവള്‍ വളര്‍ന്നേറട്ടെ,
നിഴല്‍മറകളില്‍, ആ ഉടല്‍
പൂകുമെന്‍ വിത്തുചാല്‍,
ആണ്‍പെരുമയുടെ മൃഗധ്വനി
മുഴങ്ങുമാ നിഴല്‍മറയില്‍,എന്‍
പുരുഷശേഷിയിന്‍ ശേഷഖണ്ഡം.
പുത്രിയെക്കൊണ്ടെന്താണിന്നു മെച്ചം:
താതനെറിയുന്ന കാകനോട്ടം,
മാംസം തേടുന്നൊരാങ്ങളക്കൈ,
ഒരാണ്‍പറ്റത്തിനു നഗരമദ്ധ്യേ
ഭേദിക്കാനൊരു നിറമേനി.
കനത്തുവരുന്നുണ്ടെങ്ങും
മുരുണ്ടുനില്‍ക്കും കൂറ്റനാടിന്‍ ചൂര്‌.

jayant 26.07.12,thumpoly