പേജുകള്‍‌

2013 ഫെബ്രുവരി 9, ശനിയാഴ്‌ച

പത്രാധിപര്‍ക്കുള്ള കത്ത്‌

പത്രാധിപര്‍ക്കുള്ള കത്ത്‌

പെരിയബഹുമാനപ്പെട്ട സാര്‍,
വാര്‍ത്തവായിച്ചിട്ടെഴുതുന്നതല്ല,
പ്രവാസത്തിണ്റ്റെയിടക്കാലത്ത്‌
അറിയാഞ്ഞ വാര്‍ത്തയന്വേഷണം.
അമ്പത്തൊന്ന്‌ വെട്ടിലെ ചോര-
യുണങ്ങിയെല്ലവരും പിരിഞ്ഞോ,
ഊരുകാക്കും മലയിടങ്ങള്‍
തേടിയിന്നും തിരച്ചില്‍പ്പടയുണ്ടോ,
നഖങ്ങള്‍ മഷിത്തുമ്പായും കണ്ണ്‌
ക്യാമറയാക്കിയും മണപ്പിച്ചോടിയ നായ്ക്കളും?
ദില്ലിയിലെ ആ ബസ്‌ കഴുകി
തിരിച്ചുകൊടുത്തോ, അതിണ്റ്റെ ലിവറും?
പിതൃകാമനകളുടെ തിരക്കഥകള്‍
ദിവസവും എറിവേറിവരുന്നുണ്ടല്ലോ?
കസ്റ്റഡിയില്‍ വാങ്ങി മടക്കി നല്‍കാഞ്ഞ
ഗതികെട്ടോരുടെ ശേഷക്രിയയ്ക്കു പോയിരുന്നോ?
കല്‍ക്കരിപ്പാടങ്ങളുടെ കാര്യം
കരിപുരണ്ട്‌ വെളിച്ചം മുട്ടിയതല്ലല്ലോ?
രണ്ടാം തലമുറയിലെ* തരംഗരാജികള്‍
ചുളുവിലയ്ക്കിനിയും കിട്ടുമോ,
അതോ മൂന്നാം തലമുറയിലേക്ക്‌**
ഞാന്‍ കടക്കണോ?
പുതിയപത്രക്കച്ചവടക്കാരാ,
പഴയപത്രക്കെട്ടുകള്‍
ആക്രികച്ചവടത്തിനയക്കയാല്‍
നിണ്റ്റെ ആവേശങ്ങള്‍ എനിക്കോര്‍മ്മയില്ല.
മാറിക്കൈപ്പറ്റിയതാണെങ്കില്‍
ഈ കുറി മടക്കളൂ,
ഞാനിവിടെത്തന്നെയുണ്ട്‌.

*2G=Second Generation;**3G

2013 ഫെബ്രുവരി 6, ബുധനാഴ്‌ച

കിടുവ

കിടുവ

"കടുവ ഭീകരജീവിയാണ്‌
ഉളിപ്പല്ലുണ്ടതിന്‌
ഉള്‍വലിക്കാം നഖമുണ്ട്‌
വലിയവായിലലര്‍ച്ചയുണ്ട്‌;
പശു സാധുജീവിയാണ്‌
കരച്ചിലില്‍ സ്നേഹം വഴിയുന്നവള്‍,
ആടും അങ്ങനെതന്നെ
മറ്റു ചിലപ്പോള്‍ പോത്തും.
തീര്‍ന്നില്ല,കടുവ കാട്ടിലും
കാലികള്‍ നാട്ടിലും പുലരുന്നു. "
"അപ്പോ, ഇതു കാടല്ലേ"
"അയ്യോ,കാടിതല്ല,കാടങ്ങല്ലേ
ഇതിണ്റ്റിരട്ടി പച്ചയുള്ള കൊടുങ്കാട്‌. "
(തത്സമയം ഒരു യന്ത്രപ്പക്കിയില്‍
മേലേ പറന്നിരുന്നവറ്‍
താഴെക്കണ്ട ഒരു പച്ചത്തുണ്ട്‌
കാടാണ്‌ വഴിച്ചിഹ്നമല്ലെന്നവര്‍
പരസ്പരം തര്‍ക്കിച്ചുറപ്പിച്ചു. )
ഭക്ഷ്യച്ചങ്ങല വളഞ്ഞും പുളഞ്ഞും
കിടക്കുമ്പോള്‍ നാടും കാടും കലരും,
നാട്ടുകാലിക്കൂട്ടം കാടേറും
കാട്ടുജന്തുക്കള്‍ തിരിച്ചായിക്കൂടാ.
(പുലീ,പുലിക്കിഷ്ടമില്ലെങ്കില്‍
പുലിയെങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളൂ. )
അങ്ങനെ, ഉപരോധിച്ചും,
അന്നം മുടക്കി, തളര്‍ത്തി
ആളെക്കൂട്ടി ഒച്ചവച്ച്‌, വലവച്ച്‌
കടുവയെപ്പിടിച്ച്‌ പൊയിണ്റ്റ്‌ ബ്ളാങ്കില്‍
വെടിവച്ച്‌ കിടുവയതിനെ കൊന്നു.
കോര്‍ബറ്റിണ്റ്റെ നരഭോജി-
പ്പട്ടികയില്‍ പശുഭോജിമാത്രമായ
ഒരു പുത്തന്‍ മാര്‍ജ്ജാരപ്രഭു.
ഏട്ടിലേറിയാ കടുവ
മേലില്‍ പശുവേട്ടയ്ക്കിറങ്ങില്ല.
പുല്ലിറങ്ങാത്ത ഏട്ടിലെ പശുക്കള്‍
തവിടും പുഷ്ടിയും കഴിച്ച്‌
പാലും,മാംസവുമായ്‌ കൊഴുത്തു.

2013 ഫെബ്രുവരി 2, ശനിയാഴ്‌ച

ഭൂമിദോഷം

ഭൂമിദോഷം
തീയൊരുമ്പെട്ടാല്‍ മറുത്തൊന്നുമില്ല,
തീ തൊട്ടതൊക്കെയും തീയായ്ത്തീരും.
തന്‍വഴി തേടാന്‍ തീയ്ക്കെളുപ്പം-
മറഞ്ഞിരുന്നെവിടെയും പൊന്തുന്ന തീ.

നീര്‍,തടകളില്‍ കലിച്ചു നില്‍ക്കും
കവിഞ്ഞൊഴുക്കിനിട തേടി,
കുഴിവ്‌ പരതും ആദിബോധം,
കണ്ണെത്താത്ത ജലകഥപ്പരപ്പ്‌.

വായു,വാതരാശികളുടെ ആദ്യതാളം,
താളപ്പെരുക്കത്തിന്‍ തന്നിഷ്ടം,
ചുഴറ്റിപ്പരത്തി മന്ത്രമുദ്രയില്‍
മറുഭാവങ്ങളെ കാട്ടുന്ന വായു.

ആകാശം,നിതാന്തമസാന്നിധ്യം,
പിടിതരാതെ ചൂഴ്ന്നുനില്‍ക്കുന്നത്‌,
കാഴ്ചയുടെ മണ്ഡലാന്തങ്ങള്‍,
നാമിനിയും മുടിക്കാത്ത ആകാശം.

ഭൂമി,ഉഭയാര്‍ത്ഥങ്ങളില്ലാത്ത പൊരുള്‍;
ചവിട്ടേറ്റും,പിളര്‍ന്നും,വിഴുപ്പേറ്റും,
തൊലിവെന്തും,ആടയടര്‍ന്നും
രക്ഷതേടാത്‌,ഒളിപൂകാതവിടുള്ളത്‌.

പഞ്ചഭൂതങ്ങളില്‍ ഭൂമിക്കൊരു
ദോഷമുണ്ട്‌:കഥചൊല്ലി പഴിക്കാതെ,
ഒരിക്കലും പിന്‍വലിയാതെ
മനുഷ്യനിടമാകമെന്നൊരു നിനവ്‌.

jayant,thumpoly 11.01.2013