പേജുകള്‍‌

2018 നവംബർ 8, വ്യാഴാഴ്‌ച

മാരീചം

ഹിരണ്യഹിരണങ്ങൾ;
മായക്കൊടുങ്കാട്,‌ എങ്കിലും
പൊന്നണിയാത്തൊരിളമാൻ
നേരായ്‌ കരഞ്ഞതു ഞാൻ കേട്ടതാം; 
അറിയില്ല,
മരീചികയിൽ കണ്ണീർ പോലും
അടരും നേരിൻ പടലമാം.

2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

ഗ്രന്ഥദഹനം

ഞാനിന്നലെ പകലാകെ
ഒരു പുസ്തകക്കൂന തീയിട്ടു.
ചിതലോടി, താള് പൊടിഞ്ഞ
അറിയാമൊഴി കോറിയ
ഒരു പുസ്തകക്കൂന തീയിട്ടു.
കാലം സ്മൃതിചെപ്പിലടച്ച
പോയനാളിന്‍ പെരുമയാം
മതിപ്രയാണ വീഥികള്‍
തീപാഞ്ഞ വഴികളില്‍
കനല്‍ വീണടഞ്ഞു.
ഗ്രന്ഥമൊന്ന് നൂറു താളായ്
പിരിഞ്ഞ് തീയോടിടഞ്ഞു,
അരിക് ചുരുണ്ട്
തീവായെ തടുത്തു.
ഞാനപ്പോള്‍ ഒരു
പടപ്പെരുമാളെയോര്‍മ്മിച്ചു;
കണ്ണിലും കയ്യിലും
നാശത്തീ പാറുന്ന,
ചിതകളില്‍ ജീവനെരിക്കുന്ന
പടപ്പെരുമാള്‍.
പകലകന്നപ്പോള്‍,
ഗ്രന്ഥച്ചിതയുതിര്‍ത്ത
കനല്‍ത്താളുകള്‍
അസംഖ്യം കനല്‍പ്പറവകള്‍
കൊത്തിപ്പറന്നെന്‍റെ
സ്വപ്നമണ്ഡലം നിറച്ചു.
മരണമില്ലാത്തയക്ഷരികള്‍
മരണമുള്ളെന്‍റെ ചെയ്തിയും
പടപ്പുറപ്പാടും കുറിക്കും;
മരിച്ചാലുമൊടുങ്ങാത്ത
വികലസ്മൃതിയായ്.






2015 ജൂലൈ 20, തിങ്കളാഴ്‌ച

മഴചിഹ്നങ്ങള്‍

നനഞ്ഞു കുതിര്‍ന്ന
വീട് വെയിലേറ്റു-
ണങ്ങാത്ത തുണിപോല്‍
മുഴിഞ്ഞുനാറി.
ഉമ്മറത്തടുക്കുകള്‍
വെള്ളം കുടിച്ചു
വീര്‍ത്തുവഴുക്കി.
എത്ര തുടച്ചിട്ടും
ബാക്കിയായ കാല്‍മണ്ണ്‍
കോലായില്‍നിന്നകത്തേക്ക്
കോലംകോറിക്കേറി
അകം വിടാന്‍ മടിച്ച്
മഴപ്പിടിവെട്ടിച്ചു നിന്നു.
ഒരുകുടയൊരുകൂര-
യെത്രമഴകളകറ്റും.
പുറമേ മഴ തല്ലിത്തീര്‍ത്ത
പുല്ലും പൂവും തരുവും
ഇളകിയൊലിച്ച മണ്ണും
എനിക്ക് മഴക്കെടുതിയാം;
ഇത്രനാളൊതുക്കിവച്ച
മഴനൃത്തമാടിയവ
അരങ്ങൊഴിഞ്ഞതാകാം
എന്നാണ് ഇപ്പോള്‍
ഞാന്‍ ചിന്തിക്കുന്നത്.
അല്ലെങ്കില്‍, മേലില്‍
മഴയെ വെറുത്തെങ്കില്‍,
പുല്ലും പൂവും തരുവും
മണ്ണും വീണ്ടും
താരുണ്യം പോകുമോ?